Wednesday, January 20, 2010

അരാഷ്ട്രീയ മുദ്രാവാക്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍

(പുല്ലാണേയ്... പുല്ലാണേയ്.. | ഭാഗം:2)


Power is not an institution, and not a structure; neither is it a certain strength we are endowed with;
 it is the name that one attributes to a complex strategical situation in a particular society...
In its function, the power to punish is not essentially different from that of curing or educating...

-
Michel Foucault
24/12/2000
ഒരു ക്രിസ്തുമസ് തലേന്നായിരുന്നു അത്. കുറേ നാളുകൾക്ക് ശേഷമാണ് അവർ മൂന്നു പേരോടൊത്തു കൂടുന്നത്. ഇപ്പോൾ കിടക്കുന്നത് പോലെയിങ്ങനെ തൃശൂർ തേക്കിൻകാട് മൈതാനത്തെ പുല്ലിൽ, നിവർത്തി വെച്ച കൈത്തണ്ടകൾ പരസ്പരം തലയിണകളാക്കി മലർന്നു കിടന്നു കൊണ്ട്  നക്ഷത്രങ്ങളെണ്ണിയിട്ട് ചുരുങ്ങിയതൊരു മൂന്ന് കൊല്ലമെങ്കിലുമായിക്കാണും.
4 “അല്ലേടാ?”
3 “എന്തല്ലേടാന്ന്?”
4 “നമ്മളിങ്ങനെ ഒരുമിച്ച് കൂടീട്ട് ഒരു മൂന്ന് കൊല്ലമെങ്കിലും ആയിക്കാണും. ഇല്ലേ?”
3 “മൂന്നായോ?”
2 “കാണണം”
3 “വല്ലതും കുറയോ?”
1 “ഒരു രണ്ടരവരെ”
2 “അത്രയും ഭാഗ്യം”
3 “ഏയ്... കൂടി വന്നാൽ ഒരു ഒന്നര കൊല്ലം”
4 “അകത്തും പുറത്തും പുല്ല് നെറഞ്ഞ് രാത്രീല് ഇങ്ങനെയീ മൈതാനത്ത് കെടക്കണത് നിങ്ങള് എല്ലാം കൂടി ഒള്ളപ്പോ. മാത്രാണ്. അതോണ്ട് എനിക്ക് നല്ല ഉറപ്പുണ്ട്. മൂന്നായി കാണണം”
3 “പുല്ലെന്നൊക്കെ പറഞ്ഞ് ഉള്ള മൂഡ് കളയാതെടെയ്. വല്ല ശാദ്വലനിശീഥിനി എന്നൊക്കെ പറ. മലയാള സാഹിത്യത്തിൽ വളർന്ന് പടർന്ന് പണ്ടാരടങ്ങി ഒരു വിഷവൃക്ഷമായി മാറിക്കൊണ്ടിരിക്കുന്ന യുവകവി നമുക്കിടയിലുണ്ടെന്നതിന്റെ ഓർമ്മകൾ എല്ലാവർക്കും എല്ലായ്പ്പോഴും ഉണ്ടായിരിക്കണം”
2 “ജീവിക്കാൻ സമ്മതിക്കരുത് കേട്ടോടാ”
1 “ഒന്ന് നിർത്തുന്നുണ്ടോ? സ്വൽ‌പ്പം നേരം കൂടി കഴിഞ്ഞാൽ ഇതേ പോലൊരു പുൽകൂട്ടിൽ പിറന്ന് വീഴാൻ പോകുന്ന ഉണ്ണീശോന്റെ പിറവി ഞാൻ ആഘോഷിക്കാൻ പോകുന്നു. ഒന്നുകിൽ അവൻ ഒരിക്കലും വസിക്കാത്ത പള്ളികളിലേക്ക്; അല്ലെങ്കിൽ അവനാൽ വീഞ്ഞാക്കപ്പെട്ട വെള്ളം വിൽക്കുന്ന ബാറുകളിലേക്ക്”
ഞാൻ ഉൾപ്പെടെ മൂന്നുപേർ പുൽമൈതാനത്തു നിന്ന് ചാടിയെണീറ്റ് മൂടു തട്ടി.
2/3/4 “ചലോ ബാർ“ “ഓപ്പറേഷൻ ബിയർ“ “ചിയേഴ്സ്!“
1 “ആമേൻ!“

1 – പേര്: റിജോ കുര്യൻ (കുര്യാപ്പി) / എഞ്ചിനിയറിംഗ് അവസാന വർഷം / അനാർക്കിസ്റ്റ്, ഇവാഞ്ചലിസ്റ്റ്,  അരാഷ്ട്രീയൻ. പക്ഷെ, ആളു വെറും ശുദ്ധൻ-ശാന്തൻ                                      .
2– ഞാൻ                                   .
3 – പേര്: (പറയുന്നില്ല) / പത്രപ്രവർത്തകൻ. പാർട്ടി പത്രത്തിൽ രണ്ട് വർഷം തുടർച്ചയായി ജോലി ചെയ്യുന്നതിന്റെ എല്ലാ വിധ മടുപ്പുമരവിപ്പുകളും പേറിക്കൊണ്ട് നടന്നിരുന്ന കാലം. അതുകൊണ്ട് തന്നെ ഒഴിവു സമയങ്ങളിൽ കേരളമങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കളെ തേടി തേരാപാരാ സഞ്ചാരം.
4 – പേര്: ഗഗൻ (ഗഗ്ഗു) / മലയാളം എം.എ ആദ്യ വർഷം /  യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിലെ ഇടങ്കയ്യൻ ഫാസ്റ്റ് ബൌളർ (ജവഗൽ ശ്രീനാഥിന്റെ കടുത്ത ആരാധകൻ), പൂരപ്രേമി (ആനച്ചൂരും, ചെണ്ടക്കോലും ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത ഇനം),
നിരത്തരികിലുള്ള കടകളെല്ലാം അടച്ചു തുടങ്ങിയിരുന്നു. സാധാരണ ഈ സമയത്ത് - അക്കാലത്ത് - നഗരത്തിൽ ഇരുട്ടു പരക്കേണ്ടതാണ്. തേക്കിൻ കാടിന്റെ ഈ ഭാഗത്തിരുന്നാൽ സ്ട്രീറ്റ് ലൈറ്റുകളും, പിന്നെ ‘പെരിഞ്ചേരി‘യുടെ ബോർഡിലെ ചുവന്ന വെളിച്ചവും മാത്രമാണ് കണ്ണിൽ പെടാറുള്ളത്. എന്നാൽ ക്രിസ്തുമസ് അലങ്കാര ബൾബുകൾ കടകളിലും, മരങ്ങളിലും ഒക്കെ മിന്നിച്ചിമ്മിക്കത്തുന്നതിനാൽ പെട്ടെന്ന് ദിശതെറ്റുന്നത് പോലെ. അല്ല, ബൾബുകളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുമുകുമാന്നല്ലേ കഞ്ചാവ് ചുരുട്ടി വലിച്ചു കയറ്റിയിരിക്കുന്നത്. കുറെകാലം കൂടി വലിച്ചതിന്റെയാകണം; തല ശരിക്കും പെരുത്തു. അതിന്റെ ഇടയിലാണ് ഹാലൂസിനേഷൻ കൂട്ടാനായിട്ട് റൌണ്ട് മൊത്തത്തിൽ പലനിറത്തിൽ തെളിയുന്ന അലങ്കാര ബൾബുകൾ. നാശം... വടക്കുന്നാഥന്റെ സന്നിധിയിൽ നിന്ന് *തൃപ്പ കഴിഞ്ഞിറങ്ങുന്ന കൂട്ടത്തിനു പുറകേ വെച്ചു പിടിച്ചാണ് റൌണ്ടിലിറങ്ങിയത്. കുര്യാപ്പിയാണ് സംഘത്തെ നയിച്ചത്. കുര്യനെന്നത് അരിയങ്ങാടിയിൽ പലചരക്കു പീടികയുള്ള അവന്റെ അപ്പന്റെ പേരാണ്. പക്ഷേ, ആ പേരിലാണ് പരിചയപ്പെടുന്ന കാലം മുതലേ ഞങ്ങൾ വിളിക്കുന്നത്. ഇപ്പോൾ ‘റിജോ‘യെന്ന് വിളിക്കുമ്പോൾ അവന്റെ ‘അപ്പനു വിളിക്കുന്നത്’ പോലെ തോന്നുന്നുവെന്നാണ് ഗഗ്ഗു പറയാറുള്ളത്. അത് വാസ്തവമാണ് താനും.
റൌണ്ടിലെ കടകൾക്കു മുന്നിലായി വിലകുറഞ്ഞ മുഖം‌മൂടികളും, ചായംമങ്ങിയ ചുവന്ന കുപ്പായങ്ങളും ധരിച്ച്  കൂലിക്കാശിന് കുംഭകുലുക്കുന്ന സാന്റാക്ലോസുമാർ ഇറങ്ങിയിരുന്നു.
1 “നിങ്ങള് ഹിന്ദുക്കൾക്ക് മുത്തപ്പൻ തെയ്യം ഇല്ലേ , ദേ ഇതാണ് നസ്രാണ്യോൾടെ അപ്പൂപ്പൻ തെയ്യം. വേണംച്ചാ കണ്ടോ“
(കുര്യാപ്പി ഇപ്പോഴേ നല്ല ഫോമിലാണ്)
നെഹ്രു കോർണറിൽ  വൈകീട്ട് ഏതോ പാർട്ടിയുടെ  മൈതാന പ്രസംഗം കഴിഞ്ഞതിന്റെ പന്തലഴിച്ച് നീളൻ കവുങ്ങുമേറ്റി നീങ്ങുന്ന നാലഞ്ച് പേരെ കണ്ടപ്പോൾ ഒരു കഷ്ണം വെർമിസെല്ലി വഹിച്ചുകൊണ്ട് നിരനിരയായി നീങ്ങുന്ന ഉറുമ്പുകളെ ചിത്രം മനസിൽ തെളിഞ്ഞു.
(കുര്യാപ്പി മാത്രമല്ല, ഞാനും അത്യാവശ്യം നല്ല ഫോമിലാണ്)
രാഗം തീയേറ്ററിനടുത്തെത്തി, ഏതോ  റിലീസ് പടമാണ്. സെക്കന്റ് ഷോയ്ക്കുള്ള കൂട്ടം ഗേറ്റിനു പുറത്തുണ്ട്. തീയേറ്ററിനരികെയുള്ള പോക്കറ്റ് റോഡിലൂടെ നടന്നു.
3 “ഭാരതിലെ നെയ്‌റോസ്റ്റ് കഴിച്ചിട്ട് ഒരുപാട് നാളായി. രണ്ട് മൂന്ന് കൊല്ലായില്ലേ ഇവിടം വിട്ടിട്ട്.“
1 “റോസ്റ്റിന് ഇപ്പം പണ്ടത്തത്ര ഗുണൊന്നും ഇല്ല്യ“
4 “വലിപ്പോം ഇല്ല. മുമ്പായിരുന്നേൽ കാലത്തൊരെണ്ണം കഴിച്ചാൽ പിന്നെ ആ ദിവസത്തേക്ക് വേറൊന്നും ഒന്നും വേണ്ടായിരുന്നല്ലോ”
2 “ചുരുങ്ങു മടങ്ങി കിടന്നാൽ ഒരാൾക്ക് ഉറങ്ങാനുള്ള സ്ഥലം ഉണ്ടായിരുന്നു ഒരു റോസ്റ്റിന്”
3 “വല്ലാണ്ടങ്ങ് നൊസ്റ്റാൾജിക്കാകല്ലേടാ മക്കളേ! രണ്ട് രൂപേടെ ഒരു ചായേം കുടിച്ചിട്ട് അഞ്ചുരൂപയ്ക്കുള്ള പഞ്ചാരപ്പാവുള്ള ജീരകം ഓസിന് വാരി കീശയിലിട്ട്, അതും കൊറിച്ച് റൌണ്ടായ റൌണ്ടൊക്കെ തെണ്ടി നടന്നോന്മാർക്ക് ഇപ്പ റോസ്റ്റിന്റെ മേല് നൊസ്റ്റാൾജിയ”
1 “പുച്ഛിക്കല്ലേടാ പന്നി”
3 “സോറി. ഇന്നത്തെ കള്ളിന്റെ ചിലവ് നിന്റേതായതൊണ്ട് മാത്രം തൽക്കാലം നിന്നെ ഒഴിവാക്കിയിരിക്കുന്നു”
ചെന്നു കയറിയത് എലൈറ്റ് ഹോട്ടലിന്റെ ‘റുബയ്യാത്ത്‘ ബാറിലേക്ക്. മച്ചിൽ നിറയെ അരണ്ട ചെളിച്ചത്തിൽ ഒമർഖയ്യാം ഓർമ്മപ്പതിപ്പുകളുടെ സിമന്റ് ആലേഖനങ്ങൾ.


 3 “ഡേവീഡേട്ടാ...”
2 “നിനക്ക് ഇവിടത്തെ ബെയറർ‌മാര്ടെ പേരോക്കെ ഇപ്പളും ഓർമ്മേണ്ടാ?”
3 “ഹാ! അതിലൊരു ഗുട്ടൻസുണ്ട്”
1 “എന്ത്ട്ട്?”
3 “എടാ, തൃശൂരുള്ള സകല ബാർ ബെയറർമാർക്കും ഒരു പേരേ ഉള്ളൂ”
4 “അതെങ്ങനെ?”
3 “അതാണ് **ജയകൃഷ്ണന്റെ സിദ്ധാന്തം”
2 “ഏത് ജയകൃഷ്ണൻ? നിന്റെ തന്തേടെ പേര് ഹരികൃഷ്ണൻ എന്നല്ലേ”
3 “ അത് തലയ്ക്കകത്ത് ഒരു ചെറുനാരങ്ങയോളം പോലും തലച്ചോറില്ലാത്തെ വെറും യുഡി ക്ലർക്ക് ഹരികൃഷ്ണൻ. ഇത് ഉപ്പിട്ട നാരങ്ങാവെള്ളത്തിന് തണുപ്പ് പോരാത്തത്തിന്റെ പേരിൽ നഗരവിപ്ലവം നടത്തി ആട്ടിൻ തലയുമായി ബാറിൽ ചെന്ന ജയകൃഷ്ണൻ. മനസിലായാ?”
1/2/4 “ഉവ്വേ...യ്” (കോറസ്)
3 “സംശയം ഉണ്ടെങ്കി നോക്കിക്കോ ഏത് ബെയറർ വന്നാലും ഞാനയാളെ ഡേവിഡേട്ടാന്ന് വിളിക്കും. അയാള് എതിർക്കുവാണേല് ബാറിലെ ബില്ല് ഞാൻ കൊടുക്കാം, ഇല്ല്യാച്ചാ പതിവ് പോലെ കുര്യാപ്പി ദി ഗ്രേറ്റിന്റെ തലയടി തന്നെ”
2 “ഇത് ജയകൃഷ്ണൻ സിദ്ധാന്തം ഒന്നുമല്ല; ഇതാണ് ടിപ്പൂസ് തിയറം”
1 “എന്ത്ട്ട്?”
2 “എടാ, ഇവൻ കയറി എന്തെങ്കിലും പേര് വിളിക്കും. തന്നെപ്പോലെ ഇരിക്കുന്ന വേറെ ഏതെങ്കിലും ബെയററെ ആണ് തലയ്ക്ക് വെളിവില്ലാത്തോന്മാർ ഉദ്ദേശിച്ചതെന്നും, ഇനി താനായിട്ട് അതെതിർത്ത് കൂടുതലായി കിട്ടാനുള്ള ടിപ്പ്സ് ഇല്ലാണ്ടാക്കണ്ടാ എന്നും വിചാരിച്ച് അവര് മിണ്ടാതെ വിളികേൾക്കും. അത്രന്നേ”
4 “എന്തായാലും കാണാമല്ലോ...”

