Saturday, March 14, 2015

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ - കഥകൾ 2014


Wednesday, December 31, 2014

മനുഷ്യരോട്, യന്ത്രങ്ങളോട്, ഭാവിയോട്...


പ്രിയ ഹോബ്സ്,

വഴിയിൽ തങ്ങാതെ വരാനിരിക്കുന്ന ഭാവിയെക്കുറിച്ചോർക്കുമ്പോൾ താരതമ്യേന വലിയ കേടുപാടുകളില്ലാത്ത ഒരു വർഷമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും, അവന്റെ ബാലാരിഷ്ടതകൾ നൽകുന്ന രക്ഷാകർത്തൃ ആകുലതകളുമായി എന്റെയും ഭാര്യയുടെയും ജീവിതം കുറച്ചു കൂടി തിരക്കുള്ളതായി മാറിയിരിക്കുന്നു. പപ്പയുടേയും അമ്മയുടേയും ആരോഗ്യം കൂടുതൽ മോശമാകുന്നു. എങ്കിലും മരുന്നും മന്ത്രവുമൊക്കെയായി അവർ അതിജീവനം നടത്തുന്നു. പ്രശ്നഭരിതമായിരുന്നെങ്കിലും വലിയ തരക്കേടില്ലാതെ ഈ വർഷത്തെ ഔദ്യോഗിക കാര്യങ്ങളൊക്കെ നടന്നെന്നാണ് കരുതുന്നത്. ഒരു പുസ്തകം കൂടി പുറത്തിറങ്ങി. മുന്ന്  കഥകൾ പ്രസിദ്ധീകരിച്ചു. അവയ്ക്കെല്ലാം അത്യാവശ്യം ശ്രദ്ധയും  പ്രതികരണങ്ങളും ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു ഹ്രസ്വചലച്ചിത്രത്തിന് തിരക്കഥയെഴുതി. പാതയിലുപേക്ഷിച്ച നോവലെഴുത്തിന്റെ ആമയിഴച്ചിലുകൾ മുയൽ വേഗങ്ങളെ തോൽപ്പിക്കാൻ തല വെളിയിലിടുന്നുണ്ട്. എഴുത്തിഴയുന്നുണ്ടെങ്കിലും, അത് അളവല്ലാത്ത സന്തോഷവും പ്രതീക്ഷയും ഇപ്പോഴും നൽകുന്നുണ്ട്. വായന താരതമ്യേന കുറവായ വർഷമായിരുന്നെങ്കിലും തേടിപ്പിടിക്കേണ്ടവയെ ആവിധം തന്നെ കണ്ടെത്തുന്നുണ്ട്. പക്ഷേ, സിനിമ കാണുന്നത് വളരെ കുറഞ്ഞു. അടുത്ത വർഷം അക്കാര്യത്തിലൊരു ശ്രദ്ധക്കൂടുതൽ കാണിക്കണമെന്നുണ്ട്. അവനവന്റെ ഉള്ളിലേയ്ക്കുള്ള ചുരുങ്ങലിന് ഇരട്ടിവേഗം കൈവന്നിരിക്കുന്നു. സൗഹൃദസംഭാഷണങ്ങൾ തീരെക്കുറവ്. ഫോൺ ‌വിളികൾ വിരളം. നീക്കിവയ്ക്കാൻ സമയമില്ലാത്തതിനാൽ പല ചർച്ചാക്കൂട്ടങ്ങളിൽ നിന്നും വിട്ടു മാറിയെങ്കിലും ഇടപെടാൻ കഴിയുന്നിടത്ത് സൗകര്യം പോലെ അത് ചെയ്യാറുമുണ്ട്. ഒന്നും കൃത്യമായെടുക്കുന്ന തീരുമാനങ്ങളല്ല, മറിച്ച് അവനവൻ ‌ചുരുങ്ങലിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. എങ്കിലും ഒരു വിളിപ്പുറത്ത് അവരെല്ലാവരുമുണ്ട്, ഞാനത്രയകലെയൊന്നുമല്ല എന്നൊരു തോന്നലുണ്ട്. ജീവിക്കുന്ന രാജ്യത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രീയവും മനോനിലകളും കൂടുതൽ ഭീതിതവും പ്രാകൃതവുമാകുന്ന നാളുകളിലൂടെയാണ് കടന്നു പോകുന്നത്.  അത്തരം ആകുലതകളെ തെല്ലൊന്ന് സാന്ത്വനപ്പെടുത്താനെന്നോണം ഒറ്റയ്ക്കും തെറ്റയ്ക്കുമായി ജനം തെരുവിലിറങ്ങി പ്രതികരിക്കുന്നുണ്ട്. ദുരൂഹവും വിദൂരവുമെന്ന്  ഒരിക്കൽ കരുതിയിരുന്ന ഭാവികാലം അതിങ്ങ് ‌തൊട്ടുമുന്നിലെ വർത്തമാന നിമിഷമാകുമ്പോൾ സംഭവിക്കുന്ന പരിഭ്രാന്തികൾക്ക് മറു മരുന്നായി പ്രതീക്ഷയല്ലാതെ മറ്റെന്താണ് കൈമുതലായുള്ളത്. ഞാൻ ‌മനുഷ്യരോട്, യന്ത്രങ്ങളോട്, ഭാവിയോട് എല്ലാം കൂടുതൽ കൂടുതൽ പ്രതീക്ഷയോടെ തന്നെ പെരുമാറാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. പുതുവത്സരാശംസകൾ.


