Wednesday, July 25, 2012

ഇരുട്ടിന്റെ ആത്മാവ്

വേലായുധന്റെ പിടയും, പിഴയും  ഇല്ലെങ്കില്‍ മുള്ളന്‍കൊല്ലിയില്‍ അരാജകത്വം  നടമാടും. അതിനാല്‍ അടികലശലില്‍ പരിക്കേറ്റു കിടക്കുന്ന വേലായുധന്‍ ‌‌"എത്രയും  പെട്ടെന്ന് മുള്ളന്‍കൊല്ലിയുടെ പ്രഖ്യാപിത ഗുണ്ടയായി കമ്മറ്റിയാപ്പീസില്‍ ബന്ധപ്പെടേണ്ടതാണെ"ന്ന മൈക്ക് അറിയിപ്പു തന്നെയാണ് The Dark Knight Risesലൂടെ നോളനും പറഞ്ഞു വയ്ക്കുന്നത്. ജനാധിപത്യത്തിനു വേണ്ടി ബലിയാടായ ഡാര്‍ക്ക് നൈറ്റിന് വീണ്ടും ജീവബലി നല്‍കുന്ന ഹീറോ ആയി അവതരിക്കേണ്ടിയിരിക്കുന്നു. Dark Knight, ജോക്കര്‍ എന്നിവയിന്മേലുള്ള അമിത പ്രതീക്ഷയോടെ സമീപിച്ചാല്‍ ഇത്തവണ അല്‍പ്പം  നിരാശപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല കുറ്റകൃത്യത്തിന്റെ പുറകിലെ ഫിലോസഫി, ബുദ്ധി വൈഭവം, ചടുലമായ നീക്കങ്ങള്‍ എന്നിവയില്‍ ജോക്കറിനോടു താരതമ്യമില്ലാത്ത വിധം  വെറുമൊരു റിംഗ് റെസ്ലറുടെ ബുദ്ധിയും , ശരീര ചേഷ്ടകളുമൊള്ളൊരു മല്ലനെയാണ് എതിരാളിയായി ബാറ്റ്മാനു കിട്ടുന്നതും. വലിയ ശരീരമുള്ളൊരു ഫാസ്റ്റ് ബൗളര്‍ പവലിയന്‍ എന്റില്‍ നിന്ന് ആഞ്ഞു കുതിച്ചോടി വന്ന് ഒരു സ്ലോബോള്‍ എറിഞ്ഞാല്‍ , തന്ത്രപ്രധാനിയായ "ബാറ്റ്‌‌സ്‌‌മാന്‍‌‌" ആ വരവിലൊരു പത്തിരുപതു ഷോട്ടുകള്‍ പ്ലാന്‍ ചെയ്ത് ഒടുക്കം  'അയ്യേ'യെന്നു അന്തിച്ചു നില്‍ക്കുന്നതുപോലെ 'ബാറ്റ്‌‌മാനും' പെരുമാറേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എതിരാളിയുടെ നിലവാരത്തിലേയ്ക്ക് ബാറ്റ്മാനും താഴേണ്ടി വരുന്നു. എന്നാല്‍ കെട്ടുകഥകളിലെ അമാനുഷികതയോടെ താന്‍ കേട്ടറിഞ്ഞ അത്ഭുതമല്ല എതിരാളിയെന്ന് തിരിച്ചറിയുന്നിടത്ത് മാത്രമാണ് അമളി പിണഞ്ഞ ബാറ്റ്മാന്‍ പൂര്‍ണ്ണമായും ഡാര്‍ക്ക് നൈറ്റ് ആയി മാറുന്നത്. റോമന്‍ കൊളോസിയത്തിന്റെ ‌ അഡ്രിനാലിന്‍ അന്തരീക്ഷം മുതല്‍ കൃസ്തുവിന്റെ പീഡാനുഭവങ്ങള്‍ വരെയുള്ള രൂപകങ്ങള്‍ സിനിമയില്‍ ഒളിഞ്ഞും , മറിഞ്ഞും വരുന്നുണ്ട്. ബാറ്റ്മാനില്ലാത്ത , അരാജകത്വം നടമാടുന്ന ഗോഥത്തിന്റെ നഗരനിയന്ത്രണം റോബിന്‍ ‌‌ഏറ്റെടുക്കുന്നൊരു ഫാന്റസി വളരെ *വ്യക്തിപരതയിലൂന്നിയുള്ള അസ്വാദനമായതുകൊണ്ട് തന്നെ സിനിമ കണ്ടിരിക്കാന്‍ പറ്റി. അല്ലാത്തവര്‍ക്ക് ചിലപ്പോള്‍ നിരാശപ്പെടേണ്ടി വന്നേയ്ക്കാം .
After all it is a movie based on comic ; and every one is a child who adore his/her hero :)


