Monday, March 31, 2014

പ്രതികഥകൾ

സാഹിത്യത്തിൽ പ്രതികഥകൾ അപൂർവ്വമായുണ്ടാകുന്ന മലയാളത്തിൽ ‌പുതിയതായി വന്ന ഒന്നാണ് സോക്രട്ടീസ് കെ വാലത്തിന്റെ 'തള്ളത്താഴ്' (malayalamvaarika.com/2014/March/21/story.pdf). പ്രമോദ് രാമൻ, എം.മുകുന്ദൻ എന്നിവർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ തന്തത്താഴ്, അച്ഛൻ എന്നീ കഥകളിലെ പിതാവിനാൽ/പിതൃരൂപകങ്ങളാൽ ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ കഥകൾക്കൊരു മറുപക്ഷം പറയുകയാണ് സോക്രട്ടീസ്. അധികാരത്തിനെതിരെയുള്ള ഒരുതരം നിരാസരൂപകമായി അഗമ്യഗമനത്തെ ഉപയോഗിക്കുമ്പോൾ അല്ലാതെ, വെറും പത്രവാർത്തകളെ ഉപജീവിക്കുന്ന മട്ടിലുള്ള ഇത്തരം കഥകളോട് (സൂചിതമായ 3 കഥകളോടും) വലിയ ആകർഷണം തോന്നിയിട്ടില്ല. പക്ഷേ ഇത്തരം പ്രതികഥാ ശ്രമങ്ങൾ കൗതുകകരമായ ആകർഷണമുണ്ടാക്കാറുണ്ട്. 

ചങ്ങമ്പുഴ(രമണൻ/കാവ്യം)-സരസ്വതിയമ്മ(രമണി/കഥ), മേതിൽ(ഉടൽ ഒരു ചൂഴ്നില)-സാറാജോസഫ്(ഉടൽ ചൂഴ്നിലയല്ല) എന്നിങ്ങനെ ശ്രദ്ധേയമായ ചിലതുകളുണ്ടായിട്ടുണ്ട്. പ്രതികഥയെന്നാൽ ഒരു കഥയ്ക്കൊരു മറുകഥ എന്ന് മാത്രമല്ല അർത്ഥമായുള്ളത്; മറുപ്രതികരണക്കഥകൾ അവയുടെ ഭാഗമായി വരാമെങ്കിലും. പ്രതികഥകൾ എന്നൊരു പരമ്പരയിൽ ഡി.സി ബുക്ക്സ് കുറെ കഥാസമാഹാരങ്ങൾ ഇറക്കിയെങ്കിലും അവയൊന്നും മുഴുവനായും സാങ്കേതികാർത്ഥത്തിൽ പ്രതികഥകൾ ആയിരുന്നു എന്ന് അഭിപ്രായമില്ല. സന്തോഷ് എച്ചിക്കാനത്തിന്റെ 'ശ്വാസം' എന്ന കഥയ്ക്ക് 'നിശ്വാസ്വം' എന്നൊരു പ്രതികഥാ ശ്രമം നടത്തിയത് ഇവിടെ കാണാം. devadasvm.blogspot.com/2012/06/blog-post.html .

 # What is anti-story?
A work of fiction in which the author breaks in some way the conventional rules of short story telling, usually with some feature (for example, a lack of plot or characters, unusual punctuation, odd subject or presentation, etc.) which strongly challenges the reader’s expectations. It is narrative of short-story length that makes no effort to follow a plot and ignores structural conventions, character motivations, and the like. It also arises in response to negative or cynical stories where again the intent is to undermine the original story.

Friday, March 28, 2014

അന്യരെ കണ്ട് അവരവരെ ഓർക്കുന്നവരേ...

പിരിയാമെന്നുറപ്പിച്ച ശേഷം
ഒരുമിച്ചൊടുവിലത്തെ ഉച്ചയൂണ് കഴിച്ച
അതേ ഭോജനശാലയിൽ
നാമിരുന്ന അതേ കസേരകളിലിരിക്കുന്ന
രണ്ട് പേരെ ഇന്ന് കണ്ടുമുട്ടി.

ആണും പെണ്ണും ഇരിക്കുന്ന
കസേരകൾ മാത്രം മാറിയിരിക്കുന്നു.
ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയവർ
പരിതപിക്കുന്നു, കയർക്കുന്നു,
ചിണുങ്ങുന്നു, വിതുമ്പുന്നു
ചവയ്ക്കുന്നു, കുടിയ്ക്കുന്നു,
ചുണ്ടുകൾ തുടയ്ക്കുന്നു.

