Sunday, June 24, 2012

നിശ്വാസം - ഒരു പ്രതികഥ

(മാതൃഭൂമി വാരികയിൽ സന്തോഷ് ‌എച്ചിക്കാനം എഴുതിയ 'ശ്വാസം' എന്ന കഥയുടെ *പ്രതികഥയാണിത്. ഒറ്റയിരിപ്പിൽ അതിക സമയം മെനക്കെടുത്താതെ പ്രതികരണം പോലെ എഴുതുന്നതുകൊണ്ട് ഇതിൽ ‌വലിയ സാഹിത്യ ഗുണമൊന്നും ‌പ്രതീക്ഷിക്കേണ്ടതില്ല.‌ എനിക്കിഷ്ടമുള്ള ഒരു പിടി നല്ല കഥകളുടെ എഴുത്തുകാരനാണ് സന്തോഷ്.  എന്നാൽ പ്രസ്തുത കഥയ്ക്കൊരു മറുപുറം തേടാനാണിവിടെ ശ്രമം.)

നിശ്വാസം - ഒരു പ്രതികഥ

വികാസ്,
ഞാനിപ്പോൾ സംസാരിക്കുന്നത് അപകടകരമായ രീതിയിൽ ആസ്ത്മയ്ക്ക് കീഴടങ്ങിയ എന്റെ ഭർത്താവിനോടല്ല. മറിച്ച് ട്രേഡ് യൂണിയൻ സെക്രട്ടറി സഖാവ് വികാസ് റോയിയോടാണ്. യൂണിയന്റെ വാർഷിക  സമ്മേളനത്തിൽ  റിപ്പോർട്ട് വായിച്ചവസാനിപ്പിച്ച ശേഷം  നിങ്ങൾ രാജി പ്രഖ്യാപിച്ചുവെന്നറിഞ്ഞപ്പോൾ , ചികിത്സയ്ക്കു സന്നദ്ധനായിക്കൊണ്ട് എന്നെക്കാണാൻ കൊൽക്കൊത്തയിൽ നിന്നു ഭുവനേശ്വറിലേയ്ക്കു വരുന്നു എന്നറിഞ്ഞപ്പോൾ, അതെല്ലാം നടക്കുമോയെന്ന ആശങ്കയിലും ഏറ്റവുമധികം സന്തോഷിച്ച വ്യക്തിയായിരുന്നു ഞാൻ.  എന്നാൽ തീവണ്ടി യാത്രയ്ക്കിടെ അവിചാരിതമായി ഒരു സംഘം തൊഴിലാളികളേയും അവരുടെ ലേബർ കോണ്ട്രാക്ടറേയും കണ്ടപ്പോൾ തീരുമാനം ‌മാറ്റിയെന്നും, പതിമുന്നുകൊല്ലം തുടർച്ചയായി വഹിച്ച സെക്രട്ടറി സ്ഥാനം നിങ്ങൾ വീണ്ടും ഏറ്റെടുക്കാൻ പോകുന്നുമെന്നുള്ള  വാർത്ത എന്നെ ഞെട്ടിച്ചില്ല.  എന്റെ അവസാനത്തെ അപേക്ഷയും കഴിഞ്ഞ കത്തിലൂടെ അറിയിച്ചു കഴിഞ്ഞതിനാൽ ഇതൊരിക്കലുമൊരു അപേക്ഷയോ, ക്ഷമാപണമോ അല്ല. കുമിള പോലുള്ള നിങ്ങളുടെ അഹന്തയേയും, വ്യാജബോധ്യങ്ങളേയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറിപ്പാണിത്. ഇരുപതു വർഷത്തോളമായി എന്റെ നാക്കിലിരുന്ന് പഴുക്കുന്ന ചോദ്യങ്ങളാണിത്. അല്ലാതെ പാതിയാത്രയിൽ ട്രെയിനിൽ നിന്നിറങ്ങി പഴയ സ്ഥാനമാനങ്ങളുടെ ലാവണത്തിലേക്കു മടങ്ങിച്ചെല്ലുന്നൊരു ഭീരുവിനെ , കപട ബുദ്ധനെ , അഭിനന്ദിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ ആയാളെ കാത്തു നിന്നു മടുത്ത ഭാര്യ അയക്കുന്ന അഭിനന്ദനക്കത്തല്ല.

ഒരു കണക്കിന്  നിങ്ങളെന്റെയടുത്തേയ്ക്ക് വരാതിരുന്നത് എത്ര നന്നായെന്നു തോന്നുന്നു. ഇവിടെ എന്റെ വീട്ടിൽ‌ വർഷങ്ങൾക്കു ശേഷം ഞാൻ സ്നേഹമറിയുന്നു. ദിവസം‌ മുഴുവനും മുഖത്തു തേച്ചു പിടിപ്പിച്ച കള്ളപ്പുഞ്ചിരിയുമായി എനിക്കാരേയും സ്വീകരിക്കേണ്ടതില്ല. കാലത്ത് അനിയനും അവന്റെ ഭാര്യയും ജോലിക്കു പോകും. അവരുടെ മകൾ ചിത്ര സ്കൂളിലേയ്ക്കും. അവർ പോയാൽ വീട്ടിൽ ഞാൻ തനിച്ചാണ്. പുസ്തകങ്ങൾ‌ വായിക്കാനും, ടെലിവിഷൻ കാണാനും, പാട്ടുകൾ കേൾക്കാനും,  യാത്രകൾ ചെയ്യാനുമൊക്കെ എനിക്കിപ്പോൾ ധാരാളം സമയമുണ്ട്. വാരാന്ത്യങ്ങൾ കൊച്ചുത്സവങ്ങളാണ്. മരുമകൻ ചന്ദ്ര  കോളേജു ഹോസ്റ്റലിൽ നിന്നെത്തിയാൽ പിന്നെയാകെ ബഹളമാണ്. ചിത്രയും ചന്ദ്രയും തമ്മിലുള്ള കൊച്ചുകൊച്ചു വഴക്കുകളിൽ പക്ഷം പിടിച്ചും , ന്യായം പറഞ്ഞുമെല്ലാം സമയം പോകുന്നതേ അറിയില്ല. തിരക്കുകൾക്കിടയിൽ നിങ്ങളവരെ‌ കണ്ടിട്ട് ഒരുപാട് കാലമായില്ലേ? പഴയ കുഞ്ഞുകുട്ടികളൊന്നുമല്ല. ചിത്ര പ്ലസ്ടൂവിന് പഠിക്കുന്നു.  ചന്ദ്രയിപ്പോൾ ഭുവനേശ്വർ ഐഐടിയിൽ കാലാവസ്ഥാശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയാണ്.  ചുരുക്കിപ്പറഞ്ഞാൽ ഞാനിപ്പോൾ സന്തോഷമായി ജീവിക്കാൻ ‌തുടങ്ങിയിരിക്കുന്നു. കാരാട്ടിന്റേയും ബൃന്ദയുടേയും ബന്ധത്തെക്കുറിച്ച് വാനോളം പുകഴ്ത്തി സംസാരിക്കാറുള്ള നിങ്ങൾ സ്വന്തം ഭാര്യയെന്നൊരു പരിഗണ എനിക്കെപ്പോഴെങ്കിലും തന്നിട്ടുണ്ടോ? നിങ്ങൾക്കു വേണ്ടിയും, നിങ്ങളെ കാണാനെത്തുന്ന അണികളേയും അപരിചിതരേയും അതിഥികളേയും സ്വീകരിച്ചിരുത്തി വിളമ്പിയൂട്ടുന്ന, അടുക്കളയിൽ ‌വിയർത്തു ക്ഷീണിക്കുന്ന എന്നെ ഒരിക്കലെങ്കിലും സഹായിക്കാൻ നിങ്ങളൊരുമ്പെട്ടിട്ടുണ്ടോ? തിന്നും കുടിച്ചും പോയവരുടെ എച്ചിൽ ‌പാത്രങ്ങൾ കഴുകിയ ശേഷം നനഞ്ഞ കൈപ്പത്തി ഞാനെന്റെ കോട്ടൺ സാരിയുടെ മുന്താണിയിൽ അമർത്തിത്തുടയ്ക്കുമ്പോൾ പിറകിൽ‌ വന്ന് പഞ്ചാര വർത്തമാനം പറയുകയല്ലാതെ കഴുകിവച്ച പാത്രങ്ങളിലൊന്നെടുത്ത്‌‌  അടുക്കളയിലെ മരയലമാരയിൽ കൊണ്ടു പോയൊന്നു വയ്ക്കാനുള്ള മര്യാദയെങ്കിലും കൊടികെട്ടിയ തൊഴിലാളി നേതാവിൽ നിന്ന് നാളിതുവരെ ഉണ്ടായിട്ടുണ്ടോ?

പ്രസംഗങ്ങൾ മുഴുമിക്കാൻ കഴിയാതെ വരുമ്പോഴും, മീറ്റിങ്ങുകൾക്കായി തുടർയാത്രകൾ നടത്തുമ്പോഴും, വസന്തകാലത്തെ അലർജികളെ അതിജീവിക്കാനുമെല്ലാം സ്ഥിരമായി ഇൻഹേലർ ഉപയോഗിക്കാറുള്ള നിങ്ങൾ മിക്കപ്പോഴും ശ്വാസതടസ്സത്താൽ പാതിയിൽ മുറിഞ്ഞില്ലാതായിപ്പോയ നമ്മുടെ രതിവേളകളിൽ ‌ഒരൊറ്റ തവണ പോലും അതുപയോഗിച്ചു കണ്ടിട്ടില്ല. കോർട്ടിസോൺ‌ വായു വലിച്ച് ഇനിയും എല്ലു ശോഷിക്കണ്ടായെന്നു കരുതി ഞാനതിന് നിങ്ങളെ നിർബന്ധിച്ചിട്ടുമില്ല. നിങ്ങൾക്കെല്ലാറ്റിനോടും ഭയമാണ്. ഭയന്നു ഭയന്നു ഭയന്ന് നിങ്ങളൊളിക്കുന്നതാകട്ടേ ഭയങ്കരമായ ഒരു ചില്ലു മാളികയിലും. നിങ്ങളുടെയച്ഛനെ രാഷ്ട്രീയ ഗുരുവായി കാണുന്ന സഖാവ് ശശിഭുഷനെപ്പോലും നിങ്ങൾക്കു ഭയമാണ്. സ്വന്തം അഹന്തയ്ക്കു നേരെ ആരെങ്കിലുമൊരു ചെറുകല്ലു വലിച്ചെറിയുന്നതു പോലും സഹിക്കാനാകാത്ത ഭയം. നിങ്ങളുടെ രോഗാവസ്ഥയിൽ മനംനൊന്തു മാത്രമല്ല ഞാൻ എല്ലാമുപേക്ഷിച്ച് ‌എന്റെ വീട്ടിലേയ്ക്കു തിരിച്ചത്. ശരിക്കും മടുത്തിട്ടാണ്. സൗത്തിന്ത്യയിലെ ഏതോ തടാകക്കരയിൽ നിങ്ങളുടെ യൂണിയന്റെ മുൻ‌ അഖിലേന്ത്യാ സെക്രട്ടറി വരദരാജനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വാർത്തയറിഞ്ഞ ദിവസം നിങ്ങൾ ഉള്ളിന്റെയുള്ളിൽ ചിരിക്കുന്നത് എനിക്കറിയാമായിരുന്നു. പതിവില്ലാത്ത വിധം അന്നു നിങ്ങളെന്നെ ഇറുക്കി കെട്ടിപ്പിടിക്കുക കൂടി ചെയ്തു. വരദരാജൻ സ്വന്തം ശരീരത്തേയും, മനസിനേയും, വികാരങ്ങളേയും സത്യസന്ധമായി അംഗീകരിച്ചിരുന്നു. എന്നാൽ നിങ്ങളോ? തൊഴിലാളികളുടെ മിശിഹാ, പാവപ്പെട്ടവരുടെ മശായ്... പക്ഷേ വല്ലപ്പോഴുമൊക്കെ ഈ ഇറുകിയ കുപ്പായങ്ങൾ അഴിച്ചു വച്ച ശേഷം പച്ചയായ മനുഷ്യനാകുന്നത് നല്ല കാര്യമാണ്.  എന്റെ തിളങ്ങുന്ന കണ്ണുകളും, ഒതുങ്ങിയ അരക്കെട്ടും, രുചിയേറിയ പാചകവും തന്നെയാണ് നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാൻ ‌കാരണമായതെന്ന് രഹസ്യ നിമിഷങ്ങളിലെങ്കിലും നിങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ യുവാവായ നിങ്ങളുടെ ശരീരത്തേയും മനസിനേയും തള്ളിപ്പറഞ്ഞുകൊണ്ട് മിശ്രവിവാഹത്തെ ഘോഷിച്ചാണ് നിങ്ങളെന്നെ വിവാഹം ചെയ്തത്. ഉള്ളിന്റെയുള്ളിൽ നിങ്ങളെന്നുമൊരു 'ഭദ്രലോക് കമ്യൂണിസ്റ്റാ'യിരുനെന്ന് എനിക്കറിയാം. രക്ഷകന്റെ രൂപത്തിൽ മാത്രമേ നിങ്ങൾക്ക് തൊഴിലാളികളേയോ, കീഴ്ജാതിക്കാരെയോ സമീപിച്ചിട്ടുള്ളൂ.

തന്റെ കളിപ്പാട്ടം ആരെങ്കിലും കട്ടെടുത്താലോയെന്ന ആശങ്കയാൽ കിടക്കയിൽ തനിക്കും അമ്മയ്ക്കും ഇടയിൽ അതിനെ തിരുകിക്കയറ്റി ഉറങ്ങാൻ കിടക്കുന്ന കുട്ടിയുടെ ബാലിശമായ ഭയമാണ് യൂണിയൻ സെക്രട്ടറി സ്ഥാനം മുറുക്കെപ്പിടിച്ചിരിക്കുന്ന നിങ്ങളുടെ ആകുലത കാണുമ്പോൾ എനിക്കു തോന്നുന്നത്. പുതിയ ആരെങ്കിലും ഈ സ്ഥാനം ഏറ്റെടുത്താൽ പിന്നെ തന്നെ ആരെങ്കിലും ഇതുപോലെ ബഹുമാനിക്കുമോ എന്ന ഭയം നിങ്ങൾക്കുണ്ട്. നൃപൻ ദായുടെ ഏകാന്തത നിങ്ങളുടെ ഉറക്കത്തിൽ പല തവണ ദുസ്വപ്നങ്ങളായി എത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പാർട്ടിയെപ്പറ്റി പഠിച്ചോ, ആദർശങ്ങൾ പുസ്തകങ്ങളിൽ നിന്നു വായിച്ചോ അല്ല നിങ്ങൾ കമ്യൂണിസ്റ്റായത്. നിങ്ങൾക്കത് മതം പോലെയായിരുന്നു. റാണിഗഞ്ചിലെ പേപ്പർ മിൽ സമരത്തിൽ പങ്കെടുക്കാൻ നിങ്ങളുടെ അച്ഛൻ നാബേന്ദു റോയ് നാലു മാസം മാത്രം പ്രായമുള്ള നിങ്ങളേയും കൊണ്ടു പോയതു മുതൽ നിങ്ങൾ കമ്യൂണിസ്റ്റാണ്. ആ രാർഹി ബ്രാഹ്മണൻ സമരമുഖത്തേയ്ക്കാണ് കൊണ്ടു പോയതെങ്കിലും നിങ്ങൾക്കത് ഉപനയനമോ, അന്നപ്രാശമോ പോലെ മതപരമായ ഒരു ചടങ്ങായിരുന്നു. അങ്ങനെ നാലാംമാസത്തിൽ പേരിടീലിനു മുന്നെ തന്നെ നിങ്ങൾ കമ്യൂണിസ്റ്റായി. നമ്മുടെ കിടപ്പുമുറിയിലെ പുസ്തക ഷെൽഫിന്റെ അടുത്തായി തൂങ്ങിക്കിടക്കുന്ന ചിത്രത്തിൽ നോക്കി ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് നിങ്ങൾ ഉന്മാദം കൊള്ളുന്ന നേരത്ത് ഉള്ളിൽ പൊട്ടുന്ന ചിരിയടക്കാൻ ഞാൻ എത്രമാത്രം പാടുപെട്ടിട്ടുണ്ടെന്നോ?   രാജാ റാം മോഹൻ റോയിലേയ്ക്ക് വേരുകളുള്ള കുടുംബത്തിന്റെ കുലീന ബ്രാഹ്മണത്വം ഇപ്പോഴും ഉള്ളാലെ പേറുന്ന എന്റെ ഭദ്രലോക് സഖാവേ, സംഘടനയെന്നാൽ കത്തിയമരുന്നൊരു കപ്പലും, നിങ്ങൾ അതിന്റെ തീയലകൾക്കിടയിൽ അച്ഛന്റെ നിർദ്ദേശം കാത്തിരിക്കുന്ന കസാബിയാൻകായുമാണെന്ന ഈ മുടിഞ്ഞ അഹന്തയുണ്ടല്ലോ അതിനിട്ട് ആദ്യം നന്നായൊരു ആട്ടും തട്ടും കൊടുക്കാൻ നോക്ക്.

