Thursday, February 2, 2012

വെര്‍നോണ്‍ ഗോഡ് ലിറ്റില്‍


ഡി.ബി.സി പിയറിയ്ക്ക് 2003ലെ ബുക്കര്‍ അവാര്‍ഡു കിട്ടിയ നോവല്‍. സാലിംഗറുറെ "കാച്ചര്‍ ഇന്‍ ദി റൈ"യുമായി വിദൂര സാമ്യമുണ്ട്. പക്ഷേ പിയറിയുടെ ജീവിതം , പ്രത്യേകിച്ച് ബാല്യ-കൗമാരങ്ങള്‍ കഥാപാത്രമായ വെര്‍ണോണിന്റേതു പോലെ കലുഷിതമായിരുന്നു എന്നതിനാല്‍ എഴുത്തിന് സാധൂകരണമുണ്ട്. സഹപാഠികളെ വെടിവച്ചു കൊന്ന ശേഷം സ്വന്തം തലയ്ക്കു വെടിയേല്‍പ്പിച്ചു മരിച്ച ജീസസ് നവാരോയുടെ ആത്മസുഹൃത്താണ് പതിനഞ്ചുകാരനായ വെര്‍നോണ്‍. ജീസസ് മരിച്ചതുകാരണം പോലീസ്, മാധ്യമങ്ങള്‍, കോടതി എന്നിവയുടെ ഇരയാകേണ്ട വിധി വെര്‍നോണാണ്. അമേരിക്കയില്‍ നിലവിലുള്ള നിയമപ്പഴുതുകള്‍, വംശീയ വിഭാഗീയതകള്‍, കുറ്റകൃത്യങ്ങള്‍, ചൂടുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ അമിതമായ ത്വര, അപക്വമായ പ്രണയം, കൗമാര നിഷേധങ്ങള്‍ എന്നിവയുടെ ഇരമൃഗമായി വെര്‍നോണ്‍ വീണു പോകുന്നു. കുടുംബം, മാധ്യമം, പോലീസ്, കോടതി, ജയില്‍ എന്നീ സ്ഥാപനങ്ങളിലൂടെ കടന്നു ചെന്ന് അന്തിമ വിധിയായ മരണത്തിലെത്തുന്നതിനു മുമ്പ് വെര്‍നോണ്‍ ജീവിതത്തിന്റേതായ കുതറല്‍ ശ്രമങ്ങള്‍ നടത്തുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. തെറിയും, അസഭ്യവും കലര്‍ന്ന വിധം ഒരു തെറിച്ച പതിനഞ്ചുകാരന് യോജിച്ച കലുഷിത ഭാഷയിലാണ് ആഖ്യാനം. 2003ല്‍ നിന്ന് 2012ലെത്തുമ്പോള്‍ വായനയുടെ, ബുക്കറിന്റെ ഒക്കെ രാഷ്ട്രീയവും ഒരുപാട് മാറിയെന്ന് തോന്നുന്നു.

വെര്‍നോണ്‍ ഗോഡ് ലിറ്റില്‍ / ഡി.ബി.സി പിയറി / Faber&Faber പബ്ലിഷേഴ്സ്

0 comments:

 

(c)2009 Devadas V.M [ vm.devadas@gmail.com ]