ആഗ്രഹത്തിന്റെയോ, ലക്ഷ്യത്തിന്റെയോ അംശമില്ലാത്ത സ്വപ്നങ്ങളുണ്ടല്ലോ.
ഉറക്കത്തിലോ മയക്കത്തിലോ ഒക്കെയായി കാണുന്ന 'വെറും' കിനാവുകൾ. അവ
യാഥാർത്ഥ്യമാകുന്നത് അപൂർവ്വവും, ഇനി നടന്നാൽ തന്നെ സ്വപ്നത്തിനോട്
പശ്ചാത്തല നീതി പുലർത്താതെയോ ഒക്കെയായിരിക്കും. എന്നാൽ ഇന്നു
സംഭവിച്ചതങ്ങനെയല്ല. വർഷങ്ങൾക്കു മുമ്പ് ഡാൻബ്രൗണിന്റെ ഡാവിഞ്ചി കോഡും
വായിച്ച് കൊച്ചിയിൽ പുല്ലേപ്പടി ജംഗ്ഷനടുത്തൊരു വാടകമുറിയിൽ കിടന്നുറങ്ങിയ
ഒരു രാത്രിയിൽ കണ്ട സ്വപ്നം ആ നോവലിൽ പരാമർശിച്ചിരുന്ന സെന്റ് പീറ്റേഴ്സ്
സ്ക്വയറുമായി ബന്ധപ്പെട്ടായിരുന്നു. ഞാനൊരു ക്വിസ്സ് കോമ്പറ്റീഷനിൽ
കാണികളുടെ കൂട്ടത്തിൽ (ശ്രദ്ധിക്കുക, മത്സരാർത്ഥിയല്ല വെറും കാണി മാത്രം)
ഇരിക്കുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയർ രൂപകൽപ്പനയുമായി ബന്ധപ്പെട്ട്
മത്സരാർത്ഥികൾക്ക് ഉത്തരം പറയാനാകാത്ത ഒരു ചോദ്യം പാസ് ചെയ്തു
കാണികളിലേയ്ക്കു വരുന്നു. ഞാൻ ചാടിയലറിക്കൊണ്ട് 'ജോവാനി ലൊറെന്‍സൊ
ബെര്‍ണീനി' എന്നുത്തരം പറയുന്നു. തുടർന്ന് കരഘോഷം മുഴങ്ങുന്നു. പതിവുമ്പോലെ
ഒരു 'ഹമ്പട ഞാനേ' സ്വപ്നം മാത്രമായിരുന്നു അത്; ഇന്നു വരെ. എന്നാൽ ഇന്ന്,
ഓഫീസിൽ നടക്കുന്ന ഒരു ക്വിസ് കോമ്പറ്റീഷന്റെ ഫൈനലിൽ ചെന്നു
കാണിയായിരിക്കുകയും, റാപ്പിഡ് ഫയർ റൗണ്ടിൽ മത്സരാർത്ഥികൾ ഉത്തരം
പറയാനാകാതെ പ്രസ്തുത ചോദ്യം കാണികളിലേയ്ക്ക് നീളുകയും, ഞാൻ ചാടിക്കയറി
ഉത്തരം പറയുകയും ചെയ്യുന്നു. കരഘോഷം നിസ്സാരമായിരുന്നു എന്നതൊഴിച്ചാൽ
നടന്നത് 'സ്വപ്നസാഫല്യം'. മറ്റൊരു സ്വപ്നവും ഈയടുത്ത് ഏതാണ്ട്
സഫലമായിരുന്നു. അവനവന്റെ താക്കോലുപയോഗിച്ച് മറ്റൊരാളുടെ മുറി/വാഹനം/അലമാര
തുറക്കുകയെന്നത്. ഒന്നു രണ്ട് മാസങ്ങൾക്കു മുമ്പാണ് സംഭവം. ഓഫീസിൽ
വാഹനങ്ങൾ പാർക്കു ചെയ്യുന്നിടത്ത് എന്റെ സൈക്കിളിന്റെ അടുത്ത് തന്നെ അതേ
മോഡലിലുള്ള , ഒരേ നിറമുള്ള മറ്റൊന്നുണ്ടായിരുന്നു. ഞാന്‍ അതു ശ്രദ്ധിക്കാതെ
മനസ്സില്‍ മറ്റെന്തോ ആലോചിച്ച് എന്റെ താക്കോലെടുത്ത് അതു തുറക്കാന്‍
ശ്രമിച്ചു .അതു തുറക്കുകയും ചെയ്തു. ക്യാരിയറില്‍ ബാഗു വയ്ക്കാന്‍