* പന്നിവേട്ടയിൽ ബാറ്റ്മാനെ പരാമർശിക്കുന്ന ഭാഗങ്ങൾ
#1
XDIPUS ആണ് കഥ പറയുന്നതെന്നിരിക്കട്ടെ, ബാറ്റ്മാനെ നഷ്ടപ്പെട്ട ‘ഗോഥം’ നഗരത്തിന്റേതു പോലെ ഫാന്റസി നിറഞ്ഞ ഒരു നഗരവിവരണം മാത്രമായിരിക്കും ലഭിച്ചേക്കുക.
#2
ഞാൻ എല്ലായ്പ്പോഴും കഥകളിലെ വില്ലന്റേയോ, ഗുണ്ടകളുടേയോ പക്ഷത്തായിരുന്നു. അതുകൊണ്ടു തന്നെയാണ് അതിമാനുഷരായ കാർട്ടൂൺ ഹീറോകളെ ഞാൻ വെറുക്കുന്നത്. എനിക്ക് അൽപ്പമെങ്കിലും താൽപ്പര്യമുണ്ടായിരുന്നത് ബാറ്റ്മാൻ സീരീസിലായിരുന്നു. കാരണം ബാറ്റ്മാന് അതിമാനുഷ സിദ്ധികളൊന്നും തന്നെയില്ലല്ലോ. കയ്യിൽ നിന്നും പശിമയുള്ള നൂൽനൂൽത്ത് വല നെയ്യാത്ത, മുഷ്ടി ചുരുട്ടി ആകാശത്തിലൂടെ പറന്നുനടക്കാത്ത, മാന്ത്രികത്തൊപ്പിയും വടിയുമില്ലാത്ത ബാറ്റ്മാനെ എന്നെങ്കിലും ഒരിക്കൽ കീഴ്പ്പെടുത്താമെന്നും ഗോഥം നഗരം പിടിച്ചെടുക്കാമെന്നും സ്വപ്നം കണ്ടാണ് ഞാൻ ഓരോ ദിവസവും മയങ്ങാറുള്ളത്. നു
#3
അമിതവേഗതയിൽ സഞ്ചരിക്കുന്ന ബൈക്കിലിരുന്ന് അയാൾ ഏറ്റു പറയുന്ന വാക്കുകൾ കാറ്റിലും, നഗര ബഹളങ്ങളിലും മുറിയുന്നുണ്ടെങ്കിലും അതെല്ലാം കേട്ട് ഞാൻ ഉള്ളാലെ ചിരിക്കും. അത്തരം യാത്രകളിൽ ഞാൻ കൊച്ചിയെ മറ്റൊരു ഗോഥം നഗരമായും, DDIPUSനെ ബാറ്റ്മാന്റെ രൂപത്തിലും സങ്കൽപ്പിക്കും.  ഞാൻ റോബിൻ ആണെന്നും, ബാറ്റ്മാൻ അപ്രത്യക്ഷനാകുന്ന ഒരുദിവസം അനാഥമാകുന്ന ഗോഥം നഗരത്തിന്റെ രക്ഷകനായി മാറുമെന്നും കരുതിപ്പോന്നു.

Thursday, July 12, 2012

ജ്യോനവന്റെ പൊട്ടക്കലം പുസ്തകമാകുന്നു.