ഓരോ തവണയും യൂണിയൻ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് നിങ്ങൾ സഖാവ് ശശിഭൂഷണോട് പറയുമ്പോൾ അയാളും അണികളും ചേർന്ന് "അയ്യോ ബികോഷ് പോകല്ലേ, അയ്യോ ബികോഷ് ദാ പോകല്ലേ" എന്നു കേണപേക്ഷിക്കുന്നതും, "എന്നാൽ നിങ്ങൾക്കായി ഈ ഭാരിച്ച ഉത്തരവാദിത്വം ഞാൻ തന്നെ എറ്റെടുക്കാ"മെന്നു പറഞ്ഞു പുഞ്ചിരിച്ച് നിങ്ങളതിനു സമ്മതിക്കുന്നതും പോലും ഇപ്പോൾ ഒരാചാരമായി മാറിയിരിക്കുന്നു. നിങ്ങളുടെ സ്ഥാനത്തേയ്യ്ക്കു വരാൻ സാധ്യതയുണ്ടായിരുന്ന പലരേയും നിങ്ങൾ കടയ്ക്കു വെട്ടി വീഴ്ത്തിയിട്ടുണ്ട്. കടും നിറത്തിലുള്ള കുർത്തകൾ മാത്രം ധരിച്ചുകൊണ്ട് നമ്മുടെ വീട്ടിൽ വരാറുള്ള ആ പൂച്ചക്കണ്ണൻ യുവാവില്ലേ? എന്താണ് അയാളുടെ പേര്? പ്രണബ് എന്നോ മറ്റോ അല്ലേ? സംഘടനാതത്വങ്ങളുടെ വ്യതിചലനമെന്ന ഇല്ലാക്കാരണം ആരോപിച്ചുകൊണ്ട് ആദ്യം നിങ്ങളയാളെ ട്രേഡ് യൂണിയനിൽ നിന്നും, ശേഷം നേതാക്കൾക്കു തുടർച്ചയായി തൊടുന്യായങ്ങൾ നിറച്ച കത്തുകളെഴുതി പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ പിന്നാമ്പുറ കഥകൾ ആളുകൾ മുറുമുറുക്കുന്നത് കേട്ടിട്ടുണ്ടോ? വ്യാജസ്തുതി വൃന്ദങ്ങൾക്കു നടുവിൽ പെട്ടിരിക്കുന്ന നിങ്ങളതറിയുന്നില്ലെന്നു മാത്രം. ഇത്തവണ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച ശേഷം നിങ്ങൾ പ്രഖ്യാപിച്ച രാജിയും ഓലപ്പാമ്പായിരുന്നുവെന്ന് ഞാനൊഴികെ എല്ലാവർക്കും അറിയാമായിരുന്നു. എനിക്കു പോലും അത് പൂർണ്ണ വിശ്വാസമായില്ല. എന്നാൽ ആസ്തമയാൽ കിതച്ചു വലിക്കുന്ന ഓരോ ശ്വാസത്തിനും അധികാരത്തിന്റെ മണം ഉണ്ടായിരിക്കണമെന്ന വിധം സ്ഥാനമാനങ്ങൾക്കടിമയായ നിങ്ങൾ അതെല്ലാം വിട്ടെറിഞ്ഞ് എന്റെ മാത്രം വികാസ് ആയി അരികിൽ തിരിച്ചെത്തുമെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ച ഞാനാണ് വിഢി. പതിവു പോലെ യൂണിയന്റെ ഉത്തരവാദിത്വപ്പെട്ടവരോ അല്ലെങ്കിൽ ശശിഭൂഷനോ പിൻവിളി നടത്തുമെന്ന് കരുതിയെങ്കിലും അതു നടക്കാതെ വന്നതിന്റെ ഗർവ്വഭംഗത്തിലും നിരാശയിലുമാണ് നിങ്ങൾ തീവണ്ടി യാത്രക്കിടയിൽ ശശിഭൂഷനെ വിളിച്ച് താൻ വീണ്ടും സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്നു തീർച്ച പറഞ്ഞത്. ഇല്ല വികാസ്... ട്രേഡ് യൂണിയൻ സെക്രട്ടറിയുടെ കളിപ്പാട്ടക്കസേര കൈവിട്ടാൽ പിന്നെ എന്റെ കുട്ടിയ്ക്ക് ഉറങ്ങാൻ കഴിയില്ല. ഇൻഹേലറുകളുടെ സഹായമുണ്ടെങ്കിൽ പോലും അവനവനഹന്തയുടെ ഇളം ചൂടുള്ള കാറ്റടിക്കാതെ നിങ്ങൾക്കു ശ്വസിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ മശായിയും മിശിഹായുമല്ലാതെ മനുഷ്യനായി ജീവിക്കാനോ മരിക്കാനോ നിങ്ങൾക്കു കഴിയില്ല. എല്ലാറ്റിനും ഒറ്റമൂലി പരിഹാരം നിർദ്ദേശിക്കുന്ന, ഇപ്പോൾ ഉള്ളതെല്ലാം എക്കാലവും കൈപ്പിടിയിൽ ഒതുങ്ങണമെന്ന് ആഗ്രഹമുള്ളൊരു കടൽക്കിഴവനാണ് നിങ്ങളെന്നു പറഞ്ഞാൽ മുഷിയരുത്. ഇരുപതു വർഷമായി നിങ്ങളെ സഹിക്കുന്ന എനിക്കിതു പറയാൻ അർഹതയുണ്ടെന്നെങ്കിലും മനസിലാക്കണം. നിങ്ങളൊരു കാലഹരണപ്പെട്ടവനാണെന്നു തിരിച്ചറിയാൻ വലുതായി ചിന്തിക്കുകയൊന്നും വേണ്ട. പതിമൂന്നു വർഷം ട്രേഡ് യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടും വാർഷിക സമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച നിങ്ങളെ റെയിൽവേ സ്റ്റേഷനിലേയ്ക്കു യാത്രയാക്കാൻ എത്തിയത് എത്ര പേരായിരുന്നു? ആകെയൊരു സുധാംശു മാത്രം. അതും സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് നിങ്ങൾ അയാൾക്കു പലപ്പോഴായി ചെയ്തു കൊടുത്ത സഹായത്തിന്റെ നന്ദികൊണ്ടു മാത്രം. വാസ്തവത്തിൽ അങ്ങനെയൊരു ഒറ്റയാൾ അകമ്പടിയായിരുന്നോ നിങ്ങൾ പ്രതീക്ഷിച്ചിരുന്നത്? നിങ്ങൾ നിരാശനായിരുന്നുവെന്ന് എനിക്കു തീർച്ചയുണ്ട്. ആ യാത്രയയപ്പ് നിങ്ങളെ സംബന്ധിച്ചിടത്തോളം സ്വന്തം ശവഘോഷ യാത്രയുടെ മുന്നൊരുക്കമായിരുന്നു. കൊടികളും, മാലകളും, പൂക്കളും, മുദ്രാവാക്യങ്ങളും, കെട്ടിപ്പിടുത്തങ്ങളും, കരച്ചിലുകളുമൊക്കെയായി ഒരു വൻ യാത്രയയപ്പാണ് നിങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ സുധാംശുവിന്റെ ഒറ്റയാൾ അകമ്പടി നിങ്ങളെയാകെ തകർത്തു കളഞ്ഞിരിക്കണം. കനു ദായെപ്പോലെ ആത്മഹത്യയെപ്പറ്റിപ്പോലും ഒരുവേള നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഭയത്താൽ നിങ്ങൾ ഉടുത്തിരുന്ന വസ്ത്രത്തിൽ മൂത്രമൊഴിച്ചുവോയെന്നു പോലും എനിക്കു സംശയമുണ്ട്.

വയസ്സ് അറുപതേ ആയുള്ളൂവെങ്കിലും നിങ്ങൾ അറനൂറിന്റെ പഴക്കമുള്ളൊരു കിഴവനാണ് വികാസ്. നവീകരണത്തിനു വിധേയമാകാത്ത നിങ്ങളുടെ വിശ്വാസങ്ങൾ ആളുകളുടെ മേൽ അടിച്ചേൽപ്പിച്ചാൽ അവരെന്തു ചെയ്യും? ഫാക്ടറി തൊഴിലാളികൾ അവരുടെ അവധി ദിവസങ്ങളിൽ വല്ലപ്പോഴുമൊരു ആഡംബര ഹോട്ടലിൽ പോകുന്നതോ, അവർ കാലത്തിനനുസരിച്ച് മാറുന്നതോ, ആണും പെണ്ണും സൗഹൃദത്തോടെ ഇടപെടുന്നതോ, ശരീരത്തിന്റേയും മനസിന്റേയും ആവശ്യങ്ങളിലേയ്ക്ക് അവർ ബന്ധങ്ങളെ വളർത്തുന്നതോ ഒന്നും തന്നെ നിങ്ങൾക്കു ദഹിക്കുന്നില്ല. അവർ പുതിയ തലമുറയാണ് വികാസ്. നമ്മൾക്കു കുഞ്ഞുങ്ങളില്ലാത്തത് എത്ര നന്നായെന്ന് എനിക്കിപ്പോൾ തോന്നുന്നു. തനിയൊരു മുരടൻ തന്തക്കിഴവനായി നിങ്ങൾ അവരോടു പെരുമാറുന്നത് എനിക്കാലോചിക്കാൻ പോലും കഴിയുന്നില്ല. പ്രസംഗത്തിടെ 'ലണ്ടനിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി' എന്ന ഏംഗൽസിന്റെ പുസ്തകത്തെക്കുറിച്ചു പറയുമ്പോൾ പ്രസംഗവേദിയുടെ ചുവട്ടിലിരുന്ന് ചിലർ മൊബൈലിലെ വീഡിയോ ദൃശ്യങ്ങൾ കാണുകയായിരുന്നു എന്നൊരിക്കൽ വളരെ വേദനയോടെ എന്നോട് പറഞ്ഞതോർമ്മയുണ്ടോ? നിങ്ങൾക്കു വിഷമമാകുമെന്നു കരുതി അന്നൊഴിവാക്കിയ മറുപടി ഞാനിപ്പോൾ പറയുന്നു. ഗ്ലോബലൈസേഷനും നിയോലിബറലിസവുമെല്ലാം പ്രത്യക്ഷമായും പരോക്ഷമായും കടന്നാക്രമിക്കുന്ന കമ്പോള പരിതസ്ഥിതിയിൽ, സാമ്പത്തിക പ്രതിസന്ധിയാൽ യൂറോപ്പാകെ ഗതിമുട്ടിൽ നിൽക്കുന്ന സമയത്ത് ആരെങ്കിലും നൂറ്റെഴുപത് വർഷം പഴക്കമുള്ളൊരു പുസ്തകം കാണാപ്പാഠം പഠിച്ച്  വചനങ്ങളുരുവിട്ടാൽ അതു കേട്ടിരിക്കുന്ന ചെറുപ്പക്കാർ വിരസതയൊഴിവാക്കാൻ മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ടെങ്കിൽ പോലും അവരെ കുറ്റം പറയാനാകില്ല. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയും, ലണ്ടനിലെ തൊഴിൽ നഷ്ടവും, യൂറോ-ഡോളർ-രൂപ വിലയിലെ ആപേക്ഷിക വ്യതിയാനങ്ങളേയും പറ്റിയൊക്കെ ഒന്നു പഠിച്ചു സംസാരിച്ചു നോക്ക്. ആസ്ത്മാ വലിവുള്ള നിങ്ങളുടെ പ്രസംഗം അവർ കോളർ ട്യൂണായി ഇട്ടുകളയും. അതിന്റെ പേരിൽ നിങ്ങൾക്ക് വീണ്ടും അഹങ്കരിക്കുകയും ചെയ്യാം.

ട്രെയിനിൽ വച്ച് ബംഗാളികളായ തൊഴിലാളികളെ കേരളത്തിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക്കു കൊണ്ടു പോകുന്ന കാഴ്ചയുടെ ദുരവസ്ഥയും, പിന്നെ ഹിന്ദി സിനിമകളിലെ മദ്രാസി വില്ലന്റെ രൂപഗുണങ്ങളുള്ള ലേബർ കോണ്ട്രാക്ടറെ പരിചയപ്പെട്ടതുമാണല്ലോ എന്നെക്കാണാനുള്ള യാത്ര പാതിയിൽ മുടക്കി വീണ്ടും യൂണിയൻ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നു നിങ്ങൾ പറഞ്ഞു നടക്കുന്നത്. അത് പച്ചക്കള്ളമാണെന്ന് ‌എനിക്കറിയാം വികാസ്. നിങ്ങൾ വസ്തുതകൾ ഗ്രഹിക്കുന്നൊരു തൊഴിലാളി നേതാവല്ലേ? ട്രെയിനിൽ വച്ച് തൊഴിലാളികളെ തെറിവിളിക്കുകയും, തല്ലാനായി കൈയ്യോങ്ങുകയും ചെയ്യുന്നൊരു ലേബർ കോണ്ട്രാക്ടർ കമ്യൂണിസ്റ്റാണെന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തുമ്പോൾ അതൊരു അടവോ, നുണയോ ആണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി പോലും നിങ്ങൾക്കു നഷ്ടമായെന്നോ? അയാൾ അങ്ങനെ പരിചയപ്പെടുത്തിയാൽ തന്നെയും, തൊഴിലാളികളോട് ഇത്തരത്തിൽ പെറുമാറുന്നയാൾക്കൊരു കമ്യൂണിസ്റ്റുകാരനാകാൻ പറ്റില്ലെന്നു പറയാൻ നിങ്ങൾക്കു കഴിഞ്ഞോ? തൊഴിലാളികളെ ഈ വിധം തെറിവിളിച്ചും, തല്ലിയുമല്ല പണിയിടങ്ങളിലേക്കു കൊണ്ടു പോകേണ്ടതെന്ന് മറുത്തു പറയാൻ നിങ്ങളുടെ നാവു പൊന്തിയോ? നിങ്ങളതു ചെയ്തില്ലല്ലൊ, അല്ലേ? കൂടുതൽ ശക്തിയും അധികാരവും ഉള്ളവരെ കണ്ടാൽ പഞ്ചപുച്ഛമടക്കി ശ്വാസം വിഴുങ്ങി നിൽക്കുന്ന നിങ്ങൾ ആ പതിവു തെറ്റിച്ചിരിക്കില്ല. സഖാവ് ശശിഭൂഷന്റെയൊക്കെ മുന്നിൽ നിൽക്കുമ്പോൾ പ്രകടിപ്പിക്കുന്ന വിധേയത്വ ഭാവമായിരിക്കും ആ മദ്രാസി ലേബർ കോണ്ട്രാക്ടറുടെ മുന്നിലും നിങ്ങൾ ചേഷ്ട വച്ചിട്ടുണ്ടാകുക.