കഷ്ടിച്ച് അമ്പതോളം വയസുള്ള കഷണ്ടിയായ ഒരാളാണ് സെർവ്വ് ചെയ്യാൻ വന്നത്. കറുത്ത പാന്റും, വെളുത്ത ഷർട്ടുമാണ് വേഷം. അരണ്ട വെളിച്ചത്തിലും അയാളുടെ കഷണ്ടിയും, പുഞ്ചിരിയും തിളങ്ങി.
3 “ഡേവിഡേട്ടാ, ബിയറ്ണ്ടാ? ചിൽഡ്...”
“ഉവ്വ്”
3 “എന്നാലേ... എല്ലാർക്കും ഓരോ കുപ്പി പോരട്ടേ“
“വേറെന്തെങ്കിലും?”
1 “രണ്ട് ആമ്പ്ലൈറ്റ്. പിന്നെ അച്ചാറും”
“ശരി”
ഓർഡർ കൊടുക്കാനായി ബെയറർ കൌണ്ടറിനടുത്തേക്ക് മടങ്ങിപ്പോയി.
3 “ഇപ്പ എങ്ങനേണ്ട്? തൃശൂരുള്ള സകല ബെയറർമാരുടേയും പേരെന്താന്നാ പറഞ്ഞത്?”
1/2/4 “ഡേവിഡേട്ടൻ”  (കോറസ്)
കുര്യാപ്പി പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് വിൽ‌സെടുത്ത് മേശപ്പുറത്തിട്ടു. ഒരോരുത്തരുമെടുത്ത് കത്തിച്ചു വലിച്ചു. കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
3 “നിങ്ങള് പറഞ്ഞത് ശരിയാ. ഇത് പോലെ ഒന്ന് കൂടീട്ട് കൊല്ലം മൂന്നായി. അവസാനം ഒരുമിച്ച് കള്ളടിച്ചത് അവൻ മരിച്ച് നാൽ‌പ്പതിന്റെ അന്നായിരുന്നു. അല്ലേ?”
2 “ഉം... അതേ. അതിന്റെയാ ഞെട്ടല് ഇപ്പോഴും മാറീട്ടില്ല”


3 “എനിക്കറിയാമായിരുന്നു... തേക്കിൻ കാട്ടിലെ പുല്ലിലങ്ങനെ മലർന്ന് കെടന്ന് നിലാവ് കാണുമ്പളും എല്ലാ മൈരന്മാരും അവനെ തന്നെ ഓർക്കായിരുന്നെന്ന്. നിന്നെയൊക്കെ ഒന്നളക്കാൻ വേണ്ടി തന്നെയാടാ ഞാൻ കൊല്ലം തെറ്റിച്ച് പറഞ്ഞത്. അപ്പളാരും ഒന്നും മറന്നിട്ടില്ല.”
4 “നീയിങ്ങനെ ഇമോഷണലാകാതെ”
1 “പിന്നെ ആകാതെ. സംഭവം നടക്കുന്ന അന്ന് നീയില്ലായിരുന്നല്ലോ. അവന്റെ വീട്ടാരുടെ പ്രാക്കും, കുറ്റപ്പെടുത്തലും ഒക്കെ കേൾക്കേണ്ടി വന്നത് ഞങ്ങളാ.”
2 “എന്റെ കൈയ്യീക്കെടന്ന് നീന്താൻ പഠിച്ച ചെക്കനാണ്. നിലയില്ലാ വെള്ളത്തില് കാലടിച്ച് നിൽക്കണ അവനെങ്ങനെയാടാ വാടാനപ്പിള്ളി ബീച്ചിലെ ഒഴുക്കില് പെട്ട് മുങ്ങിമരിച്ചൂന്ന് ഞാൻ വിശ്വസിക്കാന്നും ചോദിച്ചാണ് അവന്റപ്പൻ എന്റെ കോളറിന് കുത്തിപ്പിടിച്ചത്.“
3 “അയാള് അന്ന് ഉച്ചയ്ക്കാണ് ഗൾഫീന്നെത്തിയത്.“
2 “കാക്കയ്ക്കും, പരുന്തിനും കൊടുക്കാതെ ഞാൻ വളർത്തി ഇത്രത്തോളാക്കി. എന്നിട്ടും നീയൊക്കെ കൂട്ടുകൂടി കൊണ്ട് നടന്ന് കൊല്ലിച്ചില്ലേടാ എന്നും പറഞ്ഞ് പ്രാകിക്കൊണ്ടാ അവന്റമ്മച്ചി ബോധം കെട്ട് വീണത്”
1 “അപ്പന് ലീവില്ലാത്തത് കൊണ്ട് നാട്ടില് വരാൻ പറ്റാഞ്ഞിട്ടും, അവന്റെ എടം‌വലം നിന്നല്ലേ പെങ്ങള്ടെ കെട്ട് നമ്മളുൽ‌സാഹിച്ച് നടത്തിക്കൊടുത്തത്. എന്നിട്ടവള് പോലും കരഞ്ഞ് കലങ്ങിയ കണ്ണോണ്ട് തുറിച്ചൊരു നോട്ടായിരുന്നു. ആളെ ദഹിപ്പിക്കണ ജാതി നോട്ടം”
3 “അന്നവള് ഗർഭിണിയായിരുന്നു, അല്ലേ?”
2 “അതേ... കുട്ടിയ്ക്ക് അവന്റെ പേര് തന്ന്യാണ് ഇട്ടേക്കണതും”
3 “അവന്റമ്മാവൻ...  ആ പോലീസുകാരൻ.. ചൊമരും ചാരി ഒറ്റനിൽ‌പ്പായിരുന്നു. നമ്മളെ തന്നെ മാറി മാറി നോക്കിക്കൊണ്ട്. നടുത്തളത്തില് കെടക്കണ അവന്റെ ശവത്തുമ്മെ അയാള് ഒരിക്കൽ‌പ്പോലും നോക്കീട്ടില്ലെന്ന് തോന്നണു.”
1 “അങ്ങേർക്ക് പിള്ളാരില്ലായിരുന്നല്ലോ, സ്വന്തം മോനെപ്പോലെ ആയിരുന്നു. അപ്പൻ ഗൾഫിലായതൊണ്ട് അവര്ടെ കുടുംബം നോക്കീരുന്നതും, ഇവന് വേണ്ട പോക്കറ്റ്‌ മണിയൊക്കെ കൊടുത്തിരുന്നതും ഒക്കെ അയാളായിരുന്നു”
3 “അയാൾക്കെന്നെ ആയിരുന്നു കൂടുതൽ സംശയം. ആയിടെക്കെങ്ങാണ്ടല്ലേ ഡി.വൈ.എഫ്.ഐ മീറ്റിങ്ങില് വെച്ച് ഞാനും, അവനും തമ്മിലൊന്ന് ഒരസ്സീത്. അതയാള് അറിഞ്ഞിട്ടുണ്ടാർന്നു. എന്നോടത് നേരിട്ട് ചോദിക്കേം ചെയ്തു.”
4 “അൽ‌പ്പായുസ്സായിരുന്നു, അതവന്റെ യോഗം”
1 “പക്ഷേ അങ്ങനല്ലായിരുന്നല്ലോ പറച്ചിലുണ്ടാർന്നത്. നമ്മളേതാണ്ട് മനപ്പൂർവ്വം കൊണ്ടോയി വെള്ളത്തീ മുക്കി കൊല്ലിച്ചത് പോലെയല്ലേ എല്ലാരും പെറുമാറീത്. ആ ട്രിപ്പ് പ്ലാൻ ചെയ്തതു തന്നെ അവനാണ്. വണ്ടി ഏർപ്പാടാക്കീതും, കള്ള് വേടിച്ചതും, എല്ലാറ്റിനും മുൻ‌കൈ എടുത്തത് അവനായിരുന്നു. ഹോട്ട് വേണ്ട്രാന്ന് ഞാൻ പലതവണ പറഞ്ഞതാണ്. അവൻ കേട്ടില്ല. ബിയറിന്റെ കൂടെ മിക്സ് ചെയ്തല്ലായിരുന്നോ അടി”
3 “വേലിയേറ്റം ഉണ്ടായിരുന്നതൊണ്ട് വെള്ളത്തില് കലങ്ങിയ പൂഴിമണല് ശ്വാസകോശത്തിൽ ചെന്നതാണ് മരണകാരണമെന്നും കാണിച്ച്  മൂന്നാം ദിവസം സ്റ്റേഷനില് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കോപ്പി കിട്ടുന്നത് വരെ അയാൾക്കെന്നെ നല്ല സംശയം ഉണ്ടായിരുന്നു”
2 “അന്ന് മീറ്റിംഗിൽ വെച്ച് എന്താണ് കശപിശ ഉണ്ടായതെന്ന് അയാളെന്നൊട് കുത്തിക്കുത്തി ചോദിച്ചു. ചുമ്മാ ഒരു തർക്കാണെന്നും പറഞ്ഞ് ഞാനൊഴിഞ്ഞു.”
4 “ശരിക്കും എന്തിനായിരുന്നു അന്ന് നിങ്ങളൊടക്കീത്?”
3 “ ആ...ആർക്കുണ്ട് അതൊക്കെ ഓർമ്മ”
1 “ആ പെണക്കം കൂടെ തീർക്കാന്ന് വിചാരിച്ചാ അന്ന് നിന്നേം കൂട്ടീത്. അവൻ‌ തന്ന്യാണത് പറഞ്ഞതും. അവന് നേരിട്ട് നിന്നെ വിളിക്കാൻ ഒരു ചമ്മലുണ്ടാർന്നു. എന്നെയാണ് ആ പണി ഏൽ‌പ്പിച്ചത്. ഇങ്ങനൊക്കെ ആകുംന്ന് ആരെങ്കിലും വിചാരിച്ചോ”
3 “പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടീട്ടും അയാൾക്ക് സംശയം മുഴുവനായും മാറിട്ട്ണ്ടാർന്നില്ല. പോലീസ് ബുദ്ധ്യല്ലേ. കേസിന് പോണംന്നൊക്കെ അയാള് പറഞ്ഞിരുന്നൂത്രേ”
2 “ഉവ്വ്. അവന്റപ്പനാണ് അതൊന്നും വേണ്ടാന്ന് പറഞ്ഞ് ഒഴിവാക്കീത്. അല്ലെങ്കില് കേസും, കോടതീം ആയിട്ട് പിന്നേം പുലിവാലുമ്മെ തൂങ്ങേണ്ടി വന്നേനെ”
1 “അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില് ഉണ്ടായിരുന്നു എന്നറിഞ്ഞതോടെ അവന്റപ്പൻ ശരിക്കും തളർന്നു. അതോണ്ടാണ് കേസും, വയ്യാവേലീം ഒന്നും വേണ്ടാ. എന്തായാലും അവൻ പോയി ഇനി തിരിച്ച് വര്വോന്നും ചോദിച്ച് അവന്റപ്പൻ പിൻ‌വാങ്ങീത്”
3 “നിങ്ങളാരെങ്കിലും പിന്നെ അവന്റെ വീട്ടീപ്പോയിരുന്നോ?”
1 “ഇല്ല”
2 “മരിച്ച് നാൽ‌പ്പതിന്റെ ചടങ്ങിന് പള്ളീ വെച്ച് കണ്ടതാ, അവന്റെ വീട്ടുകാരെ”
1 “ഞാൻ ഇടയ്ക്ക് അപ്പനേം, പെങ്ങളേം വഴീലൊക്കെ വെച്ച് കാണും. ആദ്യൊക്കെ ഞാൻ ചിരിക്ക്വാർന്നു. അവര് നോക്കാണ്ടെ പോകും. ഇപ്പ തമ്മില് കണ്ടാല് രണ്ട് കൂട്ടരും ഒഴിഞ്ഞ് പോകും”
4 “ഞാൻ ഒരിക്കൽ വീട്ടിൽ ചെന്നിരുന്നു. അവന്റമ്മച്ചി കുറേ കരഞ്ഞു. പിന്നെ നിങ്ങളെപ്പറ്റീം എന്തൂട്ടൊക്ക്വോ പറഞ്ഞു“
3 “ആരും പെട്ടെന്നങ്ങനെ  ഇല്ല്യാണ്ടാവണത് ആർക്കും സഹിക്കാൻ പറ്റില്ല. എല്ലാർക്കും, എല്ലാത്തിനും ഒരു കാരണം‌ണ്ടാവണം. എന്നാ പിന്നെ കൊറച്ച് സമാധാനണ്ടാവും. അവര് കണ്ടെത്ത്യ കാരണങ്ങളായിരുന്നു നമ്മള്... അവന് നമ്മളായിട്ടുള്ള കൂട്ട്”
1 “ഇതൊന്നും ഓർക്കാണ്ടിരിക്കാനാ കള്ള് കുടിക്കാനെന്നും പറഞ്ഞ് ഇങ്ങോട്ടെഴുന്നെള്ളീത്. ന്ന്ട്ട്‌പ്പോ വീണ്ടും അതുമ്മെ തന്നെ തൂങ്ങി എല്ലാവരും. ഇതിലും ഭേദം അമ്മച്ചീടെ കൂടെ പള്ളീപ്പോണതാർന്നു”
2 “ദേ ബിയറെത്തി...”

