Wednesday, January 20, 2010

അരാഷ്ട്രീയ മുദ്രാവാക്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍

(പുല്ലാണേയ്... പുല്ലാണേയ്.. | ഭാഗം:2)


Power is not an institution, and not a structure; neither is it a certain strength we are endowed with;
 it is the name that one attributes to a complex strategical situation in a particular society...
In its function, the power to punish is not essentially different from that of curing or educating...

-
Michel Foucault
24/12/2000
ഒരു ക്രിസ്തുമസ് തലേന്നായിരുന്നു അത്. കുറേ നാളുകൾക്ക് ശേഷമാണ് അവർ മൂന്നു പേരോടൊത്തു കൂടുന്നത്. ഇപ്പോൾ കിടക്കുന്നത് പോലെയിങ്ങനെ തൃശൂർ തേക്കിൻകാട് മൈതാനത്തെ പുല്ലിൽ, നിവർത്തി വെച്ച കൈത്തണ്ടകൾ പരസ്പരം തലയിണകളാക്കി മലർന്നു കിടന്നു കൊണ്ട്  നക്ഷത്രങ്ങളെണ്ണിയിട്ട് ചുരുങ്ങിയതൊരു മൂന്ന് കൊല്ലമെങ്കിലുമായിക്കാണും.
4 “അല്ലേടാ?”
3 “എന്തല്ലേടാന്ന്?”
4 “നമ്മളിങ്ങനെ ഒരുമിച്ച് കൂടീട്ട് ഒരു മൂന്ന് കൊല്ലമെങ്കിലും ആയിക്കാണും. ഇല്ലേ?”
3 “മൂന്നായോ?”
2 “കാണണം”
3 “വല്ലതും കുറയോ?”
1 “ഒരു രണ്ടരവരെ”
2 “അത്രയും ഭാഗ്യം”
3 “ഏയ്... കൂടി വന്നാൽ ഒരു ഒന്നര കൊല്ലം”
4 “അകത്തും പുറത്തും പുല്ല് നെറഞ്ഞ് രാത്രീല് ഇങ്ങനെയീ മൈതാനത്ത് കെടക്കണത് നിങ്ങള് എല്ലാം കൂടി ഒള്ളപ്പോ. മാത്രാണ്. അതോണ്ട് എനിക്ക് നല്ല ഉറപ്പുണ്ട്. മൂന്നായി കാണണം”
3 “പുല്ലെന്നൊക്കെ പറഞ്ഞ് ഉള്ള മൂഡ് കളയാതെടെയ്. വല്ല ശാദ്വലനിശീഥിനി എന്നൊക്കെ പറ. മലയാള സാഹിത്യത്തിൽ വളർന്ന് പടർന്ന് പണ്ടാരടങ്ങി ഒരു വിഷവൃക്ഷമായി മാറിക്കൊണ്ടിരിക്കുന്ന യുവകവി നമുക്കിടയിലുണ്ടെന്നതിന്റെ ഓർമ്മകൾ എല്ലാവർക്കും എല്ലായ്പ്പോഴും ഉണ്ടായിരിക്കണം”
2 “ജീവിക്കാൻ സമ്മതിക്കരുത് കേട്ടോടാ”
1 “ഒന്ന് നിർത്തുന്നുണ്ടോ? സ്വൽ‌പ്പം നേരം കൂടി കഴിഞ്ഞാൽ ഇതേ പോലൊരു പുൽകൂട്ടിൽ പിറന്ന് വീഴാൻ പോകുന്ന ഉണ്ണീശോന്റെ പിറവി ഞാൻ ആഘോഷിക്കാൻ പോകുന്നു. ഒന്നുകിൽ അവൻ ഒരിക്കലും വസിക്കാത്ത പള്ളികളിലേക്ക്; അല്ലെങ്കിൽ അവനാൽ വീഞ്ഞാക്കപ്പെട്ട വെള്ളം വിൽക്കുന്ന ബാറുകളിലേക്ക്”
ഞാൻ ഉൾപ്പെടെ മൂന്നുപേർ പുൽമൈതാനത്തു നിന്ന് ചാടിയെണീറ്റ് മൂടു തട്ടി.
2/3/4 “ചലോ ബാർ“ “ഓപ്പറേഷൻ ബിയർ“ “ചിയേഴ്സ്!“
1 “ആമേൻ!“