അല്ല വികാസ്, ഒന്നു ചോദിച്ചോട്ടേ? ബംഗാളിൽ നിന്ന് കേരളത്തിലേയ്ക്ക് തൊഴിലെടുക്കാൻ പോകുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസമൊരു ട്രെയിൻ യാത്രയിൽ വച്ചു മാത്രമാണോ നിങ്ങൾ അറിയുന്നത്? യുപി, ബീഹാർ, ഒറീസ്സ, ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് വർഷങ്ങളായി അന്യ സംസ്ഥാനങ്ങളിലേയ്ക്ക് തൊഴിൽ‌ തേടി പോകുന്നവരുടെ അവസ്ഥ മനസിലാക്കാൻ ഇത്രയും വർഷത്തെ യൂണിയൻ പ്രവർത്തനം കൊണ്ട് കഴിഞ്ഞില്ലെന്നോ? എണ്ണിപ്പതിമൂന്നു കൊല്ലം ട്രേഡ് യൂണിയൻ സെക്രട്ടറിയായ നിങ്ങൾ എപ്പോഴെങ്കിലും ഇതിനെക്കുറിച്ച് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടോ? ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രമം നടത്തിയിട്ടുണ്ടോ? എന്താണ് ഇതിന്റെ പിന്നാമ്പുറ സാഹചര്യങ്ങളെന്ന് പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അത്തരം ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി പത്തുമുപ്പതു കൊല്ലം തന്റെ നാടു ഭരിച്ച പാർട്ടിയെപ്പഴിച്ച് ഒരു ഒട്ടകപ്പക്ഷിയുടെ തലപൂഴ്ത്തൽ നാട്യം നടത്തുന്ന സമർത്ഥനായൊരു ഒഴിവുകഴിവുകാരനാണ് നിങ്ങൾ. ഇതെക്കുറിച്ച് ഞാൻ ചന്ദ്രയുമായി സംസാരിച്ചു. അവൻ നിങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് ചെയ്തത്. കൂട്ടുകാരികളുടെ തുറന്ന മാറിടം പകർത്താൻ വേണ്ടി മാത്രമല്ല കുട്ടികൾ ഇക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്ന് അവനാണ് എനിക്കു മനസിലാക്കിത്തന്നത്. എനിക്കാവശ്യമായ വിവരങ്ങൾ അവൻ മൊബൈലിൽ പരതി തിരഞ്ഞു തന്നു. മാധ്യമങ്ങളുടെ പക്ഷപാതപരമാർന്ന വാർത്താശൈലിയേയും വലതുപക്ഷ പൊതുബോധം ‌പ്രചരിപ്പിക്കുന്ന വ്യാജനിർമ്മിതികളേയും തിരിച്ചറിഞ്ഞ്, താനാണ് ‌ട്രേഡ് യൂണിയന്റെ ഉത്തരം താങ്ങിപ്പല്ലിയെന്ന അഹന്തയൊഴിവാക്കി കാര്യങ്ങളെ വസ്തുതാപരമായി സമീപിച്ചാൽ ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ മറ്റേത് സംസ്ഥാനത്തെ വലതുപക്ഷ സര്‍ക്കാരുകളേക്കാളും മെച്ചമാണെന്നു മനസിലാക്കാമെന്നാണ്‌ അവൻ പറയുന്നത്.  പശ്ചിമ ബംഗാളിലെ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ച് 2004-ൽ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രസ്ക്തമായ ചില ഭാഗങ്ങൾ‌ ചന്ദ്ര എനിക്കു വായിച്ചു തന്നു.  അതു കൂടാതെ ‌പശ്ചിമ ബംഗാളിന്റെ അവസ്ഥയും, താരതമ്യങ്ങളും അടങ്ങിയ ചിലതും അവനെനിക്കു വേണ്ടി വിശദീകരിച്ചു.  മൊബൈൽ ഫോണിൽ  വിരലുകൊണ്ടു തിരഞ്ഞു താളുകൾ മറിക്കുന്നതിനിടെ അവൻ പറഞ്ഞ കാര്യങ്ങൾ അനിയത്തി ചിത്ര ‌ധൃതിയിലൊരു കടലാസ്സിൽ കുറിച്ചിട്ടു. അതു പ്രകാരമുള്ള വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ബ്രിട്ടീഷ് ‌ഭരണകാലത്തും അതിനു ശേഷവുമായുള്ള രാജ്യവിഭജനങ്ങൾ, അതിന്റെ ഫലമായുണ്ടായ അഭയാർത്ഥി പ്രവാഹങ്ങൾ, അതിർത്തിയിലെ യുദ്ധങ്ങൾ, തീവ്രവാദ സംഘടനകൾ, പ്രതികൂലമായ കാലാവസ്ഥകളിലെ വരൾച്ചയും വെള്ളപ്പൊക്കവും, പലകാലങ്ങളിലായി മഹാമാരിയുടേയും ക്ഷാമത്തിന്റേയും വിളയാട്ടം എന്നിവയുടെ അവശേഷിപ്പുള്ളതാണ് വംഗഭൂമിയെന്ന യാഥാർത്ഥ്യവും ചരിത്രവും കാണാതെ പോകരുത്.  ദേശീയ  ശരാശരിയുടെ മുന്നുമടങ്ങോളം വരുന്ന ജനസാന്ദ്രതയാണ് ബംഗാളിലുള്ളത്. അതുകൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ ആളുകള്‍ക്ക് പുറമെ, പാക്കിസ്ഥാൻ-ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് വന്ന അഭയാര്‍ത്ഥികൾ എന്നിവയും ഈ പ്രശ്നത്തെ രൂക്ഷമാക്കി.  എന്നിട്ടും വികസനത്തിന്റെ അളവുകോലുകളായി നിങ്ങളൊക്കെ പറയുന്ന ജിഡിപി, എസ്‌ഡിപി തുടങ്ങിയവയിൽ രാജ്യശരാശരിയുമായും, ഇതര സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ അത്ര മോശമല്ല താനും. ഒരു കാലത്ത് ക്ഷാമ സംസ്ഥാനമായിരുന്നവസ്ഥയിൽ നിന്ന് മിച്ചഭക്ഷണ സംസ്ഥാനമായി മാറാൻ‌ കഴിഞ്ഞിട്ടുണ്ട്. ശിശുമരണം, സ്ത്രീ-ഗാർഹിക പീഡനം, പ്രാഥമിക വിദ്യാഭ്യാസംസാക്ഷരത, റോഡു വികസം, ധാന്യോൽപ്പാദനം തുടങ്ങി ഒരുപാടു നിരക്കകുളിൽ രാജ്യശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചു നിൽക്കുന്നതാണ് വസ്തുതകൾ തെളിയിക്കുന്നത്.  ബംഗാൾ മധുരമനോജ്ഞ സംസ്ഥാനമൊന്നുമല്ല. നിലവിൽ ഇന്ത്യയിലെ ദരിദ്രമായ എട്ടു സംസ്ഥാനങ്ങളിൽ ബംഗാളും ഉൾപ്പെടുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ പോലും താരതമ്യേന മികച്ച നിലയാണുള്ളത്. ഇന്ത്യയെന്ന രാജ്യം ആഗോളവൽക്കരണത്തേയും ഉദാരനയങ്ങളേയും പുണർന്നുകൊണ്ട് തുറന്ന കമ്പോളത്തെ സ്വാഗതം ചെയ്തപ്പോൾ മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിച്ച ഈ സംസ്ഥാനത്തിന് പതറാതെ നിവൃത്തിയില്ലായിരുന്നു. ഗ്രാമീണ തൊഴിലുകളുടെ ലഭ്യത കുറഞ്ഞു. കൃഷിയിടങ്ങളും, തോട്ടങ്ങളും ഉപേക്ഷിച്ച് മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ അവർ നിർബന്ധിതരായി. അന്യസംസ്ഥാനങ്ങളിലേക്കു പോലും തൊഴിലന്വേഷിച്ചു പോകാൻ പ്രേരിതരായി. അക്കൂട്ടത്തിൽ ചിലരെയാണ് നിങ്ങൾ ട്രെയിൻ യാത്രയിൽ‌ വച്ചു കണ്ടത്. കാർഷിക മേഖല തകർന്നതോടെ പരിഹാരമാർഗമായി വ്യവസായവൽക്കരണത്തെ സ്വീകരിക്കാൻ ‌ഗവൺമെന്റ് ശ്രമങ്ങളാരംഭിച്ചു.  എന്നാൽ അതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ സിങ്കൂരിലേയും, നന്ദിഗ്രാമിലേയും ‌പ്രശ്നങ്ങൾക്കു കാരണമായി.

നന്ദിഗ്രാം കലാപത്തിൽ അനാഥനായ പയ്യനെ ട്രെയിനിൽ വച്ചുകണ്ട കാര്യം ‌നിങ്ങൾ പറഞ്ഞിരുന്നല്ലോ. ശരിയാണ്; സിങ്കൂരിലും, നന്ദിഗ്രാമിലും സംഭവിക്കാൻ പാടില്ലാത്തതു തന്നെ സംഭവിച്ചു. എന്നാൽ എല്ലാക്കാര്യങ്ങൾക്കും ഒരു മറുവശമുണ്ടെന്നാണ് ചന്ദ്ര പറയുന്നത്. അവിടെ ഗവണ്മെന്റിനെ മാത്രം ‌പഴിചാരിയിട്ടു കാര്യമില്ല. നന്ദിഗ്രാമിൽ സ്വതന്ത്ര സാമ്പത്തിക മേഖലയാരംഭിച്ച് വ്യവസായമാരംഭിക്കാൻ ഒരു ഇന്തോനേഷ്യൻ ‌ഗ്രുപ്പ് മുന്നോട്ടു വരുന്നു. എട്ടോളം സംസ്ഥാനങ്ങളെ ഇതിനായി അവർ സമീപിച്ചെങ്കിലും കേന്ദ്ര രാസവള വകുപ്പിന്റെ അനുമതി ലഭിച്ചത് പശ്ചിമബംഗാളിനാണ്. സംരംഭത്തിനായി സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയതോടെ മാവോയിസ്റ്റുകൾ‍,  ജമാഅത്തെ ഉലമ ഹിന്ദ് , തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവർ‌എതിർപ്പുമായെത്തി. അതിനെ തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ കാര്യങ്ങൾ അവിടം‌ കൊണ്ടും നിന്നില്ല. എതിർപ്പു പ്രകടിപ്പിച്ച കക്ഷികൾ പദ്ധതി പ്രദേശം ‌പിടിച്ചെടുത്തു. വ്യവസായത്തെ അനുകൂലിച്ച കുടുംബങ്ങളെ അവിടെ നിന്നും ഓടിച്ചു വിട്ടു. പദ്ധതി പ്രദേശത്തേയ്ക്കുള്ള ഗതാഗത മാർഗങ്ങളായ പാലങ്ങളും, റോഡുകളും തകർത്തു. സുരക്ഷാ സേനയ്ക്കു പോലും ‌പ്രവേശിക്കാനാകാത്ത വിധത്തിൽ അവിടം ഒറ്റപ്പെട്ടു. പ്രശ്നപരിഹാരത്തിനായെത്തിയ പോലീസിനെ തോക്കും, ബോംബുമായാണ് പ്രദേശം ‌പിടിച്ചെടുത്ത ജനങ്ങൾ നേരിട്ടത്. അതിനെ തുടർന്ന് അരുതാത്തതു സംഭവിച്ചു. വെടിവയ്പ്പുണ്ടായി, പല ജീവനുകൾ നഷ്ടപ്പെട്ടു. എന്നാൽ ആളും, ആയുധവും കൊടുത്ത് ജനങ്ങളെ സംഘടിപ്പിച്ചതിനു പുറകിൽ ഇടത്തരം ജന്മികളുടെ പങ്ക് തള്ളിക്കളയാനാകില്ല. മതിയായ രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരുന്ന പല ഇടത്തട്ടുകാരും ഭൂമി നഷ്ടപ്പെടാതിരിക്കാൻ ‌കലാപത്തിന്റെ എരിതീയിൽ എണ്ണയൊഴിച്ചു. അവർക്കു മറ പിടിക്കാൻ രാഷ്ട്രീയ സംഘടനകൾ കൂടി എത്തിയപ്പോൾ കാര്യങ്ങളാകെ കൈവിട്ടു പോയി. ചൂടുവെള്ളത്തിൽ ‌വീണ പൂച്ചയുടെ‌ അവസ്ഥയായി ഗവൺമെന്റിന്. വ്യവസായ നയങ്ങളെ തള്ളിപ്പറയേണ്ടുന്ന ഗതികേടു വരെ വന്നു. ഇതിന്റെ ഫലമോ? അന്യ സംസ്ഥാനത്തേക്കുള്ള തീവണ്ടികളിൽ നാടുവിട്ട് തൊഴിലെടുക്കാൻ ‌പോകുന്നവരുടെ എണ്ണം പിന്നെയും കൂടി. വികാസ് എന്നു പേരുണ്ടെങ്കിലും ഉള്ളാലെ വികസനത്തോട് പുറംതിരിഞ്ഞു നിന്ന, സാങ്കേതിക മുന്നേറ്റങ്ങളെ എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു കൊല്ലങ്ങളായി സമരം ചെയ്യിച്ച  അമ്മാവനെപ്പോലുള്ള ശുദ്ധതാവാദക്കാരാണ് ഇതിനെല്ലാം പരോക്ഷ കാരണക്കാരെന്നാണ് ചന്ദ്ര ‌പറയുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തനത്തിരക്കുകൾക്കിടയിൽ കിട്ടുന്ന ചില വിശ്രമ നിമിഷങ്ങളിലെങ്കിലും അവൻ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കുന്നത്, തിരുത്തുന്നത് ‌നന്നായിരിക്കും. ആശയപരമായി പൊരുത്തപ്പെടാതെ 60 കൊല്ലം രാഷ്ട്രീയത്തെ മതപരതയായിക്കണ്ട്, സ്വയം പരിശോധിക്കാതെയും പരിഹരിക്കാതെയും 13 കൊല്ലം തുടർച്ചയായി യൂണിയൻ സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചു കിടക്കുന്ന ഒരാളെ തിരുത്താൻ ഈ വിവരങ്ങൾക്കു കഴിയുമെന്നുള്ള ‌പൂർണ്ണ വിശ്വാസമൊന്നും  എനിക്കില്ല. അത്തരക്കാരുടെ ചില ധാരണകൾ മാറ്റാൻ പ്രയാസമാണ്. ഈയിടെ മഹാശ്വേതാ ദീദി പച്ചക്കള്ളങ്ങളും പൊതുബോധങ്ങളും നിറഞ്ഞൊരു കത്തയച്ചതും ,  അതിനു കൃത്യമായി മറുപടി ലഭിച്ചപ്പോൾ വീണിടത്തു കിടന്നുരുണ്ടു ചെന്ന് വിഷയവുമായി ബന്ധമില്ലാത്തൊരു സമരത്തിലേയ്ക്ക് കാര്യങ്ങളെ ബന്ധിപ്പിച്ചതുമെല്ലാം നിങ്ങൾക്കറിവുള്ള കാര്യങ്ങളാണല്ലോ. അത്തരമൊരു മലക്കം മറിച്ചിൽ  ഞാനും പ്രതീക്ഷിക്കുന്നുണ്ട്. എത്രയൊക്കെയായാലും നിങ്ങളുടെ രാപ്പനിയറിയാവുന്ന പാവം അരുണയല്ലേ ഞാൻ.