ഒന്നു രണ്ടു തവണ ചാറ്റു ചെയ്തിട്ടുണ്ട്. കവിതയുടെ ലിങ്കുകള്‍ ‌‌പങ്കു വച്ചുകൊണ്ട് നാലഞ്ച് മെയിലുകള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊട്ടക്കലത്തില്‍ പോസ്റ്റു ചെയ്യുന്ന കവിതകള്‍ എത്തി നോക്കാറുണ്ട്. ചിലപ്പോഴൊക്കെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ടിപി വിനോദിന്റെ പുസ്തക പ്രകാശനത്തിനു വച്ച് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും നേരിട്ടൊരിക്കലും കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പിന്നീടൊരു വാഹനാപകടത്തിന്റെ കടുത്ത സാധ്യതയില്‍ കവിതയും ജീവിതയും പാതിയില്‍ നിര്‍ത്തി ജ്യോനവന്‍ കടന്നു കളഞ്ഞു. ജ്യോനവനുമായി എനിക്കിത്രയേ പരിചയവും, സമ്പര്‍ക്കവുമുണ്ടായിരുന്നുള്ളൂ. അപകടം സംഭവിച്ച് കോമയിലായ ശേഷമാണ് ജ്യോനവന്റെ  ശരിയായ പേര് നവീന്‍ ജോര്‍ജ്ജ് എന്നാണെന്നു പോലും അറിയാന്‍ കഴിഞ്ഞത്. അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സംഭവിക്കുക തന്നെ ചെയ്തു. പൊട്ടക്കലം എന്ന പേരില്‍ ജ്യോനവന്റെ കവിതാ സമാഹാരം ഇറക്കുന്നതിന്റെ ഭാഗമായി കവിതകളുടെ തിരഞ്ഞെടുപ്പ് നടത്താന്‍ കവിക്കൂട്ടത്തിന് കവിതകള്‍ അയച്ചു കൊടുക്കുക, തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച കവിതകള്‍ വീണ്ടും വായിക്കുക, വിശാഖ് ശങ്കര്‍ എഴുതിയ പഠനം, പി‌‌എന്‍ ഗോപീകൃഷ്ണന്റെ അവതാരിക എന്നിവയിലൂടെ ലഭിച്ച പുതിയ അറിവുകളുടെ തെളിച്ചത്തില്‍ വീണ്ടും ജ്യോനവനെ അടുത്തറിയുക, പുസ്തക സാക്ഷാത്ക്കാരത്തിനുള്ള ശ്രമങ്ങളില്‍ ചെറിയതായെങ്കിലുമുള്ള പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ വഴി ജ്യോനവന്റെ മരണ ശേഷമാണ് കവിയിലേ‌‌യ്ക്ക്,  കവിതകളിലേയ്ക്ക് കൂടുതല്‍ ‌‌അടുത്തത്. ജ്യോനവന്റെ പുസ്തകം ഇറക്കുകയെന്നത് ബുക്ക് റിപ്പബ്ലിക് വളരെ നേരത്തേ‌ എടുത്ത ഒരു തീരുമാനമായിരുന്നു. എന്നാല്‍ മറ്റു ചില പ്രസാധകര്‍ വഴി പുസ്തകമിറങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം, വികേന്ദ്രീകൃതമായ സമാന്തര സംഘടനയുടെ പരിമിതികള്‍, അംഗങ്ങളുടെ തിരക്കുകള്‍, മറ്റു സാങ്കേതിക തടസ്സങ്ങള്‍ അങ്ങനെയങ്ങനെ ഒരുപാടു കാരണങ്ങളാല്‍ അതങ്ങ് നീണ്ടു പോയി. എന്നാല്‍ സഹൃദയരായ ഒരു കൂട്ടത്തിന്റെ ശ്രമഫലമായി ഇപ്പോള്‍ അത് സാധ്യമാവുകയാണ്. 21/ജൂലൈ/2012 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് കോഴിക്കോടുവച്ച് മാനാഞ്ചിറയ്ക്കടുത്തുള്ള സ്പോര്‍ട്ട്സ് കൗണ്‍സില്‍ ഹാളിലാണ് പ്രകാശനം. ജ്യോനവനെ ഓര്‍മ്മിക്കുന്ന, പൊട്ടക്കലത്തിലെ കവിതകളെ  സ്നേഹിക്കുന്ന ഒരുപാടുപേര്‍ അന്നവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം...

Monday, July 2, 2012

അവന്‍ തീവ്രവാദി തന്നെ!