1 – പേര്: റിജോ കുര്യൻ (കുര്യാപ്പി) / എഞ്ചിനിയറിംഗ് അവസാന വർഷം / അനാർക്കിസ്റ്റ്, ഇവാഞ്ചലിസ്റ്റ്,  അരാഷ്ട്രീയൻ. പക്ഷെ, ആളു വെറും ശുദ്ധൻ-ശാന്തൻ                                      .
2– ഞാൻ                                   .
3 – പേര്: (പറയുന്നില്ല) / പത്രപ്രവർത്തകൻ. പാർട്ടി പത്രത്തിൽ രണ്ട് വർഷം തുടർച്ചയായി ജോലി ചെയ്യുന്നതിന്റെ എല്ലാ വിധ മടുപ്പുമരവിപ്പുകളും പേറിക്കൊണ്ട് നടന്നിരുന്ന കാലം. അതുകൊണ്ട് തന്നെ ഒഴിവു സമയങ്ങളിൽ കേരളമങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കളെ തേടി തേരാപാരാ സഞ്ചാരം.
4 – പേര്: ഗഗൻ (ഗഗ്ഗു) / മലയാളം എം.എ ആദ്യ വർഷം /  യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിലെ ഇടങ്കയ്യൻ ഫാസ്റ്റ് ബൌളർ (ജവഗൽ ശ്രീനാഥിന്റെ കടുത്ത ആരാധകൻ), പൂരപ്രേമി (ആനച്ചൂരും, ചെണ്ടക്കോലും ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത ഇനം),
നിരത്തരികിലുള്ള കടകളെല്ലാം അടച്ചു തുടങ്ങിയിരുന്നു. സാധാരണ ഈ സമയത്ത് - അക്കാലത്ത് - നഗരത്തിൽ ഇരുട്ടു പരക്കേണ്ടതാണ്. തേക്കിൻ കാടിന്റെ ഈ ഭാഗത്തിരുന്നാൽ സ്ട്രീറ്റ് ലൈറ്റുകളും, പിന്നെ ‘പെരിഞ്ചേരി‘യുടെ ബോർഡിലെ ചുവന്ന വെളിച്ചവും മാത്രമാണ് കണ്ണിൽ പെടാറുള്ളത്. എന്നാൽ ക്രിസ്തുമസ് അലങ്കാര ബൾബുകൾ കടകളിലും, മരങ്ങളിലും ഒക്കെ മിന്നിച്ചിമ്മിക്കത്തുന്നതിനാൽ പെട്ടെന്ന് ദിശതെറ്റുന്നത് പോലെ. അല്ല, ബൾബുകളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുമുകുമാന്നല്ലേ കഞ്ചാവ് ചുരുട്ടി വലിച്ചു കയറ്റിയിരിക്കുന്നത്. കുറെകാലം കൂടി വലിച്ചതിന്റെയാകണം; തല ശരിക്കും പെരുത്തു. അതിന്റെ ഇടയിലാണ് ഹാലൂസിനേഷൻ കൂട്ടാനായിട്ട് റൌണ്ട് മൊത്തത്തിൽ പലനിറത്തിൽ തെളിയുന്ന അലങ്കാര ബൾബുകൾ. നാശം... വടക്കുന്നാഥന്റെ സന്നിധിയിൽ നിന്ന് *തൃപ്പ കഴിഞ്ഞിറങ്ങുന്ന കൂട്ടത്തിനു പുറകേ വെച്ചു പിടിച്ചാണ് റൌണ്ടിലിറങ്ങിയത്. കുര്യാപ്പിയാണ് സംഘത്തെ നയിച്ചത്. കുര്യനെന്നത് അരിയങ്ങാടിയിൽ പലചരക്കു പീടികയുള്ള അവന്റെ അപ്പന്റെ പേരാണ്. പക്ഷേ, ആ പേരിലാണ് പരിചയപ്പെടുന്ന കാലം മുതലേ ഞങ്ങൾ വിളിക്കുന്നത്. ഇപ്പോൾ ‘റിജോ‘യെന്ന് വിളിക്കുമ്പോൾ അവന്റെ ‘അപ്പനു വിളിക്കുന്നത്’ പോലെ തോന്നുന്നുവെന്നാണ് ഗഗ്ഗു പറയാറുള്ളത്. അത് വാസ്തവമാണ് താനും.
റൌണ്ടിലെ കടകൾക്കു മുന്നിലായി വിലകുറഞ്ഞ മുഖം‌മൂടികളും, ചായംമങ്ങിയ ചുവന്ന കുപ്പായങ്ങളും ധരിച്ച്  കൂലിക്കാശിന് കുംഭകുലുക്കുന്ന സാന്റാക്ലോസുമാർ ഇറങ്ങിയിരുന്നു.
1 “നിങ്ങള് ഹിന്ദുക്കൾക്ക് മുത്തപ്പൻ തെയ്യം ഇല്ലേ , ദേ ഇതാണ് നസ്രാണ്യോൾടെ അപ്പൂപ്പൻ തെയ്യം. വേണംച്ചാ കണ്ടോ“
(കുര്യാപ്പി ഇപ്പോഴേ നല്ല ഫോമിലാണ്)
നെഹ്രു കോർണറിൽ  വൈകീട്ട് ഏതോ പാർട്ടിയുടെ  മൈതാന പ്രസംഗം കഴിഞ്ഞതിന്റെ പന്തലഴിച്ച് നീളൻ കവുങ്ങുമേറ്റി നീങ്ങുന്ന നാലഞ്ച് പേരെ കണ്ടപ്പോൾ ഒരു കഷ്ണം വെർമിസെല്ലി വഹിച്ചുകൊണ്ട് നിരനിരയായി നീങ്ങുന്ന ഉറുമ്പുകളെ ചിത്രം മനസിൽ തെളിഞ്ഞു.
(കുര്യാപ്പി മാത്രമല്ല, ഞാനും അത്യാവശ്യം നല്ല ഫോമിലാണ്)
രാഗം തീയേറ്ററിനടുത്തെത്തി, ഏതോ  റിലീസ് പടമാണ്. സെക്കന്റ് ഷോയ്ക്കുള്ള കൂട്ടം ഗേറ്റിനു പുറത്തുണ്ട്. തീയേറ്ററിനരികെയുള്ള പോക്കറ്റ് റോഡിലൂടെ നടന്നു.
3 “ഭാരതിലെ നെയ്‌റോസ്റ്റ് കഴിച്ചിട്ട് ഒരുപാട് നാളായി. രണ്ട് മൂന്ന് കൊല്ലായില്ലേ ഇവിടം വിട്ടിട്ട്.“
1 “റോസ്റ്റിന് ഇപ്പം പണ്ടത്തത്ര ഗുണൊന്നും ഇല്ല്യ“
4 “വലിപ്പോം ഇല്ല. മുമ്പായിരുന്നേൽ കാലത്തൊരെണ്ണം കഴിച്ചാൽ പിന്നെ ആ ദിവസത്തേക്ക് വേറൊന്നും ഒന്നും വേണ്ടായിരുന്നല്ലോ”
2 “ചുരുങ്ങു മടങ്ങി കിടന്നാൽ ഒരാൾക്ക് ഉറങ്ങാനുള്ള സ്ഥലം ഉണ്ടായിരുന്നു ഒരു റോസ്റ്റിന്”
3 “വല്ലാണ്ടങ്ങ് നൊസ്റ്റാൾജിക്കാകല്ലേടാ മക്കളേ! രണ്ട് രൂപേടെ ഒരു ചായേം കുടിച്ചിട്ട് അഞ്ചുരൂപയ്ക്കുള്ള പഞ്ചാരപ്പാവുള്ള ജീരകം ഓസിന് വാരി കീശയിലിട്ട്, അതും കൊറിച്ച് റൌണ്ടായ റൌണ്ടൊക്കെ തെണ്ടി നടന്നോന്മാർക്ക് ഇപ്പ റോസ്റ്റിന്റെ മേല് നൊസ്റ്റാൾജിയ”
1 “പുച്ഛിക്കല്ലേടാ പന്നി”
3 “സോറി. ഇന്നത്തെ കള്ളിന്റെ ചിലവ് നിന്റേതായതൊണ്ട് മാത്രം തൽക്കാലം നിന്നെ ഒഴിവാക്കിയിരിക്കുന്നു”
ചെന്നു കയറിയത് എലൈറ്റ് ഹോട്ടലിന്റെ ‘റുബയ്യാത്ത്‘ ബാറിലേക്ക്. മച്ചിൽ നിറയെ അരണ്ട ചെളിച്ചത്തിൽ ഒമർഖയ്യാം ഓർമ്മപ്പതിപ്പുകളുടെ സിമന്റ് ആലേഖനങ്ങൾ.


 3 “ഡേവീഡേട്ടാ...”
2 “നിനക്ക് ഇവിടത്തെ ബെയറർ‌മാര്ടെ പേരോക്കെ ഇപ്പളും ഓർമ്മേണ്ടാ?”
3 “ഹാ! അതിലൊരു ഗുട്ടൻസുണ്ട്”
1 “എന്ത്ട്ട്?”
3 “എടാ, തൃശൂരുള്ള സകല ബാർ ബെയറർമാർക്കും ഒരു പേരേ ഉള്ളൂ”
4 “അതെങ്ങനെ?”
3 “അതാണ് **ജയകൃഷ്ണന്റെ സിദ്ധാന്തം”
2 “ഏത് ജയകൃഷ്ണൻ? നിന്റെ തന്തേടെ പേര് ഹരികൃഷ്ണൻ എന്നല്ലേ”
3 “ അത് തലയ്ക്കകത്ത് ഒരു ചെറുനാരങ്ങയോളം പോലും തലച്ചോറില്ലാത്തെ വെറും യുഡി ക്ലർക്ക് ഹരികൃഷ്ണൻ. ഇത് ഉപ്പിട്ട നാരങ്ങാവെള്ളത്തിന് തണുപ്പ് പോരാത്തത്തിന്റെ പേരിൽ നഗരവിപ്ലവം നടത്തി ആട്ടിൻ തലയുമായി ബാറിൽ ചെന്ന ജയകൃഷ്ണൻ. മനസിലായാ?”
1/2/4 “ഉവ്വേ...യ്” (കോറസ്)
3 “സംശയം ഉണ്ടെങ്കി നോക്കിക്കോ ഏത് ബെയറർ വന്നാലും ഞാനയാളെ ഡേവിഡേട്ടാന്ന് വിളിക്കും. അയാള് എതിർക്കുവാണേല് ബാറിലെ ബില്ല് ഞാൻ കൊടുക്കാം, ഇല്ല്യാച്ചാ പതിവ് പോലെ കുര്യാപ്പി ദി ഗ്രേറ്റിന്റെ തലയടി തന്നെ”
2 “ഇത് ജയകൃഷ്ണൻ സിദ്ധാന്തം ഒന്നുമല്ല; ഇതാണ് ടിപ്പൂസ് തിയറം”
1 “എന്ത്ട്ട്?”
2 “എടാ, ഇവൻ കയറി എന്തെങ്കിലും പേര് വിളിക്കും. തന്നെപ്പോലെ ഇരിക്കുന്ന വേറെ ഏതെങ്കിലും ബെയററെ ആണ് തലയ്ക്ക് വെളിവില്ലാത്തോന്മാർ ഉദ്ദേശിച്ചതെന്നും, ഇനി താനായിട്ട് അതെതിർത്ത് കൂടുതലായി കിട്ടാനുള്ള ടിപ്പ്സ് ഇല്ലാണ്ടാക്കണ്ടാ എന്നും വിചാരിച്ച് അവര് മിണ്ടാതെ വിളികേൾക്കും. അത്രന്നേ”
4 “എന്തായാലും കാണാമല്ലോ...”