ട്രെയിനിൽ വച്ചു കണ്ട തൊഴിലാളികളുടെ കൂട്ടത്തിൽ നന്ദിഗ്രാമുകാരനായൊരു അനാഥപ്പയ്യനുണ്ടായിരുന്നു എന്നു പറഞ്ഞിരുന്നല്ലോ. ഊരും, പേരും, വീടും, കൂലിയുമെല്ലാം ചോദിച്ചറിഞ്ഞ നിങ്ങൾ അവനെത്ര വയസ്സായെന്ന് ചോദിച്ചില്ലെന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ ദേഷ്യം എത്രയെന്ന് നിങ്ങൾക്കറിയാമോ? കെട്ടിടം പണിയെടുക്കാനുള്ള പ്രായമൊക്കെ അവനായോ? അതൂഹിക്കാൻ കുറ്റബോധം നിറഞ്ഞ കണ്ണുകൾ നിങ്ങൾക്കു തടസ്സമായോ? ബാലവേല കുറ്റകരമാണെന്നറിയാവുന്ന എന്റെ യൂണിയൻ സെക്രട്ടറീ, റെയിൽവേ പോലീസിന്റെ സഹായത്താൽ അവനെയെങ്കിലും നിങ്ങൾ അക്കൂട്ടത്തിൽ നിന്നു മോചിപ്പിച്ചിരുന്നെങ്കിൽ മനസിനുള്ളിലെങ്കിലും ഞാൻ നിങ്ങളെ അഭിനന്ദിച്ചേനേ. എന്നാൽ അവനു വേണ്ടി നീട്ടിയത് ഉത്തരവാദിത്വപ്പിഴയുടെ കുറ്റബോധം ചുവയ്ക്കുന്ന ഒരു നേരത്തെ ആഹാരം. നിങ്ങൾക്കില്ലെങ്കിലും, അവനെനെങ്കിലും ആത്മാഭിമാനമുള്ളതു കൊണ്ടായിരിക്കണം ആ ഭിക്ഷ അവൻ നിരസിച്ചത്. വീർത്തു പൊട്ടാറായ നിങ്ങളുടെ അഹന്തയുടെ കാറ്റു കുത്തിക്കളഞ്ഞ ആ മിടുക്കനെ എനിക്കൊന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കണമെന്നുണ്ട്. അവനെപ്പോലും രക്ഷിക്കാൻ ശ്രമിക്കാത്ത നിങ്ങൾ പിന്നെ ചെയ്തതെന്താണ്? നേതാവ് ശശിഭൂഷനെ ഫോണിൽ വിളിച്ച ശേഷം വീണ്ടും യൂണിയൻ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്നു പറഞ്ഞ് സ്വയം ത്യാഗിയായി. എന്റെ മശായ്... എന്റെ മിശിഹാ... ഒരിക്കലുമൊരു നല്ല മനുഷ്യനാകാൻ കഴിയില്ലെന്ന്, ഒരു നല്ല തൊഴിലാളി നേതാവാകാൻ കഴിയില്ലെന്ന് നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു.  ആസ്ത്മയാൽ കിതച്ചു വലയുന്ന നിങ്ങൾക്കു കിടന്നുറങ്ങാൻ ആ പയ്യൻ ഊതി വീർപ്പിച്ചു തന്ന തലയിണയില്ലേ? വാസ്തവത്തിൽ അതാണു നിങ്ങൾ. അതു മാത്രമാണ് നിങ്ങൾ.

ഞാൻ ‌നിർത്തുകയാണ്. ഇതു വായിക്കുമ്പോൾ‌ നിങ്ങളുടെ മുഖം ചുവക്കുന്നതും , അവനവനഹന്തയുടെ കുമിള പൊട്ടുന്നതും, ശ്വാസമെടുക്കാൻ ആയാസപ്പെടുന്നതുമെല്ലാം ഞാൻ മനക്കണ്ണിൽ കാണുന്നുണ്ട്. പലകാലമായി പറയണമെന്നു കരുതിയതെല്ലാം നിങ്ങളെ അറിയിച്ചതിന്റെ ആശ്വാസമാണ് എനിക്കിപ്പോൾ തോന്നുന്നത്. കെട്ടുപാടുകളെയെല്ലാം അയച്ചു കളഞ്ഞ് ഞാനൊന്നാഞ്ഞു നിശ്വസിക്കട്ടേ...

സസ്നേഹം,
അരുണ.



* What is anti-story? 
A work of fiction in which the author breaks in some way the conventional rules of short story telling, usually with some feature (for example, a lack of plot or characters, unusual punctuation, odd subject or presentation, etc.) which strongly challenges the reader’s expectations. It is narrative of short-story length that makes no effort to follow a plot and ignores structural conventions, character motivations, and the like. It also arises in response to negative or cynical stories where again the intent is to undermine the original story.

30 comments:

Devadas V.M. said...
This comment has been removed by the author.
ഉദയപ്രഭന്‍ said...

ദീര്‍ഘകാലം യൂണിയന്‍ സെക്രട്ടറി ആയിരന്ന ആള്‍ക്ക് തൊഴിലാളി പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിചില്ലങ്കില്‍ വീണ്ടും ആ സ്ഥാനം ഏറ്റെടുക്കുകയല്ല വേണ്ടത്. തെറ്റുകള്‍ ഏറ്റുപറഞ്ഞു ആത്മഹത്യ ചെയ്യണം. കഥ എന്നോ ലേഖനമെന്നോ എന്താണ് വിളിക്കേണ്ടതെന്നെറിയില്ല. നന്നായി. ആശംസകള്‍.

Kaithamullu said...

ദേവന്‍ എഴുതേണ്ട കഥയല്ലിത്. എങ്കിലും എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നിയിരിക്കാവുന്ന ആശ്വാസം(കീഴ്ശ്വാസം) എനിക്കൂഹിക്കാം!

“....കീഒരു മുറിപ്പത്തൽ കഥയായതുകൊണ്ടും, ഒറ്റയിരിപ്പിൽ അതിക സമയം മെനക്കെടുത്താതെ എഴുതുന്നതുകൊണ്ടും -ആ കഥയെപ്പോലെത്തന്നെ- ഇതിലും സാഹിത്യ ഗുണമൊന്നും ‌പ്രതീക്ഷിക്കേണ്ടതില്ല.‌“ എന്നെഴുതിയത് നന്നായി!

ഷൈജൻ കാക്കര said...

ആസ്ത്മയ്ക്ക് കീഴടങ്ങിയ പാർട്ടി നേതാക്കളൂടെ പ്രതിപുരുഷനാണ് സഖാവ് വികാസ് റോയി...

വികാസിന്റെ ഭാര്യ ചോദിക്കുന്ന ഓരോ ചോദ്യവും നാം എത്ര നാളായി കേൾക്കുന്നു... ഇങ്ങ് കേരളത്തിലും... വികാസുമാരുടെ ജല്പനങ്ങളും ഭീക്ഷണികളും... ശശിഭൂഷന്മാരുടെ ഭീക്ഷണികൾക്ക് മുന്നിൽ വികാസുമാരും പഞ്ചപുച്ഛമടക്കി ശ്വാസം വിഴുങ്ങി നിൽക്കുന്നു... ശ്വാസം വിഴുങ്ങി നിൽക്കുന്നതാണ് ശരിയായ പാർട്ടിബോധമെന്ന് അറിഞ്ഞും അറിയാതേയും പടർന്നിരിക്കുന്നു...

കേരളത്തിന്റെ അവസ്ഥയിലും വായിക്കാല്ലേ...

ajith said...

കാരണമായിത്തീര്‍ന്ന കഥ വായിക്കാത്തതുകൊണ്ട് പ്രകോപനവിഷയമെന്തെന്ന് അറിയില്ല. എന്തായാലും ഈ പ്രതികഥയും ഇഷ്ടമായില്ല

mini//മിനി said...

കഥ രണ്ടും വായിച്ച് പഠിക്കട്ടെ,, എന്നിട്ട് അഭിപ്രായം പറയാം.

ലത said...

ദീദീ, വയറിളക്കത്തിനുള്ള മരുന്ന് പാളയന്‍കോടന്‍ പഴമല്ല.....

G P RAMACHANDRAN said...

സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഇപ്പോഴത്തെ നിലവാരമറിയാന്‍ ബാചെലര്‍ പാര്‍ട്ടി എന്ന സിനിമ കണ്ടാല്‍ മതി.

രശ്മി വാവ said...

താഴെ നിന്നു മൂന്നാമത്തെയും നാലാമത്തെയും പാരഗ്രാഫുകളെ ഒതുക്കിയിരുന്നെങ്കില്‍, ആദ്യമെഴുതിയ ഡിസ്‌ക്ലൈമര്‍ വേണ്ടി വരില്ല. ആ രണ്ടു പാരഗ്രാഫും കുറച്ചുകൂടി വിശദീകരിച്ച് ഒരു ലേഖനമായി എഴുതി, കഥയുടെ ഭാഗമായി, എന്നാല്‍ കത്തിന്റെ ഭാഗമായി അല്ലാതെ കൊടുത്തിരുന്നെങ്കില്‍ നന്നായേനേ എന്നു തോന്നി.

സുസ്മേഷ് ചന്ത്രോത്ത് said...

സന്തോഷ് ഏച്ചിക്കാനത്തിന്‍റെ 'ശ്വാസം' നന്നായി എഴുതിയ ഒരു കഥയായിട്ടാണ് എനിക്കു തോന്നിയത്.അതിന്‍റെ അവസാനം വായനക്കാരന്‍ പ്രതീക്ഷിക്കുന്ന ക്ലൈമാക്സ് തന്നെയാണെന്നതാണ് അതിന്‍റെ ന്യൂനത.
പ്രതികഥ സംവാദമുയര്‍ത്തട്ടെ.ഭാവുകങ്ങള്‍.

Devadas V.M. said...

@shashi,ajith,രശ്മി :
ഇതൊരു പ്രതികഥാ ശ്രമം മാത്രമായിരുന്നു. പ്രതികഥയെന്നാല്‍ പ്രതികരണ കഥ അല്ലെങ്കില്‍ മറുപടി കഥ എന്നല്ല ‌‌അര്‍ത്ഥം . അതുകൊണ്ടാണ് കഥാന്ത്യം ‌‌അതിന് നിര്‍വ്വചനം നല്‍കേണ്ടി വന്നതും :))


@രശ്മീ,
അതിന്റെ ‌‌ആവശ്യം ഉണ്ടെന്ന് തോന്നിയില്ല. ഈ വിവരങ്ങളെല്ലാം ലളിതമായ ഗൂഗിള്‍ തിരച്ചിലില്‍ കിട്ടാവുന്ന ‌‌വിവരങ്ങളേ ഉള്ളൂ, മാത്രമല്ല കത്തിന്റെ ഭാഗമായല്ലാതെ ഇതിനെ epistolary ആയി മാറ്റിയാൽ ഘടന വീണ്ടും കഥയോടടുക്കും. അതു വേണ്ടെന്നു കരുതി തന്നെയാണ് ലഘുവുവരം/വിവരണം പ്രതികഥയുടെ ഭാഗമാക്കിയത്.

@സുസ്മേഷ്: 'ശ്വാസ'ത്തെ സംബന്ധിച്ച് എന്റെ അഭിപ്രായം/വായന തിരിച്ചാണ്. വെറും പൊതുബോധപരികല്‍പ്പനകളെ മാത്രം പിന്‍പറ്റിക്കൊണ്ട് വേണ്ടത്ര രാഷ്ട്രീയ-സാമൂഹ്യ നീരീക്ഷണങ്ങളില്ലാതെ എഴുതിയ ഒന്ന്. കൊമാലയും, പന്തിഭോജനവുമൊക്കെ എഴുതിയയാളില്‍ നിന്ന് പ്രതീക്ഷിക്കാനാകാത്തത്. അപ്പോള്‍ ‌‌ഒരു മറുപുറശ്രമം നടത്തിയെന്ന് മാത്രം.

@ALL: വായന‌‌യ്‌‌ക്കും, വിമര്‍ശനങ്ങള്‍ക്കും നന്ദി

A. C. Sreehari said...

devadas,

it is really a brave attempt after kumaran asan's poem: chinthavishtayaaya sita!

i think his "swaasam" is a 'good' story [though not as sushmesh said]. but when i read your story, i felt his as politically incorrect. i think, he is a male chauvinist [after papa hemingway!]

Sudeep said...

ഇപ്പോഴാണ് വായിച്ചത്.

'അറനൂറിന്റെ പഴക്കമുളള' അനേകം കിഴവന്മാരുടെ (പുല്ലിംഗം മാത്രം) നവീകരണത്തിനു വിധേയമാകാത്ത വിശ്വാസങ്ങളെ എടുത്തുകാട്ടാന്‍ നല്ലൊരു ശ്രമമാണ് ദേവദാസ് നടത്തിയിട്ടുള്ളത്. ഒരു "കമ്മ്യൂണിസ്റ്റ്" കുടുംബത്തില്‍ വളര്‍ന്നുവന്നയാള്‍ എന്ന നിലയ്ക്ക് എനിക്കത് ഒരു വ്യക്തിപരമായ അനുഭവം കൂടിയാണ് -- എന്റെ അമ്മ പാര്‍ട്ടി പ്രവര്‍ത്തകനും യൂണിയന്‍ നേതാവും ആയിരുന്ന എന്റെ അച്ഛനോട് പറയാനാഗ്രഹിച്ച വരികള്‍ പലതും ഈ കത്തിലുണ്ട് എന്നെനിക്ക് തോന്നുന്നു.

എന്നാല്‍ 'ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ മറ്റേത് സംസ്ഥാനത്തെ വലതുപക്ഷ സര്‍ക്കാരുകളേക്കാളും മെച്ചമാണെ'ന്ന തീര്‍ത്തും ദുര്‍ബ്ബലമായ ഒരു പ്രതിരോധശ്രമം ദയനീമായി തോന്നി. വലതുപക്ഷ സര്‍ക്കാരുകള്‍ മെച്ചമാണ് എന്നോ മുതലാളിത്തം മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി എന്നോ വിശ്വസിച്ചിരിക്കുന്നവരോട് മാത്രം സംവദിക്കാനാണ് ഈ പ്രതികഥ എഴുതിയത് എന്ന തോന്നല്‍ ഉണ്ടാക്കുന്നു ആ ഭാഗം. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളില്‍ നിന്ന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ക്കുള്ള, ഉണ്ടായിരുന്ന, പ്രതീക്ഷ അതിനപ്പുറത്തേയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അതിനോട് കൂടി കൂടുതല്‍ നന്നായി സംവദിക്കാന്‍ ശ്രമിക്കാമായിരുന്നു.

ഈ കഥയില്‍ത്തന്നെ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ആണ്‍കോയ്മയും ജാതിക്കോയ്മയുമൊക്കെ എങ്ങനെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുഖമുദ്രയായി മാറി എന്നതും ഈ തരം മുരടിച്ച, നവീകരണത്തിനു വിധേയമാകാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കപ്പുറത്തേയ്ക്ക് വലതുപക്ഷത്തിന്റെ കൂടെപ്പോവലല്ലാതെ എന്തെല്ലാം സാധ്യതകള്‍ കാലം നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ട്‌ എന്നൊക്കെ ഒന്നാലോചിക്കുകയെങ്കിലും ചെയ്യാമായിരുന്നു, ഏതാണ്ടൊരു ലേഖനമായി ഇതിനെ രൂപപ്പെടുത്തിയ സ്ഥിതിയ്ക്ക്.

സസ്നേഹം
സുദീപ്

Devadas V.M. said...

സുദീപ്,

പ്രതികഥ(antistory) ആയതുകൊണ്ട് തന്നെയാണ് കഥയും, കഥാപാത്രങ്ങളും, വസ്തുതകളും, വിവരണങ്ങളുമൊക്കെ രാഷ്ട്രീയബന്ധിതമായി കടന്നു വന്നത്. അത് 'കഥ'യുടെ സാഹിത്യ രൂപത്തിൽ നിന്ന് ഭിന്നമായതും. എഴുത്തിന് ശേഷം എഴുതിയതിൽ ‌എഴുത്തുകാരന് ഒരു പങ്കുമില്ല; വായന തീർത്തും വായനക്കാരന്റെ സ്വകീയതയാണ്. പക്ഷേ ഈ കുറിപ്പിലെ ചില പരാമർശങ്ങളൊടു പ്രതികരണം നടത്തേണ്ടതുണ്ട്.

# <<'ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ മറ്റേത് സംസ്ഥാനത്തെ വലതുപക്ഷ സര്‍ക്കാരുകളേക്കാളും മെച്ചമാണെ'ന്ന തീര്‍ത്തും ദുര്‍ബ്ബലമായ ഒരു പ്രതിരോധശ്രമം ദയനീമായി തോന്നി. >>
@ ബംഗാളിനെപ്പറ്റി പൊതുബോധം‌ പങ്കുപറ്റിയുള്ള വൈകാരികതമാത്രമാണ് വികാസ് പങ്കുവയ്ക്കുന്നത്. 13 കൊല്ലം തൊഴിലാളി നേതാവായി ബംഗാളിൽ കഴിഞ്ഞ ഒരാളിൽ നിന്ന് വരേണ്ട പ്രതികരണമായിരുന്നില്ല അത്. അതുകൊണ്ടാണ് വസ്തുതകൾ നിരത്തിരുണയ്ക്ക് പ്രതിരോധിക്കേണ്ടി വരുന്നത്.

