Sunday, October 23, 2016

സമയരേഖയിലൊരു ശരാശരി ജീവിതം

 

🌑
🌑
🌑
ഇന്നെന്താ പതിവില്ലാതെ ഈ നേരത്ത്?
മോന് എന്തോ പ്രൊജക്റ്റുണ്ട്... അതിന്റെ ആവശ്യത്തിനായിട്ടാ.
പുതിയ പുസ്തകങ്ങൾ കുറെ വന്നിട്ടുണ്ട്‌ട്ടോ
ഞാൻ ‌മറ്റന്നാൾ ഇറങ്ങാം.
“ദാ ബില്ല് ”

🌑

🌑
ഡെപ്‌സിൽ ഒരു മൂന്ന് സ്ട്രിപ്പ്
വേറെ?
റീവാഡിം വേണം
അതില്ലാ... പകരം റിവാസൺ തരാം
ഇൻഗ്രെഡിയന്റ്സൊക്കെ സെയിമാണോ?
അതേന്ന്.. വേറെ ബ്രാന്റാണെന്നേയുള്ളൂ

രണ്ട് മിനിറ്റ്...
🌑

- 1 മിനിറ്റ് നേരമായിട്ടും മറുപടിയില്ല -
🌑
🌑
എങ്കിൽ അതെടുത്തോ. എടുത്തോ. 5 എണ്ണം മതി
ശരി
വലിയ ആൾക്കുള്ള ഡയപ്പറ്. എക്‌സെൽ സൈസ്.. പത്തെണ്ണത്തിന്റെ പായ്ക്കറ്റ്
എത്രയായി?
515
മറ്റേ സെയിം ഗുളിക വന്നാലൊന്ന് പറയണേ?
ശരി.
🌑
🌑
മുഴത്തിനെത്രയാ?
25
“മുല്ലപ്പൂവിന്റെ വിലയ്ക്ക് സ്വർണ്ണം വാങ്ങാമല്ലോ
മുടിഞ്ഞ മഴക്കാ‌ലല്ലേ സാറേ. പിന്നെ കല്ലാണങ്ങളും… എത്ര വേണം?

