Monday, January 28, 2013

വിശ്വരൂപം - മൗലികവാദവും, വർഗീയവത്ക്കരണവും.

കമലിന്റെ വിശ്വരൂപം ഞാനിതുവരെ കണ്ടിട്ടില്ല. തമിഴ്നാട്ടില്‍ സിനിമ റിലീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഹൈക്കോടതി കണ്ട ശേഷമേ പ്രദര്‍ശനാനുമതിയുള്ളൂ എന്നാണറിയുന്നത്. കമലിന്റെ ബ്രഹ്മാണ്ഡ സിനിമകളില്‍ അമിത പ്രതീക്ഷ വയ്ക്കുന്ന ഒരാളല്ല ഞാന്‍. എങ്കിലും ഒട്ടുമിക്കവയും കാണാറുണ്ട്, കൊമേഴ്സ്യൽ ത മിഴ് സിനിമയെന്ന രീതിയില്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ഈയിടെ ഉയര്‍ന്നു വന്ന വിവാദം ഇരുതല വാളാകുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വര്‍ഗീയതയുടെ ധാര്‍ഷ്ട്യം അനുവദിച്ചാല്‍ നാടിന്റെ മതനിരപേക്ഷത തകരുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ നയം എല്ലാക്കാര്യത്തിലും ബാധകമാണോ എന്നതാണ് വിഷയം. ഇന്നസെന്‍സ് ഓഫ് മുസ്ലിം എന്ന സിനിമ/വീഡീയോ പ്രചരിക്കുകയും, അതിനെ ഇസ്ലാം സംഘടനകള്‍ എതിര്‍ക്കുകയും ചെയ്തപ്പോള്‍ പ്രസ്തുത വീഡീയോ യൂട്യൂബില്‍ നിന്ന് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടത് മാറ്റാരുമല്ല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാക്ഷാല്‍ പ്രകാശ്‌ കാരാട്ടാണ്. വിശ്വരൂപം ഇസ്ലാം വിരുദ്ധമല്ലെന്നും, ഇ.ഓ.മുസ്ലിം ഇസ്ലാം വിരുദ്ധമാണെന്നും എങ്ങനെയാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ പറ്റുന്നത്? അത് തീര്‍ത്തും സബ്ജകീവ് ആയ കാഴ്ചപ്പാടാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവും, പാഷന്‍ ഓഫ് ക്രൈസ്റ്റും , ഡാവിഞ്ചി കോഡുമെല്ലാം എതിര്‍ത്ത ക്രിസ്ത്യന്‍ സംഘടനകളുണ്ട്. ഇന്ത്യയില്‍ തന്നെ എത്രയോ സിനിമകള്‍ക്ക് ഹിന്ദു സംഘടനകള്‍ വിലക്കും, പ്രതിഷേധവും , അക്രമവുമെല്ലാം അഴിച്ചു വിട്ടിരിക്കുന്നു. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച സിനിമയ്ക്കെതിരെ പ്രതികരിച്ചവരില്‍ സിപിഎം നേതാവ് ശ്രീമതി ടീച്ചറുമുണ്ടായിരുന്നു എന്നാണോര്‍മ്മ. അപ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു പൊതുനയം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് വ്യക്തം.

