Tuesday, April 26, 2011

ഒരു റെയില്‍വേ സ്റ്റേഷന്‍ അനുഭവം

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, ഏപ്രിൽ 23, രാവിലെ പത്തരമണി. ചന്ദ്രിക അവാര്‍ഡ് വാങ്ങാനായി കോഴിക്കോട്ടേയ്‌‌ക്കു പോകുന്നതിനാണ് അവിടെയെത്തിയത്ത്. ഏറനാട് എക്പ്രസ് കാത്ത് ഏകദേശം  നൂറോളം ആളുകള്‍ ആ പ്ലാറ്റ്ഫോമിലുണ്ട്. ഒരു കുപ്പി വെള്ളം  വാങ്ങിയതിനു ശേഷം  പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ ഉദ്ദേശം  35-40 വയസുള്ള ഒരു മനുഷ്യന്‍ പ്ലാറ്റ്‌‌ഫോമില്‍ കിടന്ന് പിടയുന്നു. അടുത്തു ചെന്ന് നോക്കിയപ്പോള്‍ വായില്‍ നിന്ന് നുരയും, പതയും  ഒഴുകുന്നു. അയാള്‍ അപസ്‌‌മാര വിറയലില്‍ ആണ്. കയ്യും, കാലും, തലയും  നിലത്തിട്ട് അടിക്കുന്ന ആളെ നോക്കി നില്‍ക്കുന്നതല്ലാതെ അവിടെ കൂടിനിന്നവരില്‍ ആരും അടുത്തു ചെല്ലുകയോ, സഹായിക്കുകയോ ചെയ്യുന്നില്ല. യാത്രക്കാരായ സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും  ഒക്കെയായി ഒരുപാടു പേരുണ്ട് അവിടെ, അതിനു പുറമേ കച്ചവടക്കാരും  മറ്റും. പക്ഷേ, ഒരാളും അയാളെ ശ്രദ്ധിക്കുന്നില്ല. ഞാനും, ഏതാണ്ട് അതേ‌സമയത്ത് തന്നെ അവിടെവന്നെത്തിയ -കണ്ണൂരിലേയ്‌‌ക്ക് യാത്ര ചെയ്യേണ്ട- ഒരാളും അടുത്തു ചെന്നു. അയാളുടെ കൈയ്യും, കാലും  തറയില്‍ ഇട്ടുരച്ച് മുറിവേല്‍ക്കാതിരിക്കാന്‍ കൂട്ടിപ്പിടിച്ചു. കൂടെ നിന്നവരോട് സഹായത്തിന് കൂടാന്‍ ഞാനും  ആ ചെറുപ്പക്കാരനും വിളിച്ചു പറഞ്ഞിട്ടും ആരും ഇരിക്കുന്നിടത്തു നിന്നോ, നില്‍ക്കുന്നിടത്തു നിന്നോ അനങ്ങിയില്ല.