# << ആണ്‍കോയ്മയും ജാതിക്കോയ്മയുമൊക്കെ എങ്ങനെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുഖമുദ്രയായി മാറി >>
@ ആൺകോയ്മയും, ജാതിക്കോയ്മയുമെല്ലാം സമൂഹത്തിലെ (തിന്മ)യാഥാർത്ഥ്യങ്ങളാണ്. സ്വാഭാവികമായും സമൂഹാനുസാരിയായ സ്ഥാപനങ്ങളിലേയ്ക്കും, സംഘടനകളിലേയ്ക്കും അത് പ്രചരിക്കാൻ സാധ്യത ഏറെയാണ്. പക്ഷെ ഇവിടെ നിലവിൽ അതിനോട് എതിർക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്ന രാഷ്ട്രീയം ഏതെന്ന തിരിച്ചറിവാണ്, അതിനെ ചെറുക്കാൻ ‌നയരൂപീകരണം നടത്തുന്ന സംഘടനയാണ് കൂടുതൽ പുരോഗമനപരമായി കാര്യങ്ങളെ സമീപിക്കുന്നത്. ആൺ‌/ജാതി-കോയ്‌മ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുഖമുദ്രയായി മാറി എന്നതൊരു ഡിക്ലറേറ്റീവ് അല്ലേ? അതുള്ള ചുരുക്കം പേരുണ്ടെങ്കിലും അടച്ചാക്ഷേപം ഒരുതരം നിരാകരണമല്ലേ?

# << നവീകരണത്തിനു വിധേയമാകാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കപ്പുറത്തേയ്ക്ക് വലതുപക്ഷത്തിന്റെ കൂടെപ്പോവലല്ലാതെ എന്തെല്ലാം സാധ്യതകള്‍ കാലം നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ട്‌ >>
@ എനിക്കു കലഹിക്കാനുള്ളതു പോലും ഇടതുപക്ഷത്തോടാണ്, ഇടതുപക്ഷക്കാരോടാണ്. വലതുപക്ഷത്തോട്, വലതുപക്ഷത്തിന്റെ കൂടെ പോകുന്നവരോട് ‌കലഹിച്ചോ, സംവേദിച്ചോ നഷ്ടപ്പെടുത്തുന്ന ഊർജ്ജം/സമയം വൃഥാവിലാണെന്നാണ് കരുതുന്നത്. ഇവിടെ കഥയിലെ വികാസ് ഒരു ബിംബം ആയിരുന്നു. കമ്യൂണിസ്റ്റ് ‌പഴയമുടെ ആധിക്യം പേറുന്ന , പൊതുബോധഹിതാനുസാരിയായ ഒരു നേതൃ ബിംബം; ഒരു പ്രഷർ ‌വാൽവ്. അതിനെ ആയുധമാക്കി ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള, അല്ലെങ്കിൽ ‌വീണ്ടും പൊതുബോധഭാഗമാക്കാനുള്ള ശ്രമമായിരുന്നു 'ശ്വാസ'ത്തിന്റെ രാഷ്ട്രീയം. അതിനോടുള്ള പ്രതിരോധവും, വസ്തുതാവിവരണവും, പ്രതികരണവുമായിരുന്നു 'നിശ്വാസം'.

കുറിപ്പിലെ ബാക്കി ഭാഗങ്ങളോട് യോജിപ്പും , വായനയ്ക്ക് നന്ദിയും രേഖപ്പെടുത്തുന്നു...

സസ്നേഹം.

Sudeep said...

‎"ആൺ‌/ജാതി-കോയ്‌മ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുഖമുദ്രയായി മാറി എന്നതൊരു ഡിക്ലറേറ്റീവ് അല്ലേ? അതുള്ള ചുരുക്കം പേരുണ്ടെങ്കിലും അടച്ചാക്ഷേപം ഒരുതരം നിരാകരണമല്ലേ?"

ആണോ? ഇത് ഞാന്‍ മാത്രം പറഞ്ഞതല്ല. ആര്‍ എസ് എസ് കഴിഞ്ഞാല്‍ അംബേദ്‌കറുടെ ചിന്തയെ ഏറ്റവും അധികം എതിര്‍ത്തിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആണ് എന്ന് ചന്ദ്രഭാന്‍ പ്രസാദ് പറയുന്നു. സി പി എം ആണ് കേരളത്തിലെ ഇപ്പോഴത്തെ ബി ജെ പി എന്ന് കല്ലേന്‍ പൊക്കുടന്‍ പറയുന്നു. ബംഗാളിലെ സി പി എമ്മില്‍ ഉള്ളത്രയും ബ്രാഹ്മണ/കായസ്ഥ മേല്‍ക്കോയ്മ ഒരു സംസ്ഥാനത്തും ബി ജെ പി യില്‍ പോലും ഇല്ല. കേരളത്തില്‍ തന്നെ, ആണ്‍ കൊയ്മയും മോറല്‍ പോലീസിങ്ങും കുത്തകയാക്കി വെച്ചിരിക്കുന്നത് ആര്‍ എസ് എസും (എ ബി വി പി യും) ഡി വൈ എഫ് ഐ / എസ്‌ എഫ് ഐ യും പി എഫ് ഐ യും അല്ലേ? ഇതൊക്കെ സത്യങ്ങളല്ലേ? അതിനോടൊക്കെ കണ്ണടയ്ക്കാന്‍ പറ്റുമോ?

(ചന്ദ്രഭാന്‍ പ്രസാദ് പഞ്ഞത് ഇങ്ങനെയാണ്: എസ് ആനന്ദുമായി ഒരു അഭിമുഖത്തില്‍:

"What do you think about the brahmanism/ hinduism of the communists?"

"Christianity didn't have the Varna Order, and nor did Islam. Both the religious system came to India with many good virtues, but the Chatur-Varna Order corrupted them. Similarly, Communism came with wonderful notions of equality, but the Chatur-Varna Order corrupted Communism as well. As recent history shows, the two organised groups — RSS and Communists — are more hostile to Ambedkarism than anybody else. In fact, between RSS and CPI-CPI[M], the latter are more dangerous as they don't believe in debate. You can abuse the RSS and still get away. But, the so-called Left will not leave you")

Devadas V.M. said...

ചന്ദ്രഭാന്‍ പ്രസാദ് പറഞ്ഞതുകൊണ്ട് മാത്രം ഒരു കാര്യം ‌പൊതുസ്വീകാര്യമാകണമെന്നുണ്ടോ? ച.പ്രസാദിന്റേത് ‌, അങ്ങേരുടെ വാദമോ, അഭിപ്രായമോ ആയിരിക്കാം. പക്ഷേ വെറും ഡിക്ലറേഷനപ്പുറം ഉപോൽബലകമായി ഒരു തെളിവും മുന്നോട്ടു വയ്കുന്നില്ല. അതുകൊണ്ട് ആ വാദം വിഴുങ്ങണമെങ്കിൽ ഉപ്പു വേറെ വിഴുങ്ങണം. സ്വത്വവിരുദ്ധവാദം, മൃദുഹൈന്ദവത എന്നിവ പുരോഗമനപ്രസ്ഥാനങ്ങളിലും , ഇടതുപക്ഷത്തേയ്ക്കുമൊക്കെ നിരങ്ങി നീങ്ങുന്നതിലെ അപകടമൊക്കെ പറഞ്ഞാൽ മനസിലാകും. അതുകൊണ്ട് തന്നെയാണ് "വെള്ളം കയറാത്ത അറകളുള്ള ശുദ്ധസൈദ്ധാന്തികമായ ഒന്നാണ് ‌ഇന്ത്യൻകമ്യൂണിസ്റ്റു പാർട്ടികളെന്നും അഭിപ്രായമില്ല"യെന്ന് മുകളിൽ‌ പറഞ്ഞതും. ഉപോൽബലകങ്ങളില്ലാതെ ഹൈപ്പോതീസീസെന്നു പോലും വിളിക്കാനാകാത്ത പരുവത്തിലൊരു അഭിപ്രായം; അതും RSSനെ ചേർത്തു വച്ച് ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടികളെ , ജാതീയതയെ താരതമ്യം ചെയ്യുന്നതിലെ നൈതികതയിലും , രാഷ്ട്രീയ വീക്ഷണത്തിലും കാര്യമായ പ്രശ്നങ്ങളുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

Sudeep said...

'ചന്ദ്രഭാന്‍ പ്രസാദ് പറഞ്ഞതുകൊണ്ട് അങ്ങനെയാണ്' എന്നല്ല പറഞ്ഞത്, അദ്ദേഹം ചരിത്രത്തെക്കുറിച്ചാണ് അല്ലാതെ പൊതുബോധത്തെക്കുറിച്ചല്ല പറയുന്നത് എന്നാണ്.

For some reading on this topic:

"When Ambedkar pushed for the Poona Pact in 1932, demanding separate electorates for Dalits, the Indian Left kept its distance from the issue. Symptomatically, E.M.S. Namboodiripad wrote: “This was a great blow to the freedom movement. For this led to the diversion of people’s attention from the objective of full independence to the mundane cause of the upliftment of the Harijans.”

..

Since before Independence, the mainstream Left framed the class question safely within the nationalist question; for EMS and his comrades, this issue was not a diversion.

Ambedkar had the courage to push for a radical division within the framework of nationalist politics, by asking for separate electorates. By calling Ambedkar’s cause “mundane”, EMS drew a specious distinction between the working class and Dalits, holding the former to be “superior”..

..

Ambedkar pointed out how the class system had an “open-door character”, whereas castes were “self-enclosed units”. He gave a brilliant explanation of caste’s forced endogamy: “Some closed the door: others found it closed against them.”

..

In a discussion after the screening of his film, Jai Bhim Comrade, Anand Patwardhan said that even though Gandhi erred on the caste system, he did more against untouchability than the Left. Under the stark light of this observation, the Left must rethink its ideological history.."

(The Left’s Untouchable, Outlook India)

"നവോത്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയി എന്നവകാശപ്പെടുന്ന മാര്‍ക്സിസ്റ്റുകള്‍ പോലും സവര്‍ണ്ണ കുടുംബ പരിഷ്കാരങ്ങളെ മാത്രമാണ് പരിഗണിച്ചിരുന്നത്.."
(കെ കെ കൊച്ച്‌, ഈ എം എസ്സും എം ജി എസ്സും ചരിത്രത്തെ സങ്കുചിതമാക്കി, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 മെയ്‌ 13-19)

സി പി എമ്മിന്റെ (സി പി ഐ യുടെയും) നേതൃനിരകളില്‍ എത്രത്തോളം ദലിതര്‍ / പിന്നോക്ക ജാതിക്കാര്‍ ഉണ്ടായിട്ടുണ്ട് എന്നത് കണ്ടുപിടിക്കാന്‍ റോക്കറ്റ് സയന്‍സ് അറിയണം എന്നില്ല. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സി പി എം സ്ഥാനാര്‍ഥികളില്‍, പി ബി കളില്‍, കേന്ദ്ര കമ്മിറ്റികളില്‍ ഒക്കെ എത്ര ശതമാനം ബ്രാഹ്മണരും കായസ്ഥരും ഉണ്ട് എന്നും എത്ര നായര്‍ /നമ്പ്യാര്‍ /നായനാര്‍ / നമ്പൂതിരിമാര്‍ നേതൃത്വം അടക്കിവാണു / വാഴുന്നു എന്ന് കണ്ടുപിടിക്കാനും. വി എസ്സും പിണറായിയും ആണ് സംസ്ഥാന നേതൃത്വത്തില്‍ ആദ്യമായി വന്ന പിന്നോക്കക്കാര്‍. സ്ത്രീകളുടെ പ്രാതിനിധ്യം പറയുകയും വേണ്ട.

ഏറെ പഴയതല്ലാത്ത ഈ ഒരു സ്റ്റാറ്റസ് മെസേജും അതില്‍ നടന്ന സംഭാഷണങ്ങളും 'പൊതുബോധത്തെ' മുന്‍നിര്‍ത്തിയല്ല, വസ്തുതകളെ മുന്‍നിര്‍ത്തിയാണ്.

Devadas V.M. said...

സുദീപ്,
സ്വതന്ത്രത്തിന് മുന്നുള്ള കാലം മുതലിങ്ങോട്ടുള്ള ചരിത്രത്തില്‍ നിന്നു ചിലര്‍ എഴുതിയതിനെ ചെറി പിക്ക് ചെയ്തു ക്വാട്ട് എഴുതിയതല്ലാത്ത വിഷയത്തിന്റെ സമകാലികതയിലോ, പൂര്‍ണ്ണതയിലോ സമീപിക്കുന്നില്ല എന്നാണെനിക്കു തോന്നിയത്. (ഇത്തരം പല ക്വാട്ടുകളും അനവസരത്തില്‍ പലപ്പോഴായി പലരും ‌‌അവനവന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാറുണ്ട്. യൂത്ത് ഫോര്‍ ഇക്വാലിറ്റിക്കാരും, സംഘികളുമൊക്കെ അംബേദ്‌‌ക്കറെ മിസ്ക്വാട്ടു ചെയ്യുന്നത് സുദീപും ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു).
ഇന്ത്യയില്‍ ജാതീയത എന്ന വിഷയത്തില്‍ ഇഫക്റ്റീവ് ലെഫ്റ്റ് ആയി ഇടപെട്ട/പെടുന്ന സംഘടനകളില്‍ ഇടതു‌‌പാര്‍ട്ടികളുടെ സ്ഥാനം എവിടെ വരും? ഒരു താരതമ്യപ്പട്ടിക തയ്യാറാക്കാമോ? അതില്‍ സിപിയെമ്മിന്റെ സ്ഥാനം എന്തായിരിക്കും? എത്രാമത്തേതായിരിക്കും എന്നറിയാന്‍ ‌‌ആഗ്രഹമുണ്ട്. ഇന്നും നിലനില്‍ക്കുന്ന ജാതീയ മതില്‍ക്കെട്ടുകള്‍ പൊളിക്കുന്നതു മുതല്‍ മിശ്രവിവാഹം പ്രോത്സാഹിക്കുന്നതു വരെയുള്ള ശ്രമങ്ങള്‍ നടത്തുന്ന ഒരു പാര്‍ട്ടിയുടെ സമകാലികതയില്‍ നിന്നാണ് ഞാന്‍ അതിനെ, അതിന്റെ രാഷ്ട്രീയത്തെ നോക്കിക്കാണുന്നത്. അല്ലാതെ ഇന്റലിജന്‍ഷ്യാ-എന്‍ജി‌‌ഓ-പരിസരങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ (മാത്രം)നിന്നല്ല. ഇടതുപാര്‍ട്ടികള്‍ക്ക് ജാതീയത കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍ ഉണ്ടായിരിക്കാം പക്ഷേ പിഴവുകളുണ്ടെന്നതും, പിഴവുകളേ ഉള്ളൂവെന്നതും (അതും ‌‌ആറെസെസ്സിനെ ചേര്‍ത്തു കെട്ടി താരതമ്യം ചെയ്ത്) രണ്ട്‌ വാദങ്ങളാണ്.

