Friday, January 25, 2013

Insomnia മൂന്നാംപക്കം അഥവാ (അ)രാഷ്ട്രീയം

അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ പിന്നെ വയറു നിറയെ തിന്ന് അൽപം മദ്യപിച്ച് ചുരുണ്ടു കൂടി കിടന്നുറങ്ങുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അസുരനിഗ്രഹവും, വിവാഹവും, വനവാസവുമൊക്കെയായി ജേഷ്ഠനെ അനുഗമിച്ച ലക്ഷ്മണൻ ബലാതിബല മന്ത്രങ്ങളാൽ വിശപ്പും, ദാഹവും ഒഴിവാക്കി. വനവാസകാലത്ത് ജേഷ്ഠനേയും, ജേഷ്ഠപത്നിയേയും സംരക്ഷിക്കുന്ന ദൗത്യമേറ്റതിനാൽ 14 വർഷത്തേയ്ക്ക് നിദ്രാദേവിയുമായി ഉടമ്പടി വച്ചത്രേ! 14 വർഷം ഉറക്കമില്ലാതെ കാവലു നിന്നു, യാത്ര ചെയ്തു, ‌മര്യാദ വെടിഞ്ഞു സ്ത്രീയെ ആക്രമിച്ചു , തെറ്റും ശരിയും നോക്കാതെ ജേഷ്ഠകൽപ്പനകൾ ശിരസ്സാ വഹിച്ചു, യുദ്ധം ചെയ്തു. എന്നിട്ടോ ജീവിതത്തിലേറ്റവും കൂടുതലായി താൻ ആഗ്രഹിച്ച നിമിഷമായ ശ്രീരാമ പട്ടാഭിഷേകം നടക്കുന്നയന്ന് ഉടമ്പടി തീർന്നതിനാൽ ചിരിച്ചുകൊണ്ട് മയക്കത്തിലാണ്ടു. രാമൻ കിരീടം ധരിക്കുമ്പോൾ ലക്ഷ്മണൻ മയക്കത്തിലേയ്ക്ക് ‌വഴുതി വീഴുകയായിരുന്നത്രേ! കുംഭകർണ്ണനങ്ങനെയായിരുന്നില്ല വേദശാസ്ത്രശസ്ത്ര വിദ്യകൾ ഗ്രഹിച്ചു അറിവുള്ളവനായി, മന്ത്രം ജപിച്ചു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, വികടസരസ്വതീ കടാക്ഷം വാങ്ങി. ലങ്കയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ മൂക്കുമുട്ടെ തിന്നു, ബോധം മറയുന്നതു വരെ മദ്യപിച്ചു, പിന്നെ കൂർക്കം വലിച്ചു കിടന്നുറങ്ങി. രാവണൻ സീതയെ അപഹരിച്ചപ്പോഴും, ഹനുമാൻ ലങ്ക കത്തിച്ചപ്പോഴുമെല്ലാം ഉറങ്ങിക്കൊണ്ടേയിരുന്നു. ഉറക്കം മുറിച്ചെഴുന്നേറ്റപ്പോൾ തെറ്റു ചെയ്ത ജേഷ്ഠനോട് തർക്കിച്ചു. തിരുത്താനാവില്ലെന്നു കണ്ട് ‌ആക്കറ്റം മദ്യപിച്ച് തന്നാൽ കഴിയാവുന്ന വിധം‌ യുദ്ധം ചെയ്തു മരിച്ചു. ജീവിത വിജയം അളക്കുകയെന്നത് മാപിനികളുടെ പരാജയമാണ്. ആയതിനാൽ തന്നെ ‌ലക്ഷ്മണന്റെ ഉറക്കമില്ലായ്മ‌യേക്കാൾ എന്തുകൊണ്ടും ഭേതം കുംഭകർണ്ണന്റെ ഉറക്കമാണ്. അതത് അവസ്ഥകളോട് പ്രത്യേകിച്ചൊന്നും തന്നെ പറയാനോ ചെയ്യാനോ ഇല്ലെങ്കിൽ, 'വല്ല്യേട്ടൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു'വെങ്കിൽ  വിശേഷിച്ചും...

Saturday, January 5, 2013

പാണ്ഡവപുരം.

പക്ഷേ, ഇവിടെ ഇങ്ങനെ ഞാൻ ആണിയടിച്ചുറപ്പിക്കട്ടെ. വടിവ് നഷ്ടപ്പെടുന്ന സങ്കൽപങ്ങൾ അലയുന്ന ഓർമ്മകളെ എങ്ങും കൊണ്ടെത്തിക്കുന്നില്ല. അതുകൊണ്ട് ഏറെ പണിപ്പെട്ടു ഞാനെന്റെ സങ്കൽപ്പങ്ങൾക്ക് വടിവുണ്ടാക്കട്ടെ. അവയിലേയ്ക്ക് നിറങ്ങളും ഗന്ധങ്ങളും കയറട്ടെ.
- പാണ്ഡവപുരം / സേതു.