പുറത്തേക്ക് കഴുത്തു നീട്ടുന്ന താറാവ് കുഞ്ഞുങ്ങളെയെന്നപോലെ നാലു ബിയറു കുപ്പികൾ നെഞ്ചോടടുക്കിപ്പിടിച്ച് ഡേവിഡേട്ടൻ ടേബിളിലിനടുത്തേക്ക് വന്നു. ബിയർ ഓരോന്നാ‍യി ഓപ്പൺ ചെയ്ത ശേഷം ശ്രദ്ധയോടെ നിരത്തി വെച്ചു. ഗ്ലാസിലേക്ക് ബിയറൊഴിക്കാൻ അയാൾ ശ്രമം നടത്തിയപ്പോൾ ഞാൻ തടഞ്ഞു.
“ഞങ്ങളൊഴിച്ചോളാം”
“ശരി. ഓം‌ലെറ്റ് ഇപ്പ റെഡ്യാവും”
3 “സന്തോഷം”
കുപ്പിക്കഴുത്ത് ഗ്ലാസിനോട് മുട്ടിച്ച് നാൽ‌പ്പത്തഞ്ച് ഡിഗ്രി ചെരിച്ച് പത പൊങ്ങാത്ത വിധം ശ്രദ്ധിച്ചാണ് ഞാൻ ബിയർ പകർന്നത്. ഗഗ്ഗുവും അതനുകരിക്കാൻ നോക്കി. കുര്യാപ്പി അതൊന്നും കാര്യമാക്കാതെ ഗ്ലാസിലേക്ക് നേരിട്ട് കുത്തിയൊഴിച്ചു. ഗ്ലാസിൽ ബിയർ പതഞ്ഞു പൊങ്ങി. ഒരു ഗ്ലാസ് മാത്രം കാലിയായിരുന്നു. അവൻ കുപ്പിയിൽ നിന്ന് നേരിട്ടാണ് കുടിച്ചത്. ചിയേഴ്സ് പോലും പറഞ്ഞില്ല.
2 “ചിയേ..ഴ്...സ്..”
1 “യൂദാസിനാൽ ഒറ്റിക്കൊടുക്കും വരെ ഉണ്ണീശോന്റെ ആരോഗ്യത്തിനും, സമൃദ്ധിയ്ക്കും വേണ്ടി... ചിയേഴ്സ്”
കുര്യാപ്പി നിർബന്ധിച്ചപ്പോൾ അവൻ കുപ്പിചേർത്തു മുട്ടിച്ചു.
3 “യൂദാസ് ഭാഗ്യവാൻ! കന്യാമറിയം അവനെ പ്രാകിക്കൊണ്ട് ബോധം കെട്ട് വീണില്ലല്ലോ.. ചിയേഴ്സ്”
1 “അരിമത്ത്യക്കാരൻ ജോസഫ് സംശയക്കാരനായ പോലീസുമല്ലാർന്നു.. ചിയേഴ്സ്”
2 “ടോപ്പിക്ക് പിന്നേം വളഞ്ഞ് തിരിഞ്ഞ് അപ്പാപ്പന്റെ കോണകവാലിന്റെ തുമ്പത്ത് തന്നെ എത്ത്യാ? വിട്ട് കള... കള്ളടി കഴിഞ്ഞാൽ എന്താണ് പരിപാടി?”
3 “കുറേക്കാലായില്ലേ. നമുക്ക് റൌണ്ടിലിറങ്ങി അങ്ങട് നെരങ്ങാം“
4 “അത് വേണാ? പോലീസുകാരൊണ്ടാകും”
1 “എടാ, ടൌണില് ഇന്നാകെ പാതിരാക്കുർബ്ബാനേടെ തെരക്കാവും. അതിന്റെടേലെന്ത് പോലീസ്? നമുക്ക് കുടവറൻ സാന്താക്ലോസിനോടൊപ്പം ലൂയീസ് കരോൾ ഗാനം പാടാം” “
3 “അതേ.. പുത്തൻപള്ളിലേക്കും, ലൂർദ്ദ്പള്ളീലേക്കുമെല്ലാം പോകുന്ന പെണ്ണുങ്ങളുടെ തിളക്കമുള്ള മുഖത്തു നോക്കി അവനവനറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലാം“
1 “അവരുടെ വിയർപ്പിൽ കേക്കും, കള്ളപ്പോം മണക്കാം“
2 “ഇരുട്ടിലും തിളങ്ങുന്ന അവരുടെ മുലകളിൽ നോക്കി സ്തുതിയായിരിക്കട്ടേന്നും പറഞ്ഞോണ്ട് കുരിശു വരയ്ക്കാം“
3 “അവരുടെ കൈകളിലിരിക്കുന്ന പ്രാർത്ഥനാ പുസ്തകങ്ങളിലേക്ക് നോക്കി പുച്ഛത്തോടെ നെടുവീർപ്പിടാം“
4 “അവർക്ക് കൂട്ടു പോകുന്ന അപ്പന്മാരേയും, അമ്മാവന്മാരെയും, കെട്ട്യോന്മാരെയും, ആങ്ങളമാരെയും നോക്കി ഡീസെന്റാകാം“
1/2/3 “നാശകോശാക്കി നശിപ്പിച്ചു“ “സകലമൂഡും കളഞ്ഞു” “വെഷം!“
ബിയർ നിറച്ച ഗ്ലാസുകൾ ഒഴിഞ്ഞു.... നിറഞ്ഞു...

“തീപ്പെട്ടിയുണ്ടോ?”
തൊട്ടടുത്ത ടേബിളിലിരിക്കുന്നവരുടെ കൂട്ടത്തിലുള്ള ചെറുപ്പക്കാരനാണ്. കുര്യാപ്പി പോക്കറ്റിൽ നിന്ന് തീപ്പെട്ടിയെടുത്തു കൊടുത്തു. സിഗററ്റ് കത്തിച്ച ശേഷം അയാൾ തീപ്പെട്ടി നിലത്തിട്ടു. തീപ്പെട്ടി അറിയാതെ അയാളുടെ കൈയ്യിൽ നിന്ന് വീണതല്ല എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എന്റെ നേർക്ക് നൊക്കി “തോട്ടിയാണല്ലോടാ” എന്നു പറഞ്ഞ് അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു. ഞാൻ അവനെ നോക്കി കണ്ണിറുക്കി; ‘വേണ്ടാ‘യെന്ന് തലയിളക്കി. സിഗററ്റും പുകച്ചുകൊണ്ട് അയാൾ കൂട്ടുകാരിരിക്കുന്ന ടേബിളിനടുത്തേന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങി.

1“ചേട്ടാ...”
അയാൾ തിരിഞ്ഞ് കുരാപ്പിയെ നോക്കി.
“പെരുമാറ്റത്തിലൊക്കെ ഒരു മര്യാദ വേണ്ടേ ചേട്ടാ. സിസറ് കത്തിക്കാൻ ഒരാള് തീപ്പെട്ടി തന്നാൽ അത് തിരിച്ച് കൊടുക്കാന്നുള്ള ഒരു ഏർപ്പാടൊക്കെ ഇല്ലേ?”
“അതിന് ഞാൻ തീപ്പെട്ടി എടുത്ത് എന്റെ പോക്കറ്റിലൊന്നും ഇട്ടില്ലല്ലോ”
“പോക്കറ്റിലിട്ടില്ല. പക്ഷേ നെലത്തേക്കിട്ടു, ഇല്ലേ? അതൊന്ന് എടുത്ത് തന്നൂടേ?”
“നെലത്ത്ന്ന് എടുത്ത് തരണെങ്കില് കുനിയണ്ടേ? ഞാനീയിടെ കുനിയാറില്ല. കുനിഞ്ഞ് നിന്നാൽ ഏതാണ്ടൊക്കെ അടിച്ചോണ്ട് പോണ കാലല്ലേ ഇത്”

- അപ്പുറത്തെ ടേബിളിൽ നിന്ന് കൂട്ടച്ചിരി –
3 “അത് ശരി അപ്പ ചേട്ടായി കൽ‌പ്പിച്ച് കൂട്ടിത്തന്നെ ആണല്ലേ?”
“ആണെങ്കിൽ”
 “ഏയ്.. അലമ്പ്ണ്ടാക്കാതെ. തീപ്പെട്ടി ഞാൻ എടുത്ത് തരാം”
ഗഗ്ഗു നിലത്തു നിന്ന് തീപ്പെട്ടിയെടുത്ത് കുര്യാപ്പിയെ ഏൽ‌പ്പിച്ചു. അവന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് അയാൾ കസേരയിൽ തിരികെ ചെന്നിരുന്നു.
1 “എവിടെ ചെന്നാലും ഉണ്ടാകും. കളി ചീത്ത്യാക്കാനായിട്ട് ഇങ്ങനെ കുറെ ജന്മങ്ങള്”
3 “പാപികൾ ചെല്ലുന്നിടം...
പാതാള ഭൈരവ ലോകം...
ഹോ! ഞാനുമേതാണ്ടൊരു നിമിഷകവിയൊക്കെ ആയെന്ന് തോന്നുന്നു.. ഇവനെപ്പോലെ.”
2 “ഉവ്വാ...”
4 “എന്തായാലും നീയൊരു കവിത ചൊല്ല്. കുറേ നാളായി നിന്റെ കവിത കേട്ടിട്ട്. ഈയിടെ വാരികകളിലും ഒന്നും കാണാറില്ലല്ലൊ. എന്ത് പറ്റി?”
2 “മൊത്തത്തിൽ തിരക്കാണെടാ. അതിനെടേലാണ് കവിതേം, മാന്തളും...”
3 “എന്നാലും ഒരു നാല് വരിയൊക്കെ മൂളാനൊള്ള കവയ്ക്കലൊക്കെ നിനക്ക് ഇപ്പളും വശാണെന്ന് ഞങ്ങക്കറിയാം. അത് വിട്..”
1 “ചൊല്ലെടാ...”
2 “ഈയടുത്ത് ഒരു കൈയ്യെഴുത്തുമാസികേല് വന്ന ചെറിയ ഒരെണ്ണം ചൊല്ലാം
സിഗരറ്റ്..”


കവിത ചൊല്ലിത്തീര്‍ന്നതും, മൂന്ന് പേരും ചേർന്ന് കൈയ്യടിച്ചു. അവർ കൈയ്യടി നിർത്തിയപ്പോൾ തൊട്ടടുത്ത ടേബിളിൽ ഇരുന്നവന്മാർ ഉറക്കെ കയ്യടിക്കാൻ തുടങ്ങി.നേരത്തേ വന്ന് ഉടക്കുണ്ടാക്കിയവനടക്കം അവർ മൂന്നുപേരുണ്ടായിരുന്നു. ഏകദേശം ഞങ്ങളുടെയൊക്കെ അതേ പ്രായം വരും.
1 “ഇവന്മാര് കൊരുക്കാനായിട്ട് തന്നെ എറങ്ങേക്കാണല്ലോ എന്റെ കർത്താവേ..“
4 “വിട്ട് കളയെന്നേ. നീ അടുത്ത കവിത ചൊല്ല്‌“
2 “ഈയടുത്ത് എഴുതീതാണ്. നിന്റെ പത്രത്തിന്റെ സൺഡേ സപ്ലിമെന്റില് കൊടുക്കാനായിട്ട് മാറ്റി വെച്ചതായിരുന്നു”
1 “അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്തോളാം. ആദ്യം നീ ചോല്ലിക്കേൾപ്പിക്ക്”
2തിരക്കുള്ള ഒരു തെരുവ്...
അതിന് ശ്മശാനങ്ങളുടെ മണമായിരുന്നു.
സ്വയംഭോഗം ചെയ്യുന്നേരം
ഞാൻ ഊളിയിടുന്ന പുസ്തകങ്ങളിലെ പെണ്ണുങ്ങൾ
താളുകളുപേക്ഷിച്ച് നഗ്നരായി ഓടി മറഞ്ഞത്
അതേ തെരുവിലേക്കായിരുന്നു.
അതിന്റെ
...“

കവിത ചൊല്ലുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് അപ്പുറത്തെ ടേബിളിൽ നിന്ന് ഉച്ചത്തിൽ പ്രതികരണങ്ങളുണ്ടായി.
“എടാ, എന്തിന്റെ മണമായിരുന്നെന്ന്?”
“ശ..ശ്‌...മാനത്തിന്റെ മണം“
“അപ്പളാരാ സ്വയംഭോഗം ചെയ്തത്?“
“ഏതോ തെരുവ് തെണ്ടി“
“ന്ന്ട്ട്?”
“പീസ് പുസ്തകത്തിലെ പെണ്ണുങ്ങൾ തുണീല്ല്യാണ്ടെ ഓടീ‍ത്രേ”
“കഷ്ടം”
“എവടക്ക്യാണവര് അത്ര തെരക്കിട്ടട്ട് ഓടണത്?”

3 “നിന്റെയൊക്കെ അമ്മേടെ നെഞ്ചത്തേക്ക്... എന്താ, ഇനി അവിടെക്കയറി പരിശോദിക്കണോ?”
അവർ മൂന്ന് പേരും , ഞങ്ങൾ നാലുപേരും കസേരയിൽ നിന്ന് എഴുന്നേറ്റത് ഒരുമിച്ചായിരുന്നു. പിന്നെ ഉന്തും തള്ളുമായി. ടേബിളുകളിൽ നിന്ന് കുപ്പിയും, ഗ്ലാസും, പാത്രങ്ങളും നിലത്തു വീണു ചിതറി. ഡേവിഡേട്ടന്മാർ ഞങ്ങൾക്കരികിലേക്ക് ഓടിയെത്തി പിടിച്ചു മാറ്റി. ഇതിനിടയിൽ കുര്യാപ്പി പണി പറ്റിച്ചിരുന്നു. നേരത്തേ തീപ്പെട്ടി നിലത്തെറിഞ്ഞ് കളിയാക്കി പോയവന്റെ മുഖത്തിനിട്ട് കലക്കനൊരിടി. മുഖം പൊത്തി അവൻ നിലത്തു കുനിഞ്ഞിരുന്നു. മുഖം മറച്ച കൈമാറ്റിയതും അവന്റെ മുണ്ടിലേക്ക് ചോരത്തുള്ളികൾ ഇറ്റിറ്റു വീഴുന്നത് അരണ്ട വെളിച്ചത്തിലും തിരിച്ചറിയാനായി. മൂക്കിനിട്ട് ഇടി കൊണ്ടതായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ സംഗതി അതായിരുന്നില്ല. കുര്യാപ്പിയുടെ വലതു കൈയ്യിലെ മോതിരവിരലിൽ വെള്ളിയിൽ തീർത്ത  ഒരു കൊന്തമോതിരം ഉണ്ടായിരുന്നു. പ്രാർത്ഥനാമന്ത്രങ്ങളുടെ എണ്ണമെടുക്കേണ്ട ചെറിയ കുറ്റികളിലൊന്ന് കൊണ്ടാണ് ഇടികൊണ്ട ചെറുപ്പക്കാരന്റെ മേൽച്ചുണ്ട് കഷ്ടിച്ച് ഒരിഞ്ച് നീളത്തിൽ കീറിയിരിക്കുന്നത്. മുറിവേറ്റഭാഗം കൈകൊണ്ട് അമർത്തിപ്പിടിച്ചിട്ടും വിരലുകൾക്കിടയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.
“പോലീസിനെ വിളിക്കെടോ. ഇതിനൊരു തീരുമാനം ഉണ്ടാക്കണം”                         .
അവരുടെ കൂട്ടത്തിലൊരുവൻ അലറി വിളിച്ചു. ഡേവിഡേട്ടന്മാരിൽ ഒരാൾ കൌണ്ടറിനകത്തേക്ക് ചെന്ന് ഫോൺ കറക്കി. മറ്റു ഡേവിഡേട്ടന്മാർ ചേർന്ന് ഞങ്ങളെയെല്ലാവരേയും കസേരകളിൽ ബലമായി പിടിച്ചിരുത്തി. ലഹരിയെല്ലാം ആവിയായി പോയിരുന്നു. ബിയറു കുടിച്ച് വയറു നിറഞ്ഞതിനാൽ അത്യാവശ്യമായി മൂത്രമൊഴിക്കാൻ പോകണമെന്ന് തോന്നി. എന്നാൽ കസേരയിൽ നിന്ന് ചെറുതായൊന്ന് അനങ്ങിയാൽ പോലും പരസ്പരം അടിവീഴുന്ന അവസ്ഥയായിരുന്നതിനാൽ ഒതുങ്ങിക്കൂടി തല താഴ്ത്തിയിരുന്നു.