വിശ്വരൂപത്തെ എതിർക്കുന്ന സംഘടകളെ എല്ലാം താലിബാൻ അനുകൂലികളാണെന്നു പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിപ്പിക്കുന്ന പ്രതികരണങ്ങൾ സൈബറിടത്തിലും, മറ്റിടങ്ങളിലും കണ്ടു.
# ഇടതുവലതു സംഘടകൾ പത്ര-ചാനൽ ഓഫീസുകൾക്കു നേരെ കല്ലെറിഞ്ഞാൽ അത് അക്രമം.
# വിശ്വരൂപത്തെ എതിർക്കുന്ന സംഘടകൾ തീയേറ്ററിനു നേരെ കല്ലെറിഞ്ഞാലതു താലിബാനിസം.
# ഇടതുവലതു സംഘടനകൾ ബന്ദിന്റെയന്നു ബസ്സിന്നു കല്ലെറിഞ്ഞാലോ , വാഹനങ്ങൾക്കു തീവച്ചാലോ അത് അക്രമം.
# പ്രസ്തുത നടപടി മദനിയിലോട്ടോ, സൂഫിയാ മദനിയിലോട്ടോ ആരോപിച്ചാലുടനെയത് തീവ്രവാദം.
എന്ന കുയുക്തി അത്ര പെട്ടന്ന് വിഴുങ്ങാവുന്നതല്ല. മതചിഹ്നങ്ങളെ, ആശയങ്ങളെ, സൂറത്തുകളെ , അറബിക് ലിപികളെ വരെ പശ്ചാത്തലമാക്കി ഇസ്ലാമോഫോബിയക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ പക്ഷ സിനിമയാണിതെന്നാണ് സിനിമ കണ്ടോ, കാണാതെയോ ഇതിനെയെതിർക്കുന്ന സംഘടനകൾ പറയുന്നത്. അത് ഫണ്ടമെന്റലിസമാണ് ; തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ സിനിമയിൽ താലിബാനോ, ഉസാമയോ, മുല്ലാ ഉമറോ ഒക്കെ പ്രമേയമാണെന്നു കരുതി സിനിമയെ എതിർക്കുന്ന സംഘടനകൾ താലിബാനെ പിന്തുണയ്ക്കുന്നു എന്ന് അടച്ചൊരാരോപണമുന്നയിക്കുന്നതിലും പർവ്വതീകരണത്തിന്റെ വലിയ അപകടമുണ്ട്. ബിൻലാദൻ മരിച്ചപ്പോൾ രക്തസാക്ഷിയെന്നു ലേബലൊട്ടിച്ച് വാരികയിറക്കിയതിനും, അതതു കാലങ്ങളിൽ തങ്ങളെടുത്ത മൗലികവാദ സമീപനങ്ങളുടേയുയും, അക്രമങ്ങളുടേയുമൊക്കെ ആകെത്തുകയാണ് ഈ പർവ്വതീകരണത്തിനു സാധ്യതയൊരുക്കിയതെന്ന് പ്രസ്തുത സംഘടനകളും ചിന്തിക്കുന്നത് നന്നായിരിക്കും.

തീയേറ്ററിൽ പ്രദർശിപ്പിക്കാനനുവദിക്കാതെ ഈ സിനിമയെ എതിർക്കുന്ന മൗലികവാദ സംഘടകളോട് ഒരു തരിമ്പും യോജിപ്പില്ല. എന്നാൽ സിനിമ എന്ന കലാരൂപത്തിന്റെ ആസ്വാദനം തന്നെ സബ്ജക്റ്റീവ് ആയതിനാൽ ഇത് മതവിരുദ്ധമാണോ, അല്ലയോയെന്ന്  തീർപ്പുകൽപ്പിക്കാൻ ഉപകരണങ്ങളില്ല. ഇനി ആണെങ്കിൽ തന്നെയും സിനിമ കണ്ട ശേഷം ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധമോ, വിമർശനമോ, പ്രതികരണമോ ആകുന്നതാണുചിതം. പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇമ്പീരിയലിസ്റ്റ് സിനിമ ഇസ്ലാമോഫോബിയയെ അനുകൂലിക്കുന്നുവെങ്കിൽ തന്നെ അതിനെതിരെ പ്രതിഷേധിക്കാൻ ഇതിലും മികച്ച ഒരുപാട് മാർഗങ്ങളുണ്ട്; പ്രദർശനം അനുവദിച്ചുകൊണ്ട് തന്നെ തീയേറ്ററിനു വെളിയിൽ പ്രതിഷേധം നടത്തുന്നതുൾപ്പെടെ. മൗലികവാദ സമീപനമല്ല; മറിച്ച് ജനാധിപത്യ രീതികളാണ് മറുപടിയായുണ്ടാകേണ്ടത്. എന്നാൽ മൗലികവാദത്തോളമെത്തുന്ന സംഘടനകളുടെ എതിർപ്പിനെ താലിബാനിലോട്ടു കെട്ടാൻ കയറും കുറ്റിയുമെടുക്കുന്ന ഉടന്തടി പ്രതികരണങ്ങളുടെ ബ്ലാക്ക്&വൈറ്റ് തീർപ്പിനോടും ഒട്ടും യോജിപ്പില്ലെന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.

4 comments:

nikhimenon said...

to understand more about the issue,request you to read this post...

it has links to the relevant subject matter-
http://nikhimenon.blogspot.in/2013/01/the-vishwaroopam-ban-rise-of-muslim.html

nikhimenon said...

sdpi (pfi)- is an extremist party which endorses taliban views...please research well before opining about sopmething...

the fact has been confirmed by the govt of india..
they are now behind the protests,not the otherwise secular muslim league or other moderate muslim parties

Devadas V.M. said...