"നവീകരണത്തിനു വിധേയമാകാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കപ്പുറത്തേയ്ക്ക് വലതുപക്ഷത്തിന്റെ കൂടെപ്പോവലല്ലാതെ എന്തെല്ലാം സാധ്യതകള്‍ കാലം നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ട്‌ എന്നൊക്കെ ഒന്നാലോചിക്കുകയെങ്കിലും ചെയ്യാമായിരുന്നു" എന്നൊരു വാദമുയര്‍ത്തുന്നയാള്‍ ; ഇന്ത്യന്‍ ‌‌ഇടതു പാര്‍ട്ടികളെ RSSആയുള്ള താരതമ്യത്തില്‍ ഒട്ടും നൈതികതയുടെ പ്രശ്നം കാണാത്തയാള്‍ നടത്തുന്ന ഒരു വിമര്‍ശനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം എനിക്കും തിരിച്ചറിയാന്‍ കഴിയണ്ടേ? :) പ്രതീകാത്മക-യഥാര്‍ത്ഥ-ഇടതര്‍ ‌‌ഇഫക്റ്റീവായി ഇക്കാര്യത്തില്‍ ഇടപെട്ട് റിസള്‍ട്ടുണ്ടാക്കുന്നതുവരെയെങ്കിലും "ഇഫക്റ്റീവ് ലെഫ്റ്റി"ന്റെ കൂടെ നില്‍ക്കാന്‍ ആണ് എന്റെ ആഗ്രഹം / താല്‍പ്പര്യം ...രാഷ്ട്രീയവും.
സുദീപിന്റെ പഴയ സ്റ്റാറ്റസ്സിലെ ജാതി തിരിച്ചുള്ള പട്ടികയെപ്പറ്റിയുള്ള പോസ്റ്റ് വൈകിയാണെങ്കിലും കണ്ടിരുന്നു. അതില്‍ ‌‌അയ്യപ്പദാസിന്റെ അഭിപ്രായങ്ങളില്‍ കൂടുതലായൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇടപെടാതിരുന്നത്. ഇപ്പോഴും അതുതന്നെ അവസ്ഥ...

Sudeep said...

‎"വിഷയത്തിന്റെ സമകാലികതയിലോ, പൂര്‍ണ്ണതയിലോ സമീപിക്കുന്നില്ല എന്നാണെനിക്കു തോന്നിയത്." --> Do you say the same about Anand Patwardhan's film, "Jai Bhim Comrade" and Anand's comments quoted in that Outlook article?

Further, "ഇന്ത്യയില്‍ ജാതീയത എന്ന വിഷയത്തില്‍ ഇഫക്റ്റീവ് ലെഫ്റ്റ് ആയി ഇടപെട്ട/പെടുന്ന സംഘടനകളില്‍ ഇടതു‌‌പാര്‍ട്ടികളുടെ സ്ഥാനം എവിടെ വരും? ഒരു താരതമ്യപ്പട്ടിക തയ്യാറാക്കാമോ? അതില്‍ സിപിയെമ്മിന്റെ സ്ഥാനം എന്തായിരിക്കും? എത്രാമത്തേതായിരിക്കും എന്നറിയാന്‍ ‌‌ആഗ്രഹമുണ്ട്."

My understanding is that except for some interventions in Tamil Nadu, CPI(M) draws a near-zero in this regard. I would like to hear more on this from people who have been involved in the struggles against casteism in India in some way or the other.

പി ബി യിലുള്ളവരുടെ ജാതി തിരിച്ചുള്ള പട്ടികയില്‍ പിന്നാക്കക്കാര്‍ ഒന്നോ രണ്ടോ മാത്രമാവുന്നത് പാര്‍ട്ടി ജാതീയതയെ address ചെയ്യാന്‍ വിസമ്മതിക്കുകയും "ഞങ്ങള്‍ക്കൊന്നും ജാതിയില്ല" എന്ന് പറയുകയും ചെയ്യുന്നതിലൂടെ ജാതീയത എന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ ഫലത്തില്‍ വളം വെച്ചുവളര്‍ത്തലാണ് എന്ന തിരിച്ചറിവ് അയ്യപ്പദാസിനെക്കാള്‍, റോബിയെക്കാള്‍ ദേവദാസിനുണ്ട് എന്നാണ് എന്റെ വിശ്വാസം.

Devadas V.M. said...

സുദീപ്,
ഇവിടെ ഒരു വിഷയത്തിലാണോ, അതോ പ്രസ്തുത ലേഖനത്തിന്മേലാണൊ ചര്‍ച്ച? ആനന്ദ് പട്വര്‍ദ്ധന്റെ സിനിമ ഞാന്‍ കണ്ടിട്ടില്ല.
" വിഷയത്തിന്റെ സമകാലികതയിലോ, പൂര്‍ണ്ണതയിലോ സമീപിക്കുന്നില്ല " എന്നു പറഞ്ഞത് അതിന്മേലുള്ള ലേഖനത്തെയല്ല; മുകളിലെ കമെന്റുകളെ/വിരുദ്ധതയെയാണ്. (ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ആധികരികമെന്നോ, സമ്പൂര്‍ണ്ണമെന്നോ അല്ല മറുവാദം)
#1 വിഷയം വളരെ ലളിതമാണ്. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ജാതിയെ ഭേതപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളാണെന്ന് ഞാന്‍ കരുതുന്നു. സമകാലികതയിലും, ചരിത്രത്തിലും അത് തന്നെയായിരുന്നു.
>> ഇക്കാര്യത്തില്‍ സുദീപിന്റെ അഭിപ്രായമെന്താണ്?

#2 ആ ഇഫക്റ്റീവ് ലെഫ്റ്റിലാണ് എനിക്കു വിശ്വാസമുള്ളത്. അതല്ലെങ്കില്‍ പ്രസ്തുത വിഷയത്തില്‍ ‌‌ഇഫക്റ്റീവ് ‌‌ആയ ഒരു ഫലം ഉണ്ടാക്കുന്നവര്‍ വേറെ വരണം . "ഇഫക്റ്റീവ്/റിസള്‍ട്ട്" എന്നിവയാണ് കീവേഡുകള്‍. പ്രതീകാതമക വിപ്ലവം നടത്തി ഈയാംപാറ്റകളെ സൃഷ്ടിക്കുന്ന ഏര്‍പ്പാടല്ല.

ഇതിനു മുന്നെയുള്ള കമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തി എന്നല്ലാതെ അതിന് മറുപടി കണ്ടില്ല. ‌‌ഇഫക്റ്റീവ് ലെഫ്റ്റിനെ വെടക്കാക്കി സ്ഥാപിച്ചുകൊണ്ട് വാദമുയര്‍ത്തുന്നതും ; അതിലെ പ്രശ്നങ്ങളെ ധനാത്മക വിമര്‍ശനത്തോടെ സ്വീകരിക്കുന്നതും രണ്ട് രീതിശാസ്ത്രമാണ്. സ്വത്വവാദത്തില്‍ എനിക്ക് സിപി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളോട് വിയോജിപ്പുണ്ട്. അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.
http://malayal.am/node/5984 -> മലയാള്‍.അമ്മിലെ ലേഖനം.

Sudeep said...

ഇവിടെ പ്രതിപാദിച്ച വിഷയവുമായി ബന്ധപ്പെട്ട ലേഖനം എന്ന നിലയ്ക്കാണ് ആ ലേഖനത്തില്‍ നിന്ന് ഉദ്ധരിച്ചത്. പരിഭാഷപ്പെടുത്തിയത് എന്നെക്കാള്‍ കൂടുതല്‍ നന്നായി ഈ കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയുന്നവര്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്.

ദേവദാസ് സൂചിപ്പിച്ച വിഷയങ്ങള്‍ക്ക്‌ ഓരോന്നായി മറുപടി പറയാം.

#1 വിഷയം വളരെ ലളിതമാണ്. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ജാതിയെ ഭേതപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളാണെന്ന്‌ ഞാന്‍ കരുതുന്നു. സമകാലികതയിലും, ചരിത്രത്തിലും അത് തന്നെയായിരുന്നു.
>> ഇക്കാര്യത്തില്‍ സുദീപിന്റെ അഭിപ്രായമെന്താണ്?

ചരിത്രത്തിലായാലും സമകാലികതയിലായാലും അത് അങ്ങനെയല്ല എന്നാണ് എന്റെ അഭിപ്രായം. ചരിത്രത്തില്‍ നിന്ന്, ചരിത്രത്തിന്റെ വളച്ചൊടിക്കലുകളില്‍ നിന്ന് :
"കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകനേതാവെന്ന് ഏതെങ്കിലും വ്യക്തിയെ വിളിക്കാമെങ്കില്‍ അത് അദ്ദേഹമാണ് (പി കൃഷ്ണപിള്ള) എന്ന് ഇ എം എസ്സ് പറയുന്നു. എന്നാല്‍ ആരാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ യഥാര്‍ത്ഥ സ്ഥാപകനേതാവ്? സ: കെ വി പത്രോസ് എന്ന ദലിത്‌ വംശജനാണ്. തിരുവിതാംകൂര്‍-കൊച്ചിയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെഒന്നാമത്തെയും രണ്ടാമത്തെയും സെക്രട്ടറിയായിരുന്ന സ:പത്രോസിന്റെ പേര് 408 പേജുകളുള്ള 'കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍' എന്ന (നമ്പൂതിരിപ്പാട്‌ എഴുതിയ) ചരിത്രരേഖയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടേയില്ല.." ( സഖാക്കളേ,നിങ്ങളോര്‍ക്കുന്നുവോ നിങ്ങളെ നിങ്ങളാക്കിയ ഈ കുന്തക്കാരന്‍ ബലിയാടിനെ? )

സമകാലികതയെപ്പറ്റിയാണെങ്കില്‍, ചെങ്ങറ സമരം നടക്കുമ്പോള്‍ സമരക്കാരെ കള്ളന്മാര്‍ എന്ന് വിളിക്കുകയും ജാതീയതയ്ക്കെതിരെ ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങള്‍ക്ക് 'തട'യിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ദലിത്‌-ആദിവാസി സംഗമങ്ങള്‍ നടത്തുകയും നടത്തുക എന്നതിനപ്പുറത്തേയ്ക്ക് എവിടെയാണ്, ഏത് വിഷയത്തിലാണ് കേരളത്തില്‍ സി പി എം / സി പി ഐ ഇടപെട്ടിട്ടുള്ളത്? ചിത്രലേഖയുടേതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അങ്ങേയറ്റം പ്രതിലോമാകരമായിട്ടാണ് സി പി എം ഇടപെട്ടത്.

Sudeep said...

#2 ആ ഇഫക്റ്റീവ് ലെഫ്റ്റിലാണ് എനിക്കു വിശ്വാസമുള്ളത്. അതല്ലെങ്കില്‍ പ്രസ്തുത വിഷയത്തില്‍ ‌‌ഇഫക്റ്റീവ് ‌‌ആയ ഒരു ഫലം ഉണ്ടാക്കുന്നവര്‍ വേറെ വരണം . "ഇഫക്റ്റീവ്/റിസള്‍ട്ട്" എന്നിവയാണ് കീവേഡുകള്‍. പ്രതീകാതമക വിപ്ലവം നടത്തി ഈയാംപാറ്റകളെ സൃഷ്ടിക്കുന്ന ഏര്‍പ്പാടല്ല.

എന്തുകൊണ്ടാണ് മുഖ്യധാരാ ഇടതുപാര്‍ട്ടികളെ "effective left" എന്ന് വിളിക്കുന്നത്‌ എന്നത് വ്യക്തമല്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതികള്‍ ഈ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ശ്രീ നാരായണ ഗുരു എന്നിവരുടെയൊക്കെ നേതൃത്വത്തില്‍ നടന്ന സമരങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാഗമായിത്തന്നെ ആദ്യകാലത്ത് പിന്നോക്കക്കാരും ദളിതരും ഒക്കെ നടത്തിയ (പിന്നീട് ഇതേ പാര്‍ട്ടികള്‍ തള്ളിപ്പറയുകയോ മായ്ച്ചുകളയുകയോ ചെയ്ത) സമരങ്ങളും കടുത്ത എതിര്‍പ്പുകളെ വകവയ്ക്കാതെ ഒരു ഈഴവനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ് തീരുമാനവും എല്ലാം ഈ ഭേദപ്പെട്ട നിലയ്ക്ക് കാരണമായിട്ടുണ്ട്. അടിയന്തിരാവസ്ഥാ കാലത്തുപോലും നക്സലൈറ്റുകള്‍ 'സാമ്രാജ്യത്വ ചാരന്മാരാണ്' എന്ന തരം നിലപാടാണ് മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ -- സി പി എമ്മും സി പി ഐ യും -- എടുത്തിട്ടുള്ളത്. തമിഴ് നാട്ടിലും ആന്ധ്രയിലും എല്ലാം ഈ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെക്കാള്‍ ശക്തിയായി, effective ആയി ജാതീയതയെ നേരിടുന്ന പാര്‍ട്ടികളും ഗ്രൂപ്പുകളും സജീവമാണ്.

Devadas V.M. said...

സുദീപ്,
ആദ്യമേ പറയട്ടേ. രണ്ട് തലത്തില്‍ നിന്നാണ് നമ്മള്‍ സംസാരിക്കുന്നത്. ഇന്ത്യന്‍ ‌കമ്യൂണിസ്റ്റ് പാര്‍ട്ടികളെ, പ്രത്യേകിച്ചും കേരളത്തിലെ സിപിഎമ്മിനെ ഇകഴ്ത്തുക എന്ന ലക്ഷ്യത്തോടെയാണ് സുദീപ് വാചകങ്ങളും, വാദങ്ങളും ഉയര്‍ത്തുന്നത് . എന്നാല്‍ ഇവകളുടെ ഇഫക്റ്റീഫ് ലെഫ്റ്റ് എന്ന ചരിത്ര-സമകാലിക-സ്വാധീനത്തെയാണ് ഞാന്‍ ഉയര്‍ത്തുന്നത്. സുദീപിനാകട്ടെ ഇവയുടെ ചരിത്ര-സമകലികതയില്‍ വിശ്വാസമില്ല. << - നവീകരണത്തിനു വിധേയമാകാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കപ്പുറത്തേയ്ക്ക് വലതുപക്ഷത്തിന്റെ കൂടെപ്പോവലല്ലാതെ - >> എന്ന വാദഗതിയോടെയാണ് സുദീപ് ഈ പോസ്റ്റിടുന്നത്. അപ്പോള്‍ സൂചിതമായ ‌നിലപാട് പ്രത്യക്ഷത്തില്‍‌ വ്യക്തമാണ്. അതുകൊണ്ട് നമ്മളിതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയേ ഉള്ളൂ.

വ്യക്തിപരതയിലൂന്നിയുള്ള കേവല ആരോപണങ്ങളാണ് സുദീപ്‌ ഉന്നയിക്കുന്നത്. ഇ.എം.എസ് അംബേദ്ക്കറോടിങ്ങനെ പറഞ്ഞു, ഇ.എം.എസ് കെ വി പത്രോസിനെപ്പറ്റി പറഞ്ഞില്ല എന്നിങ്ങനെ. അതുകൊണ്ടാണ് ഞാന്‍ സാമൂഹ്യാനുസാരിയായ ഇഫക്റ്റീവ് ലെഫ്റ്റ് എന്ന് മുകളില്‍ ആവര്‍ത്തിച്ചതും. പത്രോസിനെപ്പറ്റി നെടുനീളന്‍ ലേഖനമെഴുതുന്ന ഇ.എം‌.എസിനെക്കാള്‍ ഭൂപരിഷ്ക്കരണത്തിന് തുടക്കമിടുന്ന മുഖ്യമന്ത്രി, അതു കൂടാതെ പ്രോഗ്രസീവ് പോളിസികള്‍ക്കു തുടക്കമിട്ട നേതാവ് എന്ന നിലയിലാണ് ഞാന്‍ ഇഫക്റ്റീവ് ലെഫ്റ്റിനെ കാണുന്നത്. അല്ലാതെ ഇ.എം.എസ് എന്ന മനുഷ്യന്‍/നേതാവ് ‌സമ്പൂര്‍ണ്ണനാണെന്നോ, പിഴവുകള്‍ക്കതീതനാണെന്നോ ഒരു വാദവുമില്ല. ഇ.എം.എസ് വിമര്‍ശനവും , ഇഫക്റ്റീവ് ലെഫ്റ്റ് എന്ന ആശയവും രണ്ടാണ്. അടുത്തത് വീണ്ടും അച്ചുതാനന്ദന്‍ എന്ന വ്യക്തി ചങ്ങറ സമരക്കാരെക്കുറിച്ചു പറഞ്ഞതിന്മേലാണ്. ‌മുത്തങ്ങാ സമരവും, ചെങ്ങറ സമരവും സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തതെങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്. ചെങ്ങറ സമരത്തില്‍‌ ഇടതു സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും ശരിയായിരുന്നു എന്ന അഭിപ്രായവും എനിക്കില്ല.