നേരത്താണ് ബാറിലെ സ്റ്റിക്കറു കണ്ട് അതെന്റെയല്ലല്ലോ എന്ന്
തിരിച്ചറിഞ്ഞത്. വേഗം അത് പൂട്ടി വച്ചു. ബാഗെടുത്ത് എന്റെ സൈക്കിളിന്റെ
ക്യാരിയറില്‍ വച്ച ശേഷം കൗതുകത്തിനായി വീണ്ടും മറ്റെ സൈക്കിള്‍ തുറക്കാന്‍
നോക്കി. ഇല്ല നടക്കുന്നില്ല. അത് തുറക്കുന്നില്ല. ശ്രദ്ധാപൂര്‍വ്വം ഒന്നോ
രണ്ടോ തവണ ശ്രമിച്ചു പരാജയപ്പെട്ടു. അശ്രദ്ധമായ ഒരു അവസ്ഥയിൽ ചെന്നു
സ്വാഭാവികമായി ശ്രമിച്ചപ്പോൾ (ചോരശാസ്ത്രത്തിലൊക്കെ പറയുന്ന
പൂട്ടുതുറക്കുന്ന മന്ത്രവും മനസ്സാന്നിദ്ധ്യവുമൊന്നുമില്ലാതെ തന്നെ) അത്
ഒരു തവണ തുറന്നു എന്നത് സത്യമാണ് അഥവാ അത്ഭുതമാണ്. പറഞ്ഞു വന്നതെന്താണെന്നു
വച്ചാൽ ചില സ്വപ്നങ്ങൾ , ഒരല്പം പശ്ചാത്തല വൈജാത്യത്തോടെ,
യാഥാർത്ഥ്യമാകുന്നതിൽ അല്ലറ ചില്ലറ അത്ഭുതങ്ങളും, രസങ്ങളുമൊക്കെയുണ്ട്.
Friday, April 19, 2013
Sunday, March 17, 2013
മര(ണം)
ഇപ്പോൾ താമസിക്കുന്ന വീടിന്റെ മുൻവശത്തെ വരാന്തയ്ക്കു തണലായി ഒരു ആര്യ വേപ്പിന്റെ ചില്ലകളുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന ഒന്നാം നിലയുടെ ടെറസ്സിനോളം ഉയരമുള്ള ആ മരത്തിൽ കാക്കകളല്ലാതെ മറ്റു പക്ഷികളൊന്നും വന്നിരിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വരാന്തയുടെ ചില ഭാഗങ്ങളിൽ വീഴുന്ന കക്കക്കാഷ്ഠം പലപ്പോഴും ശല്ല്യമാകാറുണ്ട്. കഴിഞ്ഞ മഴയിൽ ഇതിന്റെ ഇലകൾ വീണു വരാന്തയിലെ പൈപ്പടഞ്ഞാണ് മുറിയിൽ വെള്ളം കയറി കിടക്കയും, കുറെയധികം പുസ്തകങ്ങളും നാശമായത് (പ്രളയ സങ്കടം : http://devadasvm.blogspot.in/2012/08/blog-post_31.html) ഇതൊക്കെയാണെങ്കിലും ഒരടുപ്പം ഈ മരത്തോടുണ്ടായിരുന്നു. അതാണിന്നിങ്ങനെ വെട്ടി വീഴത്തപ്പെട്ടു കിടക്കുന്നത്. മാർച്ച് പാതിയായതേയുള്ളൂ. ചെന്നൈ ചൂട് "ഏപ്രിൽ മെയിലേ പശുമയേ ഇല്ലൈ" എന്ന കത്തിരി വെയിലിന്റെ പാട്ട് മൂളാൻ തുടങ്ങുന്നതേയുള്ളൂ. വരാന്തയിൽ ലാപ്ടോപ്പുമായി ഇതിന്റെ ചില്ലകളുടെ ചുവട്ടിൽ ചെറുകാറ്റുമേറ്റ് 'ഒരു മരം ഒരു കാവല്ല" എന്ന ബോധ്യത്തോടെ ഇരിക്കുമ്പോഴും ഒരു അനുഭവമൊക്കെയുണ്ടായിരുന്നു. അതൊക്കെ തീർന്നു. തണലും കാക്കക്കരച്ചിലും ഇലകൊഴിച്ചിലും ചെറുകാറ്റും പച്ചപ്പുമെല്ലാം...