സസ്നേഹം
ദേവദാസ് വി.എം

Saturday, November 8, 2014

അനങ്ങൻ മലയിലെ പാറമടയും പരിസ്ഥിതി പ്രശ്നങ്ങളും.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്താണ് അനങ്ങൻ മല സ്ഥിതി ചെയ്യുന്നത്. ‌പലപ്പോഴും ആ വഴി കടന്നു പോകുമ്പോൾ ഒരുവശത്ത് പച്ചപ്പും മറ്റൊരു വശത്ത് നിരനീളുന്ന പാറക്കെട്ടുകളുമുള്ള ഈ മലയൊരു കൗതുകമായിരുന്നു. മൃതസഞ്ജീവിനി തേടിയിറങ്ങിയ ഹനുമാന്റെ കായിക ബലത്തിന് മുന്നിൽ പോലും അനങ്ങാതെ കിടന്നതിനാലാണ് അനങ്ങൻ മലയെന്ന് പേരു വീണതെന്നാണ് ഐതീഹ്യം.
അനങ്ങൻ മലയുടെ ഒരു വശം
അനങ്ങനടി എന്നറിയപ്പെടുന്ന മറുവശം
 നേരിയ സാഹസം നിറഞ്ഞ കൗതുകത്തിന്റെ പുറത്ത് എക്കോ‌ടൂറിസം അനുവദിക്കുന്ന പ്രകാരം ഒന്നു രണ്ട് തവണ ഇതിന് മുകളിൽ കയറുകയും, പച്ചപ്പ് ‌നിറഞ്ഞു നിൽ‌ക്കുന്നത് കാണാനായി മാത്രം മുമ്പ് പലതവണ ‌താഴ്‌പ്രദേശത്തെ പാടശേഖരങ്ങളിൽ ചെന്ന് നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് വരെ കാണാത്ത ഒരു വശം കൂടെ ഈ മലയ്ക്കുണ്ടെന്നും അവിടെ മല തുരപ്പന്മാർ വലിയ രീതിയിൽ മടയിടിക്കുകയും, വ്യവസായം നടത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞത് താഴെ കാണുന്ന പ്രതികരണ ഫലകം കണ്ണിൽ പെടുമ്പോൾ മാത്രമാണ്. 

  
നാട്ടുകാരുടെ പ്രതിഷേധ ഫലകം.
അങ്ങനെയാണ് അനങ്ങൻ മലയിലെ പാറമടയെക്കുറിച്ചും, അനുബന്ധ വ്യവസായത്തെക്കുറിച്ചും, നാട്ടുകാരുടെ പ്രതിഷേധത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കുന്ന നാട്ടുകാരോടും, RTI ഫയൽ ചെയ്ത വ്യക്തികളോടുമെല്ലാം വൈരാഗ്യം പുലർത്തുന്ന സമീപനമാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നും, പാറപൊട്ടിക്കുന്നതിന് സമീപമുള്ള വീടുകൾ വിള്ളുന്നതോ ‌താമസക്കാർക്ക് അസുഖങ്ങൾ തുടർച്ചയാകുന്നതോ ഒന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടാണ് ‌പഞ്ചായത്തിന് എന്നുമാണ് അറിയാൻ കഴിഞ്ഞത്. ആരായുന്നതിനെല്ലാം കൂടി "എല്ലാം നിയമ വിധേയമാണ്" എന്നൊരു മറുപടി മാത്രമാണത്രേ ലഭിക്കുന്നത്. എന്നാൽ അനധികൃതമായും അളവിൽ കൂടുതലും പാറപൊട്ടിക്കൽ നടക്കുന്നുണ്ട് എന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം. പ്രതിഷേധക്കമ്മറ്റിയിലൊരാളുടെ അനുജൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തിരിച്ചടയ്ക്കേണ്ടാത്ത ഭവനനിർമ്മാണ സഹായത്തിന് അപേക്ഷിച്ചിരുന്നുവെന്നും, അതേകദേശം ശരിയായിരുന്നുവെന്നും, ശേഷം അത് വൈകിയപ്പോൾ പാറമട വിഷയത്തിൽ ജേഷ്ഠന്റെ ഇടപെടലുകളെ തടഞ്ഞാൽ മാത്രം ധനസഹായം അനുവദിക്കാമെന്ന് താക്കീതു ലഭിച്ചുവെന്നും പ്രതിഷേധക്കാരിൽ ചിലർ വെളിപ്പെടുത്തുന്നു. അധികൃതരുടെ ശ്രദ്ധ ക്ഷണിയ്ക്കാൻ പല രീതിയിലുള്ള സമര മാർഗങ്ങൾ സ്വീകരിച്ചിട്ടും ഫലമൊന്നുമില്ലെന്ന നിരാശയിലായിരുന്നു ചിലർ. ‌മനുഷ്യാവകാശക്കമ്മീഷനിലാണ് മറ്റു ചിലരുടെ അന്തിമ പ്രതീക്ഷ.

