Saturday, October 23, 2010

An അയ്യപ്പന്‍ : കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്നൊരു സ്വരാക്ഷരം

'A അയ്യപ്പന്‍ അല്ല... An അയ്യപ്പന്‍' എന്നതൊരു ഒരു തിരുത്താണ്.  കാരണം  മണ്ണില്‍ മലര്‍ന്നു കിടന്ന് മേല്‍ക്കൂര നോക്കുന്ന വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ അയാളുണ്ടാകില്ല, മറിച്ച് 'തള്ള പറഞ്ഞാല്‍ കേള്‍ക്കാ തലതെറിച്ച പിള്ള' വവ്വാലായി മറുജന്മമെടുത്തവയുടെ കൂട്ടത്തില്‍ ഏതെങ്കിലും  അരയാല്‍ കൊകൊമ്പില്‍ കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്നൊരു ഒരു സ്വരാക്ഷരം  പോലെയേ അയ്യപ്പനെ കാണാനൊക്കൂ. മയക്കുബാക്കിയിലെങ്ങാനും കൊമ്പിലെ അള്ളിപ്പിടുത്തം വിട്ട് നിലത്തു വീണാല്‍ ചില്ലുടയും  പോലെ ലഘുവാകും, വേണമെങ്കില്‍  മാത്രം പാടി നീട്ടി ഗുരുവാക്കാം...

'ഇത്തവണ ശരിക്കും  മരിച്ചോ?'
അയ്യപ്പന്‍ മരിച്ചെന്ന വാര്‍ത്ത sms ആയി ലഭിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു സുഹൃത്തിന് മറുപടി അയച്ചത്. കാരണം  അയ്യപ്പന്റെ മരണ വാര്‍ത്ത ഇതിനകം രണ്ടുമൂന്നു തവണയെങ്കിലും  നമ്മളെല്ലാം  കേട്ടതാണല്ലോ. കാലിക്കറ്റ് യൂണി‌‌വേഴ്സിറ്റിയുടെ ഏതോ പഠനക്കുറിപ്പില്‍ '...പാതയോരത്ത് അനാഥനായി കിടന്നു മരിച്ചു' എന്ന മട്ടില്‍ അച്ചടിച്ചു വന്നതുമാണ്. അക്കാഡമിസ്റ്റുകളോട് കലഹിക്കേണ്ട എന്ന് കരുതിയാകും അയ്യപ്പന്‍ സ്വന്തം  മരണം പോലും അതിനനുസാരിയായി ചിട്ടപ്പെടുത്തിയത്. പി കുഞ്ഞിരാമന്‍ നായരേക്കാളും  കൂടുതല്‍ ബിംബങ്ങള്‍ മലയാളത്തില്‍ താനുണ്ടാക്കിയിട്ടുണ്ടെന്ന് -പാതി കളിയായും, പാതി കാര്യമായും- അഹങ്കരിക്കുന്ന അയ്യപ്പന് അത്രയെങ്കിലും  ചെയ്യേണ്ടതുണ്ട്. കാരണം  എഴുതിയ വരികളിലെ ബിംബങ്ങളും, രൂപകങ്ങളുമെല്ലാം  ജീവിതത്തില്‍ സ്വയം  ഏറ്റെടുക്കുന്ന പതിവാണല്ലോ കൂടുതല്‍ കണ്ടിട്ടുള്ളത്. വെറുതേയല്ലല്ലോ മാളമില്ലാത്തെ പാമ്പെന്നും, സമയം തെറ്റിയോടുന്ന സെക്കന്റ് സൂചിയെന്നും, കരളു മുറിച്ചു കൊടുത്ത വാന്‍ഗോക്കെന്നും  ഒക്കെ അമിതകാല്‍പ്പനികതയുടെ ഉമിനീര്‍ നനവോടെ മലയാളി അയ്യപ്പനെ സ്നേഹിച്ചു വിളിച്ചത്.