Labels:
കുറിപ്പുകള്‍,
പ്രതികരണം
Sunday, February 3, 2013
Midnight's Children
ഒറ്റ വാചകത്തിൽ പറഞ്ഞാൽ നോവൽ സിനിമയാക്കുന്നതിൽ വിജയിച്ചിട്ടില്ല. നോവൽ വായിച്ച ഒരാൾക്ക് സിനിമയുമായി ആസ്വാദന ബന്ധം സാധ്യമാകുമെങ്കിലും , വായിക്കാത്ത ഒരാൾക്ക് അവിടെനിന്നുമിവിടെനിന്നും കുറെ സംഭവങ്ങൾ ഏച്ചു കെട്ടിയതു പോലെ തോന്നാൻ സാധ്യതയുണ്ട്. റുഷ്ദി തന്നെ സഹകരിച്ച് എഴുതിയ തിരക്കഥയായതിനാൽ അത് ദീപാ മേത്തയുടെ മാത്രം പിഴയല്ല താനും. നോവലിൽ പരാമർശിക്കുന്ന ചരിത്ര സംഭവങ്ങളെയും, അനുബന്ധ രൂപകങ്ങളേയും സിനിമയിലേക്ക് കൈമാറിയിട്ടുണ്ടെങ്കിലും നോവലിലെ പ്രധാന ആകർഷണമായ മാജിക്കൽ റിയലിസത്തെ സിനിമയിലേക്ക് ആവാഹിച്ചതിൽ ശില്പഭദ്രതയ്ക്കു സംഭവിച്ച പിഴവ് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്; പ്രത്യേകിച്ചും രണ്ടാം പാതിയിൽ. നിറക്കൂട്ടുകൾ നന്നെന്നു തോന്നുമെങ്കിലും ഓർമ്മയിൽ നില്ക്കാവുന്ന ദൃശ്യങ്ങളൊന്നുമൊരുക്കാൻ ക്യാമറയ്ക്കു കഴിയുന്നുമില്ല. അഭിനയത്തിലും -തരക്കേടില്ലാതെ ചെയ്തു കൊടുത്തിട്ടുണ്ട് എന്നല്ലാതെ- ആർക്കും പ്രത്യേക മികവൊന്നും തോന്നിയില്ല. ഇന്ദിരാഗാന്ധി-അടിയന്തിരാവസ്ഥ കാലത്തെക്കുറിച്ച് നോവലിൽ നടത്തുന്ന വിമർശന പരാമർശങ്ങളെ സിനിമയിലും അതേപടി അനുവദിച്ച സെൻസർ ബോർഡ് അഭിനന്ദനമർഹിക്കുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തോടൊപ്പം റുഷ്ദിയുടെ തന്നെ ശബ്ദമായി കേൾക്കാൻ കഴിയുന്ന ആഖ്യാതാവിന്റെ സ്വരം ചില ധനാത്മക മാനങ്ങൾ നൽകുന്നുണ്ടെങ്കിലും , പലയിടത്തും അത് നോവൽ വായന മാത്രമാകുന്നതോടെ സിനിമ എന്ന നിലയിൽ ദൃശ്യവത്ക്കരണം പരാജയപ്പെടുന്നു. താരതമ്യം ചെയ്യുന്നതത്ര ശരിയായ കാര്യമല്ലെങ്കിലും നോവലിന് മികച്ച രീതിയിൽ ചലച്ചിത്ര ഭാഷ്യമൊരുക്കിയ 'ലൈഫ് ഓഫ് പൈ' ഈയടുത്ത് കണ്ടതുകൊണ്ടു കൂടിയാകാം, അതുണ്ടാക്കിയ അമിത പ്രതീക്ഷയാലാകാം, മിഡ്നൈറ്റ്'സ് ചിൽഡ്രൻ ചലച്ചിത്രമെന്ന നിലയിൽ അത്ര മികച്ച അനുഭവമല്ല തന്നത്.
Labels:
സിനിമ