തമിഴ്നാട്ടിലും, ആന്ദ്രയിലും, രാജസ്ഥാനിലും മാത്രമേ ഇടതുപാര്‍ട്ടികള്‍ ജാതീയതയ്ക്കെതിരായി പോരാടുന്നുള്ളൂ എന്ന വാദം തെറ്റാണ്. കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ ഈ സംസ്ഥാനങ്ങളുടെ നിലയുമായി താരതമ്യം ചെയ്യുന്നതിലെ മാപനപ്പിഴവാണത്. ജാതിമതിലുകളില്ലാതാക്കലും, ക്ഷേത്ര പ്രവേശനങ്ങളും, വഴി നടത്തങ്ങളുമെല്ലാം നമ്മള്‍ ഈ കേരളത്തില്‍ നേടിയിട്ടുണ്ട്. തീര്‍ച്ചയായും ഗുരു-അയ്യങ്കാളി-അയ്യപ്പന്‍ ‌തുടങ്ങിയ വ്യക്തികള്‍ക്കും, അവരുടെ പ്രസ്ഥാനങ്ങള്‍ക്കും ‌പങ്കുണ്ട്. പക്ഷേ അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇടതു പാര്‍ട്ടികള്‍ നടത്തിയ മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കുന്നത് സെലക്റ്റീവ് അംനേഷ്യയാണ്. പാലിയം സമരം പോലെയുള്ള ജാതീയതയില്‍ നേരിട്ടിടപെട്ട ഒരുപാട് സമരചരിത്രങ്ങള്‍ ഇടതു പാര്‍ട്ടികള്‍ക്കു പറയാനുണ്ട്. കവ്വായി സമരം, പുഞ്ചാവി സമരം, അമരാവതി സമരം, കൊട്ടിയൂര്‍ സമരം, കൂത്താളി സമരം തുടങ്ങി എത്രയോ ചെറുതും വലുതുമായുള്ള സമരങ്ങളിലൂടെയാണ് ഭൂമിയ്ക്കായും, ജന്മി-ജാതീയത-യ്ക്കെതിരായും ഇടതുപാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ ഉണ്ടായത്. ഇതിനെയെല്ലാം കണ്ണടച്ചിരുട്ടാക്കി ഇന്റലിജെന്‍ഷ്യാകളുടെ മുറിയ്ക്കകത്തെ തിയറിയില്‍ മാത്രം അഭിരമിക്കാന്‍ ഞാന്‍ ഏതായാലും ഒരുക്കമല്ല. ഇവയൊന്നും വെറും നൊസ്റ്റാള്‍ജിക് പരിവട്ടങ്ങളല്ലായെന്നാണ് വച്ചാത്തി ഇഷ്യൂവിലെ സമകാലികത വരെ തെളിയിക്കുന്നത്. അതായത് ആന്ദ്രയിലും, രാജസ്ഥാനിലും, തമിഴ്നാട്ടിലുമൊക്കെ ഇപ്പോള്‍ നടത്തുന്ന ഇടപെടലുകള്‍ കേരളത്തില്‍ ‌എത്രയോ മുന്നെ നടന്നി-ത്തിയി-ട്ടുണ്ട്. അതുകൊണ്ട് ‌കേരളത്തിലെ പാര്‍ട്ടി വേറെ, തമിഴ്നാട്ടിലെ വേറെ എന്നതെല്ലാം അപൂര്‍ണ്ണനിരീക്ഷണത്തിന്റെ ഫലമായുള്ള കാമ്പില്ലാത്ത വാദമാണ്. കേരളത്തിന്റെ നിലവിലെ സാമൂഹിക-സാമ്പത്തിക-അവസ്ഥകള്‍ ഇതരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായതിനാല്‍‌ ഇടപെടലുകളും വ്യത്യസ്ഥമാണ്.
(Cont.)

Devadas V.M. said...

പിന്നെ നേതൃനിരയിലെ ജാതി-എണ്ണത്തെക്കുറിച്ച്. നേതൃനിരയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതില്‍ സന്തോഷമേയുള്ളൂ. എന്നാല്‍ അതിലും വലുതായി കാണുന്നത് ‌നേതൃത്വത്തിന്റെ നയരൂപീകരണത്തെയാണ്. അബ്ദുള്‍കലാമും, കെ.ആര്‍ നാരായണനും ഇന്ത്യയിലെ പ്രഥമ പൗരന്മാരായതുകൊണ്ട് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷ/ദളിത പ്രശ്നങ്ങള്‍‌ തീരുമോ? അപ്പോള്‍ നേതൃനിരയിലെത്തുക എന്നത് പ്രതീകാത്മകമായ ഒരു പ്രോഗ്രസീവ് മുന്നേറ്റമാണ്. ഇഫക്റ്റീവ് ആയി നടക്കേണ്ടത് പോളിസി മേക്കിങ്ങിലാണ്. അതിനാല്‍ തന്നെയാണ് ഇഫക്റ്റീവ്‌ ലെഫ്റ്റിനെ - പ്രതീകാത്മക ലെഫ്റ്റിനെയല്ല- പിന്തുണയ്ക്കേണ്ടി വരുന്നത്.

<< - ചരിത്രത്തിലായാലും സമകാലികതയിലായാലും അത് അങ്ങനെയല്ല എന്നാണ് എന്റെ അഭിപ്രായം - >>
കേരളത്തിന്റെ പുരോഗമനാത്മകമായ ചരിത്രത്തില്‍ ഇടതു/കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പങ്കില്ലെന്ന് വിശ്വസിക്കുന്ന/നിലപാടുള്ള ഒരാള്‍ മുകളില്‍ ‌ഞാന്‍ അഭിപ്രായങ്ങളെ എങ്ങനെയെടുക്കും എന്ന് നിശ്ചയമില്ല. മാത്രമല്ല ഇത് ‌2 എഴുത്തുകാര്‍ / കഥകള്‍- തമ്മിലുള്ള വ്യവഹാരത്തില്‍ നിന്നാണല്ലോ ഉരുത്തിരിഞ്ഞത്. വീണ്ടും ആവര്‍ത്തിക്കുന്നു. സന്തോഷ്‌ എച്ചിക്കാനം എഴുതിയ രാഷ്ട്രീയ കഥയ്ക്ക്, രാഷ്ട്രീയമായി തന്നെ ഒരു പ്രതികഥയായിരുന്നു എഴുത്തിന്റെ ലക്ഷ്യം. എന്നെ സംബന്ധിച്ചിടത്തോളം -സാഹിത്യ ഗുണ/നിലവാരത്തിനപ്പുറം- അത്, അതിന്റെ രാഷ്ട്രീയ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.

പറയാനുള്ളതെല്ലാം മുകളില്‍ ‌പല കമെന്റുകളായി പറഞ്ഞു കഴിഞ്ഞിരിക്കുന്നു...
അതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു...
(End)

Sudeep said...

When talking about the 'effective left', it is necessary to tell us why you think it is an effective left. Is it an individual called Achuthanandan who handled the Chengara struggle, or is it an LDF government? Is it just a personal thing that Pathrose's name goes missing from a historical document titled 'Kerala Communist History?' I don't think these are just 'personal' issues -- be it the rift between CPI and Ambedkar (Dange was the 'person' there), or the way a CPM historian reads Ambedkar.

Ravichandran, a dalit activist and a faculty member at English and Foreign Languages University, Hyderabad adds: "there are different CPM's in India. In Tamil Nadu and Andhra Pradesh they work differently and in Kerala and Bengal they work differently. Even in Tamil Nadu and in Andhra Pradesh they speak caste only recently, which is the result of strong dalit movement.

See this video, where Dalit poet M.B Manoj talks about Kerala in relation to its caste discourses. Tracing its historical trajectories Manoj talks about how social reformations in Kerala started with caste as a central analytical category. However, a combination of forces, including communist parties, backward communities and minorities, made this category invisible, pushing Dalits and tribals into the sidelines of social development in Kerala. Manoj also reflects on the unique ways in which caste operates in Kerala - what he terms as the double-consciousness which forms the Malayali identity."

Sudeep said...

These particular instances only reflect the larger historical fact that the left has refused to accept/acknowledge Ambedkar's call for participatory democracy.

"കേരളത്തിന്റെ പുരോഗമനാത്മകമായ ചരിത്രത്തില്‍ ഇടതു/കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പങ്കില്ലെന്ന് വിശ്വസിക്കുന്ന/നിലപാടുള്ള ഒരാള്‍" --> I think that is pushing words into my mouth. What I said was that "കേരളത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതികള്‍ ഈ ഇടതുപാര്‍ട്ടികള്‍ക്ക് *മാത്രം* അവകാശപ്പെട്ടതല്ല."

Devadas V.M. said...

"I think that is pushing words into my mouth. What I said was that"
തീർച്ചയായും അല്ല.

എന്റെ ചോദ്യം ഇതായിരുന്നു
{
#1 വിഷയം വളരെ ലളിതമാണ്. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ജാതിയെ ഭേതപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളാണെന്ന്‌ ഞാന്‍ കരുതുന്നു. സമകാലികതയിലും, ചരിത്രത്തിലും അത് തന്നെയായിരുന്നു.
'' ഇക്കാര്യത്തില്‍ സുദീപിന്റെ അഭിപ്രായമെന്താണ്?
}
സുദീപിനെ മറുപടി
{
ചരിത്രത്തിലായാലും സമകാലികതയിലായാലും അത് അങ്ങനെയല്ല എന്നാണ് എന്റെ അഭിപ്രായം
}
ഇതര പുരോഗമന പ്രസ്ഥാനങ്ങളുടേയും, വ്യക്തികളുടേയും സുവ്യക്തമായ പങ്ക് ‌ഞാൻ കുറച്ചു കാണുന്നില്ല. "കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ജാതിയെ ഭേതപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്ന" എന്നാണ് ചോദിച്ചത്. അപ്പോൾ മറുപടി ഉദ്ദേശിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചാണ്. മുകളിലെ മറുപടിയിൽ നിന്ന്; ഒന്നുകിൽ ഇടതു പാർട്ടികളുടെ പങ്ക് സുദീപ് പരിഗണിക്കുന്നില്ല; അല്ലെങ്കിൽ പരിഗണിക്കുന്നെങ്കിലും പൊതു ഇടത്തിൽ പറയാൻ ‌തയ്യാറാകുന്നില്ല. ചരിത്രത്തിലും സമകാലികതയിലും അവയ്ക്കൊരു പങ്കുമില്ലെന്ന് പറഞ്ഞ് കൈകഴുകുന്നു. പിന്നെ എന്തിന്മേലാണ് ഞാൻ‌ ചർച്ച നടത്തേണ്ടത്? ഇഫക്റ്റീവ്‌ലി ഇഫക്‌റ്റീവ് ലെഫ്റ്റ്‌ ആയിരുന്നു എന്റെ സൂചന; അതിനെ ചരിത്രത്തിലും, സമകാലികതയിലും നിഷേധിക്കുന്ന നിലപാടുകളോട് എങ്ങനെ ചർച്ച തുടരും?

"കേരളത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതികള്‍ ഈ ഇടതുപാര്‍ട്ടികള്‍ക്ക് *മാത്രം* അവകാശപ്പെട്ടതല്ല."
എന്ന് സുദീപ് തന്നെ പറയുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടേയും, വ്യക്തികളുടേയും സുവ്യക്തമായ പങ്ക് ‌ മാറ്റി നിർത്തിയാൽ കേരളത്തിന്റെ ചരിത്രത്തിൽ ജനാധിപത്യ-തിരഞ്ഞെടുപ്പ്-രാഷ്ട്രീയപ്രവർത്തന-ങ്ങളിൽ പങ്കെടുക്കുന്ന കേരളത്തിലെ ഇടതു വലതു പാർട്ടികളിൽ സിപിഎമ്മിന്റെ പങ്ക്/സ്ഥാനം എങ്ങനെയാണ്?


കെവി പത്രോസിനെപ്പറ്റി എഴുതിയില്ലെങ്കിൽ അക്കാര്യം പറയണം; വിമർശിക്കണം. അതുകൊണ്ട് മാത്രം സിപിയെം അപ്പാടെ കീഴാള വിരുദ്ധമാണെന്ന് വാദിക്കുന്നതിന് പുറകിലെ രാഷ്ട്രീയം പരതാതെ തന്നെ വ്യക്തമാണല്ലോ. ചെങ്ങറ സമരം കൈകാര്യം ചെയ്തതിൽ ‌പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. എന്നു കരുതി മേൽപ്പറഞ്ഞ സമരങ്ങൾ
{ പാലിയം സമരം, കവ്വായി സമരം, പുഞ്ചാവി സമരം, അമരാവതി സമരം, കൊട്ടിയൂര്‍ സമരം, കൂത്താളി സമരം തുടങ്ങി എത്രയോ ചെറുതും വലുതുമായുള്ള സമരങ്ങൾ }
എന്നിവയെയൊന്നും സുദീപ് കാണുന്നില്ല; പരിഗണിക്കുന്നില്ല. ചില ദളിത് ഗവേഷരുടെ പ്രത്യേക പരാമർശങ്ങൾ; ചില വ്യക്തികളുടെ പിഴവുകൾ; ചില സമരങ്ങൾ കൈകാര്യം ചെയ്ത രീതിയിലെ പിഴവ് ... എന്നിവ മുൻനിർത്തിയാണ്; ബാക്കി ചരിത്ര-സമകാലികകതകളെ അവഗണിച്ചുകൊണ്ടാണ് വാദങ്ങളുയർത്തുന്നത്. അത് സെലക്റ്റീവ് അംനേഷ്യയാണ്. അതുകൊണ്ടാണ് "ചരിത്രത്തേയും, സമകാലികതയേയും ഒരുപോലെ നിഷേധിക്കുന്ന" / "വിഷയത്തിന്റെ സമകാലികതയിലോ, പൂര്‍ണ്ണതയിലോ സമീപിക്കുന്നില്ല " എന്നെല്ലാം മുന്നേ സൂചിപ്പിച്ചത്.

പിൻകുറിപ്പ് : കേരളത്തിലിപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ മാർക്കറ്റുള്ളത്‌ഇടതു വിരുദ്ധ ചിന്തകൾക്കും; സിപിഎം വിരുദ്ധർക്കുമാണ്. പക്ഷേ ഞാൻ ആ കമ്പോളവ്യവഹാരത്തിന് അനുസാരിയായി നിന്നുകൊടുക്കാനില്ല :)

Sudeep said...

"കേരളത്തിന്റെ പുരോഗമനാത്മകമായ ചരിത്രത്തിൽ ഇടതു/കമ്യൂണിസ്റ്റു പാർട്ടികൾക്ക് പങ്കില്ല" എന്ന് പറയുന്നതും
"കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ജാതിയെ ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളാണെന്ന്‌ ഞാന്‍ കരുതുന്നില്ല" എന്ന് പറയുന്നതും ഒന്നാണ് എന്നല്ല ഞാന്‍ മനസ്സിലാക്കുന്നത്, ദേവദാസ്. കേരളത്തിന്റെ പുരോഗമനാത്മകമായ ചരിത്രത്തിൽ ഇടതു/കമ്യൂണിസ്റ്റു പാർട്ടികളോടൊപ്പം മറ്റ് പലര്‍ക്കും പങ്കുണ്ട് എന്നും എന്നാല്‍ കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ (അതില്‍ പാര്‍ട്ടികള്‍ മാത്രമല്ല പെടുന്നത്) ജാതിയെ വളരെ മോശം രീതിയിലാണ് സി പി എം കൈകാര്യം ചെയ്യുന്നത് എന്നുമാണ് എന്റെ അഭിപ്രായം, അത് ദേവദാസിനു മനസ്സിലായാലും ഇല്ലെങ്കിലും.

