Tuesday, January 1, 2013

Perez എന്ന വാസ്തുഹാരാ

1947-1971 കാലഘട്ടത്തില്‍ പാക്ക്-ബംഗ്ലാ പ്രവിശ്യകളില്‍ നിന്നുണ്ടായ അഭയാര്‍ഥി പ്രാവഹം വിഷയമാക്കി ശ്രീരാമനെഴുതിയ കഥയ്ക്ക് അരവിന്ദന്‍ ചലച്ചിത്രഭാഷ്യമൊരുക്കിയത് 1991ലാണ്. വിഭജനം, അഭയാര്‍ത്ഥിത്വം, പകർച്ച വ്യാധികൾ, കെട്ടുപിണയുന്ന ബന്ധങ്ങളുടെ ഭിന്നാവസ്ഥകള്‍ എന്നിവ പ്രമേയമാക്കിയ വാസ്തുഹാരക്കഥയ്ക്ക് ഒരു തുടര്‍ച്ചയെന്നോണം മറ്റൊരു കഥ കൂടി എഴുതിയിരുന്നു ശ്രീരാമന്‍. കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥികളെ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയ്ക്ക്  കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പിലെ രേഖാപരിശോധകനായി കുറെക്കാലം ജോലി ചെയ്തതിന്റെ അനുഭവം പേറുന്ന കഥ. ഭൂമി പതിച്ചു കിട്ടിയ ഒരു കുടുംബത്തിലെ സ്ത്രീ രോഗം വന്ന് മരിച്ചു കഴിഞ്ഞു. കുടുംബനാഥനും കുട്ടിയുമാണ് ദ്വീപിലേക്കു പോകേണ്ടത്. ഭർത്താവു മരിച്ചൊരു സ്ത്രീ  ഒരു കുഞ്ഞിനോടൊപ്പം മതിയായ രേഖകളില്ലാതെ ഉദ്യോഗസ്ഥനു മുന്നിൽ ‌യാചിക്കുന്നു. കൊടിയ ദുരിതപീഢകളുടെ വലിയ ലോകത്ത് മനുഷ്യന്റെ ജാതി,ബന്ധങ്ങൾ, കുടുംബം എന്നിവയ്ക്കൊക്കെ കടലാസ്സു രേഖകളുടെ വിലയേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന ഉദ്യോഗസ്ഥൻ അവരെ ഒറ്റ കുടുംബമാക്കുന്ന രേഖയുണ്ടാക്കി ദ്വീപിലേയ്ക്കയക്കുന്നു. വർഷങ്ങൾക്കു ശേഷം താൻ ഒട്ടിച്ചു ചേർത്ത ആ കുടുംബത്തെക്കാണാൻ ഉദ്യോഗസ്ഥൻ ‌ചെല്ലുന്നതും, ആ‌ കുടുംബം അല്ലലില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോയതു കണ്ട് സന്തോഷിക്കുന്നതുമാണ് കഥാ പ്രമേയം.

മീരാ നായരുടെ സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു 1995ല്‍ പുറത്തിറങ്ങിയ The Perez Family.  ക്യൂബയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആഭയാർത്ഥിത്വം പ്രമേയമാക്കി ഒരുപാട് സിനിമകൾ (ഗ്യാങ്ങ്സ്റ്റർ മൂവികളിലെ കൾട്ട് ആയ സ്കാർ ഫേസ് ഉൾപ്പെടെ) ഇറങ്ങിയിട്ടുള്ളതിനാൽ, അതിലൊരുപാടെണ്ണം കണ്ടിട്ടുള്ളതിനാൽ പലതവണ ഒഴിവാക്കിയ (Christine Bellന്റെ നോവലിന്റെ ചലച്ചിത്ര ഭാഷ്യം) The Perez Family ഇന്നാണ് കണ്ടു തീർത്തത്. സർനെയിമിൽ Perez എന്നുള്ളതല്ലാതെ മറ്റൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയത്തടവുകാരൻ, കരിമ്പു വെട്ടുകാരി എന്നിവർ ഉടയവരെ അന്വേഷിച്ചും, അമേരിക്കൻ ജീവിതത്തിന് സ്പോൺ‌സറെ അന്വേഷിച്ചും, ഔദ്യോഗിക കടമ്പകൾ എളുപ്പത്തിൽ കടക്കാൻ സർനെയിം ഒന്നായതിനാൽ വ്യാജ-കുടുംബ-രേഖ ചമച്ചുമെല്ലാം കൊടിയ ദുരിതങ്ങളുടെ വലിയ ലോകത്ത് മുൻബന്ധങ്ങളും, കുടുംബവുമെല്ലാം എത്ര നിസ്സാരമാണെന്ന് തിരിച്ചറിയുന്ന സിനിമ ഈ പുതുവര്‍ഷ ദിനത്തില്‍ കാണുമ്പോള്‍ മനസ്സു മുഴുവന്‍ ബംഗാളും, വാസ്തുഹാരകളും, സി.വി ശ്രീരാമനുമായിരുന്നു. സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ബംഗാളികളായ മരീസയും, ആൽഫ്രഡ് മൊലീനയും :))) ചിലതങ്ങനെയിങ്ങനെയൊക്കെയാണ്... അല്ലേ?

0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]