സങ്കടമോ സഹതാപമോ അല്ല;
ഇടയ്ക്കെല്ലാം അവരുടെ മുഖത്ത്
മിന്നിമറിയുന്ന ദൃഢനിശ്ചയം
കാണുന്ന മാത്രയിൽ
അതിക്രൂരമാം വിധത്തിൽ
പുച്ഛമാണ് തോന്നിയത്.

മറ്റൊരവസരത്തിൽ അവരിലൊരാളെങ്കിലും,
ചിലപ്പോൾ രണ്ട് പേർ തന്നെയും
ഒരു *രത്നാറുവാംഗിയൻ തിരശ്ശീലക്കാഴ്ചയിലെ
ബന്ധച്ഛിദ്ര മുഹൂർത്തം പോലെ
അന്യരെ കണ്ട്
അവരവരെ ഓർക്കുന്ന നിമിഷത്തിൽ മാത്രം
ഒരുപക്ഷെ അവരെയോർത്ത്
സങ്കടമോ സഹതാപമോ തോന്നിയേക്കാം.

തീർച്ചയായും നമ്മെയോർത്തും...

* തായ് സംവിധായകന്‍ പെനെക് രത്നാറുവാംഗ്

Thursday, March 27, 2014

തവോ താരകളിലെവിടെയോ പശുവിനെ കളയുന്ന പാപ്പി.

സെൻ ബുദ്ധിസത്തിലെ പത്ത് കാളച്ചിത്രങ്ങളെക്കുറിച്ച് അറിയുന്നത് സുഹൃത്ത് സുരേഷ് പീറ്ററുമായുള്ള പതിവ് പാതിരാ ചെവി തിന്നലുകൾക്കിടെയാണ്. പിന്നീടാണ് അതെക്കുറിച്ച് തപ്പിത്തിരഞ്ഞറിഞ്ഞത്.  ഒരു മനുഷ്യനും കാളയുമായുള്ള പിരിയലിന്റേയും കൂടിച്ചേരലിന്റേയും വൃത്തപൂർത്തീകരണമാണത്.  നഷ്ടമായ കാളയെ തിരയൽ, കുളമ്പടി കണ്ടെത്തൽ, നിരീക്ഷണ ശ്രമം, കെട്ടാനുള്ള ശ്രമം, മെരുക്കാനുള്ള ശ്രമം, പുറത്തുകയറി വീട്ടിലേക്കുള്ള സവാരി,  വീടെത്തിയാൽ കാളയെ മറക്കുന്ന അവസ്ഥ, കാളയും മനുഷ്യനും പരസ്പരം മറന്ന് ഒന്നാകുന്ന അവസ്ഥ,  ഉദാസീനത്വം, സമൂഹത്തിലേയ്ക്കുള്ള മടക്കം എന്നിങ്ങനെയുള്ള 10 അവസ്ഥകളെയാണ്  മഹായാനക്കാരന്റെ ബോധോദയത്തിലേക്കുള്ള ചുവടുകളെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നത്. ഈ സംഗതിയെല്ലാം സത്യൻ ‌അന്തിക്കാടും രഘുനാഥ് പലേരിയും അറിഞ്ഞോ, ഇല്ലയോ എന്നത് വേറെക്കാര്യം. പക്ഷേ 'പൊന്മുട്ടയിടുന്ന താറാവി'ൽസദാസമയം പശുവുമായി നടക്കുകയും, ഒരത്യാഹിതത്തിനിടെ പശുവിനെ കളയുകയും, ശേഷം പശുവിനെ തിരഞ്ഞ് അതിന്റെ തന്നെ വിസർജ്യമായ ചാണകക്കുഴിയിൽ വീഴുകയും, പശുവിനെ കാണാതെ അലയുകയും, ഒടുക്കം പശു നഷ്ടമായെന്നുറപ്പിച്ച് ചായക്കടയിലെ അരിയാട്ടുകാരനാകുകയും ചെയ്യുന്ന, സ്വയം  'പശുവിനെ കളഞ്ഞ പാപ്പി'  എന്ന് സംബോധന ചെയ്യുന്ന ആ മനുഷ്യൻ ഏത് താവോ താരയിലെ ഗുരുവാണെന്നതാണ് അവശേഷിക്കുന്ന സംശയം.

Ref:http://mokurai.destinyslobster.com/ten_bulls.html




 

(c)2009 Devadas V.M [ vm.devadas@gmail.com ]