@ nikhimenon :
ഒരുദാഹരണം പറയുന്നു.ദീപാ മേത്തയുടെ വാട്ടർ എന്ന സിനിമയ്ക്കെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധവും ആക്രമണങ്ങളും അഴിച്ചു വിടുന്നതിനെ തുടർന്ന് ‌സിനിമ നിരോധിക്കുന്നു. ഈ സംഘടനകളുടെ സാംസ്ക്കാരിക ഫാഷിസത്തെ തീർച്ചയായും എതിർക്കേണ്ടതാണ്. എന്നാൽ എതിർക്കേണ്ട യുക്തി അവർ വാരാണസിയിലെ വിധവാവേശ്യവൃത്തിയെ പിന്തുണയ്ക്കുന്നു എന്നോ, വിധാവാവേശ്യകളുടെ പിമ്പിങ്ങ് നടത്തുന്നു എന്നോ പറഞ്ഞല്ല. അതേ രീതിശാസ്ത്രം ഇവിടെയും പിൻപറ്റണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഇവിടെ പ്രസ്തുത ഇസ്ലാം സംഘടനകൾ തീർച്ചയായും സാംസ്ക്കാരിക ഫാഷിസവും, മൗലികവാദവും പ്രചരിപ്പിക്കുന്നു. അതിനെ അക്കാരണം കൊണ്ട് തന്നെ എതിർക്കേണ്ടതാണ്. അല്ലാതെ ഉസാമയോ, ഉമറോ, താലിബാനോ പ്രമേയത്തിലുൾപ്പെടുന്നെന്ന കാരണത്താൽ ചിലർ (വീണ്ടും പറയുന്നു. എല്ലാവരുമല്ല...ചിലർ) പ്രസ്തുത സംഘടനകളെ താലിബാൻ അനുവർത്തികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കുയുക്തിയോടാണ് എനിക്കു വിയോജിപ്പുള്ളത്. പദോപയോഗങ്ങൾ തീർച്ചയായും സൂക്ഷിച്ചു പ്രയോഗിക്കേണ്ടുന്ന ഒന്നാകയാൽ ആഗോള തീവ്രവാദമെന്നതും, സാംസ്ക്കാരിക ഫാഷിസമെന്നതും രണ്ടായി കാണണമെന്നു തന്നെയാണ് എന്റെ പക്ഷം.

മറ്റൊന്ന്... കേന്ദ്രഗവണ്മെന്റും, സംസ്ഥാന ഗവണ്മെന്റുകളും പല കാരണങ്ങളാൽ പല സിനിമകളും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ‌വിശ്വരൂപം നിരോധിച്ചിട്ടില്ല. തമിഴ്നാട്ടിൽ പോലും നിലവിൽ താൽക്കാലിക വിലക്കാണുള്ളത്. സംവരണത്തെ പിന്തുണയ്ക്കുന്ന സിനിമയായ ആരക്ഷൺ ഉത്തർപ്രദേശിലും പഞ്ചാബിലും ‌മാത്രം നിരോധിക്കപ്പെട്ടതിന്റേയും ഫന, ഡാവിഞ്ചി കോഡ് എന്നിവ ചില സംസ്ഥാനങ്ങളിൽ തടഞ്ഞതിന്റേയുമൊക്കെ സമീപകാല ചരിത്രം കൂടെ പരിശോദിക്കണം. ഈ ‌പ്രതിഷേധക്കാർക്കൊന്നുമില്ലാത്ത തീവ്രവാദ പരിവേഷം ഇപ്പോൾ ഈ 20ൽ ‌പരം സംഘടനകൾക്കു മേൽ ചിലർ തുല്യം ചാർത്തുന്നതിന്റെ കുയുക്തിയോടാണ് വിയോജിപ്പെന്ന് ആവർത്തനം.

