Tuesday, March 6, 2012

My Little Princess, Tomboy & Le Havre

My Little Princess (2010)
ഫ്രഞ്ച് നടിയായ Eva Ionesco തന്റെ ബാല്യകാലത്തേയും, അമ്മയുമായുള്ള വിചിത്രബന്ധത്തേയും ആത്മകഥാപരമായിത്തന്നെ സിനിമയില്‍ ആവിഷ്ക്കരിക്കുന്നു. ഈവയുടെ ബാല്യ-കൗമാര കാലങ്ങളില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിക് ഫോട്ടോഗ്രാഫര്‍ ആയ അമ്മ സ്വന്തം മകളുടെ തന്നെ അര്‍ദ്ധനഗ്നമോ, പൂര്‍ണ്ണ നഗ്നമോ ആയ ഫോട്ടോകളെടുത്ത് പ്രസിദ്ധപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. സമാനമായ കഥാതന്തുവാണ് 'എന്റെ കൊച്ചു രാജകുമാരി'യിലുമുള്ളത്. സംവിധായിക എന്ന നിലയില്‍ ഈവയുടെ രണ്ടാമത്തെ സിനിമയാണിത്, പലയിടത്തും പ്രൊഫഷണല്‍ അല്ലാത്ത സമീപനമുണ്ട്. എന്നാല്‍ വിഷയത്തിലെ പുതുമ, ആത്മകഥാപരമായ സമീപനം എന്നീ കാരണങ്ങളാല്‍ കണ്ടിരിക്കാന്‍ പറ്റി. കൊച്ചു രാജകുമാരിയായി അഭിനയിച്ച Anamaria Vartolomei തന്റെ വേഷം ശരിക്കും ഉള്‍ക്കൊണ്ടിരിക്കുന്നു.

Tomboy (2011)
അച്ഛന്‍, ഗര്‍ഭിണിയായ അമ്മ, ആറു വയസ്സുകാരിയായ അനിയത്തി എന്നിവരോടൊപ്പം പുതിയ താമസ സ്ഥലത്തെത്തുന്ന Laure എന്ന ബാലികയുടെ ലിംഗപരമായ സ്വത്വപ്രതിസന്ധിയാണ് ഈ ഫ്രഞ്ച് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ആണ്‍കുട്ടികളുടേതായ വേഷം, പെരുമാറ്റം എന്നിവയാണ് Laure സ്വീകരിക്കുന്നത്. പുതിയ വാസസ്ഥലത്തെ കൂട്ടൂകാര്‍ക്കു മുന്നില്‍ Michael എന്നു പേരുള്ള ആണ്‍കുട്ടിയായാണ് അവള്‍ സ്വയം പരിചയപ്പെടുന്നതും, സൗഹൃദത്തിലാകുന്നതും. അതു മാത്രമല്ല അക്കൂട്ടത്തില്‍ Lisa-യുമായി പ്രണയത്തോളമെത്തുന്ന അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ തന്നെ ചതിയ്ക്കുന്ന ശരീരവുമായി എത്രനാള്‍ പിടിച്ചു നില്‍ക്കാനാകും എന്നതാണ് Laure-ന്റെ പ്രശ്നം. തന്റെ ദ്വന്ദവ്യക്തിത്വവും, മാനസികവ്യാപാരങ്ങളും അമ്മ അറിയുന്നതോടെ അവളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. കുട്ടികളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അവരുടെ സൗഹൃദം, കളികള്‍, നിഷ്ക്കളങ്കത, കൊച്ചുകൊച്ചു കള്ളത്തരങ്ങള്‍ എന്നിവയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നതും. എന്നാല്‍ പരോക്ഷമായി ലൈംഗികത ഓരോ ഷോട്ടിലും രേഖപ്പെടുത്തുന്നുണ്ട്. ആറുവയസുകാരി അനിയത്തിയെയോ, കൗമാരത്തിനോടടുത്തു നില്‍ക്കുന്ന ലിസയേയോ ഒക്കെ പകര്‍ത്തുമ്പോഴും ക്യാമറ പങ്കു വയ്‌‌ക്കുന്ന നോട്ടം , അതത്ര നിഷ്ക്കളങ്കമായ ഒന്നല്ല, മറിച്ച് ലൈംഗികമായ സൂചനകളുടേതാണ്. ഫിലാ‌‌ഡെല്‍ഫിയ, സാന്‍ ഫ്രാന്‍സിസ്കോ, റ്റൊറീനോ Gay & Lesbian ഫിലിം ഫെസ്റ്റുകളില്‍ യഥാക്രമം Jury Prize, Audience Award, Best Feature Film എന്നീ അവാര്‍ഡുകള്‍ ലഭിക്കുകയും, GLAAD Media പുരസ്ക്കാരം ലഭിക്കുകയും ചെയ്ത ഈ ചിത്രം ബെര്‍ളിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ LGBT പ്രമേയമായ ചിത്രത്തിനുള്ള Teddy Award നേടുകയുണ്ടായി.