കഷ്ടിച്ച് അമ്പതോളം വയസുള്ള കഷണ്ടിയായ ഒരാളാണ് സെർവ്വ് ചെയ്യാൻ വന്നത്. കറുത്ത പാന്റും, വെളുത്ത ഷർട്ടുമാണ് വേഷം. അരണ്ട വെളിച്ചത്തിലും അയാളുടെ കഷണ്ടിയും, പുഞ്ചിരിയും തിളങ്ങി.
3 “ഡേവിഡേട്ടാ, ബിയറ്ണ്ടാ? ചിൽഡ്...”
“ഉവ്വ്”
3 “എന്നാലേ... എല്ലാർക്കും ഓരോ കുപ്പി പോരട്ടേ“
“വേറെന്തെങ്കിലും?”
1 “രണ്ട് ആമ്പ്ലൈറ്റ്. പിന്നെ അച്ചാറും”
“ശരി”
ഓർഡർ കൊടുക്കാനായി ബെയറർ കൌണ്ടറിനടുത്തേക്ക് മടങ്ങിപ്പോയി.
3 “ഇപ്പ എങ്ങനേണ്ട്? തൃശൂരുള്ള സകല ബെയറർമാരുടേയും പേരെന്താന്നാ പറഞ്ഞത്?”
1/2/4 “ഡേവിഡേട്ടൻ”  (കോറസ്)
കുര്യാപ്പി പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് വിൽ‌സെടുത്ത് മേശപ്പുറത്തിട്ടു. ഒരോരുത്തരുമെടുത്ത് കത്തിച്ചു വലിച്ചു. കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
3 “നിങ്ങള് പറഞ്ഞത് ശരിയാ. ഇത് പോലെ ഒന്ന് കൂടീട്ട് കൊല്ലം മൂന്നായി. അവസാനം ഒരുമിച്ച് കള്ളടിച്ചത് അവൻ മരിച്ച് നാൽ‌പ്പതിന്റെ അന്നായിരുന്നു. അല്ലേ?”
2 “ഉം... അതേ. അതിന്റെയാ ഞെട്ടല് ഇപ്പോഴും മാറീട്ടില്ല”


3 “എനിക്കറിയാമായിരുന്നു... തേക്കിൻ കാട്ടിലെ പുല്ലിലങ്ങനെ മലർന്ന് കെടന്ന് നിലാവ് കാണുമ്പളും എല്ലാ മൈരന്മാരും അവനെ തന്നെ ഓർക്കായിരുന്നെന്ന്. നിന്നെയൊക്കെ ഒന്നളക്കാൻ വേണ്ടി തന്നെയാടാ ഞാൻ കൊല്ലം തെറ്റിച്ച് പറഞ്ഞത്. അപ്പളാരും ഒന്നും മറന്നിട്ടില്ല.”
4 “നീയിങ്ങനെ ഇമോഷണലാകാതെ”
1 “പിന്നെ ആകാതെ. സംഭവം നടക്കുന്ന അന്ന് നീയില്ലായിരുന്നല്ലോ. അവന്റെ വീട്ടാരുടെ പ്രാക്കും, കുറ്റപ്പെടുത്തലും ഒക്കെ കേൾക്കേണ്ടി വന്നത് ഞങ്ങളാ.”
2 “എന്റെ കൈയ്യീക്കെടന്ന് നീന്താൻ പഠിച്ച ചെക്കനാണ്. നിലയില്ലാ വെള്ളത്തില് കാലടിച്ച് നിൽക്കണ അവനെങ്ങനെയാടാ വാടാനപ്പിള്ളി ബീച്ചിലെ ഒഴുക്കില് പെട്ട് മുങ്ങിമരിച്ചൂന്ന് ഞാൻ വിശ്വസിക്കാന്നും ചോദിച്ചാണ് അവന്റപ്പൻ എന്റെ കോളറിന് കുത്തിപ്പിടിച്ചത്.“
3 “അയാള് അന്ന് ഉച്ചയ്ക്കാണ് ഗൾഫീന്നെത്തിയത്.“
2 “കാക്കയ്ക്കും, പരുന്തിനും കൊടുക്കാതെ ഞാൻ വളർത്തി ഇത്രത്തോളാക്കി. എന്നിട്ടും നീയൊക്കെ കൂട്ടുകൂടി കൊണ്ട് നടന്ന് കൊല്ലിച്ചില്ലേടാ എന്നും പറഞ്ഞ് പ്രാകിക്കൊണ്ടാ അവന്റമ്മച്ചി ബോധം കെട്ട് വീണത്”
1 “അപ്പന് ലീവില്ലാത്തത് കൊണ്ട് നാട്ടില് വരാൻ പറ്റാഞ്ഞിട്ടും, അവന്റെ എടം‌വലം നിന്നല്ലേ പെങ്ങള്ടെ കെട്ട് നമ്മളുൽ‌സാഹിച്ച് നടത്തിക്കൊടുത്തത്. എന്നിട്ടവള് പോലും കരഞ്ഞ് കലങ്ങിയ കണ്ണോണ്ട് തുറിച്ചൊരു നോട്ടായിരുന്നു. ആളെ ദഹിപ്പിക്കണ ജാതി നോട്ടം”
3 “അന്നവള് ഗർഭിണിയായിരുന്നു, അല്ലേ?”
2 “അതേ... കുട്ടിയ്ക്ക് അവന്റെ പേര് തന്ന്യാണ് ഇട്ടേക്കണതും”
3 “അവന്റമ്മാവൻ...  ആ പോലീസുകാരൻ.. ചൊമരും ചാരി ഒറ്റനിൽ‌പ്പായിരുന്നു. നമ്മളെ തന്നെ മാറി മാറി നോക്കിക്കൊണ്ട്. നടുത്തളത്തില് കെടക്കണ അവന്റെ ശവത്തുമ്മെ അയാള് ഒരിക്കൽ‌പ്പോലും നോക്കീട്ടില്ലെന്ന് തോന്നണു.”
1 “അങ്ങേർക്ക് പിള്ളാരില്ലായിരുന്നല്ലോ, സ്വന്തം മോനെപ്പോലെ ആയിരുന്നു. അപ്പൻ ഗൾഫിലായതൊണ്ട് അവര്ടെ കുടുംബം നോക്കീരുന്നതും, ഇവന് വേണ്ട പോക്കറ്റ്‌ മണിയൊക്കെ കൊടുത്തിരുന്നതും ഒക്കെ അയാളായിരുന്നു”
3 “അയാൾക്കെന്നെ ആയിരുന്നു കൂടുതൽ സംശയം. ആയിടെക്കെങ്ങാണ്ടല്ലേ ഡി.വൈ.എഫ്.ഐ മീറ്റിങ്ങില് വെച്ച് ഞാനും, അവനും തമ്മിലൊന്ന് ഒരസ്സീത്. അതയാള് അറിഞ്ഞിട്ടുണ്ടാർന്നു. എന്നോടത് നേരിട്ട് ചോദിക്കേം ചെയ്തു.”
4 “അൽ‌പ്പായുസ്സായിരുന്നു, അതവന്റെ യോഗം”
1 “പക്ഷേ അങ്ങനല്ലായിരുന്നല്ലോ പറച്ചിലുണ്ടാർന്നത്. നമ്മളേതാണ്ട് മനപ്പൂർവ്വം കൊണ്ടോയി വെള്ളത്തീ മുക്കി കൊല്ലിച്ചത് പോലെയല്ലേ എല്ലാരും പെറുമാറീത്. ആ ട്രിപ്പ് പ്ലാൻ ചെയ്തതു തന്നെ അവനാണ്. വണ്ടി ഏർപ്പാടാക്കീതും, കള്ള് വേടിച്ചതും, എല്ലാറ്റിനും മുൻ‌കൈ എടുത്തത് അവനായിരുന്നു. ഹോട്ട് വേണ്ട്രാന്ന് ഞാൻ പലതവണ പറഞ്ഞതാണ്. അവൻ കേട്ടില്ല. ബിയറിന്റെ കൂടെ മിക്സ് ചെയ്തല്ലായിരുന്നോ അടി”
3 “വേലിയേറ്റം ഉണ്ടായിരുന്നതൊണ്ട് വെള്ളത്തില് കലങ്ങിയ പൂഴിമണല് ശ്വാസകോശത്തിൽ ചെന്നതാണ് മരണകാരണമെന്നും കാണിച്ച്  മൂന്നാം ദിവസം സ്റ്റേഷനില് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കോപ്പി കിട്ടുന്നത് വരെ അയാൾക്കെന്നെ നല്ല സംശയം ഉണ്ടായിരുന്നു”
2 “അന്ന് മീറ്റിംഗിൽ വെച്ച് എന്താണ് കശപിശ ഉണ്ടായതെന്ന് അയാളെന്നൊട് കുത്തിക്കുത്തി ചോദിച്ചു. ചുമ്മാ ഒരു തർക്കാണെന്നും പറഞ്ഞ് ഞാനൊഴിഞ്ഞു.”
4 “ശരിക്കും എന്തിനായിരുന്നു അന്ന് നിങ്ങളൊടക്കീത്?”
3 “ ആ...ആർക്കുണ്ട് അതൊക്കെ ഓർമ്മ”
1 “ആ പെണക്കം കൂടെ തീർക്കാന്ന് വിചാരിച്ചാ അന്ന് നിന്നേം കൂട്ടീത്. അവൻ‌ തന്ന്യാണത് പറഞ്ഞതും. അവന് നേരിട്ട് നിന്നെ വിളിക്കാൻ ഒരു ചമ്മലുണ്ടാർന്നു. എന്നെയാണ് ആ പണി ഏൽ‌പ്പിച്ചത്. ഇങ്ങനൊക്കെ ആകുംന്ന് ആരെങ്കിലും വിചാരിച്ചോ”
3 “പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടീട്ടും അയാൾക്ക് സംശയം മുഴുവനായും മാറിട്ട്ണ്ടാർന്നില്ല. പോലീസ് ബുദ്ധ്യല്ലേ. കേസിന് പോണംന്നൊക്കെ അയാള് പറഞ്ഞിരുന്നൂത്രേ”
2 “ഉവ്വ്. അവന്റപ്പനാണ് അതൊന്നും വേണ്ടാന്ന് പറഞ്ഞ് ഒഴിവാക്കീത്. അല്ലെങ്കില് കേസും, കോടതീം ആയിട്ട് പിന്നേം പുലിവാലുമ്മെ തൂങ്ങേണ്ടി വന്നേനെ”
1 “അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില് ഉണ്ടായിരുന്നു എന്നറിഞ്ഞതോടെ അവന്റപ്പൻ ശരിക്കും തളർന്നു. അതോണ്ടാണ് കേസും, വയ്യാവേലീം ഒന്നും വേണ്ടാ. എന്തായാലും അവൻ പോയി ഇനി തിരിച്ച് വര്വോന്നും ചോദിച്ച് അവന്റപ്പൻ പിൻ‌വാങ്ങീത്”
3 “നിങ്ങളാരെങ്കിലും പിന്നെ അവന്റെ വീട്ടീപ്പോയിരുന്നോ?”
1 “ഇല്ല”
2 “മരിച്ച് നാൽ‌പ്പതിന്റെ ചടങ്ങിന് പള്ളീ വെച്ച് കണ്ടതാ, അവന്റെ വീട്ടുകാരെ”
1 “ഞാൻ ഇടയ്ക്ക് അപ്പനേം, പെങ്ങളേം വഴീലൊക്കെ വെച്ച് കാണും. ആദ്യൊക്കെ ഞാൻ ചിരിക്ക്വാർന്നു. അവര് നോക്കാണ്ടെ പോകും. ഇപ്പ തമ്മില് കണ്ടാല് രണ്ട് കൂട്ടരും ഒഴിഞ്ഞ് പോകും”
4 “ഞാൻ ഒരിക്കൽ വീട്ടിൽ ചെന്നിരുന്നു. അവന്റമ്മച്ചി കുറേ കരഞ്ഞു. പിന്നെ നിങ്ങളെപ്പറ്റീം എന്തൂട്ടൊക്ക്വോ പറഞ്ഞു“
3 “ആരും പെട്ടെന്നങ്ങനെ  ഇല്ല്യാണ്ടാവണത് ആർക്കും സഹിക്കാൻ പറ്റില്ല. എല്ലാർക്കും, എല്ലാത്തിനും ഒരു കാരണം‌ണ്ടാവണം. എന്നാ പിന്നെ കൊറച്ച് സമാധാനണ്ടാവും. അവര് കണ്ടെത്ത്യ കാരണങ്ങളായിരുന്നു നമ്മള്... അവന് നമ്മളായിട്ടുള്ള കൂട്ട്”
1 “ഇതൊന്നും ഓർക്കാണ്ടിരിക്കാനാ കള്ള് കുടിക്കാനെന്നും പറഞ്ഞ് ഇങ്ങോട്ടെഴുന്നെള്ളീത്. ന്ന്ട്ട്‌പ്പോ വീണ്ടും അതുമ്മെ തന്നെ തൂങ്ങി എല്ലാവരും. ഇതിലും ഭേദം അമ്മച്ചീടെ കൂടെ പള്ളീപ്പോണതാർന്നു”
2 “ദേ ബിയറെത്തി...”

