Wednesday, December 19, 2012

പ്രണയത്തെക്കുറിച്ചല്ല തന്നേ...

മുമ്പൊരിക്കൽ ഒരു പാടു കാലം താമസിച്ച ശേഷം ഉപേക്ഷിച്ച മുറിയോ വീടോ ഉള്ള തെരുവിലൂടെ പിന്നീട് സഞ്ചരിച്ചിട്ടുണ്ടോ? അവിടേയ്ക്ക് ഒന്നെത്തിയോ കയറിയോ നോക്കാൻ തോന്നാറില്ലേ? ആരായിരിക്കും ഇപ്പോൾ താമസക്കാർ? അതോ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയായിരിക്കുമോ? പുതിയ താമസക്കാർ അവിടം നല്ല വെടിപ്പായി സൂക്ഷിക്കുന്നുണ്ടാകുമോ? അതോ പഴയതിലും വൃത്തികേടായിരിക്കുമോ? കരകരാ കരയുന്ന ഫാൻ ,  അങ്ങിങ്ങ് പെയിന്റിളകിയ ജന്നൽക്കമ്പികൾ, മങ്ങിയ ടൈലുകളുള്ള കുളിമുറി, മഴക്കാലത്ത് ചെറുതായി ഷോക്കടിക്കുന്ന ഒരു സ്വിച്ച്, ചാരിയിരുന്നുണ്ടായ മുഷിപ്പൻ ചുമർ ചിത്രങ്ങൾ, പുകയില മണം... അതൊക്കെ അങ്ങനെ തന്നെയുണ്ടാകുമോ? പുതിയ താമസക്കാർ പുത്തൻ പെയിന്റടിച്ചിരിക്കുമോ? മുമ്പ് പുസ്തകങ്ങൾ അടുക്കി വച്ചിരുന്നിടത്ത് അവരെന്തായിരിക്കും സൂക്ഷിക്കുക? തുണി, കളിപ്പാട്ടം, പലചരക്ക്... അതോ പുസ്തകങ്ങൾ തന്നെയോ? അവിടെ കുട്ടികളുണ്ടാകുമോ? അവർ ചായപ്പെൻസിൽ കൊണ്ട് അട്ടിമറികൾ നടത്തിയിരിക്കുമോ? ഇത്തരം ആശങ്കകളും ആകുലതകളും മറി കടന്നുകൊണ്ട് അവിടേയ്ക്കൊന്നു കയറി നോക്കാനുള്ള ത്വരയെ അവഗണിച്ചോ അതിജീവിച്ചോ നിങ്ങൾ പുത്തൻ മുറിയിൽ/വീട്ടിൽഎത്തിയെന്നു തന്നെ കരുതുക. നീക്കിയിരിപ്പെന്തായിരിക്കും? അടുക്കളയിലെന്തോ പുകയുന്നില്ലേ? മസാലക്കൂട്ടിന്റെ മണം മൂക്കു തുളച്ചു കയറി തുമ്മിക്കുന്നില്ലേ? ഇല്ലെങ്കിൽ ശൂന്യത മണക്കുന്നില്ലേ? അത് ശ്വാസം മുട്ടിക്കുന്നില്ലേ? എന്താണ് തലയിളക്കലിന്റെ അർത്ഥം/ ഉവ്വെന്നോ ഇല്ലെന്നോ? ഒന്നു തെളിയിച്ചു പറയിൻ.

Sunday, December 16, 2012

യയാതി

 Girish Karnad's YAYATI by THEATRE NISHA
Venue: Chandralekhas Spaces, No.1, Elliots Beach Road, Besant Nagar, Chennai

യയാതി
ദേവയാനി, സ്വർണ്ണലത
  യയാതി, ശർമ്മിഷ്ഠ
 ദേവയാനി, യയാതി.
യയാതി, പുരു

Sunday, December 9, 2012

മഹായാനം വെടിഞ്ഞ് പൈയ്യുടെ ‌ഹീനയാനം.