അമ്പതു രൂപ പോക്കായി’ എന്നും  പറഞ്ഞ് സ്വന്തം  പോക്കറ്റു പൊത്തിപ്പിടിക്കുന്ന ഒരു കാലത്താണ് തെരുവലയലുകലുടെ പതിവു ഒറ്റയാന്‍ നടത്തങ്ങള്‍ക്കിടെ തൃശൂരില്‍ വെച്ച്‌‌  ആദ്യമായി അയ്യപ്പനെ കാണുന്നത്.  ലോകത്തിന്റെ ഏതു തെരുവിലും  വെച്ച് നമുക്കു കണ്ടുമുട്ടാവുന്ന ഒരു കുറിയ പരിചിതരൂപത്തെ ഒരിക്കലെങ്കിലും  പരിചയപ്പെട്ട എല്ലാ‌‌വര്‍ക്കും  പറയാനുള്ളതു തന്നെ. മദ്യത്തിന്റെ മണം, കാശിനായുള്ള സ്നേഹ നിര്‍ബന്ധം, വിളറിയ ചിരി, കുഴഞ്ഞു ചിതറിയതെങ്കിലും തീയുള്ള വരികള്‍, ഇടയ്‌‌ക്കിടെ മുടി കോതലുകള്‍, കൂവലുകള്‍, തോള്‍ സ്പര്‍ശനങ്ങള്‍... പിന്നീട് കണ്ടുമുട്ടാറുള്ള എല്ലാ അവസരങ്ങളിലും അതിന്റെയൊക്കെ തന്നെ ആവര്‍ത്തനങ്ങള്‍. കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റ്റിനിടയിലാണ് അവസാനമായി അയ്യപ്പനെ കണ്ടത്.  പി.ടി. കുഞ്ഞുമുഹമ്മദിനെ 'പിടി കൂടിയ' അവസ്ഥയിലായിരുന്നു അപ്പോള്‍. സിനിമ കഴിഞ്ഞിറങ്ങി വരുന്ന തിരക്കിനിടയില്‍ ഒരു നോട്ടം, ഒരൊഴിഞ്ഞുമാറല്‍... അത്ര മാത്രം.

ജോണിനോടും, സുരാസുവിനോടും ഒക്കെ താരതമ്യപ്പെടുത്തിയുള്ള അരാജക ജീവിത കെട്ടുകാഴ്ചയുടെ ആഘോഷങ്ങള്‍ക്കപ്പുറത്ത് അയ്യപ്പന്റെ കവിതകളെ ഇനിയെങ്കിലും ശ്രദ്ധയോടെ വായിച്ചു തുടങ്ങേണ്ടതുണ്ട്. സൂക്ഷ്മതലത്തില്‍ സമീപിച്ചാല്‍ പിയേക്കാള്‍ കൂടുതല്‍ ബിംബങ്ങള്‍ സൃഷ്ടിച്ച, കടമ്മനിട്ടയേക്കാള്‍ കൂടുതല്‍ ദ്രാവിഡത്വം വിളംബരം ചെയ്‌‌ത, അയ്യപ്പപ്പണിക്കരേക്കാള്‍ കൂടുതല്‍ ദാര്‍ശനികത്വം എഴുതിയ, മധുസൂദനന്‍ നായരേക്കാള്‍ ജനപ്രിയനായ, സച്ചിദാനന്ദനേക്കാള്‍  കൂടുതല്‍ സ്വയം  നവീകരിക്കുന്ന ഒരു കവിയുടെ തീയുള്ള കവിതകള്‍ ചിലപ്പോള്‍ കണ്ടെത്താനായേക്കും..

* ബൂലോകകവിതയ്‌‌ക്കായി എഴുതിയ കുറിപ്പ് 

4 comments:

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
എതിരന്‍ കതിരവന്‍ said...

പോക്കറ്റിൽ നിന്നും ഒരു കവിത കിട്ടുന്നു. ഒരാൾക്കും ഇതിൽ‌പ്പരം മരണം-കവിത സമവാക്യം ചമയ്ക്കാൻ പറ്റുകയില്ല.
അയ്യപ്പപ്പണിയ്ക്കർ/സച്ഛിദാനന്ദൻ താരതമ്യങ്ങൾ ഇവിടെ അവസാനിയ്ക്കുന്നു.

dethan said...

തന്നാത്താന്‍ നശിക്കുമ്പോഴും കവിതയെ വളര്‍ത്തിയ ഒറ്റയാന് അന്ത്യാഞ്ജലി.പണ്ഡിത നിരൂപകര്‍ എത്ര അവഗണിച്ചാലും അയ്യപ്പന്റെ കവിതകള്‍ വെയില്‍ തിന്നു പോകില്ല.
-ദത്തന്‍

nikhimenon said...

hi,
i am new to yur blog,infact i hadnt heard abt neither abt u or ur book until i went to public lib,ekm the day before yest..was searching for manu joseph's serious men when i chanced upon yur book,pannivetta'.
to be honst,initially i was hesitant to pick ur book up thinking that ts just another batton bose (with due respect to them) kinda book..but after finishing yur book in just one siiting,i must say that, yu have talent man....keep writing...

ps: have u read sushmeth chandroth's 'D'.btw pannivetta s far better than that book..

 

(c)2009 Devadas V.M [ vm.devadas@gmail.com ]