Sunday, August 24, 2014

സാമൂഹ്യസംഘർഷങ്ങളുടെ മുന്നറിയിപ്പ്

(ചിത്രത്തിന് കടപ്പാട്: www.nowrunning.com)

വ്യക്തിയും  സമൂഹവും അഥവാ പൗരനും ഭരണകൂടവും തമ്മിലുള്ള ആന്തരിക സംഘർഷത്തിന്റെ കഥയാണ് മുന്നറിയിപ്പിനും പറയാനുള്ളത്. എന്നാലത് അവതരിപ്പിക്കുന്നതാകട്ടെ പതിവ് മട്ടിലല്ല താനും. സ്വാതന്ത്യം, തടവ്, കൊലപാതകം തുടങ്ങി നിയമസംബന്ധിയായ പല വാക്കുകൾക്കും സമൂഹമോ, ഭരണകൂടമോ നിശ്ചയിച്ച നിർവ്വചനത്തെ വകവയ്ക്കാതെ തന്റേതായ വ്യാഖ്യാനങ്ങളും സംഹിതകളും ചമച്ച് ‌തടവറയ്ക്കുള്ളിലെ അവനവനിടത്തിൽ സ്വാസ്ഥ്യം കണ്ടെത്തുന്ന രാഘവനെ ആൾക്കൂട്ടത്തിന് മുന്നിൽ വെളിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. നിസ്സാരനും നിഷ്ക്കളങ്കനുമെന്ന പുറം ഭാവത്തിലുപരിയായി വഴിമുടക്കികളെ ഉന്മൂലനം ചെയ്യാവുനൊരുങ്ങുന്ന ഹിംസാത്മമായൊരു ഉള്ളകം അയാൾ പേറുന്നുണ്ട്. ആ ദ്വന്ദഭാവത്തെ അനാവരണം ചെയ്യാൻ സമൂഹവും, താനതിന് നിന്ന് കൊടുക്കുകയിലെന്ന മട്ടിൽ രാഘവനും ഉടക്കിലാകുന്നു. പ്രശ്നസംബന്ധിയായ കുരുക്കഴിക്കാൻ ശ്രമിക്കുന്നവൾ ഒരേ സമയം ഇടനിലക്കാരിയും ഇരയുമാകുന്നു. ഇടയ്ക്ക് ചിലയിടത്ത് നിഴലിച്ചു കാണുന്ന ചില നാട്യഭാവങ്ങളൊഴിവാക്കിയാൽ ഒരു നല്ല സിനിമയ്ക്കുള്ള ശ്രമം, തിരക്കഥയിലും സംവിധാനത്തിലും ദൃശ്യശബ്ദവിന്യാസങ്ങളിലുമുള്ള കൈയ്യടക്കം, ആദ്യാവസാനം മുറുകി നിൽക്കുന്ന ഉദ്വേഗഭരിതമായ ‌സംഘർഷം, ചെറുതോ വലുതോ ആയി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാരും തന്നെ അഭിനയത്തിൽ മോശമായിട്ടില്ലെന്ന ഗുണം അങ്ങനെയങ്ങനെ ഒരു മികച്ച സിനിമയുടെ എല്ലാ വിധ ലക്ഷണങ്ങളും പ്രകടമാക്കുമ്പോഴും ഒരു വേതാള പ്രശ്നം ബാക്കിയാകുന്നു. ഏതിനും സ്വന്തമായി നിർവ്വചനങ്ങളും ദർശനങ്ങളും ന്യായങ്ങളും നിയമസംഹിതകളുമുള്ള രാഘവന് വഴിമുടക്കികളായവർ, അയാളുടെ ഇരകളാകുന്നവർ എന്തുകൊണ്ട് സ്ത്രീകളാകുന്നു? സ്ത്രീകൾ മാത്രമാകുന്നു? അതുവരെ അവതരിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയ ശ്രമമെല്ലാം അവിടെ വച്ച് പാടേ തകിടം മറയുന്നു. പിന്നങ്ങോട്ട് പുറകിലേയ്ക്ക് ചിന്തിക്കുമ്പോൾ വർഗ്ഗപരമായി താഴേത്തട്ടുകാരായ ആക്രമികൾ സമൂഹത്തിന് വിപത്താണെന്നും, തടവറയ്ക്കൊരിക്കലും മാനസാന്തര സാധ്യതകളില്ലെന്നും, സ്റ്റേറ്റിന്റെ നിയമങ്ങൾ തന്നെയാണ് ശരിയെന്നും, ഇവനൊന്നും ജന്മത്തേയ്ക്ക് സാമൂഹ്യജീവിയാകാൻ സാധ്യമല്ലെന്നുമൊക്കെയുള്ളൊരു ആൾക്കൂട്ട മനശാസ്ത്രത്തിന്റെ ആകുലത പേറുന്ന അദൃശ്യ മുന്നറിയിപ്പ് തിരശ്ശീലയിൽ തെളിയുന്നു. അതുവരെ കണ്ട കാഴ്ചകളിന്മേൽ അത് മങ്ങലേൽപ്പിക്കുന്നു. എന്നാൽ സമൂഹം തങ്ങളുടെ ചെയ്തികളുടെ പഴി മൊത്തത്തിലായി ആൾക്കൂട്ടത്തിൽ തനിയെയുള്ളൊരുവന് മേൽ ചാർത്തിക്കൊടുത്ത്, അവനെ തടവറയിലടച്ച്, സ്വയം ശുദ്ധീകരിച്ച് സുരക്ഷിതമാക്കുന്ന വിധമൊരു ന്യായീകരണത്തിന് തയ്യാറെടുക്കുന്നതാണോ എന്ന സന്ദേഹവും സിനിമ അവശേഷിപ്പിക്കുന്നു. അതിനാൽ തന്നെ തീർച്ചയായും കാണേണ്ട, ചർച്ച ചെയ്യപ്പെടേണ്ട, ധനാത്മക ശ്രമങ്ങളെ അനുമോദിക്കേണ്ട, രാഷ്ട്രീയമായി വിമർശിക്കപ്പെടേണ്ടൊരു സിനിമയാകുന്നു മുന്നറിയിപ്പ്. 