Tuesday, January 1, 2013

Perez എന്ന വാസ്തുഹാരാ

1947-1971 കാലഘട്ടത്തില്‍ പാക്ക്-ബംഗ്ലാ പ്രവിശ്യകളില്‍ നിന്നുണ്ടായ അഭയാര്‍ഥി പ്രാവഹം വിഷയമാക്കി ശ്രീരാമനെഴുതിയ കഥയ്ക്ക് അരവിന്ദന്‍ ചലച്ചിത്രഭാഷ്യമൊരുക്കിയത് 1991ലാണ്. വിഭജനം, അഭയാര്‍ത്ഥിത്വം, പകർച്ച വ്യാധികൾ, കെട്ടുപിണയുന്ന ബന്ധങ്ങളുടെ ഭിന്നാവസ്ഥകള്‍ എന്നിവ പ്രമേയമാക്കിയ വാസ്തുഹാരക്കഥയ്ക്ക് ഒരു തുടര്‍ച്ചയെന്നോണം മറ്റൊരു കഥ കൂടി എഴുതിയിരുന്നു ശ്രീരാമന്‍. കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥികളെ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയ്ക്ക്  കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പിലെ രേഖാപരിശോധകനായി കുറെക്കാലം ജോലി ചെയ്തതിന്റെ അനുഭവം പേറുന്ന കഥ. ഭൂമി പതിച്ചു കിട്ടിയ ഒരു കുടുംബത്തിലെ സ്ത്രീ രോഗം വന്ന് മരിച്ചു കഴിഞ്ഞു. കുടുംബനാഥനും കുട്ടിയുമാണ് ദ്വീപിലേക്കു പോകേണ്ടത്. ഭർത്താവു മരിച്ചൊരു സ്ത്രീ  ഒരു കുഞ്ഞിനോടൊപ്പം മതിയായ രേഖകളില്ലാതെ ഉദ്യോഗസ്ഥനു മുന്നിൽ ‌യാചിക്കുന്നു. കൊടിയ ദുരിതപീഢകളുടെ വലിയ ലോകത്ത് മനുഷ്യന്റെ ജാതി,ബന്ധങ്ങൾ, കുടുംബം എന്നിവയ്ക്കൊക്കെ കടലാസ്സു രേഖകളുടെ വിലയേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന ഉദ്യോഗസ്ഥൻ അവരെ ഒറ്റ കുടുംബമാക്കുന്ന രേഖയുണ്ടാക്കി ദ്വീപിലേയ്ക്കയക്കുന്നു. വർഷങ്ങൾക്കു ശേഷം താൻ ഒട്ടിച്ചു ചേർത്ത ആ കുടുംബത്തെക്കാണാൻ ഉദ്യോഗസ്ഥൻ ‌ചെല്ലുന്നതും, ആ‌ കുടുംബം അല്ലലില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോയതു കണ്ട് സന്തോഷിക്കുന്നതുമാണ് കഥാ പ്രമേയം.

മീരാ നായരുടെ സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു 1995ല്‍ പുറത്തിറങ്ങിയ The Perez Family.  ക്യൂബയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആഭയാർത്ഥിത്വം പ്രമേയമാക്കി ഒരുപാട് സിനിമകൾ (ഗ്യാങ്ങ്സ്റ്റർ മൂവികളിലെ കൾട്ട് ആയ സ്കാർ ഫേസ് ഉൾപ്പെടെ) ഇറങ്ങിയിട്ടുള്ളതിനാൽ, അതിലൊരുപാടെണ്ണം കണ്ടിട്ടുള്ളതിനാൽ പലതവണ ഒഴിവാക്കിയ (Christine Bellന്റെ നോവലിന്റെ ചലച്ചിത്ര ഭാഷ്യം) The Perez Family ഇന്നാണ് കണ്ടു തീർത്തത്. സർനെയിമിൽ Perez എന്നുള്ളതല്ലാതെ മറ്റൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയത്തടവുകാരൻ, കരിമ്പു വെട്ടുകാരി എന്നിവർ ഉടയവരെ അന്വേഷിച്ചും, അമേരിക്കൻ ജീവിതത്തിന് സ്പോൺ‌സറെ അന്വേഷിച്ചും, ഔദ്യോഗിക കടമ്പകൾ എളുപ്പത്തിൽ കടക്കാൻ സർനെയിം ഒന്നായതിനാൽ വ്യാജ-കുടുംബ-രേഖ ചമച്ചുമെല്ലാം കൊടിയ ദുരിതങ്ങളുടെ വലിയ ലോകത്ത് മുൻബന്ധങ്ങളും, കുടുംബവുമെല്ലാം എത്ര നിസ്സാരമാണെന്ന് തിരിച്ചറിയുന്ന സിനിമ ഈ പുതുവര്‍ഷ ദിനത്തില്‍ കാണുമ്പോള്‍ മനസ്സു മുഴുവന്‍ ബംഗാളും, വാസ്തുഹാരകളും, സി.വി ശ്രീരാമനുമായിരുന്നു. സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ബംഗാളികളായ മരീസയും, ആൽഫ്രഡ് മൊലീനയും :))) ചിലതങ്ങനെയിങ്ങനെയൊക്കെയാണ്... അല്ലേ?
 

(c)2009 Devadas V.M [ vm.devadas@gmail.com ]