ഇതിനിടയില്‍ ഏതോ ഒരാള്‍ നിലത്തു വീണു കിടന്ന ഒരു മെറ്റല്‍പേപ്പര്‍ക്ലിപ്പ് കൊണ്ട് വന്നു അതു കൈയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. അതുവരെ അനങ്ങാതെ നിന്നിരുന്ന ഒരു പോര്‍ട്ടര്‍ അപ്പോള്‍ ആരുടെയെങ്കിലും  കൈയ്യില്‍ ചാവിയുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ തുടങ്ങി. അതൊന്നും  വേണ്ടാ, ഉടനേ‌ തന്നെ ചികിത്സാസഹായം  ലഭിക്കാന്‍ സൗകര്യം  ഒരുക്കുന്നതിന് സ്റ്റേഷന്‍ മാസ്റ്ററെ വിവരം  അറിയിച്ചാല്‍ മതിയെന്ന് അവരൊടു പറഞ്ഞു. പോര്‍ട്ടര്‍ പാളം  ക്രോസ് ചെയ്ത് സ്റ്റേഷന്‍മാസ്റ്ററുടെ റൂമിലേയ്ക്കോടി. മറ്റൊരാള്‍ ഓവര്‍ബ്രിഡ്ജിന് മുകളില്‍ നിന്നിരുന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ അടുത്തേയ്‌‌ക്കും. ഇതിനിടെ നിലത്ത് പിടയുന്ന ആള്‍ അവശനായി കഴിഞ്ഞിരുന്നു. അയാളെ ഒന്നു പിടിച്ചുയര്‍ത്തി സിമെന്റു ബെഞ്ചില്‍ കിടത്താന്‍ അവിടെ കൂടി നിന്നവരോട് വീണ്ടും  ഞാനും, ആ കണ്ണൂരുകാരന്‍ ചെറുപ്പക്കാരനും  സഹായം  അന്വേഷിച്ചു. "ആരോ വെള്ളമടിച്ച് കിടന്ന് ബഹളം  കൂട്ടുകയാണെ"ന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ നിലത്തു കിടന്നിരുന്ന ആ മനുഷ്യന്‍ വെള്ളമടിച്ചിട്ടില്ലെന്ന് ഉറപ്പാണ്. മദ്യത്തിന്റെ മണം  അയാളിലുണ്ടായിരുന്നില്ല, മാത്രമല്ല ഒരു അപസ്മാര രോഗിയുടെ ചേഷ്ടകളാണ്‌ അയാള്‍ പ്രകടിപ്പിച്ചിരുന്നത്. "ഇയാളു മദ്യപിച്ചിട്ടൊന്നും  ഇല്ല" എന്നു ഞങ്ങള്‍ പറഞ്ഞിട്ടും അവിടെ കൂടിനിന്നവര്‍ക്ക് ഒരു കുലുക്കവും  ഇല്ല.

ഇതിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ അടുത്തെത്തി. "ഏതോ‌ കുടിയനായിരിക്കും " എന്ന് തന്നെയായിരുന്നു കോണ്‍സ്റ്റബിളിന്റേയും  ആദ്യപ്രതികരണം. (അയാള്‍ ഉടുത്തിരുന്നത് ഒരു പച്ച ലുങ്കിയും, നിറം  മങ്ങിയ ടി-ഷര്‍ട്ടും  ആയിരുന്നത് ആകാം  സംശയത്തിന് കാരണം. 'മാന്യമായ വസ്ത്രമല്ല' എന്ന് പോലീസുകാരന് തോന്നിയിരിക്കണം. അതുകൊണ്ട്  തന്നെയാകാണം  മറ്റു യാത്രകാരും  പ്രതികരിക്കാതിരുന്നത്‌‌)
"എന്ത് അടിസ്ഥാനത്തിലാണ് കുടിച്ചിട്ടാണിതെന്ന് സാറ് പറയുന്നത് ?" എന്ന് കൂടെയുള്ള ചെറുപ്പക്കാരന്‍ കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി.
"ഇനി ഇയാള്‍ മദ്യപിച്ചു എന്ന് തന്നെ കരുതുക. മദ്യപിച്ച ഒരാള്‍ക്ക് പെട്ടെന്ന് അപസ്‌‌മാരമിളകിയാല്‍ അയാളെ സഹായിക്കരുത്, ചികിത്സ കൊടുക്കരുത് എന്ന് നിയമമുണ്ടോ?" എന്ന് ഞാന്‍ പോലീസുകാരനോട് തര്‍ക്കിച്ചു. ഇക്കാര്യത്തില്‍ പോലീസിനൊന്നും  ചെയ്യാനില്ല, റെയില്‍വേയാണ് മുന്‍കൈ എടുക്കേണ്ടത്, സ്റ്റേഷന്‍മാസ്റ്ററെ വിവരം  അറിയിക്കാന്‍ പോലീസുകാരന്റെ മറുപടി. പോര്‍ട്ടര്‍ വിവരം അറിയിച്ചപ്പോള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സ്റ്റേ.മാസ്റ്റര്‍ പാളത്തിന് അപ്പുറത്തെ പ്ലാറ്റ്‌‌ഫോമില്‍ എളിയില്‍ കൈയ്യും കുത്തി നിന്ന് ഈ തമാശയൊക്കെ ആസ്വദിക്കുകയാണ്. പോലീസുകാരന്‍ കൈകാണിച്ചു വിളിച്ചപ്പോല്‍ സ്റ്റേ.മാസ്റ്റര്‍ മെല്ലെ ഇളകി നടക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ സിമന്റു തറയില്‍ കിടന്ന അയാള്‍ എന്തോ എഴുതാന്‍ വേണ്ടി പേന ചോദിച്ചു. അയാള്‍ക്ക് സംസാരിക്കാവുന്ന അവസ്ഥയായിരുന്നില്ല. വെട്ടിപ്പൊളിയുന്ന തലവേദന ഉണ്ടായിരുന്നതു കൊണ്ടാകണം  അയാള്‍ തലമുടി പിടിച്ച് വലിക്കുകയും, നെറ്റിയില്‍ അമര്‍ത്തുകയും  ചെയ്യുന്നുണ്ടായിരുന്നു. വായില്‍ നിന്ന് നുരയും, പതയും ഒഴുകുന്നത്‌‌ അവസാനിച്ചിരുന്നില്ല. സ്വന്തം  നെഞ്ചത്തു തട്ടിയശേഷം  അയാള്‍ കീറക്കടലാസില്‍  പേനകൊണ്ട് B എന്ന് വികലമായ അക്ഷരത്തില്‍ എഴുതി അപ്പോഴേയ്‌‌ക്കും  ബോധം  മറിഞ്ഞു. പേര് എഴുതാന്‍ ഉള്ള ശ്രമം ആയിരിക്കണം. ഞാനും,  ആ ചെറുപ്പകാരനും കൂടെ അയാളെ പൊക്കിയെടുത്ത് സ്റ്റേഷനു വെളിയില്‍ കൊണ്ടു പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാല്‍ അത്യാവശ്യം  നല്ല ശരീരഭാരം  ഉള്ള അയാളെയും  പൊക്കിക്കൊണ്ട് ഓവര്‍ബ്രിഡ്ജുകടക്കാനോ, പാളം  മുറിച്ചു കടക്കാനോ ഞങ്ങള്‍ രണ്ടു പേരും മാത്രം വിചാരിച്ചാല്‍ കഴിയുകയില്ലെന്ന് തിരിച്ചറിവുണ്ടായി. അപ്പോഴും  അവിടെ കൂടിനിന്ന യാത്രക്കാരില്‍ ഒരാളുപോലും  അനങ്ങുന്നില്ല.