പിന്നെ, "പരതാതെ തന്നെ" വ്യക്തമായ കാര്യങ്ങളില്‍ ഒരു ചര്‍ച്ചയ്കോ സംവാദത്തിനോ വകുപ്പുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കേരളത്തിലിപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ മാർക്കറ്റുള്ള "ഇടതു വിരുദ്ധ" ചിന്തയാണ് എന്റേത് എന്ന് ഞാന്‍ കരുതുന്നുമില്ല. കേരളത്തില്‍ എപ്പോഴും മാര്‍ക്കറ്റ് ഉണ്ടായിട്ടുള്ളത് സി പി എമ്മിനോട് ചേര്‍ന്നു നിന്നുള്ള, അല്ലെങ്കില്‍ സി പി എമ്മിനെ നന്നാക്കാന്‍ നടക്കുന്ന ചിന്തകള്‍ക്കും (ഈ എം എസ് ഗംഭീര ചിന്തകന്‍ എന്ന് കരുതുന്നവര്‍, എം എന്‍ വിജയനെ ആഘോഷിക്കുന്നവര്‍ ഒക്കെ ഉള്‍പ്പെട്ട, ഇന്നത്തെ ചില 'യദാര്‍ത്ത' ഇടതന്മാര്‍ അടക്കമുള്ള വിഭാഗം പൊക്കിപ്പിടിച്ച് കൊണ്ടുനടക്കുന്ന ചിന്തകള്‍) പിന്നെ യു ഡി എഫ് ചിന്തകര്‍ക്കും മാത്രമാണ്. എം എ ജോണിനും പഴയ സുകുമാര്‍ അഴീക്കോടിനും റഹീം മേച്ചേരിക്കും ശേഷം രണ്ടാമത് പറഞ്ഞത് നിലവിലില്ല എന്ന് തോന്നുന്നു. വേറെ ആറു എന്ത് പറഞ്ഞാലും അതില്‍ സി പി എമ്മിനെപ്പറ്റി എന്തെങ്കിലും പറഞ്ഞോ എന്നത് മാത്രം തപ്പിനോക്കാനും ഹൈലൈറ്റ് ചെയ്യാനുമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് അടക്കം എല്ലാവരും നടക്കുന്നത്. അത്രമാത്രം ഒരു ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയമാണ് സി പി എം എന്ന് എനിക്ക് തോന്നുന്നില്ല, സി പി എമ്മിനെ 'നന്നാക്കാന്‍' മുട്ടുന്നുമില്ല. (വി എസ് അതിനെ രക്ഷിക്കും എന്നോ വി എസ് അതിനെ നശിപ്പിക്കും എന്നോ ഉള്ള ആശകളോ ആശങ്കകളോ ഒക്കെ ഓരോ തമാശകളായിട്ടാണ് എനിക്ക് തോന്നാറുള്ളതും). അതുകൊണ്ടാണ് അതിനപ്പുറത്തേയ്ക്കുള്ള സാധ്യതകളെപ്പറ്റി ഈ ചര്‍ച്ച തുടങ്ങിവെച്ച എന്റെ സ്റ്റാറ്റസ് മെസേജ് മുതലേ ഈ ചര്‍ച്ചയില്‍ ഞാന്‍ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്.

ഇനി പാര്‍ട്ടികളെ, അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ മാത്രം കണക്കാക്കിയാലും എന്റെ മനസ്സിലാക്കലില്‍ ഇന്ത്യയില്‍ സാമൂഹ്യനീതി എന്ന വിഷയത്തില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി എസ് പിയ്ക്കും ജനതാദളിനും എന്നല്ല കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും പോലും താഴെയാണ് സി പി എമ്മിന്റെ സ്ഥാനം. അംബേദ്‌കറുടെ പ്രാതിനിധ്യ ജനാധിപത്യം എന്ന സങ്കല്‍പ്പത്തിന്‌ കോണ്ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയ്ക്ക് കുറച്ചെങ്കിലും വഴങ്ങി എന്നത് അതിനൊരു കാരണമാണ്. പക്കാപച്ച രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രം താരതമ്യം ചെയ്താല്‍, ഒറ്റ വാക്കില്‍ മറുപടി പറയണം എങ്കില്‍, ഇപ്പോള്‍ എനിക്ക് കേരളത്തില്‍ ഏറ്റവും അധികം പ്രതീക്ഷ ഉള്ളത് ഡി എച് ആര്‍ എം എന്ന പക്കാപച്ച രാഷ്ട്രീയപ്പാര്‍ട്ടിയിലാണ്.

Sudeep said...

"പുരോഗമന പ്രസ്ഥാനങ്ങളുടേയും, വ്യക്തികളുടേയും സുവ്യക്തമായ പങ്ക് ‌ മാറ്റി നിര്‍ത്തിയാല്‍" എന്നാണ് ആ ചോദ്യം തുടങ്ങുന്നത് തന്നെ. ആ പ്രസ്ഥാനങ്ങളുടെയൊക്കെ (പഴയത് മാത്രമല്ല, പുതിയതും) പങ്ക്‌ അങ്ങനെ മാറ്റിനിര്‍ത്താനുള്ളതാണോ?

സണ്ണി എം കപിക്കാട് (സി ആര്‍ നീലകണ്ഠന്‌ മറുപടിയായി) ഉത്തരകാലത്തില്‍ എഴുതിയ കുറിപ്പില്‍ ഇതിനു കുറേക്കൂടി വിശദമായ മറുപടി നല്‍കുന്നുണ്ട്. "കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് കേരളത്തിലെ മുഖ്യധാരയെ സജീവമായി സ്വാധീനിക്കുകയോ അതിന്റെ അജണ്ടകളെ മാറ്റി മറിക്കുകയോ ചെയ്ത പുതിയ സാമൂഹിക സമര ശക്തികളായ ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, പരിസ്ഥിതി വാദികള്‍, പൌരാവകാശ പ്രവര്‍ത്തകര്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങി ഒട്ടനവധി സാമൂഹിക ഘടകങ്ങളെക്കുറിച്ച് ഇവര്‍ പറയുന്നുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെ പുതിയൊരു സാമൂഹിക പ്രശ്നമായിട്ടോ, ആര്‍ക്കുവേണമെങ്കിലും ഏറ്റെടുക്കാവുന്ന ഒരു കാര്യമായിട്ടോ ആണ് അവര്‍ സ്ഥാനപ്പെടുത്തുന്നത്. അവിടെ വെച്ചുതന്നെ ഇത്തരം പ്രസ്ഥാനങ്ങളെ മനസിലാക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു തുടങ്ങുന്നു എന്നതുകൊണ്ടാണ് ഇത്രയധികം അബദ്ധ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്. ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച പുതിയ ചില കാര്യങ്ങളുമായി വന്ന സാമൂഹ്യപ്രസ്ഥാനങ്ങള്‍ മാത്രമാണിവ എന്ന വിലയിരുത്തല്‍ വളരെ പരിമിതമായ വായനയാണെന്നാണ് എനിക്ക് തോന്നുന്നത്.." "ദളിത് ചോദ്യങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന് എത്തി പരമാവധി ചേരാന്‍ കഴിയുന്ന ഉത്തരം അധ:കൃത വര്‍ഗ്ഗലീഗാണ്. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങളിലൂടെ രൂപപ്പെട്ട സാമൂഹ്യ രാഷ്ട്രീയ വീക്ഷണമാണ് അതിന്റെ കൈമുതല്‍. അതിലൂടെ നോക്കുമ്പോള്‍ സവര്‍ണരാല്‍ ഉയര്‍ത്തികൊണ്ടു വരേണ്ട ഒരു ജനതയായിട്ടു മാത്രമേ അയിത്ത ജാതിക്കാരെ കാണാന്‍ കഴിയുകയുള്ളൂ. ഇത് പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള വീക്ഷണത്തിലും ബാധകമാണ്. ഈ വിഷയത്തില്‍ അവര്‍ക്ക് പരമാവധി ഉച്ഛരിക്കാന്‍ കഴിയുന്ന വാക്ക് എന്‍വയോണ്‍മെന്റല്‍ (Environmental) എന്നതാണ്. അതിലപ്പുറം ഇക്കോ സിസ്റം ഇക്കോ ഇക്കോളജി തുടങ്ങിയ തത്വചിന്താപരമായ തലത്തിലേക്കൊന്നും കടക്കാനാവില്ല. ചരിത്രപരമായി രൂപപ്പെട്ട അവരുടെ വീക്ഷണത്തിന്റെ പ്രശ്നമാണിത്.

ഇടതുപക്ഷത്തിന് ദളിതരെ സംബന്ധിച്ച് എത്തിച്ചേരാവുന്നത് പട്ടികജാതിക്കാര്‍ എന്ന സ്റേറ്റിന്റെ ഔദ്യോഗിക നാമത്തിലും അതിന്റെ സങ്കല്പത്തിലും മാത്രമാണ്. വികസന പ്രക്രിയകള്‍ക്കു വേണ്ടി ഭരണകൂടം ഉണ്ടാക്കിയ പേരാണിത്. ഒരു ജനതയെ അതിസംബോധന ചെയ്യാന്‍ തെരെഞ്ഞെടുക്കുന്ന പേര് വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീ പ്രശ്നങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഇവര്‍ക്ക് മഹിള ഫെഡറേഷനപ്പുറത്തേക്ക് പോകാന്‍ കഴിയില്ല.." (മറ്റൊരു ഇടതുപക്ഷമല്ല വേണ്ടത്, പുതിയ ജനാധിപത്യ ഭാവനയാണ്.)

Devadas V.M. said...

പരിമിതികൾക്കകത്തു നിന്നോ പുറത്തുനിന്നോ വ്യക്തമായ ഒരു മറുപടിയും എനിക്ക് ലഭ്യമായിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
നിലവിലെ പക്കാപച്ച രാഷ്ട്രീയ പാർട്ടികളിൽ ഇന്നതാണ് ദേതമെന്നു സമാധാനിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.
പക്ഷേ അങ്ങനെ ഒരു പട്ടികയുണ്ടാക്കിയാൽ സിപിയെമ്മിനെ എവിടെയിരുത്തുമെന്നായിരുന്നു ചോദ്യം. ലളിതമായ ആ ചോദ്യത്തിനുത്തരം നൽകുന്നതിനു പകരം കുറെയധികം ചെറി പിക്കിങ്ങുകൾ , കുറേ ഡിക്ലറേറ്റീവുകൾ,ചരിത്ര-സമകാലികതകളെ-സമ്പൂർണ്ണമായി പരിഗണിക്കാതെയുള്ള ചില സംഭവ-വ്യക്തി-പരാമശങ്ങൾ എന്നിവയാണ് എനിക്കിതിൽ കാണാൻ കഴിഞ്ഞത്. പുരോഗമന പ്രസ്ഥാനങ്ങൾ പങ്ക് വഹിച്ചില്ലെന്നല്ല. (ഉപന്യാസത്തിലെ ആ തെങ്ങ് നമുക്ക് നമുക്കവിടെ നിർത്താം. കഥയിലും, ചർച്ചയിലും വിമർശനവിധേയമാകുന്ന സിപിയെം ആണല്ലോ പശു. അപ്പോൾ അതിനെ, അതിന്റെ പങ്കിനെ എടുത്തു പറയുന്നിടത്ത് മാത്രം മറുപടി തെങ്ങിനെപ്പറ്റിയാകുന്നതും , ബാക്കി എല്ലാ വിധ വ്യക്തി-സംഭവ-പരാമർശങ്ങളും പശുവിനെപ്പറ്റി മാത്രമാകുന്നതിൽ സംവാദപരമായ നീതികേടുണ്ട് എന്നു കരുതുന്നു)
കേരളത്തിലെ പക്കാപ്പച്ചപാർട്ടികളെപ്പറ്റി ചോദിച്ചപ്പോൾ ഇന്ത്യൻ പശ്ചാത്തലത്തിൽ BSP, ജനതാദൾ എന്നിവിടങ്ങിലേയ്ക്ക് വിഷയത്തെ വലിച്ചു നീട്ടുന്നു. ഇന്ത്യയിൽ ഇടതു പാർട്ടികളുടെ നീക്കങ്ങൾ സൂചിപ്പിച്ചപ്പോൾ ആന്ദ്രയിലേത് വേ, കേരളത്തിലേത് റെ എന്ന മറുപടിയും. ഇങ്ങനെ അനുനിമിഷം മാറുന്ന ഒരു നിലപടുതറയിലിരുന്ന് എന്തു സംവാദമാണ് സാധ്യമാകുന്നത്?
ജാതി-ജന്മി-സമരങ്ങളിൽ മുസ്ലീംലീഗിനും, കോൺഗ്രസിനും താഴെയായി ഇടതുപാർട്ടികളെ, സിപിയെമ്മിനെ വിലയിരുത്തുന്ന ഒരു മനോഭാവ രാഷ്ട്രീയത്തോട് എനിക്കു കാര്യമായൊന്നും സംവേദിക്കാനില്ല. എനിക്കു തർക്കികാനുള്ളതുപോലും ഇടതുപക്ഷത്തോടാണെന്ന് നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. മുമ്പു പറഞ്ഞത് ഒന്നുകൂടെ ആവർത്തിക്കുന്നു. പ്രതീകാത്മകമായ സമരങ്ങൾക്കും, നീക്കങ്ങൾക്കുമപ്പുറം വ്യക്തമായൊരു ആശയവും, പ്രതിനിധാനവും, നയനിർവ്വഹണവും കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു സംഘടന ഉണ്ടാകുന്നെങ്കിൽ , അത് നിലവിലെ ഇഫക്റ്റീവ് ലെഫ്റ്റിലും ഇഫക്റ്റീവായ (സോഷ്യോ-പോളിറ്റിക്കൽ) റിസൾട്ടുണ്ടാക്കുന്ന വിധം പ്രവാർത്തികമാകുന്നെങ്കിൽ തീർച്ചയായും ഞാനും മറിച്ചു ചിന്തിക്കാൻ സാധ്യതയുണ്ട്. അതുവരെ പ്രാക്റ്റിക്കലീ-പ്രാഗ്മാറ്റിക്കലീ ഇഫക്റ്റീഫ് ലെഫ്റ്റിനെ പിന്തുണയ്ക്കുകയാണ് എന്റെ സാധ്യതയായി അവശേഷിക്കുന്നത്. നിലവിലെ പ്രതീകാത്മകമായ "മഴവിൽ ഇടത്", "യഥാർത്ഥ ഇടത്" തുടങ്ങിയ പരിപ്രേക്ഷ്യങ്ങൾ മേൾപ്പറഞ്ഞ ഇഫക്റ്റീവ്നെസ്സ് ഉണ്ടാക്കാത്തിടത്തോളം കാലം ഇഫക്റ്റീവ് ലെഫിനെ പിന്തുണയ്ക്കാനുള്ള എന്റെ സ്വാതന്ത്ര്യത്തെ മാനിക്കണം എന്നാണ് എനിക്കു ‌പറയാനുള്ളത്. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുകയോ, കൂടുതൽ കലക്കലിന് പരോക്ഷപ്രേരണ നൽകുകയോ ചെയ്യുന്ന ദില്ലി-ഹൈദ്രാബാദ് ഇന്റലിജൻഷ്യായുടെ (ഗവേഷണേതര)താൽപ്പര്യം ഇക്കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം സുവ്യക്തമാണ്. ജമാ-അ-ത്ത്+ദളിത് കൂട്ടുകെട്ടെന്ന പേരിൽ അവർ (നേരിട്ടല്ലെങ്കിലും) മുന്നോട്ടുവയ്ക്കുന്ന പ്രതീകാത്മക(ഒട്ടൊരുപരിധിവരെ പരോക്ഷ/പ്രതിലോമ) രാഷ്ട്രീയത്തിന് എന്റെ നിലപാടുകളിൽ വലിയ സ്വാധീനമൊന്നുമില്ല. അതുകൊണ്ട് സുദീപ് സൂചിപ്പിച്ച പോലൊരു സംഘടന / ആശയം ഇവലൂഷൻ കഴിഞ്ഞ് പൂർണ്ണരൂപിയാകട്ടേ, മേൽപ്പറഞ്ഞ ഇഫക്റ്റീവ്നെസ്സിന്റെ പരിസരത്തൊടടുക്കട്ടേ, നിലപാടുമാറ്റം അപ്പോൾ മാത്രമേ ആശാവഹമായി ആഗ്രഹിക്കാൻ നിർവ്വാഹമുള്ളൂ. അതുവരെ നമുക്ക് താന്താങ്ങളുടെ അഭിപ്രായത്തെ/രാഷ്ട്രീയത്തെ പരസ്പരം നോക്കിക്കണ്ടു വിലയിരുത്തിയിരിക്കാം.

 

(c)2009 Devadas V.M [ vm.devadas@gmail.com ]