Monday, February 17, 2014

ഉറങ്ങാത്തവർക്കുള്ള കത്തുകൾ


ഇരട്ട ജീവന്റെ ഈയവസ്ഥയിലും
അവിടെ നീ തനിച്ചാണല്ലേ?
പൊടുന്നനെയെങ്ങാനും പുളയുന്നൊരു
വേദന വന്നാൽ
ആ മടിയൻ കാവൽക്കാരൻ
വിളിപ്പുറത്തുണ്ടാകുമോ?
ആ പഴഞ്ചൻ കരണ്ട് തീനി ഗീസർ ഇപ്പോഴും
ചൂടുവെള്ളം ചുരത്താറുണ്ടോ?
അതിന് താഴെ
നനവ് പടർന്ന ചുമരിലെ കുമ്മായ വിടവിൽ
വികൃതരൂപികളായ ചെറു കൂണുകൾ
ഇപ്പോഴും വിരിയാറുണ്ടോ?
നിന്റെ ലംബമാന ചുണ്ടുകളുടെ ചുളിവും
ആകൃതിയുമൊക്കുമെന്നു പറഞ്ഞ്
ആരെങ്കിലും അവയെ തഴുകാറുണ്ടോ?
കൊടിയ അശ്ലീലം അനുവദനീയമല്ലെന്ന്
മറുത്തു പറയുന്നേരത്ത്
നീ ആ കൈകൾ തട്ടിമാറ്റാറുണ്ടോ?
പുലർക്കാല തീവണ്ടിയ്ക്ക് സമയം കണക്കു കൂട്ടി
മടി പിടിച്ച് ചുമരും ചാരി
സിഗററ്റ് പുകച്ചിരിക്കുന്നേരം
ജനൽത്തിരശ്ശീല മാറ്റിയാൽ
പുകമഞ്ഞും ഹാലജൻ വെട്ടവും
പരക്കുന്നൊരു തെരുവ് ബാക്കിയായുണ്ടോ?
തെരുവിന്നറ്റത്തെ ആഘോഷ മണ്ഡപം
ഇപ്പോഴും ഒരുങ്ങിത്തിളങ്ങാറുണ്ടോ?
അതിളകി മറിഞ്ഞു വീണില്ലാതാകാൻ മാത്രം
ഭൂകമ്പമൊന്നും സംഭവിച്ചില്ലല്ലോ അല്ലേ?
ഇടയിൽ വീണില്ലാതായത്
മറ്റു പലതുകളാണല്ലോ അല്ലേ?
ആഘോഷ മണ്ഡപത്തിന്റെ പേര് ഞാനുച്ഛരിക്കുന്നത്
തെറ്റാണെന്ന് പറഞ്ഞ് കലമ്പാത്തതെന്ത്?
ജനൽത്തിരശീലയ്ക്ക് ഞാൻ കാണുന്ന നിറം
വർണ്ണാന്ധതയുടെ പിഴവാണെന്ന്
ചൊരുക്ക് കൂട്ടാത്തതെന്ത്?
തീവണ്ടി സമയം ലാക്കാക്കി
ഉണർത്തു മണിയടിച്ചിട്ടും
എഴുന്നേൽക്കാത്തതെന്ത്?
പുതപ്പിന്നടിയിൽ നീയിപ്പോഴും
 മടി പിടിച്ചു ചുരുണ്ട്
കള്ളയുറക്കത്തിലാണല്ലേ?
ഓഹ്! എഴുന്നേറ്റ് പുറപ്പെടേണ്ടത്
ഞാനാണല്ലോ അല്ലേ?

5 comments:

ajith said...

കത്ത് വായിച്ചു

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ.....

AnuRaj.Ks said...

I also heard bell of an alarm

ഉദയപ്രഭന്‍ said...

കവിത ഇഷ്ടായീട്ടോ

Vinodkumar Thallasseri said...

ഓഹ്! എഴുന്നേറ്റ് പുറപ്പെടേണ്ടത്
ഞാനാണല്ലോ അല്ലേ?

Yes that is it..

 

(c)2009 Devadas V.M [ vm.devadas@gmail.com ]