(c) ndtv.com

2001ൽ യാൻ ‌മാർട്ടലിന് ബുക്കർ പുരസ്ക്കാരം ലഭിച്ച Life of Pi എന്ന നോവൽ ഞാൻ ‌വായിക്കുന്നത് മൂന്നോ നാലോ വർഷം മുന്നെയാണ്. ‌വായിച്ച നോവലുകൾ സിനിമയായി കാണുമ്പോൾ സാധാരണ ഗതിയിൽ ഉണ്ടാകാറുള്ള ‌പ്രശ്നങ്ങളെ ‌മുൻവിധിയായി വച്ചുകൊണ്ടായിരുന്നു ആങ്ങ്‌ ലീ  ഒരുക്കിയ ചലച്ചിത്രഭാഷ്യം കാണാൻ ‌ചെന്നത്. എന്നാൽ ആങ്ങ് ‌ലീ നിരാശപ്പെടുത്തിയില്ല. നോവലിനോട് മുക്കാലേ മുഴുവനും ചേർന്നു പോകുന്നൊരു ദൃശ്യാവിഷ്ക്കാരമാണ് നടത്തിയിരിക്കുന്നതെന്നാണ് കാഴ്ചാനുഭവം. ‌കഥ പറച്ചിലിന്റെ ശൈലിയിൽ തന്നെ ആഖ്യാനം നടത്തുന്ന ഈ സിനിമയെക്കുറിച്ച് പറയുന്നതെല്ലാം വാസ്തവത്തിൽ ആ നോവലിനെക്കുറിച്ചുമാണ്. പൈയ്യുടെ ജീവിത കഥ ഒറ്റവരിയിൽ പറഞ്ഞാൽ അത് ഒരു Self Help + Existential ഫിലോസഫിയിൽ‌ ഒട്ടും കൂടുതലോ, കുറവോ ആകില്ല.‌ എന്നാൽ അതേ ജനുസിൽ പെടുന്ന ആൽക്കെമിസ്റ്റ്, ദി മങ്ക് ‌ഹൂ ‌സോൾഡ് ‌ഹിസ് ഫെരാരി, കൈറ്റ് റണ്ണർ തുടങ്ങിയ ഒരുപാട്  അതിജീവന കഥകളിൽ നിന്ന് അതിനെ വ്യത്യസ്ഥമാക്കുന്നത് കഥനശൈലിയും, ഭിന്നവ്യാഖ്യാന സാധ്യതകളുമാണ്. അതുകൊണ്ട് തന്നെയാണ് ലൈഫ് ഓഫ് ‌പൈ എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു പോപ്പുലാർ നോവൽ അല്ലാതായിത്തീരുന്നത്; സിനിമയും. തീർച്ചയായും ‌ഭാവുകത്വത്തിൽ ‌ലൈഫ് ഓഫ് പൈ പട്ടേൽ  ഇതുവരെ ‌വായിക്കാത്തതോ കാഴ്ചവയ്ക്കാത്തതോ ആയ ഒരിടത്തെയൊന്നുമല്ല അവതരിപ്പിക്കുന്നത്. ജംഗിൾ ബുക്ക്, ഈച്ചകളുടെ തമ്പുരാൻ, റോബിൻസൺ ക്രൂസോ, ഗ്രേവ്‌യാർഡ്‌ ബുക്ക്, ഓൾഡ്‌മാൻ&സീ, ലോസ്റ്റ്, മൊബിഡിക് തുടങ്ങി  ഒരുപാട് മുൻകാല  സങ്കേതങ്ങൾ ഉപയോഗിച്ചു  തന്നെയാണ് പൈയ്യുടെ കഥ പറയുന്നത്. പക്ഷേ അതിനെയെല്ലാം ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി കഥ പറച്ചിലിനെ, അതിന്റെ കാഴ്ചയെ മറ്റൊരു മാനത്തിലേയ്ക്ക് ഉയർത്താനായി എന്നിടത്താണ് പൈ പട്ടേലിന്റെ കഥയെ ജനകീയ വായനയിലും, പുരസ്ക്കാരത്തിലും ഒരുപോലെ മികച്ചതാക്കുന്നത്.