Tuesday, August 19, 2014

ശലഭജീവിതം(കഥകൾ) - ഓൺലൈനിൽ വാങ്ങുന്നതിന്

Tuesday, August 12, 2014

ശലഭജീവിതം - കഥാസമാഹാരം 


ശലഭജീവിതം - രണ്ടാമത്തെ കഥാസമാഹാരം ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ കവർ ചിത്രം പങ്ക് വയ്ക്കുന്നു. ഉടൻ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം. 
സസ്നേഹം...

Monday, August 11, 2014

മുൾച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറുണ്ട്.





പതിവ് മട്ടിലൊരു ഞായറാഴ്ച അടച്ചിരിപ്പിനു ശേഷം മടുപ്പൻ തിങ്കളാഴ്ച ഉമ്മറ വാതിൽ തുറക്കുന്നേരത്ത് കണ്ട പുഞ്ചിരി, ഇന്നത്തെ സന്തോഷം ഇതാകുന്നു. ആ പൂവിട്ടിരിക്കുന്ന നാണം കുണുങ്ങിയുടെ കാര്യം കൗതുകകരമാണ്. ECR റോഡിലെ ഒരു നഴ്സ്റിയിൽ നിന്ന് തൊട്ടു താഴെ കാണുന്ന നക്ഷത്ര കള്ളിമുൾച്ചെടി വാങ്ങിക്കൊണ്ട് വച്ച ശേഷം ‌രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതിന്റെ കടയ്ക്കൽ നിന്നതാ മറ്റൊരു ഇത്തിരിക്കുഞ്ഞത്തി മുളപൊട്ടി ഉയർന്നു വരുന്നു. ഏത് ചെടിയാണ്, പൂവിടുമോ എന്നൊക്കെയുള്ള സംശയങ്ങൾ ആരോടും നിവൃത്തിച്ചില്ല. രഹസ്യം കലർന്നൊരു കൗതുകം അങ്ങനെത്തന്നെ നിൽക്കട്ടേയെന്ന് കരുതി വെള്ളമൊഴിച്ചുകൊണ്ടേയിരുന്നു. ഒട്ടൊക്കെ വളർന്നിട്ടും ഇനിയിതൊരു കളച്ചെടി മാത്രമാണോ? ആണെങ്കിൽ തന്നെയെന്ത്, പുഷ്പിച്ചാൽ മാത്രമേ പൂർണ്ണമാകുകയുള്ളൂ? എന്നൊക്കെ ചിന്തിച്ചു നാളുകഴിക്കവേയാണ് തിങ്കളാഴ്ചയെ ഒരു നല്ല ദിവസമാക്കി അത് പൂവിട്ടത്. മുൾച്ചെടി വാങ്ങിയതിന്റെ കൂടെ വിത്തായി ഒളിച്ചു വന്നൊരു ചാരസുന്ദരി പൂവിട്ടതിന്റെ സന്തോഷത്തിലായിരിക്കണം കവി തലക്കെട്ടിലെ പ്രശസ്തമായ ആ വരികൾ മൂളിയത് :)
 

(c)2009 Devadas V.M [ vm.devadas@gmail.com ]