മലയാള സിനിമയയേയും, സംഗീതത്തേയും രക്ഷപ്പെടുത്താന്‍ ‌ഇതാ പൈറസി തടയാനൊരു രക്ഷകന്‍  എന്ന മട്ടിലൊരു വാര്‍ത്ത മാതൃഭൂമിയില്‍ കാണാം.
Link : http://www.mathrubhumi.com/movies/web_special/282465/#storycontent
കൊച്ചിയിലെ ജാദു ടെക് സൊലൂഷന്‍സ് വികസിപ്പിച്ച 'ഏജന്റ് ജാദു' എന്നൊരു സോഫ്‌റ്റ്‌വെയറിനെക്കുറിച്ചാണ് ‌വാര്‍ത്തയില്‍ ‌പറഞ്ഞിരിക്കുന്നത്. ഇതുവഴി റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍‌ പകര്‍പ്പാവകാശമുള്ള പ്രസ്തുത  വീഡിയോ ലോകത്തെവിടെ നിന്നെങ്കിലും അപ്‌ലോഡു ചെയ്താലോ, ഡൗണ്‍ലോഡു ചെയ്താലോ അത് തിരിച്ചറിയാനാകുമത്രേ. അതു കൂടാതെ ഇത്തരം വീഡീയോകള്‍ ഇന്റര്‍നെറ്റില്‍ കയറ്റുന്നവരേയും, അതു കാണുന്നവരേയുമെല്ലാം ഐപി വിലാസം വഴി കണ്ടെത്താമെന്നും, ഗൂഗിളിന്റെ ഭൂപട സഹായി വഴി അവരുടെ സ്ഥലവിവരങ്ങള്‍ ശേഖരിക്കാമെന്നും സോ‌ഫ്റ്റ്‌വെയര്‍ കമ്പനിക്കാര്‍ അവകാശമുന്നയിക്കുന്നു. ഐപി കബളിപ്പിക്കലുകളും, അനോണിമസ് ഇടപെടലുകളും, ഐപി2ലോക്കേഷന്‍ സാങ്കേതികതയിലെ പിഴവും  ഒക്കെ നില‌‌നില്‍ക്കേ ഇന്റര്‍നെറ്റിലെ പൈറസി തടയാന്‍ ഹോളീവുഡിലെ കൊലകൊമ്പന്‍‌ സിനിമാക്കമ്പനികള്‍ക്കു പോലും കഴിയുന്നില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോളാണ് പൊടിപ്പും തൊങ്ങലും ചേര്‍ന്ന ഈ വാര്‍ത്ത വരുന്നത്.

അതൊക്കെ  അവിടെ നില്‍ക്കട്ടേ, ഇവിടെ വീഡിയോ പൈറസിയല്ല വിഷയം. പ്രസ്തുത സോഫ്റ്റ്‌വെയറിന്റെ പരിചയപ്പെടുത്തലിനായി ചിലര്‍‌ നമ്മുടെ സിനിമാ മന്ത്രി ‌കെ.ബി. ഗണേഷ്‌കുമാറിന്റെ വീട്ടിലെത്തുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 'ജാദു'വിന്റെ പരീക്ഷണം നടത്തുന്നു. അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും അതിര്‍ത്തിയിലുള്ള ഒരു പട്ടണത്തിലിരുന്ന് ഒരാള്‍ പത്തനംതിട്ടയിലെ 'ഗവി' എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ 'ഓര്‍ഡിനറി' എന്ന സിനിമ കാണുന്നുവെന്ന് ‌തിരിച്ചറിഞ്ഞ മന്ത്രി ഞെട്ടുന്നു. സിനിമാ പൈറസി എന്ന വിഷയത്തിലല്ല മന്ത്രി ഞെട്ടിയത്. മതിയായ ദൃശ്യ-ശബ്ദ വ്യക്തതയില്ലാത്ത ആ സിനിമ കാണുന്നയാള്‍ "അല്‍ഖ്വെയ്ദയ്ക്ക് വേണ്ടി കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട ഒരാളാണെങ്കിലോ...'' എന്നതാകുന്നു മന്ത്രിയുടെ സംശയം. ഉടനെത്തന്നെ ഐപി വിലാസം, സ്ഥലവിവരമെന്നിവ ആന്റി പൈറസി സെല്‍ എസ്.പി രാജ്പാല്‍ മീണ വഴി രാജ്യാന്തര കുറ്റാനേഷണ ഏജന്‍സിയായ ഇന്റര്‍പോളിനു കൈമാറുന്നു. മന്ത്രിയുടെ കാര്യപ്രാപ്തിയില്‍ എല്ലാവര്‍ക്കും ‌മതിപ്പു തോന്നേണ്ട കാര്യമാണ്. എന്നാല്‍ അതിനായി കൈയ്യടിക്കുന്നതിനു മുന്നെ മറ്റു ചിലതു കൂടി അറിയേണ്ടതുണ്ട്. അഫ്ഗാനിലോ, പാക്കിസ്ഥാനിലോ ഉള്ള ഇന്ത്യന്‍/മലയാളി എന്നു കേട്ടാലേ "അവന്‍ ‌തീവ്രവാദി തന്നെ" എന്നാദ്യം സംശയിക്കുന്ന മന്ത്രിയുടെ മനോനിലയുടെ പേരു വേറെയാണ്.