അവസാനമായി... പോപ്പുലർഫ്രന്റോ, SDPIഓ മാത്രം പ്രതിഷേധമുയർത്തുന്ന അവരുടെ പിൽക്കാല പശ്ചാത്തലം വച്ചുകൊണ്ട് കേരളത്തിലിരുന്നാണ് അമതനിതെഴുതുന്നതെന്നതും ഇരുപതോളം സംഘടനകൾ പ്രതിഷേധവും, നിയമ മാർഗങ്ങളും, ചർച്ചയുമെല്ലാം നടത്തുന്ന തമിഴ്നാട്ടിലിരുന്നാണ് ഞാനിതെഴുതുന്നതെന്നതും പരിഗണിക്കേണ്ടതാണ്. അതുകൊണ്ടാണ് ‌തൊട്ടുമുന്നെ സമാനമായ പ്രതിഷേധമുയർന്ന തുപ്പാക്കിയെ സൂചിപ്പിച്ചത്. എന്നാൽ ഈ പ്രതികരണങ്ങളുടെ അന്തസത്തയെ ഒഴിവാക്കിക്കൊണ്ട് പ്രസ്തുത നിലപാടുകൾ ഫണ്ടമെന്റലിസത്തെയോ, കൾച്ചറൽ ഫാഷിസത്തെയോ പിന്തുണയ്ക്കുന്നതാകുന്നു എന്ന രീതിയിൽ സാമാന്യവത്ക്കരണം നടത്തുന്നതിനോടും വിയോജിപ്പാണുള്ളത്

ഇവിടെ, തമിഴ്നാട്ടിൽ ഇരുപതോളം സംഘടനകള്‍ സിനിമയ്ക്കെതിരെ രംഗത്തു വരികയും തമിഴ്നാട് സ്റ്റേറ്റ് ഹോം സെക്രട്ടറി രാജഗോപാലിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. സംഘടനകളില്‍ ചിലര്‍ക്ക് ചില ദൃശ്യങ്ങള്‍ നീക്കണമെന്നും, മറ്റു ചിലര്‍ക്ക് സിനിമ തന്നെ നിരോധിക്കണമെന്നുമാണ് ആവശ്യമെന്നറിയുന്നു. ഇതില്‍ ചില സംഘടനകള്‍ പ്രസ്തുത ദൃശ്യങ്ങളെക്കുറിച്ച് കമലിനെ അറിയിച്ചെങ്കിലും കമലതിന് തയ്യാറായിട്ടില്ല. പ്രതിഷേധങ്ങളേയും, ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിൽ ഹോം സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുകയും, ഹൈക്കോടതി സിനിമ നേരില്‍ കണ്ട് ‌തീര്‍പ്പുണ്ടാകുമെന്നതുമാണ് തമിഴ്നാട്ടിലെ അവസ്ഥ. എതിര്‍ക്കുന്ന സംഘടനകളെയെല്ലാം താലിബാനികളെന്നും, തീവ്രവാദികളെന്നും മുദ്രകുത്തും മുന്നെ ഇങ്ങനെ ചിലതുമുണ്ടെന്ന് ഓര്‍ക്കുന്നതു നന്ന്. പ്രതിഷേധിക്കുന്ന സംഘടനയായി ആകെയുള്ളത് SDPI മാത്രമല്ല എന്നതിനാലാണ് ഇസ്ലാം സംഘടനകളെന്ന് ‌ഞാന്‍ പോസ്റ്റില്‍ ആവര്‍ത്തിച്ചതും, പിന്നെ കേരളത്തിലെ SDPI മാത്രം വച്ച് ‌എതിര്‍ത്തയെല്ലാ സംഘടനകളും തീവ്രവാദികളെന്നും താലിബാനികളെന്നും ചാപ്പകുത്തുന്നയച്ചിന്റെ കുയുക്തി പരിഗണിക്കണമെന്നും പേര്‍ത്തും പറയുന്നത്. കേരളത്തില്‍ SDPI നിയമപരമായി എന്തെങ്കിലും നീക്കം നടത്തുന്നുണ്ടോ എന്നെനിക്കറിയില്ല. നീക്കം നടത്തിയാല്‍ തന്നെയും ആവിഷ്ക്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ആ നീക്കത്തോട് വിയോജിച്ചുകൊണ്ട് തന്നെ നിയമപരമായി നീങ്ങാനുള്ള അവരുടെ സ്വാതന്ത്ര്യത്തെയോ, അവകാശത്തേയോ അംഗീകരിക്കുകയും ചെയ്യും.

(തുടരും)

Devadas V.M. said...

@ nikhimenon :

Aadhi Bhagavan എന്ന സിനിമയ്ക്കെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധവും, കേസും.
In The Complaint they have stated ” Director Ameer had directed a film Called Ram, in which the hero who plays the Character as Ram was shown as Physcho. Now Ameer is directing a film with Jayam Ravi in the lead Called the Aadhi Bhagavan. Aadhi Bhagavan refers Hindu God Vinayagar and Shivan. ” Our doubts are on on whether the Hindu Gods have been shown in bad light, hence we want the Title changed. Also before sending the film for Censor board officials approval , we need the film to be screened to us and other Hindu Organisations. Only after that film should be allowed to be released.”