പോലീസെത്തി. രണ്ട് കോൺസ്റ്റബിളുമാർ ഉണ്ടായിരുന്നു. ചോദ്യവും, പറച്ചിലും ഒന്നും ഇല്ലാതെ തന്നെ എല്ലാവരും കൂടെ ജിപ്പിന്റെ പുറകിൽ കയറിയിരുന്നു. ഇടികൊണ്ടവന് എതിരെയാണ് ഞാൻ ഇരുന്നത്. മേൽച്ചുണ്ടിലെ മുറിവിൽ അപ്പോഴും ചോര നിലച്ചിരുന്നില്ല. ആള് ക്ലീൻഷേവ് ആയതിനാൽ മുറിപ്പാട് ശരിക്കും കാണാം. നല്ല ആഴത്തിലുള്ള മുറിവാണെന്നു തോന്നുന്നു. കുര്യാപ്പി ശരിക്കും താങ്ങിക്കാണും. ആദ്യമായിട്ടാണ് പോലീസ് ജീപ്പിൽ കയറുന്നത്; അതിന്റെ പുറകിലിങ്ങനെ കൂനിക്കൂടിയിരിക്കുന്നത്. റൌണ്ടിൽ നിന്ന് ജീപ്പ് പോക്കറ്റ് റോഡിലേക്ക് കയറി. സ്റ്റേഷന് മുന്നിലെത്തി. ആരും തന്നെ ജീപ്പിൽ നിന്ന് ഇറങ്ങിയില്ല.
“ഇങ്ങോട്ടെറങ്ങെടാ. നിന്നെയൊക്കെ ഇനി മെഴുകുതിരീം കത്തിച്ച് തിരുരൂപം പോലെ പുൽക്കൂട്ടിലേക്ക്
എടുത്തു വെയ്ക്കണോ?“                               .


ഏഴുപേരും ജീപ്പിൽ നിന്ന് താഴെയിറങ്ങി. കോൺസ്റ്റബിളുമാരിലൊരുവൻ ഞങ്ങളെ ഉന്തിത്തള്ളി സ്റ്റേഷനകത്തേക്കാക്കി. സ്റ്റേഷനകത്ത് അയാളുണ്ടായിരുന്നു; അവന്റെ അമ്മാവൻ. ഞങ്ങളെ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു കാണണം. തലയിൽ തൊപ്പി വെച്ചിട്ടില്ലായിരുന്നതിനാൽ അയാൾ സൂക്ഷിച്ച് നോക്കുമ്പോൾ നെറ്റിയിലെ ചുളിവുകൾ വ്യക്തമായി കാണാമായിരുന്നു.
“കേസെന്താ?”
ഞങ്ങളെ പിടിച്ചു കൊണ്ട് വന്ന ചെറുപ്പക്കാരൻ കോൺസ്റ്റബിളിനോട് അയാൾ അധികാരപൂർവ്വം ചോദിച്ചു.
“തല്ലുകേസാണ്... എലൈറ്റ് ബാറില് വെച്ച്”                                                .
“അതു ശരി. നല്ലോരു ദിവസായിട്ടും ബാറില് കെടന്ന് തല്ലുണ്ടാക്കാഞ്ഞാൽ നിനക്കൊന്നും ഉറക്കം വരില്ല അല്ലേടാ?”
“ഞങ്ങളല്ല സാറേ. ദേ ഇവന്മാരാണ് തല്ല് തുടങ്ങിയത്”                   .
ഞങ്ങളപ്പോഴേയ്ക്കും നാലും, മൂന്നുമായി പിരിഞ്ഞു നിന്നിരുന്നു. അയാൾ മുഖം മുറിഞ്ഞവന്റെ അടുത്തെത്തി. മുറിവിൽ നിന്ന് അപ്പോഴും ചോര കിനിയുന്നുണ്ടായിരുന്നു.              .
“നല്ല കീറാണല്ലൊടാ കിട്ടീരിക്കണത്”                          .

ചുണ്ട് മുറിച്ച് നീരുവെച്ചതിനാൽ സംസാരിക്കാനാകാതെ അവൻ നിന്നു പരുങ്ങി.

1 “ഇവരാണ് ആദ്യം അലമ്പ് തുടങ്ങി വെച്ചത്. ഞങ്ങള് ബാറില് കയറീപ്പ മൊതല് തൊടങ്ങ്യ തോട്ടീടലാണ്. പിന്നെ ഉന്തും തള്ളുമായി. എന്റെ വെരലിലെ കൊന്തമോതിരം കോറി മുറിഞ്ഞതാണ്”
“കയറിയങ്ങ് തോട്ടിയിട്ടാൽ നീയൊക്കെ എല്ലാരേയും ഇടിച്ച് മലർത്തും, ചെലപ്പ കൊന്നും കളയും. അല്ലേടാ?“
2 “സാറെ അവരാണ് ആദ്യം പ്രശ്നണ്ടാക്കീതും. അടി തുടങ്ങിയതും”
“അല്ല സാറെ അവന്മാരാണ്..”
“നിർത്തെടാ... നിർത്തെടാ... എല്ലാം കൂടെ നിങ്ങളങ്ങട് തീരുമാനിക്ക്യാണെങ്കില് പിന്നെ ഞാനൊക്കെ ഈ കുപ്പായം ഇട്ട് ഇവിടെയിങ്ങനെ നിക്കണതെന്തിനാ? ആ നീ പറ ശരിക്കും എന്തേണ്ടായേ?“
ചോദ്യം എന്നോടായിരുന്നു.
“ഞങ്ങളോരോ ബിയറടിക്കാൻ വേണ്ടി കയറീതായിരുന്നു. സംസാരിച്ചിരിക്കണേന്റെടേല് ദേ ഇവൻ വന്ന് തീപ്പെട്ടി ചോദിച്ചു. സിഗററ്റ് കത്തിച്ച ശേഷം തീപ്പെട്ടി തിരികെ തരാതെ നെലത്ത്ക്കിട്ടു”
“അതറിയാതെ വീണതാണ്”
1 “അറിയാണ്ടാണ്ച്ചാൽ അതൊന്ന് എടുത്ത് തരാൻ പറഞ്ഞപ്പം തറുതല പറയാണോ വേണ്ടത്?“
“തറുതല പറഞ്ഞാൽ നീയൊക്കെ ആളുകളെ തല്ലും, അല്ലേടാ?“
3 “തല്ല് തൊടങ്ങീത് അവരാണ് സാറേ”
“നിന്നോട് ചോദിച്ചില്ല, കേട്ടാ? ആ നീ ബാക്കി കഥ പറ”
2 “തീപ്പെട്ടീടെ കേസ് ഞങ്ങള് വിട്ടു കളഞ്ഞു. പിന്നെ ടേബിളിലിരുന്ന് ഞാനൊരു കവിത ചൊല്ലുമ്പം ഇവന്മാര് കൈയ്യടിച്ചും, ബഹളം വെച്ചും പിന്നേം അലമ്പുണ്ടാക്കി. അപ്പോഴാണ്...”
“നിർത്ത്...നിർത്ത്... കാര്യങ്ങളൊക്കെ വ്യക്തമായി പറ. ഏത് കവിത്യ നീ ചൊല്ലീത്?”
“സാർ അതു പിന്നെ”
“നീ ചൊല്ലെടാ, ഞാനൂടൊന്ന് കേക്കട്ടെ”
1 “സാറേ സത്യായിട്ടും ഇവന്മാരാണ്...”

ആവേശത്താൽ മുന്നോട്ട് വന്ന് അയാൾ കുര്യാപ്പിയുടെ അടിവയറ്റിനിട്ട് ഒറ്റത്തൊഴി. ഞരങ്ങിക്കൊണ്ട് വയറും താങ്ങിപ്പിടിച്ച് കുര്യാപ്പി ചുമരോടു ചേർന്നുരഞ്ഞ് നിലത്തിരുന്നു. ചൂണ്ടുവിരൽ ചുണ്ടത്ത് ചേർത്തു വെച്ചു കൊണ്ട് “ശ്...ശ്ശ്” എന്ന് ശബ്ദമുണ്ടാക്കി അയാൾ കുര്യാപ്പിക്ക് വാണിംഗ് കൊടുത്തു. എല്ലാവരും പരുങ്ങിക്കൊണ്ട് ചുമരിനോട് ചേർന്നു നിന്നു.
‘ആ... ഇനി നീ കവിത ചൊല്ല്. അല്ലാ, ഇനി ഇതു പോലൊന്ന് കിട്ട്യാലേ സാറ് അത് ചെയ്യൂന്നുണ്ടോ?”
തിരക്കുള്ള ആ തെരുവിന്
ശ്മശാനങ്ങളുടെ മണമായിരുന്നു.
സ്വയംഭോഗം ചെയ്യുന്നേരം
ഊളിയിടുന്ന പുസ്തകങ്ങളിലെ
നഗ്നരായ പെണ്ണുങ്ങൾ
താളുകളുപേക്ഷിച്ച് ഓടി മറഞ്ഞത്
അതേ തെരുവിലേക്കായിരുന്നു
...“
“ഇതാര്ടെ കവിത്യാണ്?”
“ഞാൻ തന്നെ എഴുതീതാണ്”
“മതീ... ഇപ്പ എനിക്ക് കാര്യങ്ങളൊക്കെ ഏതാണ്ട് പിടികിട്ടി. നിങ്ങളല്ല അവന്മാര് തന്നെയാണ് ആദ്യം തല്ല് തുടങ്ങിയത്. എടാ ഇമ്മാതിരി കവിതയൊക്കെ ചോല്ല്യാല് നിന്നെയൊക്കെ ഉണ്ടാക്ക്യ തന്തവരെ ചിറീല് കൈവെയ്ക്കും മനസിലായാ?“
“ഉവ്വ്”
“എന്തുവ്വ്?”
ചോദിച്ച് തീർന്നതും എന്റെ മുഖമടച്ച് അടിവീണു.
“നിനക്ക് മനസിലായാ?”
ഗഗ്ഗു തലയിളക്കി. അടി വീണു.
“നിനക്കോടാ?”
അടുത്തയടി കുര്യാപ്പിക്ക്.
“നിനക്ക് ഇപ്പളും ശരിക്കങ്ങട് മനസിലായില്ലാന്ന് തോന്നുന്നു?”
3 “സാറ് തല്ലണെങ്കി തല്ലിക്കോ, പക്ഷേ വെറുതെ ഒരു കാര്യോം ഇല്ലാതെ ഇങ്ങനെ”
അവന്റെ മുഖത്തും അടിവീണു. മുഖത്ത് മുറിവേറ്റവൻ അവന് തൊട്ടരികിലാണ് നിന്നത്. അവർ മുറിവും പൊത്തിപ്പിടിച്ച് ചുമരു പറ്റി നിന്നു.
രണ്ടാമതും അടിക്കാനായി കൈയ്യുയർത്തുമ്പോഴേക്കും അവൻ പോക്കറ്റിൽ നിന്ന് പത്രത്തിന്റെ ഐഡന്റിറ്റി കാർഡെടുത്ത് അയാളെ കാണിച്ചു. ഭരിക്കുന്ന പാർട്ടീടെ പത്രമാണ്. അതു മാത്രമല്ല, ആയിടയ്ക്കാണ് പോലീസ് ഡിപ്പാർട്ടുമെന്റിന് സർക്കാറിന്റെ വക ഒരു കനത്ത ശാസന കിട്ടിയതും. അടിക്കാൻ ഉയർന്ന കൈ താനെ താണു.
“ഇത് കണ്ടാൽ ഞാനങ്ങട് വെരണ്ട് മൂത്രൊഴിക്കും എന്ന് കരുത്യോടാ?”
“അങ്ങനെയൊന്നും ഇല്ല സാർ. കേസ് ചാർജ്ജ് ചെയ്യണെങ്കില് അതാവാം. അതല്ല ഇവന്മാർക്ക് ഒത്തു തീർപ്പ് വേണെങ്കി അങ്ങനെ. ഇനിയിപ്പ ആരെങ്കിലും വിളിച്ച് പറയണെങ്കില് അതും ആവാം”
ഒട്ടും പതറാതെയാണ് അവൻ പ്രതികരിച്ചത്. അയാൾ പിന്മാറി. ടേബിളിനരികെ ചെന്ന് തൊപ്പിയെടുത്ത് തലയിൽ വെച്ചു.
“കേസൊന്നും വേണ്ട സാറേ. ഇത് ഒത്തു തീർപ്പാക്കാം. ഇവനുള്ള ഹോസ്പിറ്റൽ ചാർജ്ജ് കിട്ടണം”
അവന്മാരുടെ കൂട്ടത്തിലെ ഒരുവനാണ്.
“എന്തുണ്ട്രാ കൈയ്യിൽ?“
തൊപ്പി ധരിച്ച ശേഷം അയാൾ ഞങ്ങൾക്കരികിൽ വീണ്ടുമെത്തി. കുര്യാപ്പി പോക്കറ്റിൽ നിന്ന് നാല്  നൂറുരൂപാ നോട്ടുകൾ എടുത്തു നീട്ടി. മുന്നൂറ് രൂപ മുറിവേറ്റവന് കൊടുത്ത ശേഷം നൂറുരൂപ അയാൾ മടക്കി സ്വന്തം പോക്കറ്റിൽ തിരുകി.
“എല്ലാരും ഒരു പേപ്പറിൽ പേരും, അഡ്രസ്സും എഴുതീട്ട് പൊയ്ക്കോ. പിന്നെ ബാറിലെ കശപിശേടെ മൊത്തം നഷ്ടം നാളെത്തന്നെ അവിടെ ചെന്ന് തീർത്തൊണം, കേട്ടാ? അല്ലെങ്കിൽ ഇവിടെത്തന്നെ പിന്നേം വരേണ്ടി വരും“
ഒരു കൈകൊണ്ട് അടിവയറു പൊത്തിപ്പിടിച്ച് കുര്യാപ്പി തലയിളക്കി.
“അവനെ വേഗം ആശുപത്രീല് കൊണ്ടോയ്ക്കോ. മുഖമടിച്ച് വീണതാണെന്ന് പറഞ്ഞാ മതി. മൂന്നാല് സ്റ്റിച്ച് വേണംന്നാ തോന്നണേ. എന്നാ ശരി എല്ലാരും വിട്ടോ”