സ്റ്റേ.മാസ്റ്റര്‍ അടുത്തെത്തി. നടന്ന കാര്യമെല്ലാം  അയാളോട് ഞങ്ങളും , പോലീസുകാരനും  പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ മറുവശത്തേയ്‌‌ക്ക് കൈ ഉയര്‍ത്തിക്കാണിച്ച് അവിടെ കാക്കിയൂണിഫോമില്‍ നിന്നിരുന്ന ഒരു റെയില്‍വേ ജീവനക്കാരോട് സ്ട്രെച്ചര്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശം  നല്‍കി. ഇത് വിവരം  അറിഞ്ഞ പാടേ ചെയ്യേണ്ടതല്ലേ എന്ന ചോദ്യത്തിന് അവജ്ഞ നിറഞ്ഞ ഒരു ചിരിയായിരുന്നു മറുപടി.  ഞാനും, കൂടെയുള്ള ചെറുപ്പക്കാരനും, പോലീസും  കൂടെ അയാളെ പിടിച്ചിരുത്തി മുഖത്ത് വെള്ളം  തളിച്ചു. അയാള്‍ മെല്ലെ കണ്ണുതുറന്നു. ശേഷം  കഠിനമായ വേദന കടിച്ചമര്‍ത്തുന്ന ഭാവത്തോടെ "You Know...Manappuram financiers.. Mohanlal.. advertisement...My Wife... Deepthi.. Auditor.. please call... we stay lodge.. she went work... come evening...bored..  came station.." എന്നൊക്കെ വികലമായ വ്യാകരണത്തോടെ തപ്പിയും  തടഞ്ഞും  പറഞ്ഞു കിതച്ചു. അയാള്‍ മലയാളി ആയിരുന്നില്ല. എന്നാല്‍ . മണപ്പുറം  ഫിനാന്‍സിയേഴ്സിന്റെ ഓഡിറ്റിംഗിന് വന്നകൂട്ടത്തില്‍ ഉള്ള ആളാണ് ഭാര്യ , അവര്‍ മലയാളിയാണ്. ഇവരുടേ വീട് കുറേ അകലെയാണ്‌. ഇയാള്‍ ഭാര്യയ്ക്ക് കൂട്ടുവന്നതാണ്. റെയില്‍വേ സ്റ്റേഷനടുത്ത ലോ‌‌ഡ്ജിലാണ് മുറിയെടുത്തിരുന്നത്. ഭാര്യ ജോലി‍യ്‍ക്കു പോയപ്പോള്‍ മുറിയിലെ ഒറ്റയ്ക്കിരിക്കും, മടുപ്പുംതാങ്ങാന്‍ വയ്യാതെ, മലയാളം  അറിയാത്തതിനാല്‍ ആളുകളോട് സംസാരിക്കാനാകാത്തതിനാല്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ നേരമ്പോക്കിന്‌ വന്നിരുന്നതാണ്. അതിനിടെ പെട്ടെന്ന് അപസ്മാരം  ഇളകി. ലോഡ്‌‌ജ് മുറിയില്‍ ഉടുത്തിരുന്ന ലുങ്കിയും, ടി-ഷര്‍ട്ടും  ആണ് വേഷം  എന്നതുകൊണ്ട് അയാളുടെ 'മാന്യത'യില്‍ സംശയം  തോന്നിയ എല്ലാവരും  കൂടെ അയാളെ കുടിയനാക്കി അവഗണിച്ചു.(ഇനി മദ്യപിച്ച ആളു തന്നെയെന്ന് കരുതുക, ഒരു മനുഷ്യജീവിയെന്ന പരിഗണന ഇല്ലേ?)