പുറത്തേക്ക് കഴുത്തു നീട്ടുന്ന താറാവ് കുഞ്ഞുങ്ങളെയെന്നപോലെ നാലു ബിയറു കുപ്പികൾ നെഞ്ചോടടുക്കിപ്പിടിച്ച് ഡേവിഡേട്ടൻ ടേബിളിലിനടുത്തേക്ക് വന്നു. ബിയർ ഓരോന്നാ‍യി ഓപ്പൺ ചെയ്ത ശേഷം ശ്രദ്ധയോടെ നിരത്തി വെച്ചു. ഗ്ലാസിലേക്ക് ബിയറൊഴിക്കാൻ അയാൾ ശ്രമം നടത്തിയപ്പോൾ ഞാൻ തടഞ്ഞു.
“ഞങ്ങളൊഴിച്ചോളാം”
“ശരി. ഓം‌ലെറ്റ് ഇപ്പ റെഡ്യാവും”
3 “സന്തോഷം”
കുപ്പിക്കഴുത്ത് ഗ്ലാസിനോട് മുട്ടിച്ച് നാൽ‌പ്പത്തഞ്ച് ഡിഗ്രി ചെരിച്ച് പത പൊങ്ങാത്ത വിധം ശ്രദ്ധിച്ചാണ് ഞാൻ ബിയർ പകർന്നത്. ഗഗ്ഗുവും അതനുകരിക്കാൻ നോക്കി. കുര്യാപ്പി അതൊന്നും കാര്യമാക്കാതെ ഗ്ലാസിലേക്ക് നേരിട്ട് കുത്തിയൊഴിച്ചു. ഗ്ലാസിൽ ബിയർ പതഞ്ഞു പൊങ്ങി. ഒരു ഗ്ലാസ് മാത്രം കാലിയായിരുന്നു. അവൻ കുപ്പിയിൽ നിന്ന് നേരിട്ടാണ് കുടിച്ചത്. ചിയേഴ്സ് പോലും പറഞ്ഞില്ല.
2 “ചിയേ..ഴ്...സ്..”
1 “യൂദാസിനാൽ ഒറ്റിക്കൊടുക്കും വരെ ഉണ്ണീശോന്റെ ആരോഗ്യത്തിനും, സമൃദ്ധിയ്ക്കും വേണ്ടി... ചിയേഴ്സ്”
കുര്യാപ്പി നിർബന്ധിച്ചപ്പോൾ അവൻ കുപ്പിചേർത്തു മുട്ടിച്ചു.
3 “യൂദാസ് ഭാഗ്യവാൻ! കന്യാമറിയം അവനെ പ്രാകിക്കൊണ്ട് ബോധം കെട്ട് വീണില്ലല്ലോ.. ചിയേഴ്സ്”
1 “അരിമത്ത്യക്കാരൻ ജോസഫ് സംശയക്കാരനായ പോലീസുമല്ലാർന്നു.. ചിയേഴ്സ്”
2 “ടോപ്പിക്ക് പിന്നേം വളഞ്ഞ് തിരിഞ്ഞ് അപ്പാപ്പന്റെ കോണകവാലിന്റെ തുമ്പത്ത് തന്നെ എത്ത്യാ? വിട്ട് കള... കള്ളടി കഴിഞ്ഞാൽ എന്താണ് പരിപാടി?”
3 “കുറേക്കാലായില്ലേ. നമുക്ക് റൌണ്ടിലിറങ്ങി അങ്ങട് നെരങ്ങാം“
4 “അത് വേണാ? പോലീസുകാരൊണ്ടാകും”
1 “എടാ, ടൌണില് ഇന്നാകെ പാതിരാക്കുർബ്ബാനേടെ തെരക്കാവും. അതിന്റെടേലെന്ത് പോലീസ്? നമുക്ക് കുടവറൻ സാന്താക്ലോസിനോടൊപ്പം ലൂയീസ് കരോൾ ഗാനം പാടാം” “
3 “അതേ.. പുത്തൻപള്ളിലേക്കും, ലൂർദ്ദ്പള്ളീലേക്കുമെല്ലാം പോകുന്ന പെണ്ണുങ്ങളുടെ തിളക്കമുള്ള മുഖത്തു നോക്കി അവനവനറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലാം“
1 “അവരുടെ വിയർപ്പിൽ കേക്കും, കള്ളപ്പോം മണക്കാം“
2 “ഇരുട്ടിലും തിളങ്ങുന്ന അവരുടെ മുലകളിൽ നോക്കി സ്തുതിയായിരിക്കട്ടേന്നും പറഞ്ഞോണ്ട് കുരിശു വരയ്ക്കാം“
3 “അവരുടെ കൈകളിലിരിക്കുന്ന പ്രാർത്ഥനാ പുസ്തകങ്ങളിലേക്ക് നോക്കി പുച്ഛത്തോടെ നെടുവീർപ്പിടാം“
4 “അവർക്ക് കൂട്ടു പോകുന്ന അപ്പന്മാരേയും, അമ്മാവന്മാരെയും, കെട്ട്യോന്മാരെയും, ആങ്ങളമാരെയും നോക്കി ഡീസെന്റാകാം“
1/2/3 “നാശകോശാക്കി നശിപ്പിച്ചു“ “സകലമൂഡും കളഞ്ഞു” “വെഷം!“
ബിയർ നിറച്ച ഗ്ലാസുകൾ ഒഴിഞ്ഞു.... നിറഞ്ഞു...