ദുബായിലേക്കാണെന്നും പറഞ്ഞു പറ്റിച്ച് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളക്യാമ്പുകളിലെത്തിച്ച് നിര്‍ബന്ധിതമായി തൊഴിലെടുക്കുന്ന നാലായിരത്തോളം ഇന്ത്യക്കാരെപ്പറ്റി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍‌ വാര്‍ത്തകളുണ്ടായിരുന്നു. ചെന്നൈ കേന്ദ്രമായുള്ള ഒരു റിക്രൂട്ടിങ് ഏജന്‍സിയാണ് ഇവരെ കബളിപ്പിച്ച് അഫ്ഗാനിസ്ഥാനിലെത്തിച്ചത്. ഇവരില്‍ മൂവ്വായിരത്തോളം പേര്‍‌  മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ നോര്‍ക്ക വകുപ്പുമന്ത്രി കെ.സി. ജോസഫ് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് കത്തയച്ചു. തുടര്‍ന്ന് ഇ അഹമ്മദിന് പ്രസ്താവനയിറക്കേണ്ടി വന്നു. അവിടെയുള്ള മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യന്‍ എംബസിയ്ക്കോ, കോണ്‍സുലെറ്റിനോ ‌പരാതി ലഭിച്ചിട്ടില്ല. ‌വിവരങ്ങള്‍‌ അന്വേഷിച്ച ശേഷം ‌നടപടി സ്വീകരിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ അഭിപ്രായം. അതിനു ശേഷം നടപടികള്‍ സ്വീകരിച്ചതായോ, അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളക്ക്യാമ്പില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ തിരിച്ചെത്തിയോ എന്നൊന്നും വാര്‍ത്തകള്‍ കണ്ടിരുന്നില്ല. ‌‌ ഓര്‍ഡിനറി എന്ന സിനിമ കാണുന്ന അഫ്‌ഗാനിസ്ഥാനിലെ ഐപി വിലാസമുള്ള ആ മലയാളി അല്‍ഖ്വെയ്ദക്കാരനാണെന്ന് സംശയിച്ച് ഇന്റര്‍പോളിന് വിവരം ‌നല്‍കുന്നതിനു മുമ്പായി അഹമ്മദ് ‌സാഹിബിനെ വിളിച്ച ശേഷം അമേരിക്കന്‍ പട്ടാളക്ക്യാമ്പില്‍ കുടുങ്ങിയ മലയാളികള്‍ നാളിതുവരെ നാട്ടില്‍ തിരിച്ചെത്തിയോ എന്ന് ‌ ഗണേഷ് ‌കുമാറിന് തിരക്കാമായിരുന്നു. ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഏതെങ്കിലും പാവപ്പെട്ടന്‍ ‌ മനസു മുരടിക്കാതിരിക്കാന്‍ അല്‍പം വിനോദത്തിനായി ഒരു മലയാള സിനിമ ഡൗണ്‍ലോഡു ചെയ്തു കാണുന്നതായിരിക്കും സാര്‍!
 

(c)2009 Devadas V.M [ vm.devadas@gmail.com ]