 RTI  പ്രകാരം ചോദിച്ച സുപ്രധാന ചോദ്യത്തിൽ നിന്ന് പഞ്ചായത്ത്‌ അധികൃതർ ഒഴിവ്‌ പറഞ്ഞ്‌ കൈകഴുകിയിരിക്കുന്നു എന്നും അവർ അഭിപ്രായപ്പെട്ടു. പഞ്ചായത്തിൽ ‌പ്രസ്തുത രേഖകളില്ല, ‌മറ്റ് ‌വകുപ്പുകളുടെ(ജിയോളജി, പൊലൂഷൻ) സമ്മതമാണ് പ്രധാനം എന്ന മട്ടിലുള്ള മറുപടികളാണത്രേ ലഭിച്ചത്. മലയിടിച്ചിലിനെ തുടർന്ന് ‌മൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. അനങ്ങൻ മലവാസികളായ കുരങ്ങുകളിപ്പോൾ ‌ജനവാസയിടങ്ങളിലേയ്ക്കിറങ്ങി ശല്ല്യമായി മാറിയിരിക്കുകയാണ്. കാട്ടുനായ്ക്കളും വിഷപ്പാമ്പുകളും മലയിറങ്ങി തുടങ്ങിയിരിക്കുന്നു. മണ്ണിടിച്ചിലും വെള്ളംകയറലുമെല്ലാം പലയിടത്തും ‌വിനാശമുണ്ടാക്കുന്നു. ഇതൊക്കെയാണ് പ്രതിഷേധ സമരക്കാരുടെ പരാതികൾ.
 വിവരാവകാശ പ്രകാരമുള്ള മറുപടിൽ നിന്ന് ‌പകർത്തിയ ചിലത്. 
മൊബൈൽ ക്യാമറയായിരുന്നതിനാൽ ചിത്രങ്ങൾ വ്യക്തമല്ല.
 രേഖകൾ എന്തു വേണമെങ്കിലും പറയട്ടെ, അവിടെ നടക്കുന്നതെന്താണെന്നറിയാൻ താൽപ്പര്യമുണർന്നു. അങ്ങനെയാണ് അതുവരെ കാണാത്ത മലയിടുക്കിലേയ്ക്ക് ‌ചെന്നെത്തിയത്. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു എന്ന് തന്നെ വേണം പറയാൻ.
അഞ്ചാൾ പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ചല്ലിക്കുന്നുകൾ
നിരവധി യന്ത്രങ്ങളുടെ സഹായത്താലുള്ള പാറമടയിടിക്കൽ
പ്രകൃതിസുന്ദരമായ അനങ്ങൻ മലനിരകളുടെ മറുവശക്കാഴ്ച
യന്ത്രങ്ങളും വാഹങ്ങളും കടന്നു വരുന്നതിനായി ഒരുക്കിയിരിക്കുന്ന പാത.
അനങ്ങൻ മലയിലെ പാറമടയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും,  അതോടൊപ്പം ഈ വിഷയത്തിൽ  ബന്ധപ്പെട്ട ‌വകുപ്പുകളും, അധികൃതരും അടിയന്തിരമായ ശ്രദ്ധ ചെലുത്തട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. 

- ദേവദാസ് വി.എം



 

(c)2009 Devadas V.M [ vm.devadas@gmail.com ]