“തീപ്പെട്ടിയുണ്ടോ?”
തൊട്ടടുത്ത ടേബിളിലിരിക്കുന്നവരുടെ കൂട്ടത്തിലുള്ള ചെറുപ്പക്കാരനാണ്. കുര്യാപ്പി പോക്കറ്റിൽ നിന്ന് തീപ്പെട്ടിയെടുത്തു കൊടുത്തു. സിഗററ്റ് കത്തിച്ച ശേഷം അയാൾ തീപ്പെട്ടി നിലത്തിട്ടു. തീപ്പെട്ടി അറിയാതെ അയാളുടെ കൈയ്യിൽ നിന്ന് വീണതല്ല എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എന്റെ നേർക്ക് നൊക്കി “തോട്ടിയാണല്ലോടാ” എന്നു പറഞ്ഞ് അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു. ഞാൻ അവനെ നോക്കി കണ്ണിറുക്കി; ‘വേണ്ടാ‘യെന്ന് തലയിളക്കി. സിഗററ്റും പുകച്ചുകൊണ്ട് അയാൾ കൂട്ടുകാരിരിക്കുന്ന ടേബിളിനടുത്തേന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങി.

1“ചേട്ടാ...”
അയാൾ തിരിഞ്ഞ് കുരാപ്പിയെ നോക്കി.
“പെരുമാറ്റത്തിലൊക്കെ ഒരു മര്യാദ വേണ്ടേ ചേട്ടാ. സിസറ് കത്തിക്കാൻ ഒരാള് തീപ്പെട്ടി തന്നാൽ അത് തിരിച്ച് കൊടുക്കാന്നുള്ള ഒരു ഏർപ്പാടൊക്കെ ഇല്ലേ?”
“അതിന് ഞാൻ തീപ്പെട്ടി എടുത്ത് എന്റെ പോക്കറ്റിലൊന്നും ഇട്ടില്ലല്ലോ”
“പോക്കറ്റിലിട്ടില്ല. പക്ഷേ നെലത്തേക്കിട്ടു, ഇല്ലേ? അതൊന്ന് എടുത്ത് തന്നൂടേ?”
“നെലത്ത്ന്ന് എടുത്ത് തരണെങ്കില് കുനിയണ്ടേ? ഞാനീയിടെ കുനിയാറില്ല. കുനിഞ്ഞ് നിന്നാൽ ഏതാണ്ടൊക്കെ അടിച്ചോണ്ട് പോണ കാലല്ലേ ഇത്”

- അപ്പുറത്തെ ടേബിളിൽ നിന്ന് കൂട്ടച്ചിരി –
3 “അത് ശരി അപ്പ ചേട്ടായി കൽ‌പ്പിച്ച് കൂട്ടിത്തന്നെ ആണല്ലേ?”
“ആണെങ്കിൽ”
 “ഏയ്.. അലമ്പ്ണ്ടാക്കാതെ. തീപ്പെട്ടി ഞാൻ എടുത്ത് തരാം”
ഗഗ്ഗു നിലത്തു നിന്ന് തീപ്പെട്ടിയെടുത്ത് കുര്യാപ്പിയെ ഏൽ‌പ്പിച്ചു. അവന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് അയാൾ കസേരയിൽ തിരികെ ചെന്നിരുന്നു.
1 “എവിടെ ചെന്നാലും ഉണ്ടാകും. കളി ചീത്ത്യാക്കാനായിട്ട് ഇങ്ങനെ കുറെ ജന്മങ്ങള്”
3 “പാപികൾ ചെല്ലുന്നിടം...
പാതാള ഭൈരവ ലോകം...
ഹോ! ഞാനുമേതാണ്ടൊരു നിമിഷകവിയൊക്കെ ആയെന്ന് തോന്നുന്നു.. ഇവനെപ്പോലെ.”
2 “ഉവ്വാ...”
4 “എന്തായാലും നീയൊരു കവിത ചൊല്ല്. കുറേ നാളായി നിന്റെ കവിത കേട്ടിട്ട്. ഈയിടെ വാരികകളിലും ഒന്നും കാണാറില്ലല്ലൊ. എന്ത് പറ്റി?”
2 “മൊത്തത്തിൽ തിരക്കാണെടാ. അതിനെടേലാണ് കവിതേം, മാന്തളും...”
3 “എന്നാലും ഒരു നാല് വരിയൊക്കെ മൂളാനൊള്ള കവയ്ക്കലൊക്കെ നിനക്ക് ഇപ്പളും വശാണെന്ന് ഞങ്ങക്കറിയാം. അത് വിട്..”
1 “ചൊല്ലെടാ...”
2 “ഈയടുത്ത് ഒരു കൈയ്യെഴുത്തുമാസികേല് വന്ന ചെറിയ ഒരെണ്ണം ചൊല്ലാം
സിഗരറ്റ്..”


കവിത ചൊല്ലിത്തീര്‍ന്നതും, മൂന്ന് പേരും ചേർന്ന് കൈയ്യടിച്ചു. അവർ കൈയ്യടി നിർത്തിയപ്പോൾ തൊട്ടടുത്ത ടേബിളിൽ ഇരുന്നവന്മാർ ഉറക്കെ കയ്യടിക്കാൻ തുടങ്ങി.നേരത്തേ വന്ന് ഉടക്കുണ്ടാക്കിയവനടക്കം അവർ മൂന്നുപേരുണ്ടായിരുന്നു. ഏകദേശം ഞങ്ങളുടെയൊക്കെ അതേ പ്രായം വരും.
1 “ഇവന്മാര് കൊരുക്കാനായിട്ട് തന്നെ എറങ്ങേക്കാണല്ലോ എന്റെ കർത്താവേ..“
4 “വിട്ട് കളയെന്നേ. നീ അടുത്ത കവിത ചൊല്ല്‌“
2 “ഈയടുത്ത് എഴുതീതാണ്. നിന്റെ പത്രത്തിന്റെ സൺഡേ സപ്ലിമെന്റില് കൊടുക്കാനായിട്ട് മാറ്റി വെച്ചതായിരുന്നു”
1 “അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്തോളാം. ആദ്യം നീ ചോല്ലിക്കേൾപ്പിക്ക്”
2തിരക്കുള്ള ഒരു തെരുവ്...
അതിന് ശ്മശാനങ്ങളുടെ മണമായിരുന്നു.
സ്വയംഭോഗം ചെയ്യുന്നേരം
ഞാൻ ഊളിയിടുന്ന പുസ്തകങ്ങളിലെ പെണ്ണുങ്ങൾ
താളുകളുപേക്ഷിച്ച് നഗ്നരായി ഓടി മറഞ്ഞത്
അതേ തെരുവിലേക്കായിരുന്നു.
അതിന്റെ
...“

കവിത ചൊല്ലുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് അപ്പുറത്തെ ടേബിളിൽ നിന്ന് ഉച്ചത്തിൽ പ്രതികരണങ്ങളുണ്ടായി.
“എടാ, എന്തിന്റെ മണമായിരുന്നെന്ന്?”
“ശ..ശ്‌...മാനത്തിന്റെ മണം“
“അപ്പളാരാ സ്വയംഭോഗം ചെയ്തത്?“
“ഏതോ തെരുവ് തെണ്ടി“
“ന്ന്ട്ട്?”
“പീസ് പുസ്തകത്തിലെ പെണ്ണുങ്ങൾ തുണീല്ല്യാണ്ടെ ഓടീ‍ത്രേ”
“കഷ്ടം”
“എവടക്ക്യാണവര് അത്ര തെരക്കിട്ടട്ട് ഓടണത്?”