കാക്കി യൂണിഫോമിട്ട റെയില്‍വേ ജീവനക്കാരന്‍ സ്ട്രെച്ചര്‍ കൊണ്ടു വന്നു. ഞങ്ങളെല്ലാം  കൂടെ അയാളെ അതില്‍ കിടത്തി. ജീവനക്കാര്‍ അയാളെ സ്റ്റേഷനു വെളിയിലേ‌‌ക്കു കൊണ്ട് പോകുന്നതിനിടെ ഏറനാട് എക്പ്രസിന്റെ വരവറിയിച്ച് അറിയിപ്പ് മുഴങ്ങുകയും  , വണ്ടി പ്ലാറ്റ്‌‌ഫോമിലെത്തുകയും  ചെയ്തു. കൈയ്യില്‍ പറ്റിപ്പിടിച്ചിരുന്ന നുരയും  പതയും  തൊട്ടടുത്തുള്ള പൈപ്പില്‍ തിടുക്കത്തില്‍ കഴുകിക്കളഞ്ഞ് ഞാനും, കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനും  സീറ്റു പിടിക്കാന്‍ വേണ്ടി ഓടി മറഞ്ഞു. പരസ്പരം  പേരു ചോദിക്കാന്‍ പോലും  ആ തിരക്കിനിടയില്‍ കഴിഞ്ഞില്ല. എന്തായാലും  അവിടെ കൂടിനിന്ന നൂറോളം  ആളുകള്‍ക്കിടയില്‍ നിന്ന് സഹായത്തിനു കൂടിയ അയാളോടും, മറ്റുചിലരോടും മനസുകൊണ്ട് നന്ദി പറയുന്നു. ബാക്കി അവിടെ കൂടിനിന്നവരോട് സഹതാപം  പോലും  തോന്നുന്നില്ല. എന്നെങ്കിലുമൊരിക്കല്‍ അവരിലാരെങ്കിലും ഭാഷയും, നാടും  പരിചയമില്ലാത്ത ഒരിടത്തു വീണു കിടന്ന് ഒരിറ്റു വെള്ളത്തിനായി അപേക്ഷിക്കുന്ന അവസ്ഥ വരുമ്പോള്‍, ഒരു നിമിഷമെങ്കിലും  ആ മനസ്സ് ഈ റെയില്‍‍വേ സ്റ്റേഷനിലെത്തണം. എന്നാലേ പഠിയ്ക്കൂ :((

14 comments:

Mélange said...

ennaalum padikkumo ? avanavanalle ippo jeevitham ?

Yasmin NK said...

നല്ല പോസ്റ്റ്.ഇത് വായിക്കുന്നവര്‍ക്കും സംഭവം കണ്ടു നിന്നവര്‍ക്കും പ്രചൊദനമാകും.

ഒരു യാത്രികന്‍ said...

cruel fact..