അവന്മാർ പുറത്തിറങ്ങിയതിനു ശേഷമാണ് ഞങ്ങളിറങ്ങിയത്. ഹോസ്പിറ്റലിലേക്കു പോകാനായി അവന്മാർ സ്റ്റേഷനു മുന്നിൽ ഓട്ടോറിക്ഷ കാത്തു നിന്നു. ഞങ്ങൾ റോഡരികിലൂടെ നടക്കാൻ തുടങ്ങി.
1 “അടിവയറാകെ കലങ്ങീന്ന് തോന്നണൂ. അമ്മാതിരി താങ്ങാണ് ആ നായിന്റെമോൻ വെച്ചു തന്നത്”
4 “എന്തായാലും കേസൊന്നും ഇല്ലാതെ ഊരിപ്പോന്നത് ഭാഗ്യം. പഴയ ദേഷ്യം വെച്ച് അയാളൊന്നും ചെയ്തില്ലല്ലോ”
3 “ഇത്ര ചെയ്തതൊന്നും പോരേ?”
2 “ഇവന്റെ പത്രത്തിലെ ഐഡി കാർഡില്ലാരുന്നൂച്ചാ കാണാർന്നു നാളെ ഏത് കോലത്തിലാണ് കോടതിയില് ചെല്ലണതെന്ന്.
3 “ബാറിലെ തല്ലുകേസായതോണ്ട് ഒന്നും പോലീസുകാരുടെ തലയിലും വരില്ല”
2 “എനിക്ക് മൂത്രൊഴിക്കാൻ മുട്ടീട്ട് വയ്യ. ബാറീന്ന് തൊട്ട് പിടിച്ച് നിൽക്കണതാ. കുര്യാപ്പിക്ക് കിട്ട്യ ചവിട്ട് എനിക്കാർന്നൂച്ചാ സ്റ്റേഷന്റെ അകത്ത് വെച്ചന്നെ ഒഴിച്ചേനെ”
നാലുപേരും ചേർന്ന് തിരിഞ്ഞു നിന്ന് റോഡരികിലെ കാനയിലേക്കു മൂത്രമൊഴിച്ചു.  അതിനു ശേഷം പരസ്പരം തോളിൽ കൈയ്യിട്ടുകൊണ്ട് റോഡു നിറഞ്ഞു നടന്നു.
3 “എടാ നിങ്ങക്കൊക്കെ ഒരു കാര്യം അറിയോ? കടലീന്ന് അവനെ പിടിച്ചുകയറ്റി എല്ലാരും കൂടെ ജീപ്പില് ആശുപത്രീലേക്ക്  പോകുന്നേരത്ത് എന്റെ മടീലാണ് ആ ശവി തലവെച്ചിരുന്നത്. ശ്വാസം കിട്ടാതെ പെടയണ അവന്റെ നെഞ്ച് തിരുമ്മിക്കൊടുക്കാർന്നു ഞാൻ. വെപ്രാളം കൊണ്ട് പെടയ്ക്കായിരുന്നു ആദ്യം കൊറച്ച് നേരം. പിന്നെ എന്റെ ഷോൾഡറുമ്മെ അമർത്തിപ്പിടിച്ചു. ഞാനപ്പളും നെഞ്ചുഴിയാർന്നു. മിടിപ്പ് ഇല്ലാണ്ടാവണത് ഞാൻ നേരിട്ടറിഞ്ഞു“
2 “പോസ്റ്റുമോർട്ടം കഴിഞ്ഞ് വീട്ടിലെത്ത്യപ്പോഴേക്കും ശരീരാകെ നീലിച്ചിട്ട്ണ്ടാർന്നു. പിന്നെ അവര് പുതിയ ഡ്രസും, ഷൂസും ഒക്കെ ഇടീച്ചു. അവന്റെ വീട്ടുകാര് തെറിവിളീം, പ്രാക്കും തൊടങ്ങണേന്റെ മുന്നെ ഞാൻ ഒരു തവണ അവനെ ഉമ്മ വെച്ചു. കുട്ടിക്കൂറാ പൌഡറിന്റെ മണാർന്നു അപ്പോൾ...”

- നിശബ്ദത -
3 “എടാ നീ സ്റ്റേഷനില് വെച്ച് ചൊല്ല്യപ്പോൾ കവിത കുറച്ചൂടെ കുറുകീട്ടുണ്ടാർന്നൂട്ടാ. വരികൾക്കൊക്കെ നല്ല മുറുക്കം, ഒരു എഡിറ്റഡ് വേർഷന്. പത്രത്തിലേക്ക് അതയച്ചാൽ മതി“
4 “അതെനിക്കും തോന്നി. ഇനി ഇവന്റെ കവിത നന്നാക്കണെങ്കില് ഇടയ്ക്ക് പോലീസ് സ്റ്റേഷൻ കയറ്റിച്ചാ മതി”
2 “അതേടാ, ആരാന്റമ്മയ്ക്ക്...”
1 “കയ്യിലുണ്ടാർന്നതൊക്കെ അയാള് പിടിച്ച് വാങ്ങിച്ചു. നെറ്റീമ്മെ കുരിശ് പോറാൻ ഒരണ ബാക്കിയില്ല. നല്ലൊരു ദിവസായിട്ട് എല്ലാരും കൂടെ കിറുങ്ങി നടക്കാന്ന് വിചാരിച്ചതാ. അതങ്ങട് തീർന്നു കിട്ടി.“
3 “കുര്യാപ്പി നീ വെഷമിക്കാതെടാ. എന്റെ അണ്ടർവെയറിന്റെ ഉള്ളിലൊരു പുല്ലിന്റെ പൊതി ബാക്കിയിരിപ്പൊണ്ട് മക്കളേ. ടാ ണ്ട ഡേം...“
1 “എങ്കിൽ നമുക്കിനി ആരെ പേടിക്കാൻ. പുല്ലുണ്ടേയ്..പുല്ലുണ്ടേയ്...“
2 “അങ്ങനല്ല കോപ്പേ. പുല്ലാണേയ് പുല്ലാണേയ്“
1/3/4 “പോലീസ് ഞങ്ങക്ക് പുല്ലാണേയ്“ (കോറസ്)

* * * * *

 *തൃപ്പുക എന്ന ക്ഷേത്രാചാരം.
**തൂവാനത്തുമ്പികൾ എന്ന പത്മരാജൻ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം

Tuesday, January 19, 2010

Che Vuoi? സംശയക്കാരനായ ദൈവം/വിശ്വാസി


(c) http://www.womenpriests.org

ദൈവപുത്രനെ ചുമക്കാൻ തന്നെ എന്തിനാണ് തിരഞ്ഞെടുത്തതെന്ന് മരിയക്ക് അറിയില്ലായിരുന്നു. മാലാഖയുടെ അരുളപ്പാടുകൾ കേൾക്കുന്നേരം ദൈവം തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചിന്തിക്കുന്നതിനു പകരം കന്യകയായ തനിയ്ക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാന ഭയത്തിൽ ചൂഴ്ന്ന് നിൽക്കുകയായിരുന്നു അവൾ. തന്നോട് മുൻകൂട്ടി ഒരു വാക്കു ചോദിക്കുക പോലും ചെയ്യാതെയാണ് ദൈവം തന്റെ ഉദരത്തിൽ ബീജമെറിഞ്ഞിരിക്കുന്നതെന്ന് ഓർക്കുന്തോറും അവൾക്കു സങ്കടവും, കരച്ചിലും വന്നു.
ജോസഫ് എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്..?
ദൈവം എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്…..?

അവൾ പിറുപിറുത്തുകൊണ്ടേയിരുന്നു. മരിയയുടെ മുഴുവൻ സംശയങ്ങളും തന്റെ ശരീരത്തിന്റെ ഉടയോന്മാരുടെ നിലപാടുകളെക്കുറിച്ചായിരുന്നു.എന്നാൽ അവളുടെ ആശങ്കകളിൽ ഒട്ടും തന്നെ ഇടപെടാതെ പിറക്കാൻ പോകുന്ന മകന് പേരു നിർദ്ദേശിച്ച് ഗബ്രിയേൽ എന്ന മാലാഖ ഒരു ജാരനെപ്പോലെ ഇരുളിലൊളിച്ചു. ഗബ്രിയേൽ മറഞ്ഞ ശേഷമാണ്. ‘എന്തുകൊണ്ട് ദൈവം എനിക്കൊരു മകളെ തന്നില്ല?’ എന്ന് ചോദിക്കാൻ താൻ മറന്നതായി അവൾ ഓർത്തെടുത്തത്.

അവൾക്ക് പെൺകുട്ടികളെയായിരുന്നു കൂടുതലിഷ്ടം. മകൾക്കിടാനുള്ള പേരും, അവളെ പാടിയുറക്കേണ്ട പാട്ടുകളുടെ ഈണവും, തുന്നിക്കൊടുക്കേണ്ട കുഞ്ഞുടുപ്പുകളുടെ നിറവും വരെ മരിയ കരുതി വെച്ചിരുന്നു.  കളവ് നടത്തി രക്ഷപ്പെടുന്നതിനിടയിൽ തന്നെ പിന്തുടരുന്ന കാവൽക്കാരിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഒരു മോഷ്ടാവ് വഴിയരികിൽ കണ്ട ഒരുവളുടെ കൈയ്യിലേക്ക് പണക്കിഴി ബലമായി വെച്ചു കൊടുത്ത് ഓടിമറയുന്നതു പോലെയുള്ള ഒരു നീക്കം ദൈവത്തിൽ നിന്ന് അവൾ പ്രതീക്ഷിച്ചതേയില്ല. ആ വഴിയാത്രക്കാരി ആകാംഷയോടെ പണക്കിഴിയിൽ വിരലോടിക്കുന്നതു പോലെ പോലെ മരിയ തന്റെ ഉടുപ്പു പൊക്കി ഉദരത്തിൽ തലോടി. അവൾക്ക് തന്നോടു തന്നെ ഭയം തോന്നി. മരിയയുടെ വയറ്റിൽ അവൻ വളരാൻ തുടങ്ങി; മരിയയാകട്ടെ തളരാനും. കന്യകയായിരുന്നതിനാൽ തന്നെ മരിയക്ക് ആർത്തവം നിലച്ചിരുന്നില്ല. അപ്രതീക്ഷിതമായി പണക്കിഴി കിട്ടിയ വഴിയാത്രക്കാരി - തന്റെ കൊടിയ ദാരിദ്രത്തിലും അതിൽ നിന്ന് ഒറ്റനാണയം പോലും ചിലവാക്കാതെ – അതിന്റെ ഉടമയായ കള്ളനെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെ അവളുടെ ശരീരം വിശുദ്ധമാംവണ്ണം പ്രവർത്തിച്ചു. ഓരോ ചന്ദ്രമാസത്തിലും തന്റെ തുടയിലൂടൊലിച്ചിറങ്ങുന്ന രക്തത്തിൽ അവൾ കൂടുതൽ സംശയാലുവായി. അതൊരു ഗർഭഛിദ്രമാണോ, ആർത്തവമാണോ എന്ന് പകച്ചു. അതൊരു ഗർഭഛിദ്രമാകണേയെന്ന് അവളെ ചതിച്ച ദൈവത്തോടു തന്നെ പ്രാർത്ഥിച്ചു. എന്നാൽ വിരൽമുക്കി മണക്കുന്ന വേളയിൽ ആർത്തവരക്തത്തിന്റെ പതിവു രൂക്ഷഗന്ധം തിരിച്ചറിയുന്നതോടെ അവൾ അതേ ദൈവത്തെ കരഞ്ഞുകൊണ്ട് പുലഭ്യം പറഞ്ഞു, കരഞ്ഞു തളർന്ന് തറയിൽ കിടക്കുമ്പോൾ തന്നെ കളിയാക്കിക്കൊണ്ട് ഉദരത്തിൽ ഇളകിമറിയുന്ന ദൈവപുത്രനെ ശാസിച്ചുകൊണ്ട് അവൾ ചോദിച്ചു.
“എന്താണ് നിനക്കു വേണ്ടത്?“
അവൻ അമ്മയുടെ ഉദരഭിത്തിയിൽ കൂടുതൽ ശക്തിയോടെ തൊഴിച്ചു.
“നീയും നിന്റെ അപ്പനെപ്പോലെ തന്നെ. എന്തിനെന്നെ ഇങ്ങനെ കഠിനമായി ദ്രോഹിക്കുന്നു. നിന്നെ പ്രസവിക്കുന്നതോടെ എന്റെ ഉത്തരവാദിത്വം തീർന്നെങ്കിൽ, ശേഷം ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നീ നിന്റെ അപ്പനോട് പറയാമോ?”
“അപ്പോൾ എനിക്കാരു മുലപ്പാൽ തരും? ആരു താരാട്ടു പാടും? ആരെന്റെ വിസർജ്ജ്യങ്ങൾ കഴുകിമാറ്റും?”
“നിന്റെ അപ്പനില്ലേ? അയാൾക്ക് ആകാശത്തു നിന്ന് മന്ന പൊഴിക്കാൻ കഴിവില്ലേ? അവനു മാലാഖമാരില്ലേ?"

ചോദ്യങ്ങളും മറുചോദ്യങ്ങളുമായി മരിയയും, ഇമ്മാനുവേലും തർക്കം തുടർന്നു.

* * * * *

(c) http://www.jssgallery.org

കുരിശിൽ നിന്നിറക്കിയ തന്റെ മകന്റെ ചോര വാർന്നു വിളറിയ ശരീരത്തെ കെട്ടിപ്പിടിച്ച് മരിയ ആർത്തലച്ചു കരഞ്ഞു. അവന്റെ പാതിയടഞ്ഞ കണ്ണുകളിൽ നോക്കി അവൾ തുടർച്ചയായി ചോദ്യങ്ങളുയര്‍ത്തി.
“ഇതിനാണോ നിന്റെ അപ്പൻ നിന്നെ ചുമക്കാൻ എന്നെയേൽപ്പിച്ചത്? നിന്റെ ജനനവും, മരണവുമെല്ലാം അയാൾ തനിയെ നിശ്ചയിക്കുന്നു. എനിക്കു നിന്നിൽ ഒരവകാശവും ഇല്ലേ മകനേ? അപ്പനു വേണ്ടി നമ്മളെന്തിനിങ്ങനെ കഷ്ടപ്പെടുന്നു. അയാൾക്കു വാഴ്ത്തുപാടാൻ വണം നമ്മളെന്തിന് നരകിക്കുന്നു. നോഹയ്ക്കു പെട്ടകവും, ദാവീദിനു സംഗീതവും, മോശയ്ക്കു നേതൃത്വവും നൽകിയ ദൈവം നിന്നെയെന്തിനിങ്ങനെ ശിക്ഷിച്ചു? നിനക്കു രക്ഷപ്പെടാമായിരുന്നില്ലേ? നീ ദൈവപുത്രനാണോ, യഹൂദരാജാവാണോ എന്നൊക്കെ പീലാത്തോസ് ചോദിച്ചപ്പോൾ അതൊന്നുമല്ല ഞാൻ മരിയയുടെ മകനാണെന്ന് നീ എന്തുകൊണ്ടു പറഞ്ഞില്ല? നിന്നെ പെറ്റതും, പോറ്റിയതും ഞാനല്ലേ? ശിഷ്യന്മാർക്കും, വേശ്യകൾക്കും, ചുങ്കക്കാർക്കും, രോഗികൾക്കും, പാപികൾക്കുമായി രക്തവും, മാംസവും, വാക്കും, ശ്വാസവും,ജീവനും പങ്കുവെച്ച ഈ ശരീരത്തിൽ എനിക്കായി ഇനി എന്തുണ്ട് ബാക്കി?“


പണക്കിഴി തന്റെയല്ലെന്നറിഞ്ഞിട്ടും, അപ്രതീക്ഷിതമായി കയറി വന്ന മോഷ്ടാവ് അതു തിരികെ വങ്ങുമ്പോൾ പണത്തോട് ഒട്ടും തന്നെ ആർത്തിയില്ലെങ്കിലും , അതു കെട്ടിവെച്ച തുണിക്കിഴിയിലെ ചിത്രത്തുന്നൽ ഒരുപാടിഷ്ടപ്പെട്ട വഴിയാത്രക്കാരിയുടെ നഷ്ടബോധത്താൽ മരിയ ഏങ്ങലടിച്ചു കരഞ്ഞു.