3 “നിന്റെയൊക്കെ അമ്മേടെ നെഞ്ചത്തേക്ക്... എന്താ, ഇനി അവിടെക്കയറി പരിശോദിക്കണോ?”
അവർ മൂന്ന് പേരും , ഞങ്ങൾ നാലുപേരും കസേരയിൽ നിന്ന് എഴുന്നേറ്റത് ഒരുമിച്ചായിരുന്നു. പിന്നെ ഉന്തും തള്ളുമായി. ടേബിളുകളിൽ നിന്ന് കുപ്പിയും, ഗ്ലാസും, പാത്രങ്ങളും നിലത്തു വീണു ചിതറി. ഡേവിഡേട്ടന്മാർ ഞങ്ങൾക്കരികിലേക്ക് ഓടിയെത്തി പിടിച്ചു മാറ്റി. ഇതിനിടയിൽ കുര്യാപ്പി പണി പറ്റിച്ചിരുന്നു. നേരത്തേ തീപ്പെട്ടി നിലത്തെറിഞ്ഞ് കളിയാക്കി പോയവന്റെ മുഖത്തിനിട്ട് കലക്കനൊരിടി. മുഖം പൊത്തി അവൻ നിലത്തു കുനിഞ്ഞിരുന്നു. മുഖം മറച്ച കൈമാറ്റിയതും അവന്റെ മുണ്ടിലേക്ക് ചോരത്തുള്ളികൾ ഇറ്റിറ്റു വീഴുന്നത് അരണ്ട വെളിച്ചത്തിലും തിരിച്ചറിയാനായി. മൂക്കിനിട്ട് ഇടി കൊണ്ടതായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ സംഗതി അതായിരുന്നില്ല. കുര്യാപ്പിയുടെ വലതു കൈയ്യിലെ മോതിരവിരലിൽ വെള്ളിയിൽ തീർത്ത  ഒരു കൊന്തമോതിരം ഉണ്ടായിരുന്നു. പ്രാർത്ഥനാമന്ത്രങ്ങളുടെ എണ്ണമെടുക്കേണ്ട ചെറിയ കുറ്റികളിലൊന്ന് കൊണ്ടാണ് ഇടികൊണ്ട ചെറുപ്പക്കാരന്റെ മേൽച്ചുണ്ട് കഷ്ടിച്ച് ഒരിഞ്ച് നീളത്തിൽ കീറിയിരിക്കുന്നത്. മുറിവേറ്റഭാഗം കൈകൊണ്ട് അമർത്തിപ്പിടിച്ചിട്ടും വിരലുകൾക്കിടയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.
“പോലീസിനെ വിളിക്കെടോ. ഇതിനൊരു തീരുമാനം ഉണ്ടാക്കണം”                         .
അവരുടെ കൂട്ടത്തിലൊരുവൻ അലറി വിളിച്ചു. ഡേവിഡേട്ടന്മാരിൽ ഒരാൾ കൌണ്ടറിനകത്തേക്ക് ചെന്ന് ഫോൺ കറക്കി. മറ്റു ഡേവിഡേട്ടന്മാർ ചേർന്ന് ഞങ്ങളെയെല്ലാവരേയും കസേരകളിൽ ബലമായി പിടിച്ചിരുത്തി. ലഹരിയെല്ലാം ആവിയായി പോയിരുന്നു. ബിയറു കുടിച്ച് വയറു നിറഞ്ഞതിനാൽ അത്യാവശ്യമായി മൂത്രമൊഴിക്കാൻ പോകണമെന്ന് തോന്നി. എന്നാൽ കസേരയിൽ നിന്ന് ചെറുതായൊന്ന് അനങ്ങിയാൽ പോലും പരസ്പരം അടിവീഴുന്ന അവസ്ഥയായിരുന്നതിനാൽ ഒതുങ്ങിക്കൂടി തല താഴ്ത്തിയിരുന്നു.

പോലീസെത്തി. രണ്ട് കോൺസ്റ്റബിളുമാർ ഉണ്ടായിരുന്നു. ചോദ്യവും, പറച്ചിലും ഒന്നും ഇല്ലാതെ തന്നെ എല്ലാവരും കൂടെ ജിപ്പിന്റെ പുറകിൽ കയറിയിരുന്നു. ഇടികൊണ്ടവന് എതിരെയാണ് ഞാൻ ഇരുന്നത്. മേൽച്ചുണ്ടിലെ മുറിവിൽ അപ്പോഴും ചോര നിലച്ചിരുന്നില്ല. ആള് ക്ലീൻഷേവ് ആയതിനാൽ മുറിപ്പാട് ശരിക്കും കാണാം. നല്ല ആഴത്തിലുള്ള മുറിവാണെന്നു തോന്നുന്നു. കുര്യാപ്പി ശരിക്കും താങ്ങിക്കാണും. ആദ്യമായിട്ടാണ് പോലീസ് ജീപ്പിൽ കയറുന്നത്; അതിന്റെ പുറകിലിങ്ങനെ കൂനിക്കൂടിയിരിക്കുന്നത്. റൌണ്ടിൽ നിന്ന് ജീപ്പ് പോക്കറ്റ് റോഡിലേക്ക് കയറി. സ്റ്റേഷന് മുന്നിലെത്തി. ആരും തന്നെ ജീപ്പിൽ നിന്ന് ഇറങ്ങിയില്ല.
“ഇങ്ങോട്ടെറങ്ങെടാ. നിന്നെയൊക്കെ ഇനി മെഴുകുതിരീം കത്തിച്ച് തിരുരൂപം പോലെ പുൽക്കൂട്ടിലേക്ക്
എടുത്തു വെയ്ക്കണോ?“                               .


ഏഴുപേരും ജീപ്പിൽ നിന്ന് താഴെയിറങ്ങി. കോൺസ്റ്റബിളുമാരിലൊരുവൻ ഞങ്ങളെ ഉന്തിത്തള്ളി സ്റ്റേഷനകത്തേക്കാക്കി. സ്റ്റേഷനകത്ത് അയാളുണ്ടായിരുന്നു; അവന്റെ അമ്മാവൻ. ഞങ്ങളെ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു കാണണം. തലയിൽ തൊപ്പി വെച്ചിട്ടില്ലായിരുന്നതിനാൽ അയാൾ സൂക്ഷിച്ച് നോക്കുമ്പോൾ നെറ്റിയിലെ ചുളിവുകൾ വ്യക്തമായി കാണാമായിരുന്നു.
“കേസെന്താ?”
ഞങ്ങളെ പിടിച്ചു കൊണ്ട് വന്ന ചെറുപ്പക്കാരൻ കോൺസ്റ്റബിളിനോട് അയാൾ അധികാരപൂർവ്വം ചോദിച്ചു.
“തല്ലുകേസാണ്... എലൈറ്റ് ബാറില് വെച്ച്”                                                .
“അതു ശരി. നല്ലോരു ദിവസായിട്ടും ബാറില് കെടന്ന് തല്ലുണ്ടാക്കാഞ്ഞാൽ നിനക്കൊന്നും ഉറക്കം വരില്ല അല്ലേടാ?”
“ഞങ്ങളല്ല സാറേ. ദേ ഇവന്മാരാണ് തല്ല് തുടങ്ങിയത്”                   .
ഞങ്ങളപ്പോഴേയ്ക്കും നാലും, മൂന്നുമായി പിരിഞ്ഞു നിന്നിരുന്നു. അയാൾ മുഖം മുറിഞ്ഞവന്റെ അടുത്തെത്തി. മുറിവിൽ നിന്ന് അപ്പോഴും ചോര കിനിയുന്നുണ്ടായിരുന്നു.              .
“നല്ല കീറാണല്ലൊടാ കിട്ടീരിക്കണത്”                          .

ചുണ്ട് മുറിച്ച് നീരുവെച്ചതിനാൽ സംസാരിക്കാനാകാതെ അവൻ നിന്നു പരുങ്ങി.