നാസ്തികനായ അച്ഛന്റേയും വിശ്വാസിയായ അമ്മയുടേയും ഇളയ മകനായ പട്ടേൽ ‌തനിക്കിഷ്ടമില്ലാത്ത പേരിനു പകരം മറ്റൊന്ന് കണ്ടെത്തുന്നതു മുതലിങ്ങോട്ട് ‌ബാല്യം മുതലേ അവനവനൻ കടമ്പകൾ ചാടി മുന്നേറുന്നവനാണ്. ‌ജന്മനാ ഹിന്ദു മതവും, അമ്മയിൽ നിന്ന് ഹൈന്ദവ വിശ്വാസവും സ്വീകരിക്കുന്ന പൈ തുടർന്നങ്ങോട്ട് പല മതങ്ങളെ സ്വീകരിച്ചും പരീക്ഷിച്ചും മുന്നേറുകയാണ്. വിഷ്ണുവിന്റേയും വിഘ്നേശ്വരന്റേയും പുരാണങ്ങളിൽ നിന്ന്  ദൈവ പുത്രന്റെ കരുണയിലൂടെ ക്രൈസ്തവ മതവും, ‌നിരാകാരനായ അല്ലാഹുവിനെ നമസ്ക്കരിച്ച് ഇസ്ലാം മതവും പരീക്ഷിക്കുന്ന പൈയുടെ കൗമാരകാല ദൈവ-മത-ജീവിത-സന്നിഗ്ദതയാണ് നോവലിലും, സിനിമയിലും ഇതിവൃത്തമാക്കുന്നത്. ‌പോണ്ടിച്ചേരിയിൽ നിന്ന് കാനഡയിലേയ്ക്കുള്ള പറിച്ചു നടലിന്റെ ഭാഗമായി  നോഹയുടെ പെട്ടകത്തെ അനുസ്മരിപ്പിക്കുന്ന സന്നാഹത്തോടെ ഒരു വലിയ കപ്പലിൽ യാത്ര തിരിക്കുന്ന ‌പൈ ബുദ്ധമതത്തെ  പരിചയപ്പെടുന്നത് കപ്പലിലെ ഒരു യാത്രക്കാരനിലൂടെയാണ്. യാത്രാമദ്ധ്യേ മോശം കാലാവസ്ഥയിൽ കപ്പൽ തകരുന്നു. പട്ടേലാകട്ടേ ഒരു ലൈഫ് ബോട്ടിൽ വരയൻകുതിര, കുരങ്ങ്, കഴുതപ്പുലി, കടുവ എന്നിവരുമൊത്ത് യാത്ര തുടങ്ങുന്നു. അതിജീവനത്തിനായി ‌മൃഗചോദനകൾ ശക്തമാകുന്നതോടെ ‌പ്രകൃതിയും ‌പോരാട്ടവുമായി ‌പൈയ്യുടെ കൊച്ചുവള്ളം യാത്രയാകുന്നു.  കുറുക്കൻ, കോഴി, ധാന്യവിത്ത്, മനുഷ്യൻ, തോണി എന്നിവർ 'നദിയുടെ അക്കരെ കടത്തൽ' എന്ന കൗശലപ്രശ്നത്തിൽ അകപ്പെടുന്നതുപോലുള്ളൊരു സാഹചര്യത്തിൽ ദൈവം, വിശ്വാസം, ഭൂതദയ, പ്രകൃതി, ഭക്ഷണം, സഹവാസം എന്നിവയെക്കുറിച്ചുള്ള പൈയ്യുടെ ധാരണകൾ തിരുത്തപ്പെടുന്നു. വിശ്വാസത്തിന്റെ മഹായാനം തകർന്നെങ്കിലും പൈ തന്റെ ഹീനയാന യാത്രയെ ഒരു തീരത്തടുപ്പിക്കുന്നതോടെ ജീവിതത്തെ, മൃഗചോദനകളെ, പ്രകൃതിയെ, ബന്ധങ്ങളെ എല്ലാം ഒരേ സമയം അതിവികാരപരമായും അതേ സമയം നിർവ്വികാരമായും കാണുന്ന ‌സങ്കൽപ്പത്തിലേയ്ക്ക് ‌രൂപാന്തരം പ്രാപിക്കുന്നു. താൻ പല മതങ്ങൾ സ്വീകരിച്ചതു പോലെ തന്നെ ‌തന്റെ അതിജീവനത്തിന്റെ കഥയ്ക്കും പൈ ഭിന്ന ഭാഷ്യങ്ങൾ ചമയ്ക്കുന്നു. ഒടുക്കം തന്റെ വിശ്വാസത്തിനും, ദർശനത്തിനും നന്ദി പറയുന്നത് നാസ്തികനായ അച്ഛനോടാണ്.

നോവലിൽ നിന്ന് ‌സിനിമയിലേക്കുള്ള ആഖ്യാനാന്തരത്തെ ‌മനോഹരമായ രീതിയിൽ രേഖപ്പെടുത്തുന്നതിൽ ആങ്ങ് ‌ലീ നൂറു ശതമാനവും വിജയമാണെന്നാണ് വൈയക്തികമായ വിലയിരുത്തൽ. കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ, അവസ്ഥകൾ, നിറങ്ങൾ, ഘടന എന്നിവയുടെ തിരഞ്ഞെടുപ്പിൽ പുലർത്തിയിരിക്കുന്ന ശ്രദ്ധയാണ് അതിനു കാരണമെന്നത് പ്രത്യക്ഷത്തിൽ തന്നെ അനുഭവിക്കാനാകും. ദൈവാന്വേഷണത്തിന്റേയും ദൈവനിരാസത്തിന്റേയും മാനങ്ങൾക്കപ്പുറത്തേയ്ക്ക് ‌പൈയ്യുടെ ജീവിതകഥയെ വ്യാപിപ്പിക്കാനാകുന്നത് ‌യാൻ മാർട്ടലിന്റേയും, ആങ്ങ്‌ ലീയുടെയും മികവുകൊണ്ട് മാത്രമാണ്. അതേ സമയം ത്രീഡി ആവിഷ്ക്കാരംകൊണ്ട് ഈ ചിത്രത്തിന് പ്രത്യേകിച്ചൊരു ‌ഗുണമുണ്ടോ എന്ന് സംശയമുണ്ട് താനും.  ‌
 

(c)2009 Devadas V.M [ vm.devadas@gmail.com ]