Le Havre (2011)
ഫിന്നിഷ് സംവിധായകന്‍ കൗരിസ്മാക്കിയുടെ - ഇത്തവണ കാൻസിൽ ഫിപ്രസി പുരസ്ക്കാരം ലഭിച്ച - പുതിയ സിനിമയുടെ പ്രമേയ പരിസരം പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വടക്കുപടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ Le Havre ആണ്. അവിടെ തെരുവോരങ്ങളിൽ ഷൂ പോളിഷ് ചെയ്ത് ഉപജീവനം നടത്തന്ന Marcel Marx എന്ന വൃദ്ധൻ, അയാളുടെ രോഗിണിയായ ഭാര്യ Arletty, അവരുടെ അയൽക്കാർ, നഗരത്തിൽ നിയമവിരുദ്ധമായി കുടിയേറ്റത്തിനിടെ ഒറ്റപ്പെടുന്ന ആഫ്രിക്കൻ ബാലൻ Idrissa, അവനെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നിവരിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. യൗവ്വനകാലത്തെ ബൊഹീമീയൻ ജീവിതം ഉപേക്ഷിച്ച Marcel തീർത്തും അദ്ധ്വാനിയായി, ലളിത ജീവിതമാണ് വാർദ്ധക്യത്തിൽ സ്വീകരിക്കുന്നത്. Arletty-യുമായി സ്നേഹവും, ആദരവും കലർന്ന ബന്ധമാണ് അയാൾക്കുള്ളത്. സമ്പത്തില്ലെങ്കിലും, സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും കാര്യത്തിൽ Marcel ധനികനാണ്. എന്നാൽ അസുഖം കൂടുതലായി ഭാര്യ ആശുപത്രിയിലാകുന്നതോടെ Marcelന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ആഫ്രിക്കയിൽ നിന്ന് Le Havreലേയ്ക്ക് അനധികൃത കുടിയേറ്റം നടത്തുന്നതിനിടെ പിടിയ്ക്കപ്പെടുകയും, പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്ന ബാലന്റെ സംരക്ഷണച്ചുമതല എന്ന വലിയ ദൗത്യം അയാൾ എറ്റെടുക്കുന്നു. ഇംഗ്ലണ്ടിലെങ്ങോ നിയമവിരുദ്ധമായി കുടിയേറിയിരിക്കുന്ന അമ്മയുടെ അരികിലെത്തുകയാണ് ബാലന്റെ ലക്ഷ്യം. അതിന് നിമയത്തിന്റേയും, പോലീസിന്റേയും കണ്ണുവെട്ടിച്ച് സഹായം ചെയ്തു കൊടുക്കലാണ് Marceന്റേയും, സുഹൃത്തുക്കളുടേയും ദൗത്യം. Idrissa എന്ന ബാലൻ, Marcelന്റെ സുഹൃത്തായ Chang (അയാളാകട്ടേ വിയറ്റ്നാമിൽ നിന്ന് കുടിയേറിയവനും, ഒരു ചൈനാക്കാരന്റെ ഐഡന്റിറ്റിക്കടലാസ്സിൽ ജീവിക്കുന്നവനുമാണ്) എന്നിവരൊഴികെ സിനിമയിൽ പ്രത്യക്ഷപ്പെടുന്നവരെല്ലാം വൃദ്ധരോ, മധ്യവയസ്ക്കരോ ആണ്. അയൽക്കാർ, ഡോക്ടർ, പോലീസ് ഏജന്റ്, ബാറിലെ സുഹൃദ്‌സംഘം അങ്ങനെയങ്ങനെയങ്ങനെ... എന്തിനേറെ Idrissa-യെ നാടുകടത്താനായി ചാരിറ്റി ഫണ്ട് ശേഖരിക്കാൻ അവർ കണ്ടെത്തുന്ന മാർഗം Le Havre-ലെ വൃദ്ധനായ റോക്ക് സ്റ്റാർ ലിറ്റിൽ ബോബിന്റെ പ്രോഗ്രാമാണ്. ആഫ്രിക്കൻ ബാലനെ അതിർത്തി കടത്താൻ തന്റെ വാർദ്ധക്യം പോലും മറന്നുകൊണ്ട് Marcel നിയമവിരുദ്ധമായി നടത്തുന്ന കൊച്ചു സാഹസങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതിലെ ഓരോ ഫ്രെയിമും, ഓരോ ഷോട്ടും അത്രമേൽ കൃത്യതയോടെ പ്രകാശക്രമീകരണം നടത്തിയ അതിമനോഹരമായ നിശ്ചല ചിത്രങ്ങളാണ്. Timo Salminen അക്കാര്യത്തിൽ പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട്.

1 comments:

ഇട്ടിമാളു അഗ്നിമിത്ര said...

Le Havre.. ഞാന്‍ കണ്ടു എനിക്കും ഇഷ്റ്റായി.. നല്ലൊരു ഫിലിം..

 

(c)2009 Devadas V.M [ vm.devadas@gmail.com ]