1 “ഇവരാണ് ആദ്യം അലമ്പ് തുടങ്ങി വെച്ചത്. ഞങ്ങള് ബാറില് കയറീപ്പ മൊതല് തൊടങ്ങ്യ തോട്ടീടലാണ്. പിന്നെ ഉന്തും തള്ളുമായി. എന്റെ വെരലിലെ കൊന്തമോതിരം കോറി മുറിഞ്ഞതാണ്”
“കയറിയങ്ങ് തോട്ടിയിട്ടാൽ നീയൊക്കെ എല്ലാരേയും ഇടിച്ച് മലർത്തും, ചെലപ്പ കൊന്നും കളയും. അല്ലേടാ?“
2 “സാറെ അവരാണ് ആദ്യം പ്രശ്നണ്ടാക്കീതും. അടി തുടങ്ങിയതും”
“അല്ല സാറെ അവന്മാരാണ്..”
“നിർത്തെടാ... നിർത്തെടാ... എല്ലാം കൂടെ നിങ്ങളങ്ങട് തീരുമാനിക്ക്യാണെങ്കില് പിന്നെ ഞാനൊക്കെ ഈ കുപ്പായം ഇട്ട് ഇവിടെയിങ്ങനെ നിക്കണതെന്തിനാ? ആ നീ പറ ശരിക്കും എന്തേണ്ടായേ?“
ചോദ്യം എന്നോടായിരുന്നു.
“ഞങ്ങളോരോ ബിയറടിക്കാൻ വേണ്ടി കയറീതായിരുന്നു. സംസാരിച്ചിരിക്കണേന്റെടേല് ദേ ഇവൻ വന്ന് തീപ്പെട്ടി ചോദിച്ചു. സിഗററ്റ് കത്തിച്ച ശേഷം തീപ്പെട്ടി തിരികെ തരാതെ നെലത്ത്ക്കിട്ടു”
“അതറിയാതെ വീണതാണ്”
1 “അറിയാണ്ടാണ്ച്ചാൽ അതൊന്ന് എടുത്ത് തരാൻ പറഞ്ഞപ്പം തറുതല പറയാണോ വേണ്ടത്?“
“തറുതല പറഞ്ഞാൽ നീയൊക്കെ ആളുകളെ തല്ലും, അല്ലേടാ?“
3 “തല്ല് തൊടങ്ങീത് അവരാണ് സാറേ”
“നിന്നോട് ചോദിച്ചില്ല, കേട്ടാ? ആ നീ ബാക്കി കഥ പറ”
2 “തീപ്പെട്ടീടെ കേസ് ഞങ്ങള് വിട്ടു കളഞ്ഞു. പിന്നെ ടേബിളിലിരുന്ന് ഞാനൊരു കവിത ചൊല്ലുമ്പം ഇവന്മാര് കൈയ്യടിച്ചും, ബഹളം വെച്ചും പിന്നേം അലമ്പുണ്ടാക്കി. അപ്പോഴാണ്...”
“നിർത്ത്...നിർത്ത്... കാര്യങ്ങളൊക്കെ വ്യക്തമായി പറ. ഏത് കവിത്യ നീ ചൊല്ലീത്?”
“സാർ അതു പിന്നെ”
“നീ ചൊല്ലെടാ, ഞാനൂടൊന്ന് കേക്കട്ടെ”
1 “സാറേ സത്യായിട്ടും ഇവന്മാരാണ്...”

ആവേശത്താൽ മുന്നോട്ട് വന്ന് അയാൾ കുര്യാപ്പിയുടെ അടിവയറ്റിനിട്ട് ഒറ്റത്തൊഴി. ഞരങ്ങിക്കൊണ്ട് വയറും താങ്ങിപ്പിടിച്ച് കുര്യാപ്പി ചുമരോടു ചേർന്നുരഞ്ഞ് നിലത്തിരുന്നു. ചൂണ്ടുവിരൽ ചുണ്ടത്ത് ചേർത്തു വെച്ചു കൊണ്ട് “ശ്...ശ്ശ്” എന്ന് ശബ്ദമുണ്ടാക്കി അയാൾ കുര്യാപ്പിക്ക് വാണിംഗ് കൊടുത്തു. എല്ലാവരും പരുങ്ങിക്കൊണ്ട് ചുമരിനോട് ചേർന്നു നിന്നു.
‘ആ... ഇനി നീ കവിത ചൊല്ല്. അല്ലാ, ഇനി ഇതു പോലൊന്ന് കിട്ട്യാലേ സാറ് അത് ചെയ്യൂന്നുണ്ടോ?”
തിരക്കുള്ള ആ തെരുവിന്
ശ്മശാനങ്ങളുടെ മണമായിരുന്നു.
സ്വയംഭോഗം ചെയ്യുന്നേരം
ഊളിയിടുന്ന പുസ്തകങ്ങളിലെ
നഗ്നരായ പെണ്ണുങ്ങൾ
താളുകളുപേക്ഷിച്ച് ഓടി മറഞ്ഞത്
അതേ തെരുവിലേക്കായിരുന്നു
...“
“ഇതാര്ടെ കവിത്യാണ്?”
“ഞാൻ തന്നെ എഴുതീതാണ്”
“മതീ... ഇപ്പ എനിക്ക് കാര്യങ്ങളൊക്കെ ഏതാണ്ട് പിടികിട്ടി. നിങ്ങളല്ല അവന്മാര് തന്നെയാണ് ആദ്യം തല്ല് തുടങ്ങിയത്. എടാ ഇമ്മാതിരി കവിതയൊക്കെ ചോല്ല്യാല് നിന്നെയൊക്കെ ഉണ്ടാക്ക്യ തന്തവരെ ചിറീല് കൈവെയ്ക്കും മനസിലായാ?“
“ഉവ്വ്”
“എന്തുവ്വ്?”
ചോദിച്ച് തീർന്നതും എന്റെ മുഖമടച്ച് അടിവീണു.
“നിനക്ക് മനസിലായാ?”
ഗഗ്ഗു തലയിളക്കി. അടി വീണു.
“നിനക്കോടാ?”
അടുത്തയടി കുര്യാപ്പിക്ക്.
“നിനക്ക് ഇപ്പളും ശരിക്കങ്ങട് മനസിലായില്ലാന്ന് തോന്നുന്നു?”
3 “സാറ് തല്ലണെങ്കി തല്ലിക്കോ, പക്ഷേ വെറുതെ ഒരു കാര്യോം ഇല്ലാതെ ഇങ്ങനെ”
അവന്റെ മുഖത്തും അടിവീണു. മുഖത്ത് മുറിവേറ്റവൻ അവന് തൊട്ടരികിലാണ് നിന്നത്. അവർ മുറിവും പൊത്തിപ്പിടിച്ച് ചുമരു പറ്റി നിന്നു.
രണ്ടാമതും അടിക്കാനായി കൈയ്യുയർത്തുമ്പോഴേക്കും അവൻ പോക്കറ്റിൽ നിന്ന് പത്രത്തിന്റെ ഐഡന്റിറ്റി കാർഡെടുത്ത് അയാളെ കാണിച്ചു. ഭരിക്കുന്ന പാർട്ടീടെ പത്രമാണ്. അതു മാത്രമല്ല, ആയിടയ്ക്കാണ് പോലീസ് ഡിപ്പാർട്ടുമെന്റിന് സർക്കാറിന്റെ വക ഒരു കനത്ത ശാസന കിട്ടിയതും. അടിക്കാൻ ഉയർന്ന കൈ താനെ താണു.
“ഇത് കണ്ടാൽ ഞാനങ്ങട് വെരണ്ട് മൂത്രൊഴിക്കും എന്ന് കരുത്യോടാ?”
“അങ്ങനെയൊന്നും ഇല്ല സാർ. കേസ് ചാർജ്ജ് ചെയ്യണെങ്കില് അതാവാം. അതല്ല ഇവന്മാർക്ക് ഒത്തു തീർപ്പ് വേണെങ്കി അങ്ങനെ. ഇനിയിപ്പ ആരെങ്കിലും വിളിച്ച് പറയണെങ്കില് അതും ആവാം”
ഒട്ടും പതറാതെയാണ് അവൻ പ്രതികരിച്ചത്. അയാൾ പിന്മാറി. ടേബിളിനരികെ ചെന്ന് തൊപ്പിയെടുത്ത് തലയിൽ വെച്ചു.
“കേസൊന്നും വേണ്ട സാറേ. ഇത് ഒത്തു തീർപ്പാക്കാം. ഇവനുള്ള ഹോസ്പിറ്റൽ ചാർജ്ജ് കിട്ടണം”
അവന്മാരുടെ കൂട്ടത്തിലെ ഒരുവനാണ്.
“എന്തുണ്ട്രാ കൈയ്യിൽ?“
തൊപ്പി ധരിച്ച ശേഷം അയാൾ ഞങ്ങൾക്കരികിൽ വീണ്ടുമെത്തി. കുര്യാപ്പി പോക്കറ്റിൽ നിന്ന് നാല്  നൂറുരൂപാ നോട്ടുകൾ എടുത്തു നീട്ടി. മുന്നൂറ് രൂപ മുറിവേറ്റവന് കൊടുത്ത ശേഷം നൂറുരൂപ അയാൾ മടക്കി സ്വന്തം പോക്കറ്റിൽ തിരുകി.
“എല്ലാരും ഒരു പേപ്പറിൽ പേരും, അഡ്രസ്സും എഴുതീട്ട് പൊയ്ക്കോ. പിന്നെ ബാറിലെ കശപിശേടെ മൊത്തം നഷ്ടം നാളെത്തന്നെ അവിടെ ചെന്ന് തീർത്തൊണം, കേട്ടാ? അല്ലെങ്കിൽ ഇവിടെത്തന്നെ പിന്നേം വരേണ്ടി വരും“
ഒരു കൈകൊണ്ട് അടിവയറു പൊത്തിപ്പിടിച്ച് കുര്യാപ്പി തലയിളക്കി.
“അവനെ വേഗം ആശുപത്രീല് കൊണ്ടോയ്ക്കോ. മുഖമടിച്ച് വീണതാണെന്ന് പറഞ്ഞാ മതി. മൂന്നാല് സ്റ്റിച്ച് വേണംന്നാ തോന്നണേ. എന്നാ ശരി എല്ലാരും വിട്ടോ”