* * * * *

(c) http://www.bbc.co.uk

Che Vuoi (What Do You Want From Me?)
"Che Vuoi" ജൂതന്റെ ഒരു ആശയക്കുഴപ്പമാണ്. ദൈവം തങ്ങളിൽ നിന്ന് എന്താണ്പ്രതീക്ഷിക്കുന്നതെന്ന കാര്യത്തിൽ അവർക്ക് വ്യക്തമായ അവ്യക്തതയുണ്ട്. അതുകൊണ്ടു തന്നെ തങ്ങൾ എങ്ങനെയാണ് പ്രവര്ത്തി്ക്കേണ്ടത്/പ്രതികരിക്കേണ്ടത് എന്ന ആശയക്കുഴപ്പം അവശേഷിക്കുന്നു. എന്നാൽ തങ്ങളുടേത് ദൈവം വിശേഷാൽ തിരഞ്ഞെടുക്കപ്പെട്ട വംശമായി അവർ കരുതുന്നു. ആ ധാരണയിലാണ്അവർ സ്വന്തം പ്രവർത്തികളെ ന്യായീകരിക്കുന്നത്. ഒരു ജൂതനെ കാണുന്ന ജൂതനല്ലാത്തവനും മനസിൽ അതേ ആശങ്കതന്നെയായിരിക്കും "Che Vuoi?". അവർ ജൂതരെക്കുറിച്ച് കഥകൾ മെനയും, നാണയക്കിലുക്കങ്ങൾ മാത്രം കേൾക്കുന്ന ബധിരനായ ഷെല്ലോക്ക് ആയി അവതരിപ്പിക്കും. ജൂതരുടെ ദൈവത്തിനും, ജൂതർക്കും ഇടയിലും ഇതേ ആശങ്ക നിലനിൽക്കുന്നതു കാണാം... Che Vuoi?

തന്റെ ഇസഹാക്കിനെ ബലികൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അതെന്തിനാണെന്ന് -എബ്രഹാമിനെപ്പോലെ തന്നെ- ദൈവത്തിനും അറിയില്ലായിരുന്നു. എന്നാൽ താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായതുകൊണ്ട് മാത്രം എബ്രഹാം ആ നടപടിയെ ന്യായീകരിച്ചു/അനുസരിച്ചു. എബ്രഹാം തന്റെ മകന്റെ കഴുത്തിൽ കത്തിമുട്ടിച്ച നേരത്താണ്ദൈവത്തിന്വീണ്ടും സംശയമുണ്ടായത് Che Vuoi? മാറിവന്ന ദൈവകൽപ്പനയാൽ ഇസഹാക്ക് രക്ഷപ്പെട്ടു. രൂപരഹിതനായ (അതല്ലെങ്കിൽ മനുഷ്യരൂപത്തിലുള്ള) ദൈവത്തിന്അത്രയും തന്നെ സങ്കീർണ്ണമായ ആശങ്കകൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ ജൂതദൈവം കാലക്രമത്തിൽ ക്രിസ്ത്യൻ ദൈവമായി മാറി. പശ്ചാത്താപത്തിലും, പരിഹാരക്രിയകളിലുമായിരുന്നു ദൈവം അപ്പോൾ വിശ്വസിച്ചിരുന്നത്. എബ്രഹാമിന്റെ മകനെ ബലിനൽകാൻ താൻ കൽപ്പന നൽകിയ നിമിഷത്തെയോർത്ത് ദൈവം പശ്ചാത്തപിച്ചു. ആ കുറ്റബോധത്തിൽ നിന്നും രക്ഷപ്പെടാനായി ദൈവം തന്റെ പുത്രനെ - ഏകജാതനെ – ജൂതർക്ക് വധിക്കാനായി വിട്ടുകൊടുത്തു. അന്ത്യനിമിഷത്തിലെ ഒരു കൽപ്പനയാൽ താൻ ‘ഇസഹാക്കി‘നെ രക്ഷിച്ചതു പോലെ സംഘർഭരിതമായ മുഹൂർങ്ങൾക്കു ശേഷം അവർ ‘ഇമ്മാനുവേലി‘നെ തിരികെ നൽമെന്ന് ദൈവം കണക്കുകൂട്ടി.

‘Che Vuoi....‘ തങ്ങളിൽ നിന്ന് ദൈവം എന്താണ്പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിവില്ലാതെ ആശങ്കാകുലരായ ജനക്കൂട്ടം കുറ്റവാളിയെ വെറുതെവിടുകയും, ദൈവപുത്രനെ വധിക്കുകയും ചെയ്തു. പിതാവിന്റെ നിസ്സഹായാവസ്ഥയെ ദൈവപുത്രൻ വേദന നിറഞ്ഞ ചോദ്യത്തോടെ നേരിട്ടു.
"ദൈവമേ(പിതാവേ)...ദൈവമേ(പിതാവേ)...എന്നെ നീ കൈവിട്ടതെന്ത്?"

കുരിശിൽ മരിച്ച തന്റെ മകന്റെ അവസാനത്തെ ചോദ്യത്തിൽ നിന്നു രക്ഷനേടാൻ ദൈവം അലറിക്കരഞ്ഞുകൊണ്ട് ഒരു മറുചോദ്യം എബ്രഹാമീയരോട് ചോദിച്ചു
‘Che Volete.... എന്നിൽ നിന്ന് എന്താണ്നിങ്ങൾ പ്രതീക്ഷിക്കുന്നത്?‘
 ജനക്കൂട്ടം പരിഭ്രാന്തരായി...കുറ്റബോധത്താൽ അവർ ചിതറിത്തെറിച്ചു.

* * * * *

Monday, January 18, 2010

3 അയേണ്‍ [3-Iron / Bin-jip]


(c) Sony Pictures

പ്രധാന അഭിനേതാക്കള്‍ : ഹ്യുന്‍-ക്യോന്‍ ലീ , സെയുങ്-യോന്‍ ലീ
സംവിധാനം                : കിംകിഡുക്

ദൈര്‍ഘ്യം                  : 90 മിനിറ്റ്


തെക്കന്‍ കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റെ 2004ല്‍ ഇറങ്ങിയതും പ്രശംസ നേടിയതുമായ ഒരു ചിത്രമാണ് 3-Iron അഥവാ Bin-jip. ആംഗലേയനാമമായ 3-Iron എന്നത് ഗോള്‍ഫ് കളിയില്‍ സ്റ്റിക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കുന്ന ലോഹഭാഗത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ “ഒഴിഞ്ഞ വീട്” എന്നാണ് Bin-jip എന്ന കൊറിയന്‍ പദത്തിന്റെ അര്‍ത്ഥം.ഈ രണ്ട് സങ്കേതങ്ങള്‍ക്കും കഥയില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ട് എന്നിരിക്കേ ഈ ഇരട്ടനാമധേയത്തെ സ്വീകരിക്കാവുന്നതാണ്. San Sebastián International Film Festival, Valladolid International Film Festival, Venice Film Festival എന്നീ ഫിലിം ഫെസ്റ്റുകളില്‍ പുരസ്ക്കാരം നേടിയതാണ് ഈ ചിത്രം.


ഒറ്റപ്പെട്ടവനായി ജീവിക്കുന്ന തേസൂക്കിന് തന്റെ മോട്ടോള്‍ സൈക്കിളില്‍ സഞ്ചരിച്ച് വീടുകള്‍ തോറും പരസ്യപ്രചാരണാര്‍ത്ഥം പാം‌ലെറ്റുകളും, നോട്ടിസുകളും പതിക്കലാണ് ജോലി. ഈ ജോലിയുമായ്യി ബന്ധപ്പെട്ട് തേസൂക്ക് രസകരമായ മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട്. വീടുകളുടെ വാതിലുകളില്‍ പരസ്യം പതിക്കുന്ന തേസൂക്ക് അവിടങ്ങളിലേക്ക് തിരികെ വരുകയും സ്ഥാനചലനം സംഭവിക്കാത്ത പരസ്യ ലീഫ്ലെറ്റുകളെ അനുമാനിച്ച് ആ വീട്ടില്‍ ആള്‍ താമസം ഉണ്ടൊ ഇല്ലയോ എന്ന് ഗണിക്കുക്കയും ചെയ്യുന്നു. ആള്‍താമസമില്ലെന്ന് ഉറപ്പ് വരുത്തിയ വീടുകളുടെ വാതില്‍ കള്ളത്താ‍ക്കോലിട്ട് തുറക്കുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നതാണ് അയാളുടെ രീതി. ഭവനഭേദനം നടത്തുന്നുണ്ടെങ്കിലും തേസുക്ക് ഒരിക്കലും ഒരു മോഷ്ടാവല്ല. ആളൊഴിഞ്ഞ വീടുകളിലെ ക്ഷണിക്കപ്പെടാത്ത അഥിതിയായി സ്വയം മാറുന്ന അയാള്‍ അവിടെ ഉള്ള ചെറിയ ജോലികള്‍ ചെയ്യുകയും, ഭക്ഷണം പാകം ചെയ്യുകയും, വസ്ത്രങ്ങള്‍ ധരിക്കുകയും , വിശ്രമിക്കുകയും ചെയ്യുന്നു. ടെലഫോണില്‍ രേഖപ്പെടുത്തിയ ശബ്ദസന്ദേശത്തില്‍ നിന്ന് വീട്ടുടമസ്ഥരുടെ യാത്രയും ഒഴിവുസമയവും ഗണിക്കുന്ന അയാള്‍ അവര്‍ മടങ്ങി വരുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും, മറ്റൊരു വാസസ്ഥലം അന്വേഷിച്ച് യാത്രയാകുകയും ചെയ്യുന്നു.


ചിത്രം ആരംഭിക്കുന്നത് തന്നെ തേസൂക്കിന്റെ ഒരു ഭവനഭേതനത്തോടെയാണ്. ഒരു കുടുംബം വെക്കേഷനില്‍ പോകുന്ന സമയത്ത് അവിടെ അതിക്രമിച്ച് കയറുന്ന തേസുക്ക് കേടുപാടുകള്‍ സംഭവിച്ച കളിക്കോപ്പുകള്‍,മ്യൂസിക് സിസ്റ്റം എന്നിവ നന്നാക്കുകയും വീട്ടുകാരുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ അലക്കുകയൂം ചെയ്യുന്നു. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും, അവിടെ കാണുന്ന ഫാമിലി ഫോട്ടോസിനോടൊപ്പം ചേര്‍ന്ന് നിന്ന് തന്റെ ചിത്രം സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു. വീട്ടുകാര്‍ തിരികെ വരുന്നതിന് തൊട്ട് മുന്നേ തന്റെ മോട്ടോര്‍ ബൈക്കില്‍ അയാള്‍ രക്ഷപ്പെടുന്നു. അടച്ചിട്ട മറ്റൊരു രമ്യഹര്‍മ്മത്തിലാണ് അയാള്‍ പിന്നീട് എത്തുന്നത്. ആ വീട്ടിലെ അന്തേവാസിയായി മാറുന്ന തേസൂക്കിന്റെ ശ്രദ്ധയില്‍ പെടുന്ന വസ്തുക്കളില്‍ ഒന്ന് കയറിനിന്ന് ഭാരം നോക്കുന്ന ഉപകരണത്തിലെ പാകപ്പിഴയാണ്. തെറ്റായി തന്റെ ഭാരം രേഖപ്പെടുത്തുന്ന ഉപകരണത്തിലെ പാകപ്പിഴകള്‍ തീര്‍ക്കുന്നു. ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം അവിടെ അയാള്‍ കാണുന്നു. ആല്‍ബത്തിലെ പെണ്‍കുട്ടിയില്‍ അനുരക്തനാകുന്ന തേസൂക് ഏകനായി ആല്‍ബവുമൊത്ത് സ്വന്തം മനോവ്യാപാരങ്ങളില്‍ അഭിരമിക്കുകയാണ്. എന്നാല്‍ അതേ വീട്ടില്‍ താന്‍ അല്‍ബത്തില്‍ കണ്ടപെണ്‍കുട്ടി ഉണ്ടെന്നതോ, ധനികനും ക്രൂരനുമായ ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന അവള്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതോ അവന്‍ അറിയുന്നില്ല. പുതിയവാസ സ്ഥലത്തെ ബെഡ്രൂമില്‍ നഗ്നത നിറഞ്ഞ ആല്‍ബവുമായി തന്റെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കവേയാണ് അതിനെ ഭംഗപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ സ്വാധീനം അവന്‍ തിരിച്ചറിയുന്നത്. കിംകിഡുക്കിന്റെ സ്ഥിരം ശൈലിയില്‍ ഇതിലേയും നായകനായ തേസൂക്കും, നായിക സ്വന്‍ഹായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ല. നിശബ്തതയിലൂടെയാണ് ചിത്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കടന്ന് പോകുന്നത്. ധനികനായ ഭര്‍ത്താവിന്റെ പീഡനമേറ്റാണ് അവള്‍ അവിടെ വസിക്കുന്നതെന്ന് തേസൂക്ക് മനസിലാക്കുന്നു. ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവിടെ നിന്നും പുറത്ത് കടക്കുന്ന തേസൂക് പതിവിന് വിപരീതമായി ഇത്തവണ ആ വീട്ടിലേക്ക് തിരികെ വരുന്നു. തന്റെ ഭാര്യയെ നിര്‍ബ്ബന്ധരതിക്കും മര്‍ദ്ധനങ്ങള്‍ക്കും ഇരയാക്കുന്ന ഭര്‍ത്താവിന്റെ ചെയ്തികളില്‍ കുപിതനാകുന്ന തേസൂക്ക് ഗോള്‍ഫ് ബോളുകള്‍ ശരീരത്തിലേക്ക് അടിച്ച് തെറിപ്പിച്ചുകൊണ്ട് അയാളെ ശിക്ഷിച്ചതിന് ശേഷം, പെണ്‍കുട്ടിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയാണ്.