Manoraj said...

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. പക്ഷെ, ഒട്ടുമിക്കവര്‍ക്കും നെഗറ്റീവ് അനുഭവങ്ങളും ഇതില്‍ നിന്നുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുമാവാം ആളുകള്‍ ഇത്തരം കേസുകളില്‍ പെട്ട് പൊല്ലാപ്പിലാവാന്‍ ശ്രമിക്കാത്തത്. നമ്മുടെ ആശുപത്രികളില്‍ തന്നെ ഇത്തരം ഒരു ആക്സിഡന്റ് കേസുമായി ഒരാളെയും കൊണ്ട് ചെന്നാല്‍ കൊണ്ടുചെല്ലുന്നവനെ ക്രൂശിക്കുന്ന സ്ഥിതി വിശേഷമുണ്ട്. ഒരു പരിധിവരെ അതും ഒക്കെ ഇത്തരം അവസ്ഥകള്‍ക്ക് ഹേതുവാണ്.

African Mallu said...

ഇത് പോലൊരു സംഭവത്തിന്‌ ഞാനും സാക്ഷി ആയിട്ടുണ്ട്‌ .എനിക്കും സുഹൃത്തിനും അയാളുടെ ശരീരത്തെ പിടിച്ചു നിര്‍ത്താന്‍ ഒരു പാട് ക്ലേശിക്കേണ്ടി വന്നു. അപസ്മാര ബാധ ശമിച്ചപ്പോള്‍ അയാള്‍ കുറെ നേരം ഇരുന്നു കരഞ്ഞു, പിന്നെ പറഞ്ഞു ഏതോ ഒരു ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന ജോലി ആയിരുന്നു അപസ്മാരം ഇളകുമ്പോള്‍ അടുക്കളയിലെ പൊറോട്ട കല്ലിലും അടുപ്പിലും ഒക്കെ വീണു ദേഹത്തിന്റെ വിവിധ ഭാഗത്തും പൊള്ളലുകള്‍.പിന്നെ ഇത് കാരണം ഹോട്ടലില്‍ നിന്നും പറഞ്ഞു വിട്ടു .അന്ന് പക്ഷെ അയാളുടെ കുഞ്ഞുങ്ങളുടെ ഒക്കെ കരളലിയിക്കുന്ന കഥ കേട്ട് പറ്റാവുന്ന സഹായം കൂടി നിന്നവരില്‍ നിന്നും മറ്റുമായി കൊടുത്തു .പൊതുവില്‍ അപസ്മാരം കാണുന്നവരില്‍ ചെറിയ ഭയവും അങ്കലാപ്പും സൃഷ്ടിക്കും എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ സമചിത്തത വീണ്ടെടുത്ത്‌ അവസരത്തിനൊത് പ്രവര്ത്തിക്കേണ്ടതാണ് ,എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇമ്മാതിരി കാര്യങ്ങളില്‍ ഒക്കെ ഇടപെടാന്‍ എന്തോ ഒരു കുറച്ചിലാണ് .

Typist | എഴുത്തുകാരി said...

അധികവും ഇപ്പോൾ അങ്ങിനെയാണ്. ആരും തിരിഞ്ഞുനോക്കുന്നില്ല.എല്ലാവർക്കും സ്വന്തം കാര്യം. അതുകഴിഞ്ഞുണ്ടാവുന്ന നൂലാമാലകളൊക്കെ ഓർത്തുമാവാം ചിലപ്പോഴെങ്കിലും ഈ മാറിനിൽക്കൽ.

ശ്രീ said...

പോസ്റ്റ് നന്നായി.

ഇനിയെങ്കിലും ഇതു പോലുള്ള അവസരങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കാതെ എന്തെങ്കിലും നമ്മളാലാകുന്നത് ചെയ്യാന്‍ ഇത് വായിയ്ക്കുന്നവര്‍ക്കെങ്കിലും പ്രചോദനമാകുമെന്ന് കരുതാം

Rajeeve Chelanat said...

മെയ് 23-നോ, ഏപ്രിൽ 23-നോ?

മലയാളിയുടെ നിസ്സംഗത പുതുമയുള്ള കാര്യമല്ല. എങ്കിലും ഇത്രക്ക് പ്രബുദ്ധത പ്രതീക്ഷിച്ചില്ല.