അവന്മാർ പുറത്തിറങ്ങിയതിനു ശേഷമാണ് ഞങ്ങളിറങ്ങിയത്. ഹോസ്പിറ്റലിലേക്കു പോകാനായി അവന്മാർ സ്റ്റേഷനു മുന്നിൽ ഓട്ടോറിക്ഷ കാത്തു നിന്നു. ഞങ്ങൾ റോഡരികിലൂടെ നടക്കാൻ തുടങ്ങി.
1 “അടിവയറാകെ കലങ്ങീന്ന് തോന്നണൂ. അമ്മാതിരി താങ്ങാണ് ആ നായിന്റെമോൻ വെച്ചു തന്നത്”
4 “എന്തായാലും കേസൊന്നും ഇല്ലാതെ ഊരിപ്പോന്നത് ഭാഗ്യം. പഴയ ദേഷ്യം വെച്ച് അയാളൊന്നും ചെയ്തില്ലല്ലോ”
3 “ഇത്ര ചെയ്തതൊന്നും പോരേ?”
2 “ഇവന്റെ പത്രത്തിലെ ഐഡി കാർഡില്ലാരുന്നൂച്ചാ കാണാർന്നു നാളെ ഏത് കോലത്തിലാണ് കോടതിയില് ചെല്ലണതെന്ന്.
3 “ബാറിലെ തല്ലുകേസായതോണ്ട് ഒന്നും പോലീസുകാരുടെ തലയിലും വരില്ല”
2 “എനിക്ക് മൂത്രൊഴിക്കാൻ മുട്ടീട്ട് വയ്യ. ബാറീന്ന് തൊട്ട് പിടിച്ച് നിൽക്കണതാ. കുര്യാപ്പിക്ക് കിട്ട്യ ചവിട്ട് എനിക്കാർന്നൂച്ചാ സ്റ്റേഷന്റെ അകത്ത് വെച്ചന്നെ ഒഴിച്ചേനെ”
നാലുപേരും ചേർന്ന് തിരിഞ്ഞു നിന്ന് റോഡരികിലെ കാനയിലേക്കു മൂത്രമൊഴിച്ചു.  അതിനു ശേഷം പരസ്പരം തോളിൽ കൈയ്യിട്ടുകൊണ്ട് റോഡു നിറഞ്ഞു നടന്നു.
3 “എടാ നിങ്ങക്കൊക്കെ ഒരു കാര്യം അറിയോ? കടലീന്ന് അവനെ പിടിച്ചുകയറ്റി എല്ലാരും കൂടെ ജീപ്പില് ആശുപത്രീലേക്ക്  പോകുന്നേരത്ത് എന്റെ മടീലാണ് ആ ശവി തലവെച്ചിരുന്നത്. ശ്വാസം കിട്ടാതെ പെടയണ അവന്റെ നെഞ്ച് തിരുമ്മിക്കൊടുക്കാർന്നു ഞാൻ. വെപ്രാളം കൊണ്ട് പെടയ്ക്കായിരുന്നു ആദ്യം കൊറച്ച് നേരം. പിന്നെ എന്റെ ഷോൾഡറുമ്മെ അമർത്തിപ്പിടിച്ചു. ഞാനപ്പളും നെഞ്ചുഴിയാർന്നു. മിടിപ്പ് ഇല്ലാണ്ടാവണത് ഞാൻ നേരിട്ടറിഞ്ഞു“
2 “പോസ്റ്റുമോർട്ടം കഴിഞ്ഞ് വീട്ടിലെത്ത്യപ്പോഴേക്കും ശരീരാകെ നീലിച്ചിട്ട്ണ്ടാർന്നു. പിന്നെ അവര് പുതിയ ഡ്രസും, ഷൂസും ഒക്കെ ഇടീച്ചു. അവന്റെ വീട്ടുകാര് തെറിവിളീം, പ്രാക്കും തൊടങ്ങണേന്റെ മുന്നെ ഞാൻ ഒരു തവണ അവനെ ഉമ്മ വെച്ചു. കുട്ടിക്കൂറാ പൌഡറിന്റെ മണാർന്നു അപ്പോൾ...”

- നിശബ്ദത -
3 “എടാ നീ സ്റ്റേഷനില് വെച്ച് ചൊല്ല്യപ്പോൾ കവിത കുറച്ചൂടെ കുറുകീട്ടുണ്ടാർന്നൂട്ടാ. വരികൾക്കൊക്കെ നല്ല മുറുക്കം, ഒരു എഡിറ്റഡ് വേർഷന്. പത്രത്തിലേക്ക് അതയച്ചാൽ മതി“
4 “അതെനിക്കും തോന്നി. ഇനി ഇവന്റെ കവിത നന്നാക്കണെങ്കില് ഇടയ്ക്ക് പോലീസ് സ്റ്റേഷൻ കയറ്റിച്ചാ മതി”
2 “അതേടാ, ആരാന്റമ്മയ്ക്ക്...”
1 “കയ്യിലുണ്ടാർന്നതൊക്കെ അയാള് പിടിച്ച് വാങ്ങിച്ചു. നെറ്റീമ്മെ കുരിശ് പോറാൻ ഒരണ ബാക്കിയില്ല. നല്ലൊരു ദിവസായിട്ട് എല്ലാരും കൂടെ കിറുങ്ങി നടക്കാന്ന് വിചാരിച്ചതാ. അതങ്ങട് തീർന്നു കിട്ടി.“
3 “കുര്യാപ്പി നീ വെഷമിക്കാതെടാ. എന്റെ അണ്ടർവെയറിന്റെ ഉള്ളിലൊരു പുല്ലിന്റെ പൊതി ബാക്കിയിരിപ്പൊണ്ട് മക്കളേ. ടാ ണ്ട ഡേം...“
1 “എങ്കിൽ നമുക്കിനി ആരെ പേടിക്കാൻ. പുല്ലുണ്ടേയ്..പുല്ലുണ്ടേയ്...“
2 “അങ്ങനല്ല കോപ്പേ. പുല്ലാണേയ് പുല്ലാണേയ്“
1/3/4 “പോലീസ് ഞങ്ങക്ക് പുല്ലാണേയ്“ (കോറസ്)

* * * * *

 *തൃപ്പുക എന്ന ക്ഷേത്രാചാരം.
**തൂവാനത്തുമ്പികൾ എന്ന പത്മരാജൻ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം

9 comments:

Unknown said...

വിശദമായി തന്നെ പ്രതിപാദിച്ചിരിക്കുന്നു.
പോലീസ് ഞങ്ങക്ക് പുല്ലാണേയ്“
കൊള്ളാം ദേവദാസ്..

പാമരന്‍ said...

മാഷെ, ഒരു സലാം ണ്ട്‌ ട്ടാ. ഞെരിപ്പ്‌.

താരകൻ said...

ഇതു കഥയോ ...കഥയില്ലായ്മയോ!

R. said...

ലോന,
അലക്കിപ്പൊളിച്ചു. പെരുത്ത് ഇഷ്ടപ്പെട്ടു.

ചിത്രഭാനു Chithrabhanu said...

ഉഷാറായി... മ്മടെ ടൗണിലെ കഥ കേള്‍ക്കാന്‍ ഒരു സുഖംതന്യാ ഗഡീ...കഥയേക്കാള്‍ സിറ്റുവേഷന്‍സ് ഇഷ്ടായി..

Jaison mathew said...

ഒരു വേദനാ ഇപ്പോഴും കൂടെ ഉണ്ടല്ലേ

വിപിൻ. എസ്സ് said...

വായിച്ചു.....വല്ലാത്തൊരു ആവേശത്തോടെ...... ഒരു പാട് ഇഷ്ടപ്പെട്ടു.....

വിപിൻ. എസ്സ് said...

വായിച്ചു.....വല്ലാത്തൊരു ആവേശത്തോടെ...... ഒരു പാട് ഇഷ്ടപ്പെട്ടു.....

Unknown said...

ഇന്നാണ് ദേവന്റെ ലിങ്കിലൂടെ വായിക്കുന്നത്.....

നിങ്ങളുടെ കൂടെ എല്ലാ വായനക്കാരനും ഉണ്ടായിരുന്നു.

 

(c)2009 Devadas V.M [ vm.devadas@gmail.com ]