സ്വന്‍ഹാ തേസൂക്കിന്റെ സഹചാരിയാകുന്നതോടെ തെസൂക്കിന്റെ ജിവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നു. അവര്‍ ഇരുവരും ചേര്‍ന്ന് ഫ്ലാറ്റുകളിലും, തെരുവീഥികളിലും വാതിലുകളില്‍ പരസ്യങ്ങള്‍ പതിക്കുകയും ഒഴിഞ്ഞവീടുകളില്‍ ജീവിക്കുകയും, ചെറിയജോലികള്‍ ചെയ്യൂകയും ചെയ്യുന്നു. ഒരിക്കല്‍ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ , മറ്റൊരിക്കല്‍ ബോക്‍സറുടെ വീട്ടില്‍....ഉറങ്ങുന്നവീടുകളില്‍ അവര്‍ അഥിതികളാകുന്നു. ഒരിക്കല്‍ ബോക്സറുടെ വീട്ടില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട് സ്വന്‍ഹായോടോപ്പം ഉറങ്ങുന്ന തേസൂക്കിന് മടങ്ങിയെത്തുന്ന ബോക്സറുടെ മര്‍ദ്ധനമേല്‍ക്കുന്നു. എന്നാല്‍ ജീവിതത്തിലെ ഇത്തരം സങ്കീര്‍ണ്ണതകളൊന്നും അവരെ ബാധിക്കുന്നതേയില്ല. വീടുകള്‍ ഒഴിവില്ലാത്തപ്പോള്‍ പാര്‍ക്കിലോ, പുന്തോട്ടത്തിലോ ഇലക്ക്ട്രിക്ക് വയര്‍ ഉപയോഗിച്ച് മരത്തില്‍കെട്ടിയിട്ട ഗോള്‍ഫ് ബോള്‍ അടിച്ച് കളിക്കുയും, വീണ്ടും വാസസ്ഥലങ്ങള്‍ മാറുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ അതിക്രമിച്ച് കയറുന്ന ഇരുവരും കാണുന്നത് രക്തം ഛര്‍ദ്ദിച്ഛ് മരിച്ച ഒരു വൃദ്ധനെയാണ്. ടെലഫോണിലെ റെക്കോഡഡ് മെസെജില്‍ നിന്ന് അയാളുടെ മകനും, ഭാര്യയും യാത്രയിലെന്ന് അറിയുന്നു. ആരേയും അറിയ്ക്കാതെ ഇരുവരും ആ ശവശരീരം മറവ് ചെയ്തതിന് ശേഷം സ്വാഭാവികമായ പതിവ് രീതികള്‍ ആ വീട്ടിലും അനുവര്‍ത്തിക്കുകയാണ് എന്നാല്‍ അപ്രതീക്ഷിതമായി വീട്ടില്‍ തിരികെ വരുന്ന മകന്‍ തന്റെ പിതാവിനെ തിരയുകയും, അതിക്രമിച്ച് കയറിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. കൊലപാതക്കുറ്റം ആരോപിച്ച് തന്നെ മര്‍ദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥനോട് പോലും പുഞ്ചിരിയാലാണ് തേസൂക്ക് പ്രതികരിക്കുന്നത്. മറവ് ചെയ്യപ്പെട്ട മൃതദേഹം തിരികെ കിട്ടുന്നുവെങ്കിലും ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ ശ്വാസകോശാര്‍ബുദം ആയാണ് വൃദ്ധന്‍ മരിക്കുന്നതെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥനെ അമ്പരപ്പിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അതിസങ്കീര്‍ണ്ണമായ വിവരങ്ങളാണ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ഒരു ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും ഇതേ രീതിയില്‍ ജീവിക്കുന്ന തേസൂക്കിന്റെ ജീവിതം, ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം അന്വേഷിച്ച വീടുകളിലൊന്നും മോഷണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട്, തേസൂക്കിന്റെ കൂടെയുള്ള പെണ്‍കുട്ടി നഗരത്തിലെ ധനികനായ ബിസിനസുകാരന്റെ കാണാതായ ഭാര്യയാണെന്ന അറിവ് ഇതെല്ലാം അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. സ്വാന്‍ഹോയുടെ ഭര്‍ത്താവ് അവളെ തിരിര്‍കേ വീട്ടിലേക്ക് കൊണ്ട് പോകുകയും, അന്വേഷണ ഉദ്യൊഗസ്ഥന് കൈക്കൂലികൊടുത്ത് ഗോള്‍ഫ് ബോളുകള്‍ ഉപയോഗിച്ച് തേസൂക്കിന്റെ അപായപ്പെടുത്തുകയും ചെയ്യുന്നു. തന്നെ ചതിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ധിക്കുന്ന തേസൂക്ക് ജയിലിലാകുന്നു.


തേസൂക്കിന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ജയിലിലാണ്. ജയിലില്‍ ഇല്ലാത്ത ഗോള്‍ഫ് ബോളും അയേണും വെച്ച് അയാള്‍ കളിതുടരുകയും, തന്നെ ശല്യപ്പെടുത്തുന്ന സഹതടവുകാരെ മര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്ക് ഏകാന്തത്തടവ് ലഭിക്കുക്കയാണ്. ഏകാന്ത തടവറയില്‍ മുലയ്ക്ക് ഒളിച്ചിരുന്നും, ചുമരില്‍ അള്ളിപ്പിടിച്ചും തടവറയില്‍ താന്‍ അപ്രത്യക്ഷനാണ് എന്ന് ധരിപ്പിച്ച് കാവല്‍ക്കാരെ ശുണ്ഠിപിടിപ്പിക്കുന്ന തേസൂക്ക് നിരന്തര മര്‍ദ്ധനം ഏറ്റ് വാങ്ങുന്നു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ അത് ഒരു ശ്രമമായി തേസൂക്ക് മാറ്റുകയാണ്. തടവറയില്‍ മാര്‍ജ്ജാര പാദചലനങ്ങള്‍ അനൂകരിച്ച് ശബ്ദമില്ലാതെ നടക്കുകയും, തടവറയില്‍ പ്രവേശിക്കുന്ന കാവല്‍ക്കാരുടെ പുറകില്‍ മറഞ്ഞുനിന്ന് അപ്രത്യക്ഷനാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനും അയാള്‍ ശ്രമിക്കുന്നു. ആദ്യം തന്റെ നിഴല്‍ ഒറ്റിക്കൊടുക്കുന്നുണ്ടെങ്കിലും നിരന്തരപരിശീലനത്താല്‍ ഒരാളുടെ പുറകില്‍ ഒളിക്കാനും അയാളുടെ തന്നെ ചലനങ്ങള്‍ അനുകരിച്ച് ഒരു നിഴലെന്നോണം മറഞ്ഞിരിക്കാനും തേസൂക്ക് അഭ്യസിക്കുന്നു. മറുവശത്ത് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. പെണ്‍കുട്ടി ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ താനും തേസൂക്കും പണ്ട് ഒളിച്ചുതാമസിച്ച വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്. ജയില്‍ മോചിതനാകുന്ന തേസൂക്ക് താന്‍ മുമ്പ് താമസിച്ച ഭവനങ്ങളില്‍ ഒരു അദൃശ്യനെപ്പോലെ പ്രത്യക്ഷപ്പെടുകയും, തന്നെ ഒറ്റിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഗോള്‍ഫ് ബോളും അയേണും വെച്ചു തന്നെ പ്രതികാരം ചെയ്യുന്നു. ശേഷം പെണ്‍കുട്ടിയും ഭര്‍ത്താവും തമസിക്കുന്ന വീട്ടില്‍ എത്തുന്ന തേസൂക്കിന്റെ സാന്നിദ്ധ്യം അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവിന്റെ പുറകില്‍ തേസൂക്ക് ഒളിവിലാണ് തന്റെ ചലനങ്ങള്‍ അനുകരിച്ച് അപ്രത്യനാകുന്ന തേസൂക്കിനെ ഭര്‍ത്താവിന് കാണാനാകുന്നില്ലെങ്കിലും സ്വാന്‍‌ഹായ്ക്ക് അയാളുടെ സാന്നിദ്ധ്യം പുതിയ ഉണര്‍വാകുന്നു. അതിനാല്‍ തന്നെയാകണം “ഞാന്‍ നിന്നെ സ്ണേഹിക്കുന്നു” എന്ന് ഭര്‍ത്താവിനോട് (ഭര്‍ത്താവിന് പുറകിലെ തേസൂക്കിനോട്) അവള്‍ പറയുന്നത്. ചിത്രത്തില്‍ ഈയൊരിടത്ത് മാത്രമാണ് സ്വന്‍‌ഹാ സംസാരിക്കുന്നത്. ഒരിക്കല്‍ തേസൂക്ക് പ്രവര്‍ത്തനസജ്ജമാക്കിയ ഭാരം നോക്കുന്ന യന്ത്രം അവള്‍ അഴിച്ചുകേടാക്കിയതാണ് . ആശ്ലേഷിതരായ അവര്‍ ഇരുവരും അതില്‍ കയറി നിന്ന് ഭാരം നോക്കുമ്പോള്‍ പൂജ്യത്തില്‍ രേഖപ്പെടുത്തുന്ന മാപനത്തോടെ ചിത്രം അവസാനിക്കുന്നു.


സ്വന്തമായി ആരും തന്നെ ഇല്ലാത്തതിനാല്‍ ഒരു കുടുംബാംഗമായി ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന തേസൂക്കിന്റെ ചെയ്തികളെ സൂക്ഷ്മമായി കിംകിഡുക്ക് ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ അന്തേവാസിയാകുന്ന അയാള്‍ വീട്ടുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടന്നുന്നതും, വസ്ത്രം അലക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും,അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും അതിന്റെ ഭാഗമായിരിക്കണം. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. എന്ത് കൊണ്ട് അയാള്‍ ഒരു വീട് സ്വന്തമായെടുത്ത് താമസിക്കുന്നില്ല എന്നതാണ് അത്. തനിക്ക് സ്വന്‍ഹായെ പങ്കാളി ആയി ലഭിച്ചിട്ടും അയാള്‍ ഒരു വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്നില്ല. മറ്റുപലരുമായി ജിവിക്കാനുള്ള മനുഷ്യസഹജമായ വാസനയിലാണ് തേസൂക്കിന്റെ ജീവിതം നീങ്ങുന്നത്. കൃത്യമായി ചിട്ടപ്പെടുത്തിയ ജോലിയോ ജീവിതക്രമങ്ങളോ അയാള്‍ അനുവര്‍ത്തിക്കുന്നില്ല. ഒരു ശലഭം ഏത് വിധത്തിലാണോ പൂവുകള്‍ പറന്നുമാറി സഞ്ചരിച്ച് തേനുണ്ണുന്നത് , ഒരു ഭിക്ഷു ഏത് രീതിയിലാണോ വ്യത്യസ്ഥഭവനങ്ങളില്‍ നിന്ന് ഭിക്ഷതേടുന്നത് അതേ നിയമത്തിന്റെ പാതയിലാണ് തേസുക്ക്... പലനാളുകളില്‍ പലയിടത്ത് അനേകം പേരായി...
അപരത്വം എന്ന സങ്കല്‍പ്പത്തിന്റെ അനന്യസൌന്ദര്യം വെളിവാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലൂടെ കിംകിഡുക് നമ്മെ കൈ പിടിച്ച് നടത്തുന്നുണ്ട്. ജയില്‍ മോചിതനായി തേസൂക്ക് തിരികെ വരുന്നുണ്ടോ എന്നത് ഫാന്റസി പരിവേഷം കലര്‍ന്ന ഒരു തിരിഞ്ഞ് നോട്ടമാണ്. തേസൂക്കിന്റെ സാമീപ്യവും കണ്ണാടിയിലെ പ്രതിബിംബവും സ്വാന്‍‌ഹായ്ക്ക് അനുഭവിക്കാനാകുന്നെങ്കിലും ഭര്‍ത്താ‍വിന് അത് കാണാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ അവള്‍ തേസൂക്കിനെ ഭര്‍ത്താവില്‍ തന്നെ അപരസങ്കല്‍പ്പം നടത്തുന്നതാകാം. പത്മരാജന്റെ അപരനിലും, ഈയിടെ ഗോവെന്‍ ഫെസ്റ്റില്‍ സുവര്‍ണ്ണചകോരം നേടിയ “ദി വോള്‍ [The Wall]“ എന്ന ചിത്രത്തിലും മറ്റും അപരത്വം എന്ന ആശയം ഗോചരവും, സങ്കീര്‍ണ്ണമാവുമായി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ കാല്‍പ്പനിക സൌന്ദര്യത്തിന്റെ മറവിലാണ് കിംകിഡുക് ഈ ചിത്രത്തില്‍ അപരസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നത്.
ഒരുപക്ഷേ തേസൂക്ക് ജയിലില്‍ നിന്ന് മടങ്ങി വന്നിട്ടില്ലായിരിക്കാം... തങ്ങളുടെ ചെയ്തികളുടെ തിരിച്ചടികളായിരിക്കാം ഉദ്യോഗസ്ഥനിലും, ക്രൂരനായ ഭര്‍ത്താവിലും ഭയം നിറയ്ക്കുന്നത്... ഒരുപക്ഷേ ഭര്‍ത്താവില്‍ തേസൂക്കിനെ പ്രതിഷ്ഠിച്ച് സ്വന്‍ഹാ ഒരു നല്ലവീട്ടമ്മയായി സ്വയം മാറുകയായിരിക്കാം...


കെട്ടിയിട്ടതും ചലനാത്മകവുമായ ഗോള്‍ഫ് ബോള്‍ ഉപയോഗിച്ചുള്ള കളികള്‍, അടഞ്ഞ വാതിലുകള്‍, ഒഴിഞ്ഞവീട്, ശരീരം,നിഴല്‍ , ജലം ദാഹിക്കുന്ന ചെടികള്‍ എന്നിങ്ങനെയുള്ള ഒട്ടനവധി രൂപകങ്ങളിലൂടെയാണ് കിംകിഡുക്ക് എന്ന സംവിധായകന്‍ കഥപറയാന്‍ ശ്രമീക്കുന്നത്. ചിലയിടത്തെങ്കിലും കണ്ട് മടുത്ത കിംകിഡുക്ക് രൂപങ്ങള്‍ നമ്മെ അലോസര പ്പെടുത്തുന്നുണ്ടെങ്കിലും. സ്ത്രീപുരുഷ പരിപൂര്‍ണ്ണതയൂടെ ഒരു യിംഗ്-യാംഗ് സങ്കല്‍പ്പം അനുസ്മരിപ്പിക്കുന്ന , അഹംബോധത്തിനെ ഒഴിവില്‍(Ego) പൂജ്യത്തില്‍ ഭാരം രേഖപ്പെടുത്തുന്ന ആ ഭാരമാപിനി കുടുംബസങ്കപ്പങ്ങളിലേക്കുള്ള വ്യക്തമായ കടന്നുക്കയറ്റമാണ്. തേസൂക്ക് ആയി ഹ്യുന്‍-ക്യോന്‍ ലീയും സ്വന്‍ഹായായി സെയുങ്-യോന്‍ ലീയും മികച്ചപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സംഭാഷണങ്ങളില്ലാതെ ശരീരഭാഷകൊണ്ടും, ഭാവപ്രകടനങ്ങള്‍കൊണ്ടും ഉള്‍ക്കൊള്ളേണ്ട കിംകിഡുക്ക് കഥാപാത്രങ്ങളായി സ്വയം സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

( പഴയ എഴുത്ത്  @  http://cinemaniroopanam.blogspot.com )

ജൂതര്‍

മോശേ,
നിന്റെ ഇടുപ്പെല്ലില്‍ കുരുത്തവര്‍ ഞങ്ങള്‍
നിന്റെ ചോരയാല്‍ പ്രഭാപൂരിതരായ അജഗണം
നനുത്ത നിലാവില്‍ നീ തീര്‍ത്ത
പത്ത് പ്രചോദിത ഖരകല്‍പ്പനകള്‍.

ചെമ്പരും,തവിടരും,സുവര്‍ണ്ണരും
ചീറ്റിത്തെറിക്കുന്ന രക്തത്തില്‍
നീയാകും ചന്ദ്രനിലേയ്ക്ക് വേലിയേറ്റം നടത്തുമ്പോള്‍
എന്തേ അവര്‍ ഞങ്ങളെ പുച്ഛിക്കുന്നു?

- ഐസക് റോസന്‍ബര്‍ഗ് ( 1890-1918-ബ്രിട്ടന്‍ ‍)‍

* ( പഴയ എഴുത്ത്  @ http://manojkurur2.blogspot.com ) 

ഇവാന്‍ ഇല്ലീച്ചിന്റെ കത്ത്

അച്ചോ, വാതില്‍ തുറക്കച്ചോ

ആരാണീ പാതിരാത്രിയില്‍ വാതിലില്‍ തട്ടുന്നത്. ഉറക്കം പിടിച്ച് വരുന്നതേ ഉണ്ടാ‍യിരുന്നുള്ളൂ. ഇയര്‍ എന്‍ഡിം‌ഗും, അനാഥലയത്തിലെ വരവുചിലവുകണക്കുക്കളും പിന്നെ ക്രിക്കറ്റ്കളിയുടെ റീ-പ്ലേയും കഴിഞ്ഞപ്പോള്‍ നേരമേറെയായി.

