Wednesday, February 26, 2014

ചന്ദ്രൻ ചകോരി ചായ

നിലാവായിരുന്നു മിക്ക വിരഹകാവ്യങ്ങളുടെ മാധ്യമവും സന്ദേശവുമെങ്കിൽ വാഗയിലെ പട്ടാളക്കുശിനിക്കാരന്റെ കൈപ്പുണ്യമാർന്ന മാട്ടിറച്ചിയിലെ കുരുമുളകെരിവിന്റെ തരിപ്പ്‌ കയറി സ്വപ്നത്തിൽ ചുമയ്ക്കുന്ന വാഗമൺകാരിയുടെ വിനിമയമാധ്യമം ഊറയൊലിക്കുന്ന ഉമിനീരാകുന്നു. തലയിണയിലത്‌ പടർന്നു നനയുന്നേരം സ്വന്തം ചുംബനത്തെ കുഞ്ഞു പഞ്ഞിമെത്തയിൽ ഉറക്കിക്കൊണ്ടെന്ന പോലെ വാഗമൺകാരി ഉണരുന്നു... എല്ലാ അർത്ഥത്തിലും ഉണരുന്നു. വാഗാക്കാരനും ഉണരുന്നു. എല്ലാ അർത്ഥത്തിലും ഉണരുന്നു. എങ്കിലും ചന്ദ്രനോ ചകോരമോ അല്ല തങ്ങളുടെ വിനിമയ മാധ്യമമെന്നു തിരിച്ചറിഞ്ഞ്‌ അവർ മുഖം കഴുകുന്നു. അവൻ പുകയില ചവച്ചും, അവൾ ചവയ്ക്കാതെയും അവരവരുടെ അടുക്കളയിൽ കയറി വെള്ളം തിളപ്പിക്കുന്നു. കുമിളകളുയരുന്നേരം നിലാവല്ല തങ്ങളുടെ മാധ്യമെന്ന് തീർച്ചപ്പെടുത്തുന്നു. ആ പ്രസ്താവനയ്ക്ക്‌ കൈയ്യൊപ്പിടുന്നത്‌ പോലെ തേയിലക്കറ പിടിച്ച പഴഞ്ചൻ പാത്രത്തിലേയ്ക്ക്‌ തേയിലപ്പൊടി തട്ടുന്നു. നെടുവീർപ്പിടുന്നു... നെരിപ്പോടു പോലെ എരിയുന്നൊരു ചുടുനെടുവീർപ്പിനാൽ അവരുടെ കടുംചായ തിളയ്ക്കുന്നു. ആവശ്യത്തിന്‌ മധുരമിട്ടിളക്കി അവരത്‌ മൊത്തിക്കുടിക്കുന്നേരത്ത്‌ ശീൽക്കാരത്തിന്റെ ഹാസ്യാനുകരണ ശബ്ദം കേൾക്കുമ്പോൾ പുഞ്ചിരിക്കുന്നു. തങ്ങളുടെ പതിവ്‌ പ്രഭാതത്തെ അവർ വരവേൽക്കുന്നു. രാത്രിയെ, നിലാവിനെ പാതി മനസ്സാൽ വെറുക്കുന്നു. 

2 comments:

Raees hidaya said...

വായിച്ചു..ഉള്ളത് പറയാലോ ഒന്നും മനസ്സിലായില്ല

ajith said...

റഈസ് പറഞ്ഞപോലെ തന്നെ ഞാനും!!

 

(c)2009 Devadas V.M [ vm.devadas@gmail.com ]