ക്രിസ്ത്യൻ സംഘടനകളുടെ വകയിതാ. Now, Mani Ratnam's 'Kadal' faces protest by Christian outfit. Indian Christian Democratic Party alleged the film had objectionable scenes referring to Christianity and sought their deletion and warned of intensifying their protests if police do not initiate action. - times of india

ഡിടിച്ച് റിലീസ്, വ്യാപകമായ റിലീസ് എന്നിവയ്ക്കെതിരെയായി കമലിന് നേരെ ചില ലോബികൾ നടത്തുന്ന ശ്രമങ്ങൾക്ക് ‌സർക്കാർ "ഇസ്ലാം ഫോബിയ" പടർത്തി മറപിടിക്കുന്ന സമീപനം. സിനിമയുടെ റിലീസിങ്ങ് കേന്ദ്രങ്ങളുടെ എണ്ണം, റിലീസിങ്ങ് തിയ്യതി എന്നിവയുടെ നിർണ്ണയത്തിനായി ‌നടത്തുന്ന കമ്പോള-ലോബീയിങ്ങ് ശക്തികൾക്ക് ഇത് മറയാകുന്നു എന്ന്. ആദ്യ ദിവസങ്ങളിൽ ഇസ്ലാം ‌സംഘടനകൾക്കെതിരെ ശക്തമായി പ്രതികരിച്ച കമൽ പിന്നീട് ഇത് തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെന്നാരോപിച്ചതും ശ്രദ്ധിക്കുക. പൊതുവേ ‌ദ്രാവിഡ കഴക രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്ന കമൽ ഈയടുത്ത കാലത്ത് DMKയ്ക്ക് അനുകൂലമായി നടത്തിയ (പ്രധാനമന്ത്രി) പരാമർശവും , ഇപ്പോൾ കമലിന് അനുകൂലമായി കരുണാനിധി അവതരിച്ചിരിക്കുന്നതും ഒക്കെ ചേർത്തു കാണേണ്ടതാണ്. ഇതിനെയെല്ലാം കൊണ്ടോയി "ഇസ്ലാം സംഘടനകളുടെ താലിബാൻ അനുകൂല പ്രകടനമെന്ന" കുറ്റിയിൽ കെട്ടാൻ ശ്രമിക്കുന്നത് തെറ്റായ ഒരു കാര്യമാണ്. കമ്പോളവും, കഴകവും കൂടി കളിക്കുന്ന കളിയ്ക്ക് ഇസ്ലാമോഫോബിയയെ കുട്ടിക്കെട്ടുന്നതൊക്കെ മനസിലാക്കാനുള്ള തിരിച്ചറിവുണ്ടാകണം. 20+ സംഘടനകളുടെ കൂട്ടത്തിൽ തങ്ങളുടെ പോപ്പുലാർ ഫ്രണ്ടിന്റെ തമിഴ്നാട് ഘടകവുമുണ്ടെന്ന് കരുതി, കേരളത്തിൽ ഒന്നു ‌രണ്ടിടത്ത് കല്ലേറു നടത്തിയതിനെ പിൻപറ്റി താലിബാൻ ലേബലടിക്കാൻ തുടങ്ങും മുന്നെ അല്പം കൂടെ കാത്തിരിക്കാൻ ദയവുണ്ടാകണമെന്നാണ് താഴെ കാണുന്ന വാർത്തകൾ സൂചന നൽകുന്നത്.

Wanting dhoti-clad PM may have caused Vishwaroopam ban: Karunanidhi
http://www.dnaindia.com/entertainment/report_wanting-dhoti-clad-pm-may-have-caused-vishwaroopam-ban-karunanidhi_1794356

Kamal Haasan doesn't select the Prime Minister: Jayalalithaa
www.ndtv.com/article/south/kamal-haasan-doesn-t-select-the-prime-minister-jayalalithaa-324680

കാര്യങ്ങളെ ഇങ്ങനെയൊക്കെ വിശദമായി മനസിലാക്കിയിട്ടു വേണം ‌20+ സംഘടനകൾ സ്റ്റേറ്റ് ‌ഹോം സെക്രട്ടറിയ്ക്ക് ‌പരാതി നൽകിയതിന്മേലുണ്ടായ വിവാദത്തെ തീവ്രവാദത്തിലേയ്ക്ക് ചേർത്തു കെട്ടാൻ.

 

(c)2009 Devadas V.M [ vm.devadas@gmail.com ]