നന്ദി ദേവ്.
അഭിവാദ്യങ്ങളോടെ

Devadas V.M. said...

ഏപ്രില്‍ 23 തന്നേ :)

ChethuVasu said...

ഇല്ലാത്ത വര്‍ഗ്ഗബോധം കൃത്രിമമായി സൃഷിചെടുത്തു അതിലെ ഉപരി വര്‍ഗ്ഗം എന്നാ മേനി നടിച്ചു ജീവിക്കുന്ന ഹിപ്പോക്രസിയുടെ തലതൊട്ടപ്പന്മാരായ മലയാളികള്‍ എങ്ങനെ ഇതിലൊക്കെ ഇടപെടും... ഏതോ ഒരുത്തന്‍ എന്തോ വേദന കൊണ്ട് കാണിക്കുന്ന കൌതുകം മാത്രമല്ലെ നമുക്കിതെല്ലാം .. നമ്മള്‍ അവരുമായി ഐടെന്റിഫി ചെയ്യാന്‍ മനപ്പോര്‍വ്വം വിസമ്മതിക്കുന്ന കാലത്തോളം ..ജനാധിപത്യ ബോധമില്ലാത്ത കപട സാമൂഹ്യ ജീവികള്‍ ജനാധിപത്യത്തിന്റെ ചിലവില്‍ ഞെളിഞ്ഞു നടക്കുക തന്നെ ചെയ്യും ...

ഒരില വെറുതെ said...

ഭാഗ്യം, ദേവദാസ്.
എല്ലാം നന്നായല്ലോ
അയാള്‍ക്ക് വല്ലതും സംഭവിച്ചെങ്കില്‍,
കാര്യങ്ങള്‍ ഇത്തിരി മാറിയെങ്കില്‍,
അവസ്ഥ മാറിയേനെ.
കഥയേക്കാള്‍ ഫിക്ഷനാണ് പലപ്പോഴും കാര്യങ്ങള്‍.

keraladasanunni said...

അപകടത്തില്‍ പെട്ട് ചോര വാര്‍ന്നൊഴുകി റോഡില്‍ 
കിടക്കുന്ന വ്യക്തിയെ തിരിഞ്ഞു നോക്കാതെ മരണത്തിന്ന് വിട്ടു കൊടുക്കുന്ന സമൂഹത്തിന്ന് ( എത്രയെത്ര സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യ്യപ്പെടുന്നത് ) ഇങ്ങിനെ പെരുമാറാനേ കഴിയൂ.

യാത്രികന്‍ said...

"അയാള്‍ക്ക് വല്ലതും സംഭവിച്ചെങ്കില്‍" അയാളെ സഹായിച്ചവരെ പൊക്കാന്‍ police നു നല്ല ഉത്സാഹം കണ്ടേനെ.

Unknown said...

ഹെഡിംഗ് വായിച്ചപ്പോ ഹരിശ്രീ അശോകന്റെ ഡയലോഗ ഓര്മ വന്നത്. "അനുഭവങ്ങള്‍ പാച്ചാളികള്‍" ന്നു. ബാക്കി വായിച്ചപ്പോ, ങ്ങള് പറഞ്ഞ കാഴ്ചക്കാരില്‍ ഒരാള്‍ ഇത് വായിച്ചിട്ടുണ്ടെങ്കില്‍ പറയാനിടയുള്ള ഒരു കമന്റും ഇതുതന്നെയാണെന്ന് തോന്നി. സത്യം സത്യമായ്ട്ടു പറയുവാണെങ്കീ, സഹായ മനസ്ഥിതി ഇല്ലാണ്ടിരിക്കുന്നതാ ഇന്നത്തെക്കാലത്ത് നല്ലത്. പെങ്ങള് മെഡിക്കല്‍ കോളജില്‍ കെടന്ന ഒന്നര മാസം മുഴുവനും(ദേവേട്ട ന്‍ ചെയ്ത പോലെ മരണത്തില്‍ നിന്ന് കര കേറ്റിയത്ര വരൂല്ലെങ്കിലും) പരോപകാരി സര്‍ട്ടിഫിക്കറ്റു മേടിപ്പായിരുന്നു എന്റെ പ്രധാന പണി.

 

(c)2009 Devadas V.M [ vm.devadas@gmail.com ]