Tuesday, October 9, 2012

എൻ.എസ് മാധവനോട്...

(ചിത്രത്തിനു കടപ്പാട് മലയാളമനോരമ) 
ഇത്രയധികം പ്രഖ്യാപകമായ ‌വാചകങ്ങൾ എൻ.എസ്. മാധവന്റെ പ്രസംഗത്തിൽ ഉണ്ടാകാനിടയുണ്ടോ എന്ന് വാർത്ത വായിച്ച ശേഷവും സംശയം ബാക്കിയുണ്ട്. പ്രസംഗത്തിൽ പറയുന്നതല്ലല്ലോ പലപ്പോഴും കേട്ടെഴുത്തുകളിൽ കാണാറുള്ളത്. അതിനാൽ സംശയത്തിന്റെ ആനുകൂല്യം മാധവന് നൽകിക്കൊണ്ടു തന്നെ ചിലത് സൂചിപ്പിക്കാനുണ്ട്.

1) സമകാലിക സംഭവങ്ങൾ സാഹിത്യ വിഷയമാക്കുന്നത് പത്രപ്രവർത്തനമാണ്:
ഭേഷ്... ഇന്ത്യാ-പാക്ക് വിഭജന ശേഷിപ്പിന്റെ ആകുലതകൾ, ഇന്ദിരാഗാന്ധി വധത്തിനു ശേഷമുള്ള സിക്ക് കൂട്ടക്കൊല, സോവിയറ്റ് യൂണിയന്റെ പതനം, ബാബറി മസ്ജിദ് തകർക്കപ്പെട്ടത്, ഗുജറാത്ത് കലാപം, നക്സൽ നേതാവ് കിഷൻജിയുടെ വധം എന്നിങ്ങനെ ഒട്ടൊരുപാട് സമകാലിക വിഷയങ്ങൾ ആസ്പദമാക്കി ചെറുകഥകൾ രചിച്ചയാളാണ് ഈ പറയുന്നത്.

2) വ്യവസായവൽക്കരണമാണ് ചെറുകഥയെ കൊന്നത്:
വ്യവസായവൽക്കരണത്തിനു മുമ്പ് ചെറുകഥ എഴുത്തെന്നത് കുടിൽ‌ വ്യവസായമായിരുന്നോ? ഇനി 'കൊന്നത്' എന്ന് പറയാൻ നാഡി-ഹൃദയ-മിടിപ്പുകളും ശ്വാസവും പരിശോദിച്ച്  ചെറുകഥ ചത്തോ എന്ന് തീർപ്പാക്കാനും കഴിയുമെന്നോ? വ്യവസായ-കമ്പോള-വൽക്കരണങ്ങളുടെ ആശങ്കകളും, ആകുലതകളും, പാർശ്വവൽക്കരണവും പേറുന്ന കഥകളല്ലേ പുതിയ കഥകൾക്ക് ഊർജ്ജവും, ഉറവിടവുമാകുന്നത്? അതു കാണാതിരിക്കാൻ മാത്രം അദ്ദേഹത്തിന്റെ വായനാ ശീലം മുരടിച്ചെന്നോ?

3) എഴുത്തുകാരുടെ മടി നോവലിന്റെ കഥ കഴിക്കും:
വാസ്തവമാണ്. ലന്തൻ‌ബത്തേരിയ്ക്കു ശേഷം താൻ ഒരു നോവൽ‌ രചനയിലാണെന്ന് എതാനും വർഷങ്ങളായി അദ്ദേഹം പറഞ്ഞു തുടങ്ങിയിട്ട്. ഇതുവരെ പുറത്തു വന്നു കണ്ടില്ല.

4) പഴയകാല റഷ്യൻ നോവലുകളിൽ നിന്നു ഭിന്നമായി പുതിയ എഴുത്തിൽ സംഭാഷണം കൂടുന്നു:
Where Will Literature Go From Here? എന്ന വിഷയത്തിൽ എഡിൻബർഗിൽ നടന്ന സമ്മേളനത്തിൽ‌ വച്ച് ‌പ്രശസ്ത സാഹിത്യകാരൻ ബെൻ‌ ഓക്രി പറഞ്ഞതിപ്രകാരമാണത്രേ.
The final day of the conference was about “The Future of the Novel,” and it all looked bleak as writers discussed the possibility of the novel’s death at the hands of more interesting story-delivery devices. Unable to bear the obituary of the novel, the Nigerian writer Ben Okri said that the novel was still young and that it has a long way to go. Africans, he said, believe their stories have yet to be told. Indians, too, feel that way. And they will tell their stories — in a language that they consider at once foreign and their own.
ഇന്ത്യക്കാരനും, ആഫ്രിക്കക്കാരനുമൊക്കെ ‌പുതിയ മാതൃകയും ഭാഷയും ശൈലിയും തേടണമെന്നാണ് സൂചന. റഷ്യൻ‌ നോവലുകളെ മാതൃകയാക്കുന്ന ഏർപ്പാടൊക്കെ ‌കാലം‌ കടന്നു പോയെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

5) എ‌ല്ലാവരും കവികളാകുന്ന കാലം:
കാർബൈഡു വച്ച് പഴുപ്പിക്കുന്ന ശൈലിയിൽ വെട്ടുവഴിക്കവിതകൾ അഹമഹമിഹയാ  അച്ചടിയിൽ ‌വന്നതിലുള്ള നീരസം രേഖപ്പടുത്തലൊക്കെ മനസിലാക്കാം; കവിതകൾ മുദ്രാവാക്യങ്ങളാകുന്നതിന്റെ പ്രശ്നങ്ങളുണ്ട്. അക്കാര്യത്തിൽ മാധവന്റെ അഭിപ്രായത്തോട് മുക്കാലേ മുഴുവനും യോജിക്കുകയും ചെയ്യുന്നു. പക്ഷേ അതിന്റെ സാമാന്യവൽക്കരിച്ച് ഇത്രേടം വരെയെത്തിക്കണമായിരുന്നോ? സത്നാം സിങ്ങിന്റെ മരണവും കവിതയ്ക്കു വിഷയമാകുന്നു എന്ന് അൽപം പരിഹാസത്തോടെ മാധവൻ സൂചിപ്പിക്കുമ്പോൾ മരിച്ച സ‌ത്നാം സിങ്ങും ‌കവിതകളിലൂടെ  പ്രതികരിച്ചിരുന്നു എന്നത് മറന്നു പോകരുത്.
[ http://aksharamonline.com/poetry/satnam-singh-maan/fight-for-freedom ]

വീണ്ടും കേട്ടെഴുത്തിന്റെ സംശയാനുകൂല്യത്താൽ ‌ഒരു ചോദ്യം. ഈ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇന്റെർനെറ്റിലെങ്ങാനുമുണ്ടോ? ഉണ്ടെങ്കിൽ ലിങ്ക് പ്ലീസ്...

ലേബൽ : വായനക്കാരനായി തന്നെ അഥവാ വായനക്കാരനായി മാത്രം

1 comments:

jayanEvoor said...

എൻ.എസ്.മാധവൻ, സക്കറിയ മുതൽപേർക്ക് ഇടയ്ക്കിടെ ഒരു വിളി ഉണ്ടാവും. അപ്പോൾ ഇങ്ങനെയൊക്കെ പതിവാ.

അത് ചോദ്യം ചെയ്യാൻ പാടുണ്ടോ!?
ചോദ്യം ചെയ്യൽ അവരുടെ മാത്രം അവകാശമാണ്. തിരിച്ച് പാടില്ല!

 

(c)2009 Devadas V.M [ vm.devadas@gmail.com ]