മൂന്ന്
🌑
ഇപ്പഴിറങ്ങാമെന്ന് പറഞ്ഞിട്ട് ?
നീ പറഞ്ഞതൊക്കെ വാങ്ങണ്ടേ?
എന്നാലും ഈ നേരാവോ?
ഇടയ്ക്കൊന്ന് മഴ പെയ്തപ്പോൾ ‌ബൈക്കൊതുക്കേണ്ടി വന്നു.  മഴയുണ്ടെങ്കില് നാളത്തെ കാര്യമെങ്ങന്യാ?”
“നല്ല മഴ്യാച്ചാ ബസ്സീപ്പോകാം”
മോനുറങ്ങ്യോ?
നേരത്തേ കിടത്തി. നാളെ കാലത്ത് പുറപ്പെടാനുള്ളതല്ലേ?
അച്ഛൻ കഴിച്ചോ?
പിന്നില്ലാണ്ട്.. മണി 9 കഴിഞ്ഞില്ലേ? ഇന്നെന്തോ സന്ധ്യക്കന്നെ വെശക്കണൂന്ന് പറഞ്ഞൂത്രെ. ഞാൻ ‌വരുമ്പോൾ ശാരദ കഞ്ഞി കോരി കൊടുക്കാണ്. കുറച്ചു മുന്നെ ഞാൻ ഒരു ഗ്ലാസ് ‌പാല് കൊടുത്തു. പാതി കുടിച്ചു.
ഇതൊക്കെയെടുത്ത് അകത്തു വയ്ക്ക്.
അമ്പടാ.. മുല്ലപ്പൂവൊക്കെ വാങ്ങ്യ? ഞാൻ ‌വെറുതെയൊന്ന് തോണ്ടി നോക്കീതാ.
ഇടയ്ക്കതും രസല്ലേ?
“ഇതെന്താ? അമർ ചിത്രകഥ വാങ്ങണ്ടാന്ന് പറഞ്ഞതല്ലേ?
അത് ‌മോനൂനല്ല.
പിന്നെ ?
അച്ഛനാണ്...
അച്ഛനിപ്പൊ ഇതൊക്കെ വായിക്കാൻ പറ്റ്വോ?
പറ്റില്ലായിരിക്കും. ഇനിയഥവാ വായിച്ചാലും ഒന്നും ഓർമ്മ നിൽക്കില്ലായിരിക്കും. എന്നാലും നിറങ്ങളും ചിത്രങ്ങളും ഒക്കെ കാണിച്ചാൽ പിന്നെയുമെന്തെങ്കിലുമൊക്കെ മനസ്സിലാക്കാനാവേരിക്കും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ഊണെടുത്ത് വയ്ക്കട്ടെ?
മഴച്ചാറല് കൊണ്ടിട്ടുണ്ട്. എന്തായാലും ഒന്ന് കുളിക്കണം. നീ വിളമ്പി വയ്ക്ക്. ഞാനൊന്ന് അച്ഛനെ ക‌ണ്ടിട്ട് ‌വരാം
🌑
മഞ്ഞ സീറോ‌വാട്ട് ബൾബിന്റെ വെട്ടത്തിൽ ‌മച്ചും നോക്കി കണ്ണും തുറന്ന് കിടക്കുകയാണ് അച്ഛൻ. ‌വാതിൽ തുറന്ന് മുറിയിലേയ്ക്ക് ആളെത്തിയതോ അരികത്തു വന്നിരുന്നതോ അറിഞ്ഞ മട്ടില്ല.  അമർ ചിത്ര കഥാ പുസ്തകത്തിന്റെ പുറംചട്ടയിചക്രവ്യൂഹത്തിനകത്തു പെട്ട അഭിമന്യുവിന്റെ മരണപ്പോരാട്ടത്തിന്റെ ചിത്രം ‌മുഖത്തിനു തൊട്ടുമുന്നിലായി വീശിക്കാണിച്ചിട്ടും മച്ചിലേയ്ക്കുള്ള നോട്ടം മുറിയ്ക്കുന്നില്ല. കട്ടിലിന് തൊട്ടരികെയായി മരുന്നുകളും വെള്ളവും നോട്ടുകുറിയ്ക്കാനുള്ള പുസ്തകവും ഒക്കെ അടുക്കി വച്ച ചെറിയ മേശപ്പുറത്ത് കഥാപുസ്തകം വച്ചുകൊണ്ട് വീണ്ടും അച്ഛനരികെ ചെന്നു നിന്നു. ചുരുണ്ടു മാറിക്കിടന്ന ‌പുതപ്പെടുത്തു വലിച്ച് നെഞ്ചിന് പാതിവരെ മറച്ചു. പുരുവംശരുടെയും കുരുപരമ്പരകളുടെയും കഥോപകഥകളെല്ലാം മനപ്പാഠമായിരുന്ന ആൾക്കു വേണ്ടി ‌കുട്ടികൾക്കുള്ള ചിത്രകഥാ പുസ്തകം  വാങ്ങിക്കൊടുത്തതിന്റെ ‌കുറ്റബോധവും ലജ്ജയും കലർന്നൊരു പുതപ്പ് ഇപ്പോൾ എന്റെ മേലെയുമുണ്ട്.

യയാതിയുടെ മകൻ ആരാ?  പുരു
പുരുവിന്റെ മകൻ ആരാ? കുരു
കുരുവിന്റെ മകൻ ആരാ? പ്രദീപൻ
. . . . .
. . . . .
വിചിത്രവീര്യന്റെ വിധവകളിൽ വ്യാസനുണ്ടായത് ധൃതരാഷ്ടനും പാണ്ഡുവും
‌പാണ്ഡവരാരൊക്കെ? പറയ്…
യുധിഷ്ഠിരഭീമാർജ്ജുനനകുലസഹദേവന്മാർ...

കാലങ്ങളേറെമുമ്പെയുള്ളൊരു കളിയോർമ്മ തികട്ടി വന്നു.
സഹേദേവൻ... അച്ഛന്റെ ഇളയ മകൻ.... അതെങ്കിലും ഒന്നോർത്തെടുക്കാൻ ശ്രമിക്കൂ അച്ഛാ..

ഊണ് ‌വിളമ്പിയിട്ടുണ്ട്
ദാ വന്നൂ

ഓർമ്മകതിങ്ങി നിറഞ്ഞമുറിയുടെ വാതിശബ്ദമില്ലാതെ പതിയെ ചാരിക്കൊണ്ട് ഞാൻ പുറത്തു കടന്നു. 
🌑
മലയാള മനോരമ ഓണപ്പതിപ്പ്-2016ൽ പ്രസിദ്ധീകരിച്ച ഒരു epistolary experimentation കഥ
 

(c)2009 Devadas V.M [ vm.devadas@gmail.com ]