ഫിലിപ്പോസച്ചോ, എണീക്കച്ചോ..

കര്‍ത്താവേ! ശീമോന്‍ ചെമ്മാച്ചനാണല്ലോ. ഈ പാതിരാത്രിയില്‍. വാതില്‍ തുറന്നപ്പോള്‍ ശീമോന്റെ പരിഭ്രമിച്ച മുഖം.

എന്നാ ശീമോനേ നീ വിറളിപിടിച്ച്

പോപ്പ് പോയച്ചോ... ഇപ്പോള്‍ ഫോണ്‍ വന്നിരുന്നു, മെത്രാന്റങ്ങൂന്ന്

മാര്‍പാപ്പ....?

അതെ

ജീസസ്...

എന്താണ് വേണ്ടതച്ചോ?

നീ പോയുറങ്ങ് ശീമോനേ, നാളെ കാണാം.

അച്ചനെന്നതായീ പറയുന്നത്. അറിയിപ്പുമണിയടിക്കണ്ടേ?

ശീമോനേ, മണി ഒന്നരയാകാറായി. ഇവിടെ തീപിടുത്തോം, വെള്ളപ്പോക്കോം ഒന്നുമുണ്ടായില്ലല്ലോ...കരക്കാരെ വിളിച്ചുകൂട്ടാന്‍

അരമനേന്ന് പറഞ്ഞിരുന്നു. അറിയിപ്പുമണിയടിക്കാന്‍....കപ്യാര്?

അയാളിപ്പോള്‍ ഭാര്യേം കെട്ടിപ്പിടിച്ചുറങ്ങുന്നുണ്ടാകും. അയാടെ ഉറക്കം കൂടി കളയണ്ടാ. നീ തന്നെ പോയി അടിയ്ക്ക്. നല്ല ഒച്ചേ തന്നെയടി. ഈ ഇടവകയിലൊരുത്തനും ചെവിതല കേള്‍ക്കരുത്. ആള്‍ക്കാര്‍ കൂടിയാല്‍ കാര്യം പറ... എനിക്ക് തീരെ മേലാ... ഉറക്കമാണെന്ന് പറഞ്ഞോ...

എന്നാലുമച്ചോ, അച്ചന്‍ വന്ന് ഒരനുശോചനോം ഘോഷിച്ച്...

പാപ്പയാരാ ശീമോനേ... കര്‍ത്താവോ?

അച്ചനെന്നായീ പറയുന്നത്?

ഞാന്‍ പറഞ്ഞതു തന്നെ. നീ പോയി മണിയടിക്കുകയോ, മെത്രാനെ വിളിക്കുകയോ അനിശോചനം പറയുകയോ എന്നാ വേണേലും ചെയ്യ്...ആ ..പിന്നെ ഞാന്‍ ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. നാളെ നീ ഓര്‍ഫനേജിലേക്കുള്ള പലചരക്കു വാങ്ങണം. എനിക്കു പുറത്തിറങ്ങാന്‍ മേലാ... നല്ല ശരീരവേദന...

ശരിയച്ചോ..

എന്നാ അങ്ങിനെയാട്ടേ ശീമോനേ...ഞാനുറങ്ങട്ടേ..


* * * * *

ഓരൊ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സില്‍ പതിയുന്നു. അല്ലേലും ഈ മണിയൊച്ചകള്‍ എന്നും അലോസരമുണ്ടാക്കാറുണ്ട്. എട്ട് വയസുള്ളപ്പോഴാണ് രാത്രി പള്ളിയില്‍ നിന്ന് നിര്‍ത്താതെയുള്ള മണിയിച്ച കേല്‍ക്കുന്നത്. ഞെട്ടിയുണര്‍ന്നെഴുന്നേറ്റ തന്നെ ബ്രിയാറിസ് വല്ല്യമ്മച്ചി നെഞ്ചോടുചേര്‍ത്തു പിടിച്ചു.

വല്ല്യ നാശക്കോളാന്നാ തോന്നുന്നേ...പള്ളീന്നാ... നീ ഒറങ്ങിക്കോ കുഞ്ചെക്കാ‍..

മിഴികളടച്ചെങ്കിലും ഉറക്കം വന്നില്ല. ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിനും പള്ളിമണിയ്ക്കും ഒരേ താളം... പിന്നീട് ആ മണിയൊച്ചകള്‍ പലതവണ. രായപ്പന്‍ നായരുടെ വീടിന് തീപീടിച്ചപ്പോള്‍, കോവുപാടത്ത് ബണ്ട് പൊട്ടിയപ്പോള്‍, ഏല്ല്യാമേം പിള്ളേരും വിഷം കുടിച്ചപ്പോള്‍... എന്നാല്‍ ഈ മണിയൊച്ചയ്ക്ക് ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിന്റെ താളമില്ല. പക്ഷേ നേര്‍ത്തകാറ്റില്‍ വല്ല്യമ്മച്ചിയുടെ വായില്‍ നിന്ന് വരാറുണ്ടായിരുന്ന പുകയിലയുടെ മണം പടര്‍ന്നു.

നാളത്തെ പത്രങ്ങള്‍ നിറയെ ഈ വാര്‍ത്തയായിരിക്കും. വലിയ തലക്കെട്ടുകള്‍
"മാര്‍പാപ്പ ദിവംഗതനായി"
"ലോകത്തിന്റെ ഇടയന്‍ യാത്രയായി"
"പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു"

പിന്നെ ചാഞ്ഞും, ചെരിഞ്ഞുമുള്ള കുറേ ചിത്രങ്ങള്‍. ലേഖകന്റെ കഴിവു തെളിയിക്കും വിധം അടിക്കുറിപ്പുകള്‍. സാംസ്ക്കാരിക-മത-രാഷ്ട്രീയ നേതാക്കളുടെ അനുശോചനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഗദ്ഗതങ്ങള്‍. ലേഖകര്‍ നന്നായി പൊലിപ്പിച്ചെഴുതും. (മരിച്ചാലും വിടില്ലല്ലോ...മേയ്ക്കപ് ചെയ്യും...മോടിയായി വസ്ത്രം ധരിപ്പിക്കും...പോളിഷ് ചെയ്ത ഷൂവിടീയ്ക്കും...) ഈശോയെ! ഈ ബഹളത്തിനിടയ്ക്ക് ക്രിക്കറ്റ് കളിയുടെ വാര്‍ത്ത തീരെ ചെറുതായിപ്പോകുമല്ലോ? അതും പിള്ളേരീ പൊരിവെയിലത്ത് അന്യനാട്ടില്‍ ചെന്ന് കളിച്ച് ജയിച്ചിട്ട്.

ഇല്ലീച്ച്...ഹേ..ഇവാന്‍ ഇല്ലീച്ച്... നീ അറിയുന്നുവോ ഈ വാര്‍ത്ത. പോപ്പ് കാലം ചെയ്തിരിക്കുന്നു. ഗലീലിയൊയൊട് ഈ പോപ്പ് മാപ്പു പറഞ്ഞത് പോലെ നിന്നോട് മാപ്പു പറയാനുള്ള പോപ്പ് എന്നു വരും. നിന്റെ നേര്‍ത്ത നീളം കൂടിയ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുവോ?...കണ്ണുകള്‍ കൂടുതല്‍ തിളങ്ങുന്നുവോ...?


* * * * *

ഗ്രിഗേറിയന്‍ യൂണിവേഴ്സിറ്റി, റോം ... 1944

ഇവിടെ വച്ചാണ് ആദ്യമായി ഇല്ലീച്ചിനെ കാണുന്നത്; തന്റെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായി. ഒരു വിപ്ലവകാരിക്കും പാതിരിയാകാം എന്നറിഞ്ഞത് അവനില്‍ നിന്നായിരുന്നു. കാരുണ്യം കണ്ണുകളില്‍ മാത്രം നിഴലിച്ചു. അവിടെ നിന്ന് പിരിഞ്ഞതില്‍ പിന്നെ കണ്ടിട്ടെയില്ല... വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം വന്ന ഒരു കത്താണ് ആ ബന്ധം പുന:സ്ഥാപിച്ചത്.

പ്രിയപ്പെട്ട ഫിലിപ്പ്,
ഞാനിപ്പോള്‍ വാഷിം‌ഗ്ടണ്‍ പേറ്റ്സിലെ പാതിരിയാണ്. ആത്മഹത്യയല്ലാതെ വേറെ വഴിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നിനക്കൊരു കത്തെഴുതണം എന്ന ചിന്തയുദിച്ചത്. പഴയകാല ഡയറികളില്‍ നിന്ന് നിന്റെ വിലാ‍സം തപ്പിയെടുക്കുക, അതില്‍ നിന്ന് സഞ്ചരിച്ച് ഇപ്പോഴുള്ള വിലാസം കണ്ടെത്തുക എന്നതെല്ലാം ചെങ്കടല്‍ പിളര്‍ത്തുന്നതിനെക്കാള്‍ കഠിനമായിരുന്നു.
ഞാന്‍ ഏകനാണ് ഫിലിപ്പ്. ആദര്‍ശങ്ങളോ, ദൈവശാസ്ത്രങ്ങളോ എന്നെ തുണയ്ക്കുന്നില്ല. എന്റെ കൈകള്‍ ശൂന്യമാണ്. അതില്‍ അഴുക്കോ, ആണി തറച്ച് മുറിഞ്ഞ പാടുകളോ ഇല്ല. തീര്‍ത്തും ശൂന്യം.

നിനക്കറിയാമോ ഫിലിപ്പ്, കാത്തലിക് യൂണിവേഴ്സിറ്റി റെക്ടര്‍ പദവി ഞാന്‍ ഉപേക്ഷിച്ചു. ഇവിടെ കൂടുതലും അയര്‍ലണ്ടുകാരും, പ്യൂര്‍ട്ടോറിക്കാക്കരുമാണുള്ളത്. ജനങ്ങള്‍ വളരെ ദരിദ്രരാണ്. മെച്ചപ്പെട്ട തൊഴില്‍ മേഖലകളെകുറിച്ചും, സന്താന നിയന്ത്രണത്തെക്കുറിച്ചും അവരെ ബോധവാല്‍ക്കരിക്കനുള്ള ഒരു ശ്രമം ഞാന്‍ തുടങ്ങിയിരുന്നു. പോണ്‍സിലെ ബിഷപ്പ് എന്നെ വിലക്കി. എന്റെ പാത തന്നെയാണ് ശരിയെന്ന് ഞാനും ഉറച്ചു. ഇന്നലെ പോപ്പിന്റെ ശാസന വന്നിരുന്നു. എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിക്കഴിഞ്ഞ തിരു വസ്ത്രം തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. പാനപാത്രം എന്നില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു.
ദൈവം (ഉണ്ടെങ്കില്‍) നിന്നെ അനുഗ്രഹിക്കട്ടെ.


സ്നേഹത്തോടെ, ഇല്ലീച്ച്

അതൊരാത്മഹത്യാ കുറിപ്പാണെന്നാണ് കരുതിയത്. പക്ഷേ നീ തുടര്‍ന്നും എഴുതി. നിന്റെ സമാന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച്. നീയെന്നും ശക്തനായ പോരാളിയായിരുന്നു ഇല്ലീച്ച്, പത്രോശ്ലീഹായെപ്പോലെ. എത്ര പെട്ടെന്നാണ് നിന്റെ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചത്.
കുര്‍ബ്ബാന പോലും യാന്തികമായ ദിനങ്ങള്‍......
കുമ്പസാരക്കൂട്ടില്‍ ബധിരനായ നിമിഷങ്ങള്‍......
ചില വിശ്വാസപ്രമാണങ്ങളെയും, തേങ്ങലുകളെയും മാത്രമോര്‍ത്ത് ഞാന്‍ മുന്നോട്ട് പോയി. ദൈവം (അഥവാ പ്രതിപുരുഷര്‍) നിന്നോട് ക്രൂരത കാണിച്ചു. എന്നിട്ടും നീ പാറ പോലെ ഉറച്ചു നിന്നു... ഓ..നാശം പിടിച്ച ഈ മണിയൊച്ച. തല പിളരുന്നു...ഞരമ്പുകള്‍ തിണര്‍ക്കുന്നു....


* * * * *

ഫിലിപ്പോസച്ചോ...എണീക്കച്ചോ, എന്തൊരു ഒറക്കാണിത്?

ജന്നല്‍ കമ്പികളില്‍ കയ്യൂന്നി ഹന്നയും, രോഹനും വിളിച്ചു.
'പോയി പഠിയ്ക്ക് കുഞ്ഞോളൂ' എന്ന് ഹന്നയോടോ, 'വികൃതി കാട്ടാതെടാ മാക്രീ' എന്ന് രോഹനോടോ അച്ചന്‍ പറഞ്ഞില്ല. എന്താണ് അച്ചനങ്ങിനെ പറയാഞ്ഞത് . ഹന്ന അത്ഭുതംകൂറി.


* * * * *


അന്ത്യ ശുശ്രൂഷകള്‍ക്കായി കിടത്തിയിരിക്കുന്ന ഫിലിപ്പോസച്ചന്റെ വലതു കൈയ്യില്‍ നിന്ന് രണ്ട് കടലാസ്സുതുണ്ടുകള്‍ ശീമോന്‍ വലിച്ചെടുത്തു. ആദ്യത്തേത് ഒരു എഴുത്താണ്. മോശമായ കയ്യക്ഷരത്തില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ചിലയിടത്ത് വെള്ളം വീണ് നനഞ്ഞിട്ടുണ്ട്. താഴെ പേരുണ്ട്... ഇവാന്‍ ഇല്ലീച്ച്...കൂടെ ഒപ്പും,
രണ്ടാമത്തെ കടലാസ് ശീമോന്‍ തുറന്ന് നോക്കി
അരി - 10 കി. (കിലോയ്ക്ക് 13രൂപയില്‍ താഴെയുള്ളത്)
ഓയില്‍ - 1/2 ലീ.
സവാള - 2 കി.
കായം - 100 ഗ്രാം (എല്‍.ജി)
ഉപ്പ് - 1 (പൊടി)
തേയില - 250 (ലൂസ്)
പഞ്ചസാര - 2 കി.
(പറ്റ് 136 രൂപാ അങ്ങോട്ട് നില്‍ക്കുന്നു)

* * * * *

സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ആര്‍ത്ത നാദം ടി.വി.യില്‍ നിന്നും ശീമോന്റെ കാതില്‍ പതിഞ്ഞു. അതിനൊരു ശ്രുതിഭംഗമായി ഹന്നമോളുടെ തേങ്ങലും... ഒരു ചോദ്യം ശീമോനെ ശരിക്കും കുഴപ്പിച്ചു.

"ആരാണ് നല്ല ഇടയന്‍ ?"


* * * * *
( പഴയ എഴുത്ത്  @  http://cherukathakal.blogspot.com ) 
 

(c)2009 Devadas V.M [ vm.devadas@gmail.com ]